ചാര്‍ട്ടേഡ് അക്കൗണ്ടന്റ്മാര്‍ അഖിലയും അരുണും ബംഗളൂരില്‍ ക്ലാസ് മേറ്റ്‌സ്. അടുപ്പം വളര്‍ന്നു അവര്‍ ജീവിത പങ്കാളികളായി. വടക്കേ മലബാറില്‍ ചിറ്റാരിക്കല്‍ കുര്യാലപ്പുഴ അരുണും പാലാ പൂവരണി ഗണപതിപ്ലാക്കല്‍ അഖിലയും കാസര്‍ഗോഡ് ചിറ്റാരിക്കല്‍ തോമാപുരം സെന്റ് തോമസ് ഫോറെനെ പള്ളിയില്‍ വിവാഹിതരായിട്ടു ദിവസങ്ങളെ ആയിട്ടുള്ളു.
പ്രണയ ജോഡികള്‍ ഗണപതിപ്ലാക്കല്‍ അഖിലയും അരുണും
ആയിരം വര്‍ഷത്തെ ഹൈന്ദവ പാരമ്പര്യം അവകാശപ്പെടുന്ന ഗണപതിപ്ലാക്കല്‍ കുടുംബത്തില്‍ വിവാഹിതരാകുന്ന ഏറ്റവും ഒടുവിലത്തെ കണ്ണിയാണ് അഖില. വലിയകൊട്ടാരം എന്നറിയപ്പെടുന്ന പൂവരണി പച്ചാത്തോട്ടിലാണ് വീട്. അവിടെ മാതാപിതാക്കള്‍ ബെന്നി, മിനിമാര്‍ക്കൊപ്പം മുത്തശ്ശി 82 വയസുള്ള റോസക്കുട്ടി അമ്മച്ചിയുമുണ്ട്.
അഖിലയുടെ മാതാപിതാക്കള്‍ ബെന്നി, മിനി, മുത്തശ്ശി റോസമ്മ
പാലാക്കടുത്ത് രാമപുരത്തു നിന്ന് 1948ല്‍ മലബാറിലേക്ക് കുടിയേറിയ കുര്യാലപ്പുഴ ജോയി-ഓമന ദമ്പതിമാരുടെ പുത്രനാണ് ആറടി ഉയരമുള്ള അരുണ്‍. ജോയി അഭിഭാഷകനും പത്തുവര്‍ഷമായി ഈസ്റ്റ് എളേരി സഹകരണ ബാങ്ക് പ്രസിഡന്റുമാണ്. മാതാപിതാക്കള്‍ അഗസ്റ്റിനും ത്രേസ്യാമ്മയും പള്ളി വക ആദ്യത്തെ എല്‍പി സ്‌കൂളില്‍ അധ്യാപകര്‍ ആയിരുന്നു. സഹോദരി റോസിലിയാണ് ഇപ്പോള്‍ ഹൈസ്‌കൂള്‍ ഹെഡ്മിസ്ട്രസ്.
മുന്‍ പ്രസിഡന്റ് ജി ഒ ദേവസ്യ, പത്‌നി ഡോ.അന്നമ്മ, പുത്രന്‍ ഡോ ബേബി സ്റ്റീഫന്‍
ഇന്ത്യയിലെ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് എന്നത് യുഎസില്‍ സെര്‍ട്ടിഫൈഡ് പബ്ലിക് അക്കൗണ്ടന്റ് (സിപിഎ) ആണ്. രണ്ടും അക്കൗണ്ടിങ്ങില്‍ അവസാന വാക്ക്. അഖിലയുടെ ഗണപതിപ്ലാക്കല്‍ തറവാട്ടില്‍ തന്നെ ഇപ്പോള്‍ ഏഴു ചാര്‍ട്ടേഡ് അക്കൗണ്ടന്റ്മാരായി. വീടിനു ചുറ്റുമായി മുപ്പതോളം സിഎമാര്‍. മിക്കവരും ബെങ്കളൂരില്‍ ആര്‍ട്ടിക്കിള്‍ഷിപ് ചെയ്തവര്‍. പലരും ദുബൈ വഴി ഇപ്പോള്‍ ഓസ്ട്രേലിയയിലും മറ്റുമാണെന്നു ബെന്നി പറഞ്ഞു.
ബ്രില്ല്യന്റ്ഡയറക്ടര്‍ സെബാസ്റ്റിയന്‍ മാത്യു
ഒന്നരനൂറ്റാണ്ടു പഴക്കമുള്ള അറയും നിരയും വീട് അഭിമാനത്തോടെ പരിരക്ഷിക്കുന്ന ബെന്നി ഗണപതിപ്ലാക്കല്‍ നഴ്സറിയുടെ ഉടമ കൂടിയാണ്. ഒരാള്‍ പൊക്കം എത്തിയാല്‍ ചുവട്ടില്‍ നിറയെ കായ്ച്ചു നില്‍ക്കുന്ന വിയറ്റ്‌നാം, സിന്ദൂര്‍, ഡാങ്‌സൂര്യ, സീഡ്ലെസ്സ് പ്ലാവുകള്‍ വീടിനു ചുറ്റുമുള്ള പുരയിടത്തില്‍ ധാരാളം.
പുതിയ വീട്, പഴയ തറവാട്; സെബാസ്റ്റിയന്‍, ഭാര്യ ലിറ്റി, ബെന്നി, കൊച്ചേട്ടന്‍
ബെംഗളൂരില്‍ നിരവധി ഗണപതിപ്ലാക്കല്‍ കുടുംബക്കാര്‍ ഉണ്ടെന്നത് അഖിലയുടെ മാതാപിതാക്കള്‍ക്ക് ആശ്വാസമാണ്. അവരുടെ മൂന്ന് പെണ്‍കുട്ടികളില്‍ രണ്ടാമത്തെയാള്‍ ആര്‍ഷ എംബിഎ (ഫൈനാന്‍സ്)ക്കു ശേഷം അവിടെ ഗ്രാന്‍ഡ് തോണ്‍ടന്‍ എന്ന അമേരിക്കന്‍ അക്കൗണ്ടിംഗ് സ്ഥാപനത്തില്‍ ജോലിയിലാണ്.
ന്യുറോളജിസ്‌റ് ഗ്രേസിക്കുട്ടി മാത്യു
ബെംഗളൂരു മുതല്‍ ബോസ്റ്റണ്‍ വരെ, ബഹറിന്‍ മുതല്‍ ബ്രിസ്ബേന്‍ വരെ നൂറുകണക്കിന് തറവാട്ടുകാര്‍ അണിനിരന്ന ഗണപതിപ്ലാക്കല്‍ കുടുംബത്തിന്റെ ഹൈന്ദവബന്ധം കൗതുകകരമാണ്.
ജെം മാത്യു, സന്ധ്യ, മാതാപിതാക്കള്‍ ദേവസ്യ, ബ്രിജിത്താമ്മ, മകള്‍ സ്‌നേഹ
ഒരായിരം വര്‍ഷം മുമ്പ് ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല താലൂക്കില്‍ ചേന്നംപള്ളിപ്പുറം കരയില്‍ ക്രിസ്തുമതം സ്വീകരിച്ച ഒരു ബ്രാഹ്‌മണ കുടുംബം (ഇളയത്) ആണ് ഗണപതിപ്ലാക്കല്‍ കുടുംബത്തിനു വഴിത്താര യിട്ടതെന്നു അവര്‍ വിശ്വസിക്കുന്നു. ചേന്നംപള്ളിപ്പുറത്ത് നിലനില്‍ക്കാന്‍ ആവാതെ വന്ന ഈ ബ്രാഹ്‌മണന്‍ വൈക്കത്തേക്കു കുടിയേറി.
അര്‍ജുന അവാര്‍ഡ് ജേതാവ് ജോസഫ് ജി. എബ്രഹാം
ഇരുനൂറു വര്‍ഷം മുമ്പ് അവരുടെ പിന്മുറയില്‍ പെട്ട ഒരു മാത്തനും കുടുംബവും പെരുവക്കടുത്ത് മുളക്കുളത്തേക്കും അവിടെനിന്നു പാലായിലേക്കും പാലാക്കാട്ടിലേക്കും മാറി. മാത്തന്‍ സൃഷ്ട്ടിച്ച കുടുംബമാണ് ഗണപതിപ്ലാക്കല്‍ എന്നറിയപ്പെട്ടു തുടങ്ങിയതെന്ന് കുടുംബ ചരിത്രം പറയുന്നു.
യോഗം സ്ഥാപകന്‍ . ജിഒ ജോസഫ്, ജോ സെക്ര ജിഎം ചാക്കോ, ട്രഷ ജോസ് സെബാസ്റ്റിയന്‍
മാത്തന്റെ മക്കള്‍ ചാക്കോ, തൊമ്മന്‍, മാണി, മത്തായി എന്നിവര്‍ പാലാ-പൊന്‍കുന്നം റൂട്ടിലെ പത്താം മൈലില്‍ പാലാക്കാട്ടില്‍ താമസം ഉറപ്പിച്ചു. അവര്‍ താഴത്തുകാര്‍, കുഞ്ഞു കരോട്ടുകാര്‍, കൊച്ചു കരോട്ടുകാര്‍, വലിയ കരോട്ടുകാര്‍ എന്നിങ്ങനെ നാലു ശാഖകള്‍ ആയി. താഴത്തു ശാഖയില്‍പെട്ടവര്‍ പൊന്‍കുന്നം, ചിറക്കടവ് പഞ്ചായത്തിലെ ആനകുത്തിമല, തീക്കോയി, മുണ്ടക്കയം, റാന്നി, തൃശൂരിലെ ചോറ്റുപാറ, കണ്ണൂരിലെ ചെമ്പന്തൊട്ടി, ഇരിട്ടി തുടങ്ങിയ പ്രദേശങ്ങളിലേക്ക് കുടിയേറി.
കാസര്‍ഗോഡ് ചിറ്റാരിക്കലില്‍ ഇരു കുടുംബങ്ങളും സംഗമിക്കുന്നു
കൊച്ചുകരോട്ടുകാര്‍ പൊന്‍കുന്നം തച്ചപ്പുഴ, കോഴിക്കോട്, മലപ്പുറം ജില്ലകളിലേക്കും വലിയ കരോട്ടുക്കാര്‍ പാലക്കാടു, ഇടുക്കി, പൂവരണി എന്നിവിടങ്ങളിലേക്കും കുഞ്ഞുകരോട്ടുകാര്‍ കോട്ടയം, പൂവരണി, ബെംഗളൂരു തുടങ്ങിയമേഖലകളിലേക്കും വ്യാപിച്ചു. കുടുംബം എട്ടുതലമുറയില്‍ എത്തി നില്‍ക്കുന്നു. അവരിന്നു മലബാര്‍, ഹൈറേഞ്ചു, ചെന്നൈ, ബെംഗളൂരു എന്നിവിടങ്ങളിലും ഗള്‍ഫ്, യുകെ, ഓസ്ട്രേലിയ, യുഎസ്, കാനഡ എന്നിവിടങ്ങളിലും എത്തിയിട്ടുണ്ട്.
ഡെപ്യുട്ടി ലേബര്‍ കമ്മീഷണര്‍ പൊന്‍കുന്നം തച്ചപ്പുഴ ജി.ഒ. ജോസഫ് ആണ് കുടുംബയോഗത്തിന്റെ സ്ഥാപക പ്രസിഡന്റ്. ദീര്ഘകായലം സംഘടനയെ നയിച്ച പിഡബ്ലിയുഡി ഡപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ ജി.ഒ. ദേവസ്യ 2021 ല്‍ അന്തരിച്ചു. വൈസ് പ്രസിഡന്റ് മാരായിരുന്ന പേരാമ്പ്ര കായണ്ണ ജിഎം തോമസും തോടനാല്‍ ജിസി ദേവസ്യായും കടന്നു പോയി.
കാല്‍ നൂറ്റാണ്ടിലേറെ യോഗം അദ്ധ്യക്ഷനായിരുന്ന ജി. ഒ. ദേവസ്യ സംഘടനയെ സജീവമായി നിലനിര്‍ത്തുന്നതിനു അമൂല്യ സംഭാവനകള്‍ നല്‍കി. ഭാര്യ ഗൈനക്കോളജിസ്‌റ് അന്നമ്മ അലക്സാണ്ടറും മകന്‍ ഡോ. ബേബി സ്റ്റീഫനും ആ പാരമ്പര്യത്തില്‍ അഭിമാനിക്കുന്നു.
കുടുംബയോഗം സെക്രട്ടറി പച്ചാത്തോട്ടിലെ കൊച്ചേട്ടന്‍ എന്ന ജി.ഒ. മാത്യുവും ജോയിന്റ് സെക്രട്ടറിമാര്‍ പച്ചാത്തോട്ടിലെ ബെന്നി എന്ന ജോസഫ് മാത്യുവും റാന്നി പെരുനാട് കുനങ്കര മടത്തുംമൂഴി ജിഎം ചാക്കോയും ട്രഷറര്‍ പൂവരണി വിളക്കുമാടം ജോസ് സെബാസ്ത്യനും സജീവമായി രംഗത്തുണ്ട്. പുതിയ ഭാരവാഹികള്‍ വരണം, 2003നു ശേഷം ആദ്യമായി പുതിയ കുടുംബ ചരിത്രം പ്രസിദ്ധീകരിക്കണം ഇവയാണ് വെല്ലുവിളികള്‍.
ഇരുപത്തഞ്ചോളം ഗണപതിപ്ലാക്കല്‍ കുടുംബക്കാരുള്ള ര്‍ മീനച്ചില്‍ താലൂക്കിലെ പൈക-പൂവരണി-പാലാക്കാട് മേഖലയില്‍ വലിയ കൊട്ടാരം, കൊച്ചു കൊട്ടാരം എന്നിങ്ങനെയുള്ള സ്ഥലപ്പേരുകള്‍ ഉണ്ട്. 1754ല്‍ മാര്‍ത്താണ്ഡവര്‍മ്മയുടെ പട കീഴടക്കുന്നതുവരെ 15-18 നൂറ്റാണ്ടുകളില്‍ മീനച്ചില്‍ രാജ്യം ഭരിച്ചിരുന്ന ഞാവക്കാട്ടു/മേടക്കാട്ടു കര്‍ത്താക്കന്മാരുമായി ബന്ധപ്പെട്ടതാണ് ഈ കൊട്ടാരങ്ങള്‍ എന്നുറപ്പാണ്. പക്ഷെ കൊട്ടാരങ്ങളുടെ ഒരു കല്ലു പോലും അവശേഷിച്ചിട്ടില്ല.
രാജസ്ഥാനിലെ മേവാര്‍ രാജ്യത്തുനിന്നു മധുരയിലേക്ക് ഓടിപ്പോന്നവരുടെ സന്തതി പരമ്പരയാണ് മേവിട ആസ്ഥാനമാക്കി മീനച്ചില്‍ കര്‍ത്താക്കന്മ്മാരായി വാണതെന്നാണ് ചരിത്രം. മധുര മീനാക്ഷിയെ കൂടെകൊണ്ടുവന്നു പ്രതിഷ്ഠിച്ച കര്‍ത്താക്കന്‍മ്മാരാണത്രെ മീനച്ചില്‍ (മീനാക്ഷി) നദിയുടെ തീരത്തു മീനച്ചില്‍ രാജ്യം വകഞ്ഞെടുത്തത്. എന്നാല്‍ ഗണപതിപ്ലാക്കല്‍ കുടുംബങ്ങളുമായി മീനച്ചില്‍ കര്‍ത്താക്കന്മാര്‍ക്ക് ബന്ധം ഉള്ളതായി സ്ഥാപിക്കപ്പെട്ടിട്ടില്ല.
കൊച്ചുകൊട്ടാരത്തില്‍ ഗണപതിപ്ലാക്കല്‍ തറവാട്ടില്‍ രണ്ടു പ്രഗല്‍ഭമതികള്‍ ഉണ്ട്. ഇന്ത്യയിലെ പ്രശസ്ത എഡ്യൂക്കേഷന്‍ കണ്‍സല്‍ട്ടന്റ്മാരായ ബ്രില്യന്റ് സ്റ്റഡി സെന്ററിന്റെ ഡയറക്ടര്‍ സെബാസ്റ്റിയന്‍ മാത്യൂ (60) ആണ് ഒരാള്‍. സഹോദരിയും പ്രശസ്ത ന്യൂറോളജിസ്റ്റുമായ ഗ്രേസിക്കുട്ടി മാത്യു മറ്റൊരാള്‍.
എംഎസിക്കാരായ സെബാസ്റ്റിയന്‍, ജോര്‍ജ്‌തോമസ്, സ്റ്റീഫന്‍ ജോസഫ് എന്നിവര്‍ ചേര്‍ന്ന് 1984ല്‍ അമ്പതു വിദ്യാര്‍ത്ഥികളുമായി തുടങ്ങിയ ടൂഷന്‍ സെന്റര്‍ ആണ് 45,000 പേര്‍ പഠിക്കുന്നസ്ഥാപനമായി വളര്‍ന്നത്. മാസ്റ്റേഴ്സ് ഉള്ള സന്തോഷ് കുമാര്‍ കൂടി അവരോടൊപ്പം ചേര്‍ന്നു. രാജസ്ഥാനിലെ കോട്ട ആയിരുന്നു ഒരു കാലത്ത് ഇന്ത്യയിലെ പ്രവേശനപരീക്ഷാ പഠന കേന്ദ്രം. പാലാ പ്രാന്തത്തിലുള്ള മുത്തോലി ഗ്രാമം ഇന്നതിനെ കവച്ചു വച്ചിരിക്കുന്നു.
നിരവധി പഠന കേന്ദ്രങ്ങളും ഹോസ്റ്റലുകളും തിങ്ങി നിറഞ്ഞ ഒരു ഗന്ധര്‍വപുരിയാണ് മുത്തോലി. കേരളത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ കാമ്പസുകള്‍ വേറെ. മുത്തോലിയില്‍ ഏറ്റവും ഒടുവില്‍ നിര്‍മ്മിച്ച അഞ്ചു നില ഡയമണ്ട് ബ്ലോക്കിന് ഒന്നരലക്ഷം ച. അടി വിസ്താരം. ആധുനിക ഓഡിയോ വിഷ്വല്‍ ടെക്നോളജി ഉള്‍പ്പെടെ എല്ലാ സംവിധാനങ്ങളും അവിടുണ്ട്.
മെഡിസിന്‍, എന്‍ജിനീയറിങ് പ്രവേശനപരീക്ഷ എഴുതുന്നവരെ പരിശീലിപ്പിക്കുകയാണ് ബ്രില്യന്റിന്റെ പ്രധാന പരിപാടി. നീറ്റ് ഉള്‍പ്പെടെ കേരളത്തിലും അഖിലേന്ത്യ തലത്തിലുമുള്ള മത്സരപരീക്ഷകള്‍ക്കു കുട്ടികളെ തയ്യാറാക്കുന്നു. മിക്കപരീക്ഷകളിലും റാങ്കുകാരെ സൃഷ്ട്ടിക്കാന്‍ അവര്‍ക്കു കഴിയുന്നുണ്ട്. അവിടെ പഠിച്ചവര്‍ ജില്ലാ കളക്ടര്‍മാരായും ഗവ. സെക്രട്ടറിമാരായും ഡിപ്ലോമാറ്റുകളായതും ശോഭിക്കുന്നു.
കൊച്ചുകൊട്ടാരത്തിലെ അഞ്ചേക്കറില്‍ തലയുയര്‍ത്തി നില്‍ക്കുന്ന സെബാസ്ട്യന്റെ പുരാതന അറയും നിരയും തറവാട് ഞങ്ങള്‍ സന്ദര്‍ശിച്ചു. അവിടെയാണ് താമസമെങ്കിലും തൊട്ടു ചേര്‍ന്ന് ആധുനികമായി രൂപകല്‍പന ചെയ്ത പുതിയൊരു വീട് പണിതീര്‍ന്നു വരുന്നു. പാലുകാച്ചല്‍ ഇക്കൊല്ലം നടത്താനാവുമെന്നാണ് ജോര്ജുകുട്ടി എന്ന സെബാസ്ട്യന്റെ പ്രതീക്ഷ. പിതാവും കര്‍ഷകപ്രമാണിയുമായ ജി. മത്തായി (കുഞ്ഞുകുട്ടി) പണിത പഴയ വീട് നിലനിര്‍ത്തും. പിതാവ് സ്ഥാപിച്ച കൊച്ചുകൊട്ടാരം ഏല്‍പിഎസിന്റെ മാനേജര്‍ കൂടിയാണ് സെബാസ്റ്റിയന്‍ ഇപ്പോള്‍.
എതിര്‍വശത്ത് അന്തരിച്ച അനുജന്‍ സണ്ണിക്കുട്ടിയുടെ പേര്‍ക്കും പുതിയൊരു വീട് പണിയുന്നു. എംടെക് നേടി ഭാഭാ അറ്റോമിക് റിസര്‍ച് സെന്ററില്‍ ജോലി ചെയ്തു സണ്ണിക്കുട്ടി. ഭാര്യ ബീന എറണാകുളത്ത് നാഷണല്‍ ഫിസിക്കല്‍ ആന്‍ഡ് ഓഷ്യാനോഗ്രാഫിക് ലബോറട്ടറിയില്‍ സയന്റിസ്‌റ് ആണ്. പ്രശസ്ത ന്യുറോളജിസ്‌റ് ഗ്രേസിക്കുട്ടി മാത്യു സെബാസ്ട്യന്റെ സഹോദരിയാണ്. എംഡി, ഡിഎം കാരിയായ അവര്‍. കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രൊഫസറായി റിട്ടയര്‍ ചെയ്തു.
നിന്നു തിരിയാന്‍ സമയമില്ലാത്ത തിരക്കിലാണ് ബ്രില്യന്റ് ഡയറക്ടര്‍ എന്ന നിലയില്‍ സെബാസ്ട്യന്റെ ദൈനം ദിന ജീവിതം. റാങ്കുകള്‍ കൈവിടാതിരിക്കാന്‍ മികച്ച വിദ്യാര്‍കകള്‍ക്കേ അഡ്മിഷന്‍ നല്‍കൂ. എങ്കിലും സമ്മര്‍ദ്ദങ്ങള്‍ ഏറെ. യുവജനങ്ങളുടെ വിദേശത്തേക്കുള്ള ഒഴുക്ക് കൂടി വരുന്നുണ്ടെങ്കിലും നാട്ടില്‍ പ്രൊഫഷണല്‍ അഡ് മിഷനുള്ള തിരക്ക് കുറയില്ലെന്നാണ് സെബാസ്ട്യന്റെ കണക്കു കൂട്ടല്‍.
മുണ്ടക്കയം ഗണപതിപ്ലാക്കലെ ജൂബി എന്ന ജോസഫ് എബ്രഹാം അത്ലറ്റിക്സില്‍--ഹര്‍ഡില്‍സില്‍--ദേശിയ, അന്തര്‍ദ്ദേശിയ മെഡലുകള്‍ വാരിക്കൂട്ടിയ താരമാണ്. അര്‍ജുന അവാര്‍ഡ് ജേതാവ്. റയില്‍വേയില്‍ ചീഫ് ടിക്കറ്റ് ഇന്‍സ്പെക്ടര്‍. സജീവ മത്സരങ്ങളില്‍ നിന്ന് വിരമിച്ചു കോച്ചിങ്ങില്‍ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നു.
കോരുത്തോട് സികെഎം ഹിയര്‍ സ്‌കൂളിന്റെ സന്തതിയാണ്. ദ്രോണാചാര്യ കെപി തോമസ് മാഷുടെ ശിഷ്യന്‍. ഞാന്‍ വിളിക്കുമ്പോള്‍ ബെങ്കളൂരില്‍ ഒരു കോച്ചിങ് കാമ്പില്‍ ആണ്. ഹര്‍ഡില്‍സ് താരമായ പാലാ കൊഴുവനാല്‍ സ്വദേശിനി സ്മിതമോള്‍ ജീവിത പങ്കാളി.
ഗണപതിപ്ലാക്കലെ ചില സുഹൃത്തുക്കള്‍ എനിക്കുണ്ട്. പാലാ സെന്റ് തോമസ് കോളജില്‍ കെമിസ്ട്രി പ്രൊഫസറായി വിരമിച്ച ശാസ്ത്ര ശാസ്ത്ര സാഹിത്യ കാരനും ശാസ്ത്രപഥം എഡിറ്ററുമായ ഡോ. ജെം മാത്യുവാണു അവരിലൊരാള്‍. കേന്ദ്ര, സംസ്ഥാന യങ് സയറിസ്‌റ് അവാര്‍ഡുകള്‍ കരസ്ഥമാക്കിയിട്ടുണ്ട് ജെം.
പിതാവ് ഡോ. ജിഎം ദേവസ്യ കോഴിക്കോട് സര്‍വകലാശാലയില്‍ കെമിസ്ട്രി പ്രൊഫസര്‍ ആയിരുന്നു. യുപിഎസ്സി ചെയര്‍മാനും ഗവര്‍ണറുമൊക്കെയായ ഡോ. എ,ആര്‍. കിദ്വായിയുടെ കീഴില്‍ അലിഗഡ് സര്‍വകലാശാലയില്‍ ഡോക്ടറല്‍ ഗവേഷണം ചെയ്യുമ്പോള്‍ അമിനോ ആസിഡുകള്‍ കൃത്രിമമായി നിര്‍മിക്കാനുള്ള മാര്‍ഗം കണ്ടുപിടിച്ചു പേരെടുത്ത ആളാണ്.
ജെമ്മിന്റെ മാതാവ് ബ്രിജിത്താമ്മ ചങ്ങനാശ്ശേരി അസംഷന്‍ കോളേജ് ഫിസിക്‌സ് വകുപ്പ് മേധാവിയും പ്രൊഫസറും ആയിരുന്നു. ഹോം സയന്‍സ് മാസ്റ്റേഴ്‌സ് നേടി അധ്യാപികയായിരുന്നു ജെമ്മിന്റെ ഭാര്യ സന്ധ്യ. മകള്‍ സ്‌നേഹയാകട്ടെ ഏവിയോണിക്സ് പഠിച്ച് തിരുവനന്തപുരത്ത് ഐഎസ്ആര്‍ഒയില്‍ സയന്റിസ്‌റ് ആണ്. രണ്ടുപേര്‍ കൂടി കയറി വരുന്നുണ്ട്--എന്‍ജിനീയറിങ്ങിനു പഠിക്കുന്ന അനുജത്തിമാര്‍ ശ്രേയ, സാനിയ.
ഗണപതിപ്ലാക്കലെ ഒരു പത്രപ്രവര്‍ത്തക സുഹൃത്ത് എനിക്കുണ്ട്. കാല്‍നൂറ്റാണ്ടായി മലയാള മനോരമയുടെ ഈരാറ്റുപേട്ട റീജണല്‍ ലേഖകനായി സേവനം ചെയ്യുന്ന മനോജ്. കൊച്ചു കൊട്ടാരത്തില്‍ അപ്പച്ചന്‍ എന്ന ജോസഫ് തോമസിന്റെ മകന്‍. കുഞ്ഞുകരോട്ടു ശാഖയിലെ മേരിക്കുട്ടി അലക്സാണ്ടര്‍ മുംബൈ ടൈംസ് ഓഫ് ഇന്ത്യ പത്രാധിപസമിതിയില്‍ സേവനം ചെയ്തതായികുടുംബചരിത്രം (പേജ് 235) പറയുന്നു. ഭര്‍ത്താവ് ഡോ.അലക്‌സ് സ്വീഡനില്‍.