Image

ബ്രിട്ടീഷ് ഇന്ത്യ  മാണിക്യ- ഞൊണ്ടി കുതിരകൾ ...(കാരൂർ സോമൻ (ചാരുംമുടൻ) 

Published on 28 October, 2022
ബ്രിട്ടീഷ് ഇന്ത്യ  മാണിക്യ- ഞൊണ്ടി കുതിരകൾ ...(കാരൂർ സോമൻ (ചാരുംമുടൻ) 

ലോകത്തിന്റ പല ഭാഗങ്ങളിൽ  ജനാധിപത്യത്തിന്റ തലയടിച്ചുപൊളിച്ചുകൊണ്ടിരിക്കുമ്പോഴാണ് ജനാധിപത്യ സമൃദ്ധിയുടെ പ്രഭാപൂരം ബ്രിട്ടനിൽ ഒരു സുന്ദരിയെപോലെ  അണിഞ്ഞൊരുങ്ങി വന്നത്.  ജനാധിപത്യത്തിന്റ പരിഷ്‌കൃത മുഖമാണ് ഇന്ത്യൻ പഞ്ചാബ്   വംശജനായ  ന്യൂനപക്ഷക്കാരനെ ബ്രിട്ടീഷ് ജനത പ്രധാനമന്ത്രിയായി തെരെഞ്ഞെടുത്തത്. ജാതിമത -വർഗ്ഗ -വർണം നോക്കി മന്ത്രിമാരെ തീരുമാനിക്കുന്ന ഉന്നത ജനാധിപത്യമെന്ന്  വീമ്പിളക്കുന്ന ഇന്ത്യയിൽ ഇത്  നടക്കുമോ? നമ്മുടെ കണ്ണും നാവും ചെവിയും ഇന്നും   ചെന്നെത്തുന്നത് ഒൻപതാം നൂറ്റാണ്ടിൽ ആര്യന്മാരുടെ വരവോടെ വേരൂന്നിയ ജാതിവ്യവസ്ഥിതിയിലും മനുഷ്യർ സൃഷ്ടിച്ചിറക്കിയ  ദൈവങ്ങൾക്ക് പാൽപ്പായസവും പാലും പണവും പൊന്നും കൊടുക്കുന്നതിലല്ലേ?  ഇത് ഞാൻ പറയുന്നതല്ല കേരളത്തിലെ ആത്മീയാചാര്യൻ ശ്രീശങ്കരാചാര്യർ തന്റെ  "ജാതി നിർണ്ണയ" മെന്ന പുസ്തകത്തിൽ അറുപത്തി നാല് ജാതികളെപ്പറ്റി പറയുന്നു.     വികസിത രാജ്യങ്ങളിലുള്ളവർ ശാസ്ത്ര സാഹിത്യ രംഗങ്ങളിൽ തിരിച്ചറിവുള്ളവരായി ദൈനം ദിനം വളരുമ്പോൾ നമ്മൾ മുടിഞ്ഞാലും മുന്നേറണമെന്ന ഭാവത്തിൽ ജാതിപ്പോരും വർഗ്ഗിയതയും താടിവളർത്തുന്നതുപോലെ വളർത്തുകയല്ലേ?  വിവേകമുള്ള ബ്രിട്ടീഷ്  ജനത ജാതിമതം നോക്കിയല്ല ഇന്ത്യക്കാരനെ പ്രധാനമന്ത്രിയാക്കിയത് അതിലുപരി യോഗ്യത നോക്കിയാണ്.  നമ്മുടെ രാജ്യത്തെ ജനപ്രതിനിധികളുടെ യോഗ്യത അവരുടെ പ്രവർത്തികളിൽ നമ്മൾ കണ്ടുകൊണ്ടിരിക്കുന്നു.  ഇന്ത്യയിലെ ജാതിഭ്രാന്ത്, രാഷ്ട്രീയ ഭ്രാന്ത്, അജ്ഞത എന്നെങ്കിലും അവസാനിക്കുമോ? 

