Image

ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം...(ഓർമ്മ: നൈന മണ്ണഞ്ചേരി )

Published on 27 October, 2022
ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം...(ഓർമ്മ: നൈന മണ്ണഞ്ചേരി )

ഒക്ടോബർ 27..മലയാളത്തിന്റെ ഗന്ധർവ്വ ഗായകന്റെ വേർപാടിന് ഒരു വർഷം കൂടി.കഴിഞ്ഞ വർഷം രാഘവപ്പറമ്പിൽ പോയിരുന്നു.പ്രിയ കവിയുടെ ഓർമ്മകൾ പങ്കുവെക്കാൻ. എല്ലാ വർഷവും തുലാം പത്തിന് പ്രശസ്തരും അല്ലാത്തവരുമായ എല്ലാ കവികളും കാവ്യാർച്ചനയ്ക്കായി അവിടെ ഒത്തു കൂടാറുണ്ടല്ലോ?,കോവിഡിന്റെ നിയന്ത്രണങ്ങളിൽ  നിന്ന് മുക്തമായി രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷം നടക്കുന്ന  വയലാർ  അനുസ്മരണമാണിതവണ.... 

നേരിട്ട് കാണാനുള്ള ഭാഗ്യമുണ്ടായില്ലെങ്കിലും അദ്ദേഹത്തിന്റെ പ്രിയ പുത്രൻ ശർത്ചന്ദ്രവർമ്മയുമായി പരിചയപ്പെടാനും പല പരിപാടികളിലും ഒന്നിച്ച് പങ്കെടുക്കാനും കഴിഞ്ഞത് സന്തോഷകരമാണ്.അദ്ദേഹം അമ്പലപ്പുഴ കുഞ്ചൻ സ്മാരക സമിതിയുടെ പ്രസിഡന്റായിരിക്കുമ്പോഴാണ് 2014 ലെ കുഞ്ചൻ പ്രബന്ധപുരസ്ക്കാരം എനിക്ക് ലഭിച്ചത്.അന്ന് ശരത് സാറിന്റെ സാന്നിദ്ധ്യത്തിൽ അത് ഏറ്റുവാങ്ങാനും അദ്ദേഹത്തോടൊപ്പം ചേർത്തല വരെ കാറിൽ ഒന്നിച്ചു വരുവാനും കഴിഞ്ഞത് ഇപ്പോഴും മറക്കാത്ത ഓർമ്മയായി മനസ്സിൽ നിൽക്കുന്നു.

''അച്ഛൻ മകൾക്കെഴുതിയ യാത്രാവിവരണങ്ങൾ'' എന്ന കൃതിയുടെ പ്രകാശനം വയലാർ സ്മൃതിമണ്ഡപത്തിൽ വെച്ച് വയലാർ ശരത്ചന്ദ്ര വർമ്മ നിർവ്വഹിക്കുന്നു.

അന്ന് അച്ഛനെപ്പറ്റി,മലയാളികൾ മനസ്സിലേറ്റിയ ആ കവിതകളെയും അനശ്വരമായ ഗാനങ്ങളെയും കുറിച്ച്,അപ്പോൾ താൻ  എഴുതിക്കൊണ്ടിരിക്കുന്ന  മുസ്ലിം പശ്ചാത്തലത്തിലുള്ള  ചലച്ചിത്ര ഗാനത്തെപ്പറ്റി..വളരെ കാര്യങ്ങൾ അദ്ദേഹം സംസാരിച്ചു.ആ ഗാനവും ഹിറ്റാവുമെന്ന് ഞാൻ പറഞ്ഞു.കാരണം ‘’എന്റെ ഖൽബിലെ വെണ്ണിലാവിനെപ്പറ്റിയും സുഗന്ധ പൂരിതമായ അത്തറിനെപ്പറ്റിയുമൊക്കെ എഴുതി ഹിറ്റാക്കിയ  ആളല്ലേ,എത്രയോ അനശ്വര ഗാനങ്ങളിലൂടെ മലയാളികളെ കോരിത്തരിപ്പിച്ച ഗാനചക്രവർത്തിയുടെ മകന്,ആ പ്രതിഭ ഇല്ലാതിരിക്കുമോ? അച്ഛന്റെ പാരമ്പര്യം നിലനിർത്താൻ ധൈര്യസമേതം മുന്നോട്ടു വന്ന ആ മകന് എല്ലാ ഭാവുകങ്ങളും നേരണം.,ധൈര്യ സമേതം എന്ന് മനപ്പൂർവ്വം തന്നെ പറഞ്ഞതാണ്.
                          .
കാരണം എല്ലാ എഴുത്തുകാരുടെയും മക്കൾക്ക് അതിനുള്ള ധൈര്യം ഉണ്ടാകണമെന്നില്ല,ഇനി ധൈര്യമുണ്ടായാൽ തന്നെ പ്രതിഭ ഉണ്ടായിക്കൊള്ളണമെന്നില്ല.വൈക്കം മുഹമ്മദ് ബഷീറിന്റെ മരണ ശേഷം ഒരിക്കൽ വയലാലിൽ വീട്ടിൽപോകാനിടയായപ്പോൾ അദ്ദേഹത്തിന്റെ മക്കളായ ഷാഹിനയോടും അനീസിനോടും  ഈ ചോദ്യം ചോദിച്ചിട്ടുണ്ട്,അന്ന് അവർ പറഞ്ഞ മറുപടി ഇതായിരുന്നു,ഞങ്ങൾ ആദ്യമൊക്കെ കഥകൾ എഴുതുമായിരുന്നു,പിന്നെ അത് നിർത്തി.കാരണം എന്തെഴുതിയാലും പ്രശസ്തനായ ബേപ്പൂർ സുൽത്താന്റെ സൃഷ്ടികളോട് താരതമ്യം ചെയ്താണ് ആളുകൾ വിലയിരുത്തുന്നത്.അതു കൊണ്ട് ആ സാഹസം വേണ്ടെന്ന് വെച്ചു.

അന്ന് അനീസ് ബഷീർ പറഞ്ഞ മറ്റൊരു കാര്യം കൂടിയുണ്ട്,ഒരു കുടുംബത്തിൽ ഒരു ജീനിയസ്സേ ഉണ്ടാകൂ എന്നാണ് പറയുന്നത്.പലപ്പോഴും അതു ശരിയാണെകിലും ഇവിടെ അച്ഛന്റെ ഒരു മേഖലയായ ചലച്ചിത്ര ഗാന രംഗത്ത് തന്റെതായ സംഭാവന ചെയ്യാൻ ശരത്തിന് കഴിഞ്ഞിട്ടുണ്ട്.

ഒരു വർഷം മുമ്പ് കോവിഡ് നിയന്ത്രണങ്ങൾ പൂർണ്ണമായും മാറാത്ത  സമയത്താണ്  ''അച്ഛൻ മകൾക്കെഴുതിയ  യാത്രാ വിവരണങ്ങൾ'' എന്ന എന്റെ പുസ്തകം. മെലിൻഡ ബുക്സ് പ്രസിദ്ധീകരിക്കുന്നത്.അതിന്റെ പ്രകാശനം നടത്തുന്നതിനെ കുറിച്ചായി പിന്നത്തെ ചിന്ത..നിയന്ത്രണങ്ങൾ ഉള്ളത് കൊണ്ട് പൊതു ചടങ്ങായി നടത്താൻ കഴിയില്ല.അപ്പോഴാണ്,ശരത് സാറിനോട് ചോദിച്ചു നോക്കിയാലോ എന്ന് ആലോചിച്ചത്.ചോദിച്ചയുടൻ തന്നെ അദ്ദേഹം അനുവാദം തന്നു.അങ്ങനെ ഞാനും പ്രിയതമയും സഹോദരനും എന്റെ പ്രിയ സുഹൃത്തും ബാലസാഹിത്യകാരനുമായ ചന്തിരൂർ താഹയുമടങ്ങുന്ന നാലംഗ സംഘം ആ കോവിഡ് കാലത്ത് വയലാർ സ്മൃതിമണ്ഡപം ലക്ഷ്യമാക്കി യാത്ര തിരിച്ചത്.സ്മൃതി മണ്ഡപത്തിന് അടുത്തു തന്നെയുള്ള വീട്ടിൽ അദ്ദേഹം ഞങ്ങളെ കാത്തിരിപ്പുണ്ടായിരുന്നു.

മലയാളത്തിന്റെ എന്നത്തെയും പ്രിയ കവിയുടെ ഓർമ്മകൾ നിറഞ്ഞു നിൽക്കുന്ന ആ സ്മൃതി മണ്ഡപത്തിൽ വെച്ച് അദ്ദേഹത്തിന്റെ പ്രിയപുത്രൻ വയലാർ ശരത് ചന്ദ്രവർമ്മ സാർ എന്റെ പുസ്തകം പ്രകാശനം ചെയ്തത് എന്റെ ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത നിമിഷമാണ്.

ഒരിക്കൽ എന്റെ ഗുരുവും മലയാളത്തിന്റെ ആക്ഷേപ ഹാസ്യ ചക്രവർത്തിയുമായ ചെമ്മനം ചാക്കോ സാറിനോട് സംസാരിക്കുമ്പോൾ പറഞ്ഞു,സാറിന്റെ ഒരു കവിത ഞാൻ കോളേജിൽ പഠിക്കുമ്പോൾ ‘’കുങ്കുമം’’ആഴ്ച്ചപ്പതിപ്പിൽ വായിച്ചിട്ടുണ്ട്,വയലാറിന്റെ ‘’ആത്മാവിലൊരു ചിത’’യെ അനുകരിച്ചു കൊണ്ട് .എഴുതിയ കവിത.അപ്പോഴാണ് ആ കവിതയുടെ കാര്യം വീണ്ടും ചെമ്മനം ഓർത്തത്.ഞാൻ അതിന്റെ തുടക്കം ഓർമ്മയിൽ നിന്ന് ചൊല്ലി കേൾപ്പിച്ചു

,’’കുട്ടനുറങ്ങിക്കിടക്കുന്നു നിശ്ചലം,പൊട്ടിച്ചിരികൾ വയലാറു വിട്ടു പോയ്..

വന്നവർ വന്നവർ വിങ്ങിക്കരം കൂപ്പി,നിന്നകലുന്നു നിഴലുകൾ പോലവേ…’’

എത്ര ഓർത്തിട്ടും ബാക്കി വരികൾ എനിക്കു കിട്ടിയില്ല,എത്രയോ വർഷങ്ങൾ മുമ്പ് ആലപ്പുഴ എസ്.ഡി.കോളേജ് ലൈബ്രറിയിൽ നിന്നും വായിച്ച് കടലാസിൽ പകർത്തി എഴുതി കൊണ്ടു നടന്നു പഠിച്ച വരികൾ.അന്ന് ചെമ്മനം ചേട്ടൻ എന്നോട് പറഞ്ഞു,അത് മുഴുവനായി എവിടെ നിന്നെങ്കിലും സംഘടിപ്പിച്ചു തരണം.എന്റെ പഴയ ശേഖരത്തിൽ അന്നു മുതൽ ഞാൻ അന്യേഷിക്കാൻ തുടങ്ങിയെങ്കിലും ആ കവിത മാത്രം കിട്ടിയില്ല,ഒടുവിൽ 2018ലെ പ്രളയകാലത്തിനിടയ്ക്ക് ചെമ്മനവും കടന്നു പോയെങ്കിലും ആ വാക്ക് പാലിക്കാൻ പറ്റിയില്ലല്ലോ എന്ന ദുഖം ബാക്കിയാകുന്നു.

കാലങ്ങളെത്ര കടന്നു പോയെങ്കിലും മലയാളത്തിലെ പ്രിയപ്പെട്ട വിപ്ളവ ജനകീയ ഗായികയും എന്റെ നാട്ടുകാരിയുമായ പി.കെ.മേദിനിച്ചേച്ചി പാടിയ മധുരമായ ആ വരികൾ ഇപ്പോഴും മുഴങ്ങുന്നു,’’ഒരു കുറി പിന്നെയും വരിക നീ മലയാള കവിത തൻ കരിമുകിൽ മുത്തേ’’ എന്ന ആ പ്രശസ്ത ഗാനത്തിന്റെ അവസാനം പറയുന്നതു പോലെ,’’നീ കൂടിയുണ്ടായിരുന്നെങ്കിൽ,മറ്റെങ്ങു നീ ഇവിടെത്തന്നെയില്ലേ..’’ അതെ,മലയാളികളുടെ മനസ്സിൽ തിളങ്ങുന്ന നക്ഷത്രമായി വയലാർ എപ്പോഴും ഇവിടെ തന്നെയുണ്ട്.

# Vayalar ramavarma anusmaranam by naina mannanchery

Join WhatsApp News
വിദ്യാധരൻ 2022-10-28 00:18:35
"ഓരോ ജീവകണത്തിനുള്ളിലുമുണ- ർന്നുദ്ദീപ്തമായ് , ധർമ്മ സം- സ്കാരോപാസന ശക്തിയായി , ചിരതപ സ്സങ്കല്പ സങ്കേതമായ് ഓരോ മാസ്മരലോകമു; ണ്ടതിലെനി ക്കെന്നന്തരാത്മാവിലെ- ത്തേരോടിക്കണമെന്റെ കാവ്യകലയെ ക്കൊണ്ടാകുവോളം വരെ!" (സർഗ്ഗസംഗീതം -വയലാർ ) "വയലാർ രാമവർമ്മയുടെ കവിതകൾ വായിച്ചു പാകപ്പെടുന്ന മനസ്സുകൾ തങ്ങളുടെ ആദർശസ്വപ്നങ്ങൾക്ക് അനുസരണമായി ഈ ലോകത്തെ ഉടച്ചുവാർക്കാനുള്ള വെമ്പലിനാൽ ധന്യമാകുകതെന്നെ ചെയ്യും " (എം. കെ . സാനു) വിദ്യാധരൻ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക