പതിവിന് വിപരീതമായി കത്തുകളും മാസികളുമൊന്നും കാണാതായപ്പോഴാണ് ഒന്ന് പോസ്റ്റോഫീസിൽ ചേന്ന് തിരക്കിക്കളയാമെന്ന് വെച്ച് രാവിലെ തന്നെ ചെന്നത്. കുറച്ച് നേരം നിന്നിട്ടും ആരെയും കാണുന്നില്ല.തിരികെ പോന്നാലോ എന്ന് വിചാരിക്കുമ്പോഴാണ് എവിടെ നിന്നോ ഒരു ശബ്ദം.’’എന്ത് വേണം’’ കിളിമൊഴിയുടെ ഉറവിടം നോക്കിയപ്പോൾ കുന്നു കൂടി കിടക്കുന്ന ബുക്ക് പോസ്റ്റുകൾക്കിടയിൽ നിന്നാണ് ആ ശബ്ദമെന്ന് മനസ്സിലായി.പുറകെ പോസ്റ്റ്മാസ്റ്ററുടെ തലയും പ്രത്യക്ഷപ്പെട്ടു.
‘’ മാഡം കുറച്ചു നാളുകളായി എനിക്ക് കത്തുകളും ബുക്ക് പോസ്റ്റുകളുമൊന്നും കിട്ടുന്നില്ല.കൃത്യമായി കിട്ടിക്കൊണ്ടിരുന്ന ടെലഫോൺ ബില്ലു പോലും ഇപ്പോൾ കിട്ടുന്നില്ല.’’
പരാതി ബോധിപ്പിച്ച് തീരും മുമ്പ് മാഡത്തിന്റെ മറുപടി വന്നു.
’’നിങ്ങൾക്ക് മാത്രമല്ല,പലർക്കും കത്തുകൾ കൊടുത്തു തീർക്കാൻ കഴിഞ്ഞിട്ടില്ല.ഇവിടുത്തെ പോസ്റ്റുമാൻ മൂന്നു മാസത്തെ അവധി എടുത്തിരിക്കുകയാ.പകരം വന്നയാൾക്ക് സ്ഥലവും വീടുമൊന്നും വലിയ പരിചയവുമില്ല.എല്ലാം കെട്ടിക്കിടക്കുകയാണ് രണ്ടു ദിവസത്തിനകം എത്തിച്ചു തരാം’’
വിനയമധുരമായ മാഡത്തിന്റെ വാക്കുകൾ വിശ്വസിച്ച് മോക്ഷംകാത്തു കിടക്കുന്ന കത്തുകളെയും ബുക്കുകളെയും ഒന്നു കൂടെ നോക്കി.എത്ര പേരുടെ പ്രതീക്ഷകളും സ്വപ്നങ്ങളുമാണ് ചാക്കിനുള്ളിൽ വീർപ്പുമുട്ടിക്കിടക്കുന്നത്.പടിയിറങ്ങാൻ തുടങ്ങിയപ്പോൾ മാഡത്തിന്റെ ശബ്ദം.
‘’ഏതായാലും വന്നതല്ലേ,കുറച്ചു കാശ് തന്നു വിടാം.’’
അതേതായാലും നന്നായി പരാതിപ്പെടാൻ വരുന്നവർക്കെല്ലാം കാശ് കൊടുത്തുവിടാൻ തപാൽ വകുപ്പ് തീരുമാനിച്ചു കാണും.കാര്യമതല്ല,രണ്ടുമൂന്നു ദിവസം മുമ്പ് ഒരു മാസികക്കാർ അയച്ച കാശാണ്.ഇശ്വരാ,അപ്പോൾ ഇന്ന് തിരക്കി വന്നില്ലായിരുന്നെങ്കിൽ ആ മണിയോർഡറിന്റെ ഗതി എന്താകുമായിരുന്നുവെന്ന് ഒരു പിടിയുമില്ല.കാശും വാങ്ങിപ്പോകുമ്പോൾ വീണ്ടും അവരുടെ സമാധാന വാക്കുകൾ
‘’സാറ് പേടിക്കണ്ട രണ്ടു ദിവസത്തിനകം എല്ലാം അവിടെ എത്തിച്ചു തരാം.’’
അതും കേട്ട് സന്തോഷഭരിതനായി ഓരോ ദിവസവും ഞാൻ കാത്തിരിക്കാൻ തുടങ്ങി.ദിവസം രണ്ടു കഴിഞ്ഞു,മൂന്നു കഴിഞ്ഞു,കഥാപ്രസംഗത്തിൽ പറയാറുള്ളത് പോലെ, ’’ മഞ്ഞും മഴയും വെയിലുമായി കാലങ്ങളെത്ര കടന്നു പോയി ‘’ പക്ഷേ കത്തുകൾ മാത്രം വന്നില്ല,എന്നും കത്തുപെട്ടി തുറന്നു നോക്കൽ മാത്രം മിച്ചം.വീണ്ടും തിരക്കിച്ചെന്നു,വിശാലമായ ചിരിയുമായി മാഡം പഴയ സ്ഥലത്ത് തന്നെയുണ്ട്.
‘’ കുറെ കത്തുകളും ബുക്ക് പോസ്റ്റുകളും ലീവെടുത്ത പോസ്റ്റുമാന്‍ വീട്ടിൽ കൊണ്ടു പോയിട്ടുണ്ട്.രണ്ട് ദിവസത്തിനകം തരം തിരിച്ച് കൊണ്ട് വരാമെന്നും പുതിയ ആൾക്ക് വീടുകൾ പരിചയപ്പെടുത്തി കൊടുക്കാമെന്നും പറഞ്ഞിട്ടുണ്ട്.’’
രണ്ടു ദിവസത്തിന്റെ ഈ കണക്ക് മാഡത്തിന് എവിടെ നിന്ന് കിട്ടിയെന്നോ ഏത് വകുപ്പനുസരിച്ചാണ് കത്തുകൾ വീട്ടിൽ കൊടുത്തു വിട്ടതെന്നോ ഞാൻ ചോദിച്ചില്ല.തപാലിൽ ചോദ്യമില്ലല്ലോ.ഇടക്ക് വഴിയിൽ വെച്ച് ലീവ് വിദ്വാനെ കണ്ടപ്പോൾ ചോദിച്ചു.’’മാഷേ,പുതിയ ആൾക്ക് വീടുകൾ പരിചയപ്പെടുത്തി കൊടുക്കുകയെങ്കിലും ചെയ്യാമായിരുന്നില്ലേ’’
‘’അതൊന്നും ഞങ്ങളുടെ പണിയല്ല.കത്തുകൾ വീടുകളിൽ കൊണ്ടു പോയി കൊടുക്കണമെന്നും നിയമമൊന്നുമില്ല.’’ എത്ര വിനയ മധുരമായ മറുപടി.പിന്നെയെന്താണാവോ നിങ്ങളുടെ ജോലിയെന്ന് ഞാൻ ചോദിച്ചില്ല.കാരണം ഇപ്പോൾ തപ്പാൻ കൊണ്ടു പോയ കത്തുകളേ കിട്ടാതെയുള്ളൂ,ഇനി വരാനുള്ളതും കിട്ടാതെ വന്നേക്കാം.പണ്ടൊരു പോസ്റ്റുമാൻ ആരുടെയോ കത്തു തുറന്നപ്പോൾ ‘ഇവിടെ എനിക്ക് സുഖം,അവിടെ നിനക്കും സുഖമല്ലേ ‘ എന്ന് വായിച്ചിട്ട് ‘ഇതവിടെ കൊണ്ട് കൊടുക്കാഞ്ഞിട്ട് പിന്നെ എനിക്കാണോ അസുഖം’’ എന്ന് ചോദിച്ച് കത്ത് കീറിക്കളഞ്ഞ കഥ ഓർമ്മ വന്നു.
മാസം കഴിഞ്ഞ മാസികകളും തീയതി കഴിഞ്ഞ ബില്ലുകളും തന്നില്ലെങ്കിലുംവേണ്ടില്ല,സുഹൃത്തുക്കളുടെയും
മറ്റും കത്തുകളെങ്കിലും കിട്ടിയാൽ മതിയായിരുന്നു.ഇത്രയും ചോദിച്ചതു കൊണ്ട് ഇനി അതും കിട്ടുന്ന കാര്യം
സംശയമാണ്.അതുപോട്ടെ , പാവപ്പെട്ട ഉദ്യോഗാർഥികളുടെ പരീക്ഷയുടെ അറിയിപ്പുകളുടെയും ഇന്റർവ്യൂ
കാർഡുകളുടെയും ഗതി എന്താകുമെന്ന് ആർക്കറിയാം.
കുഞ്ഞുണ്ണി മാഷ് ചോദിച്ചത് ഓർക്കാതിരിക്കാൻ കഴിഞ്ഞില്ല. ‘’ പാൽ കെട്ടാൽ കളയാം,തപാൽ കെട്ടാലോ?’’
#narma khada by naina mannanchery