പർഡ്യു യൂണിവേഴ്സിറ്റിയിൽ ഇന്ത്യൻ അമേരിക്കൻ റൂംമേറ്റിനെ കുത്തിക്കൊന്നു എന്ന കുറ്റം ആരോപിക്കപ്പെട്ട യുവാവിനു വിചാരണ നേരിടാൻ കഴിയുന്ന മാനസികാവസ്ഥ ഉണ്ടോ എന്നു പരിശോധിക്കാനുള്ള കോടതി ഉത്തരവ് പുനപരിശോധിക്കണമെന്നു പ്രോസിക്യൂഷൻ ജഡ്‌ജിനോട് ആവശ്യപ്പെട്ടു.
സൗത്ത് കൊറിയയിൽ നിന്നുള്ള സൈബർസെക്യൂരിറ്റി ഉപരിപഠന വിദ്യാർഥി ജി മിൻ ഷാ (22) ഒക്ടോബർ 5നു ഡേറ്റ സയൻസ് വിദ്യാർഥിയായ വരുൺ മനീഷ് ഛദ്ദയെ (ചിത്രം) താമസിക്കുന്ന മുറിയിൽ വച്ചു കുത്തി എന്നാണു കേസ്. ഷായുടെ മനോനില വിലയിരുത്താൻ മനോരോഗ ചികിത്സാ വിദഗ്ധരെ നിയമിക്കണമെന്നു അദ്ദേഹത്തിന്റെ അഭിഭാഷകർ കോടതിയിൽ ആവശ്യപ്പെട്ടു. കൊല നടക്കുമ്പോൾ ഷായുടെ മനോനില എന്തായിരുന്നു എന്നും വിലയിരുത്താൻ കോടതി രണ്ടു ഡോക്ടർമാരെ നിയമിച്ചു.
അതിന്മേലുള്ള വിചാരണ ഡിസംബർ 2നു വച്ചിട്ടുണ്ട്. എന്നാൽ കോടതി ഉത്തരവിനു ന്യായമില്ലെന്നു പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.
നിയോഗിക്കപ്പെട്ട ഡോക്ടർമാർ നിഷ്പക്ഷരല്ല എന്നും അവർ വാദിച്ചു.
ഇന്ത്യാന നിയമം അനുസരിച്ചു വിചാരണ നേരിടാനുള്ള മാനസികാവസ്ഥ പ്രതിക്ക് ഇല്ലെങ്കിൽ അതുണ്ടാവുന്നതു വരെ വിചാരണ നീട്ടി വയ്ക്കാം.
Prosecution seeks review of court order in Purdue murder