ജനാധിപത്യത്തിന്റെ മറവിൽ കാപട്യവും അനീതിയും അറുതിയില്ലാത്ത വറുതികളിലേക്ക്  പാവങ്ങളെ വലിച്ചെറിയുമ്പോൾ ആർദ്രതയോടെ, ഉത്സാഹത്തിമിർപ്പോടെയാണ് ഓരോ ഇന്ത്യക്കാരനും ബ്രിട്ടനിലേക്ക് ഉറ്റുനോക്കുന്നത്. ഇന്ത്യയിൽ കാണുന്ന   വൈകാരികമായ വർഗ്ഗീയ  അന്ധവിവിശ്വാസങ്ങൾ  കണ്ണുകൾ തുറന്ന്,  തുറന്ന മനസ്സോടെ  ആർക്കും അടിമകളാകാതെ  വികസിത പാതയിൽ  സഞ്ചരിക്കുന്ന രാജ്യങ്ങളെ കണ്ടുപഠിക്കാൻ സാധിക്കണം.   ദൈവം എന്ന സങ്കല്പം വെറും മിഥ്യയെന്ന് പറയുമ്പോഴും സാമ്പത്തിക ശാസ്ത്രജ്ഞനായ  ഋഷി സുനാക് ഈശ്വര ചിന്തയുടെ കാതലായ ജ്ഞാനമാർഗ്ഗം, കർമ്മമാർഗ൦, ഭക്തിമാർഗത്തിലൂടെ സഞ്ചരിക്കുന്നു. മാനുഷികവും സ്വർഗ്ഗീയവുമായ ധാരാളം പ്രവാചകന്മാർ ലോകത്തെ പ്രകാശത്തിലേക്ക് നടത്തിയത് നിരീശ്വരന്മാർക്ക്പോലും മറക്കാൻ സാധിക്കില്ല.  

 ഇറ്റലി-ഇന്ത്യൻ വംശജയായ  സോണിയ ഗാന്ധി  2004 ൽ കോൺഗ്രസ് അധ്യക്ഷയായിരിക്കെ ഇന്ത്യൻ പ്രധാനമന്ത്രിയായി രംഗപ്രേവേശം ചെയ്യുമെന്നറിഞ്ഞപ്പോൾ  പൗരത്വ വിഷയമുയർത്തി ദേശസ്‌നേഹത്തിന്റ കിരണങ്ങൾ വന്ദേമാതരമായി പാടിയവർ മതത്തിന്റ മറവിൽ അധികാരം കവർന്നെടുക്കാനല്ലേ ശ്രമിച്ചത്? ജാതിമതത്തിന്റ നടവരമ്പുകളിൽ മാത്രമല്ല  മനസ്സിന്റ മടിത്തട്ടിൽ ജീവിക്കുന്ന വർഗ്ഗീയത വികസിത രാജ്യങ്ങളിൽ എന്തുകൊണ്ടില്ല? അതിന്റെ കാരണം  അവർ സിനിമ കണ്ടുവളരുന്നവരല്ല അതിലുപരി  വായിച്ചുവളരുന്നവരും, അറിവിൽ വ്യവഹാരം നടത്തി നല്ല  കാഴ്ചപ്പാടുകളിൽ എത്തുന്നവരുമാണ്. ഭാഷാ  സാഹിത്യ സംഗീതത്തിനുപോലും   രാഷ്ട്രീയ നിറം ചാർത്തുന്നവരുടെ സാംസ്കാരികബോധം ജാതിചിന്തകൾക്ക് തുല്യമാണ്.   ദരിദ്ര രാജ്യങ്ങളിൽ കാണുന്നതുപോലുള്ള    അധമമായ പ്രത്യയശാസ്ത്രത്തിലോ, അന്ധവിശ്വാസങ്ങളിലോ, ഉട്ടോപ്യൻ കാഴ്ചപ്പാടുകളിലോ, അജ്ഞതയിലോ ജീവിക്കുന്നവരല്ല.  ഇന്ത്യയിൽ  വോട്ടുപെട്ടി നിറക്കാൻ  മത രാഷ്ട്രീയക്കാർ  എന്തും തിട്ടപ്പെടുത്തി അനീതി -അഴിമതി- അക്രമ - സ്വാജനപക്ഷവാതങ്ങൾ  നടത്തിയിട്ട്  പുരപ്പുറത്തിരിന്നു പറയുകയാണ് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന്. ബ്രിട്ടനിലാരും ജാതി മതം എടുത്തുകാട്ടി കള്ളും കഞ്ചാവും കാശു൦ കൊടുത്തു് വോട്ടുപെട്ടി നിറക്കാറില്ല.   അധികാരത്തിൽ വരാറുമില്ല. ഏഷ്യയിൽ നിന്നെത്തിയിട്ടുള്ള ചില ജാതിക്കോമരങ്ങൾ വിദേശത്തും ആ  കുപ്പായമണിയുന്നുണ്ട്. ഇന്ത്യയിൽ   അമ്പരിപ്പിക്കുന്ന പൗരോഹിത്യ ജാതി ചിന്തകൾക്കും പീഡനങ്ങൾക്കുമെതിരെ  ജനമനസ്സുണർത്തിയ ബ്രിട്ടനെ ഇനിയെങ്കിലും ഇന്ത്യൻ ജനത   കണ്ടു  പഠിക്കണം. ജാതി മതം നോക്കി സ്ഥാനാർത്ഥികളെ തീരുമാനിക്കുന്ന, രാഷ്ട്രീയ അരാജകത്വം വർണിച്ചു പാടി സമൂഹത്തെ ശിഥിലമാക്കുന്നവരെ കേരളീയരും പഠിക്കാനുണ്ട്.  ഒരു മനുഷ്യൻ ജനിച്ചു വളർന്നാൽ അവനെ ജാതിമതത്തിൽപ്പെടുത്തി അധികാര സമ്പന്നൻമാരുടെ അണികളാക്കി, അടിമകളുമാക്കി ഇങ്കിലാബ് സിന്ദാബാദ് വിളിച്ചു്  വാണരുളുന്ന ഒരു സമൂഹം ഒരിക്കലും പുരോഗതി പ്രാപിക്കില്ല.   ബസ്സിന് കല്ലെറിഞ്ഞവനും പൊതുമുതൽ നശ്ശിപ്പിക്കുന്നവനും, അനീതിക്ക്  ഒത്താശ ചെയ്യുന്നവനും  ജനപ്രധിനിധി, മന്ത്രിയാകുന്നത് ഇന്ത്യയിൽ നടക്കുന്ന  വിരോധാഭാസമാണ്. ഒരു പ്രധാനമന്ത്രിയാകാൻ, ഒരു മന്ത്രിയാകാൻ യോഗ്യൻ ആരാണ്?  വോട്ടുചെയ്യുന്നവർ ഇത് അന്വേഷിക്കാറുണ്ടോ? ഇന്നത്തെ ബ്രിട്ടീഷ്-ഇന്ത്യൻ വംശജനായ പ്രധാനമന്തിയെ  കണ്ടു പഠിച്ചാൽ മതി.    ലോകത്തെ പ്രമുഖ ഓക്സ്ഫഡ്, സ്റ്റാൻഫഡ് യൂണിവേഴ്സിറ്റികളിൽ പഠനം, ഉപരിപഠനം. കോളേജിൽ പോയത് പഠിക്കാനാണ് സമരം, കത്തികുത്ത്‌ നടത്താനല്ല.   2014 ൽ ബ്രിട്ടീഷ് പാർലമെന്റിലേക്ക് തെരെഞ്ഞെടുക്കുന്നു. ധനകാര്യ വകുപ്പിലെ ചീഫ് സെക്രട്ടറി, 2020 ൽ ബോറിസ് ജോൺസൺ മന്ത്രി സഭയിൽ ധനകാര്യ മന്ത്രി. പ്രധാനമന്ത്രിയുടെ നയങ്ങളിൽ പ്രതിഷേധിച്ചു് രാജി വെച്ച് പുറത്തുപോകുന്നു. അതാണ് ആദർശ രാഷ്ട്രീയം,  ദൃഡത, വ്യക്തിത്വ൦, നിലപാട്.  ഇന്ത്യയിലെ മന്ത്രിമാരെങ്കിൽ മാനം പോയാലും വേണ്ടില്ല അധികാരത്തിൽ അള്ളിപ്പിടിച്ചിരിക്കും.  യജമാനന്റെ മുന്നിൽ വായ് മൂടിക്കെട്ടി അടിയാനെപോലെ നിൽക്കും. മാനം കെട്ടും മാനംമുട്ടെ വളരുന്നവരല്ല വികസിത രാജിങ്ങളിലെ മന്ത്രിമാർ. അതിനാലിവർ  മാണിക്യകുതിരകളാണ്. ഞൊണ്ടികുതിരകളല്ല.     

ഈ കാലഘട്ടത്തിൽ ഇന്ത്യയുടെ നേർക്കുള്ള ഒരു മാനവിക സാംസ്കാരിക ചോദ്യമുണ്ട്? സോണിയ ഗാന്ധിക്കുണ്ടായ ജാതിപ്പോര്   ഇനിയും ആർക്കെങ്കിലുമുണ്ടാകുമോ? ജാതിമതത്തിന്റ മറവിൽ ഇരുട്ടുമുറിയിൽ തളക്കപ്പെട്ട മനുഷ്യരെ വെളിച്ചത്തിലേക്ക് കൊണ്ടുവരുമോ? അവരും ആഘോഷിക്കേണ്ട കാര്യമല്ലേ നമ്മുടെ ഇന്ത്യക്കാർ വികസിത രാജ്യങ്ങളിൽ പ്രധാനമന്ത്രി, മന്ത്രിമാർ, വൈസ് പ്രസിഡന്റ്, എം.പി  തുടങ്ങിയ പദവികളിലിരിക്കുന്നത്. ഇന്ത്യൻ വംശജയായ   അമേരിക്കൻ വൈസ് പ്രസിഡന്റ് കമലാ ഹാരിസ്, 2019 ൽ ബ്രിട്ടനിൽ ബോറിസ് ജോൺസൺ സർക്കാരിൽ ആഭ്യന്തര മന്ത്രിയായിരുന്ന  ഗുജറാത്തിൽ നിന്നുള്ള പ്രീതി പട്ടേൽ, ക്യാബിനറ്റ് മന്ത്രിയായിരുന്ന അലോക് ശർമ്മ അങ്ങനെ ലോകത്തിന്റ പലഭാഗങ്ങളിലും ഇന്ത്യൻ വംശജരെ കണ്ടിട്ടുണ്ട്. അതെന്നും വിദേശ ഇന്ത്യക്കാർക്ക് മാത്രമല്ല ഓരോ ഇന്ത്യക്കാരനും അഭിമാനമാണ്. എന്ന് കരുതി ഇന്ത്യക്കാരന് അമിത പ്രതീക്ഷയൊന്നും വേണ്ട. ജാതി, രാജ്യ൦, രാഷ്ട്രിയ൦  നോക്കി പിൻവാതിൽ പരിപാടികൾ ഇവിടെ നടപ്പില്ല. അങ്ങനെ സംഭവിച്ചാൽ പടിക്ക് പുറത്താണ് ചരിത്ര പഠനങ്ങൾ.  ബ്രിട്ടീഷ് പ്രധാനമന്ത്രി നേരിടുന്ന വെല്ലുവിളികൾ ധാരാളമാണ്. രാജ്യത്തെ വിലക്കയറ്റം, പണപ്പെരുപ്പത്തിന്റ തകർച്ച, നികുതിയിൽ വരുന്ന പരിഷ്‌കാരങ്ങൾ, പൗണ്ട് സ്റ്റെർലിങിന്റ ഇടിവ് ഇങ്ങനെ പോകുന്നു.  ഇന്ത്യൻ ഗ്രാമങ്ങളിൽപോലും കാണുന്ന   വർഗ്ഗിയത, ഇടുങ്ങിയ ദേശീയ വാദമൊക്കെ  എന്നെങ്കിലും അവസാനിക്കുമോ? 

ഇന്നത്തെ ഇന്ത്യൻ   ജനാധിപത്യത്തിന്  രണ്ട് മുഖങ്ങളാണ്. ഒരിടത്തു്  ദേശസ്‌നേഹം, മറ്റൊരിടത്തു്  വിദ്വേഷം. ദേശസ്‌നേഹത്തിൽ കടന്നുവരുന്നത് എല്ലാവരെയും തുല്യരായി കാണുകയാണ്. തുല്യ നീതി ലഭിക്കുന്നില്ല.  വിദ്വേഷത്തിൽ എല്ലാം വേറിട്ടു വേറിട്ടു കാണുന്നു. ഇവരിൽ അന്തർലീനമായി കൂടിക്കുഴഞ്ഞു കിടക്കുന്നത് സ്വാർത്ഥതയാണ്. മറ്റുള്ളവർ കണ്ണിലെ കരടും ഹൃദയത്തിൽ മുള്ളുമാണ്. മനസ്സിൽ കുത്തിനിറച്ചിരിക്കുന്നത് മതമൗലിക വാദവും  മൃഗീയതയുമാണ്. ഈ കൂട്ടർ   കപട ഭക്തിക്കാരുടെ വലയിൽ കുരുങ്ങിയവർ മാത്രമല്ല   മിഥ്യാഭക്തിയുടെ മൂടുപടമിട്ട് അധികാരത്തിലെത്തി  പ്രേരണ നൽകി  ദൃഷ്ടി പതിയുന്നത്  മനുഷ്യരിലല്ല മതത്തിലാണ്. വികസിത രാജ്യങ്ങളിൽ മതത്തേക്കാൾ മനുഷ്യനാണ് പ്രധാനം.  ഇന്ത്യൻ ജനാധിപത്യത്തിൽ   അധികാരം പിതൃസ്വത്താക്കി മാറ്റി  ആജീവനാന്തം ലൗകിക വിഭവങ്ങൾ രുചിച്ചങ്ങനെ  സുഖലോലുപരായി കഴിയുന്നത് ആധുനിക ജനാധിപത്യത്തിൽ കാണാറില്ല.  ഈ ഭൗതികവാദികൾ സ്വയം സമ്പത്തു് വാരിക്കൂട്ടുകയല്ലാതെ രാജ്യ സമ്പത്തു് വർദ്ധിപ്പിക്കുകയില്ല. ഇന്ത്യൻ  ജനാധിപത്യം മത രാഷ്ട്രീയക്കാരുടെ ഇഷ്ടാനുസരണം ചലിപ്പിക്കുന്ന കളിപ്പാട്ടങ്ങളാണ്. സാമൂഹ്യ സേവനത്തേക്കാൾ സമുദായ സേവനങ്ങൾ  നടത്തി വോട്ടുപെട്ടി നിറച്ചു് ഇന്ത്യയെ എല്ലാം രംഗത്തും ദാരിദ്ര്യത്തിലേക്ക് കെട്ടിത്താഴ്ത്തുന്നത്  കണ്ടിട്ടും കാണാതെയിരിക്കരുത്. ലോകത്തെ   മധുരവു൦ ഐശ്യര്യവും നിറഞ്ഞ ബ്രിട്ടനിലെ ജനാധിപത്യം പഠിച്ചു് വേണ്ടുന്ന വിളക്കിച്ചേർക്കലുകൾക്ക് ഇന്ത്യ തയ്യാറാകണം. 

# british india politics

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക