Image

ഗവേഷണച്ചുവടുകൾ (വിജയ് സി. എച്ച്)

Published on 13 December, 2022
ഗവേഷണച്ചുവടുകൾ (വിജയ് സി. എച്ച്)

ഈയിടെ പ്രഖ്യാപിച്ച കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്കാരങ്ങളിൽ മോഹിനിയാട്ടത്തിനുള്ളതു നേടിയ ഡോ. നീനാ പ്രസാദ് ഭാരതീയ ശാസ്ത്രീയ നൃത്താവതരണങ്ങളുടെ രംഗൈശ്വര്യം മാത്രമല്ല, നടനകലയുടെ ഉള്ളറകൾ തുറന്നു കണ്ട ജിജ്ഞാസുവായൊരു ഗവേഷകയും, ധിഷണാശാലിയായൊരു അക്കാഡമിക്കുമാണ്. 
അവ്യക്തമായ കളരി സമ്പ്രദായത്തിൽ നിന്ന് കാർക്കശ്യമായൊരു ഭാഷ്യം രൂപപ്പെടുത്തി മോഹിനിയാട്ടത്തെ പുനർനിർമ്മിച്ച ഡോ. നീന, കേരളത്തിൻ്റെ തനതായ ലാസ്യച്ചുവടുകൾക്ക് കാലോചിതമായ പരിഷ്കാരമാണ് സന്നിവേശിപ്പിച്ചിരിയ്ക്കുന്നത്. ഈ ഉദ്യമം സ്തുത്യർഹം! 
"മോഹിനിയാട്ടത്തിലെ വിവിധയിനം ആന്ദോളികകളെ അടിസ്ഥാനപ്പെടുത്തി കഴിഞ്ഞ ഒന്നര ദശകത്തിൽ ഞാൻ ചെയ്ത ഗവേഷണവും നൃത്തത്തിൻ്റെ പുനഃസംവിധാനവും അംഗീകരിക്കപ്പെട്ടു. ദേശീയ പുരസ്കാരലബ്ദിയിൽ വളരെ സന്തുഷ്ടയാണ്," ഡോ. നീന പറഞ്ഞു തുടങ്ങി... 


🟥 പഠനവും കണ്ടെത്തലുകളും 
ശരീരത്തിൻ്റെ മന്ദവും മനോഹരവുമായ മൃദു ചലങ്ങളാണ് മോഹിനിയാട്ടത്തിൻ്റെ സ്വത്വം. അതാണ് മോഹിനിയാട്ടത്തെ മോഹനവും വശ്യവുമാക്കുന്നത്. എന്നാൽ, നമ്മൾ ഇതുവരെ പിന്തുടർന്നുപോരുന്ന കച്ചേരി സമ്പ്രദായത്തിൽ, ഹൃദയഹാരിയായ ആ അംഗ ചലനങ്ങൾ എങ്ങനെ അവതരിപ്പിക്കണമെന്നതിന് കൃത്യമായ നിർവചനങ്ങളില്ല. നൃത്താധ്യാപിക വിദ്യാർത്ഥിയോട് തല അൽപം ഇങ്ങോട്ടു ചെരിയ്ക്കൂ, ദേഹം കുറച്ചുകൂടെ അങ്ങോട്ടു വളയ്ക്കൂ എന്നിങ്ങനെയുള്ള അവ്യക്തമായ നിർദ്ദേശങ്ങളാണ് നൽകിക്കൊണ്ടിരിയ്ക്കുന്നത്. എത്രത്തോളം ചെരിയ്ക്കണമെന്നോ, വളയ്ക്കണമെന്നോ, ഏതുരീതിയിലതു നിർവഹിക്കണമെന്നോ ഉള്ള വിശദ വിവരങ്ങൾ നൽകുന്നില്ല. അതിനാൽ ആഴത്തിലുള്ളൊരു പഠനം തന്നെ വേണ്ടിവന്നു. മോഹിനിയാട്ടത്തിൻ്റെ ശാരീരിക ഭാഷയുടെ പ്രത്യേക സ്വഭാവമാണ് സൂക്ഷ്മപഠത്തിനു വിധേയമാക്കിയത്. വിഭിന്നങ്ങളായ ആന്ദോളികകളാണ് മോഹിനിയാട്ടമെന്നും, പുനർക്രമീകരണങ്ങൾ കൊണ്ടുവരേണ്ടത് ഈ മേഖലയിലാണെന്നുമായിരുന്നു കണ്ടെത്തലുകളിലൊന്ന്. മോഹിനിയാട്ടത്തിൻ്റെ ശുദ്ധ അർത്ഥത്തിലുള്ള മുദ്രകളെയും മറ്റും പ്രതിപാദിക്കുന്ന ഉപപഠനങ്ങളും അവയിൽ നിന്നുള്ള നിരീക്ഷണങ്ങളും വേറെയുമുണ്ട്. യഥാർത്ഥത്തിൽ, മോഹിനിയാട്ടത്തിൽ എന്തെല്ലാമുണ്ടെന്നതല്ല എൻ്റെ പഠനം, മറിച്ചു ഈ നൃത്തരൂപം ശെരിയ്ക്കും മനസ്സിലാക്കിയതിനു ശേഷം, അതിനൊരു ഗ്ലോബൽ ഭാഷ എങ്ങനെയുണ്ടാക്കാം എന്നതായിരുന്നു!  

🟥 ആന്ദോളികകളുടെ പുനർക്രമീകരണം 
ലളിതമായി പറഞ്ഞാൽ നർത്തകിയുടെ ശരീര ചലനത്തിൻ്റെ മാനമാണ് ആന്ദോളിക. ഇംഗ്ളീഷിൽ Oscillation എന്നതായിരിയ്ക്കാം തുല്യപദം. ആവിഷ്കാര സമയത്ത് ആന്ദോളികകളുടെ ഒരു പരമ്പര തന്നെ അരങ്ങേറുന്നു. അംഗചലനങ്ങളുടെ പഠന സൗകര്യാർത്ഥം ശരീരത്തെ രണ്ടു ഭാഗങ്ങളാക്കിയിരിക്കുന്നു. തല മുതൽ അരക്കെട്ടു വരെ ആദ്യത്തെയും, അരക്കെട്ടിനു താഴെ രണ്ടാമത്തെയും. ശിരസ്സിൻ്റെ കുത്തനെയും സമാന്തരവുമായ പല കോണുകളിലുള്ള ചലനങ്ങൾ മുതൽ, ഒരു ചുവടു വെയ്ക്കുമ്പോൾ പാദത്തിൻ്റെ അടിവശം നിലത്ത് ഉരസി മുന്നോട്ടു നീങ്ങുന്ന നേരത്ത് സംഭവിയ്ക്കുന്ന നിമ്നോന്നതങ്ങൾ വരെ ബഹുവിധമായ ആന്ദോളികകളാണ്. ബൃഹത്തായ ഇത്തരം പഠനങ്ങളും കണ്ടെത്തലുകളുമാണ് എൻ്റെ ഗവേഷണ പ്രവർത്തനങ്ങൾക്ക് അക്കാദമിക സ്വഭാവം നൽകുന്നത്. ഉടലിൻ്റെയും (torso), കൈകലുകളുടെയും (limbs) ആന്ദോളികകളാണ് മോഹിനിയാട്ടത്തിൻ്റെ രചനാരീതി തന്നെ. എല്ലാം കണ്ടെത്തി, നിർവചിച്ചു, പുനർക്രമീകരിച്ചു, ഔചിത്യപൂർവം നാമകരണം ചെയ്തു. ഏറെ അധ്വാനിച്ചതിനൊടുവിലാണ് ആവിഷ്കാരത്തിലെ എല്ലാ അടവുകൾക്കും നാമകരണം ചെയ്യുകയെന്ന ദൗത്യം വിജയം കണ്ടത്. പത്തു ലാസ്യാംഗങ്ങൾ നിർമിച്ചതാണ് അഭിമാനം തോന്നുന്ന മറ്റൊരു നേട്ടം. ശാർങ്ഗദേവൻ രചിച്ച 'സംഗീതരത്നാകരം', ജയസേനാപതിയുടെ 'നൃത്തരത്നാവലി' മുതലായ ഗ്രന്ഥങ്ങളാണ് പഠനങ്ങൾക്കും തുടർന്നുള്ള കണ്ടെത്തലുകൾക്കും പിന്തുണയായത്. 


🟥 വേറിട്ട ചിന്തയ്ക്കു പുറകിൽ 
കുഞ്ഞുംനാൾ തൊട്ടേ ഞാൻ നൃത്തവീഥിയിലുണ്ട്. പല ഗുരുക്കന്മാരിൽ നിന്നും മറ്റു നൃത്തങ്ങൾക്കൊപ്പം മോഹിനിയാട്ടവും അഭ്യസിച്ചു. എല്ലാവരിൽ നിന്നും ഈ നൃത്തശാഖ അടുത്തറിയുവാൻ ശ്രമിക്കുകയും ചെയ്തിരുന്നു. എന്നാൽ, നൃത്തത്തിൻ്റെ ആന്തരീക ശൈലികളെക്കുറിച്ചു വിഭിന്നമായ കാഴ്ചപ്പാടുകളാണ് ഓരോരുത്തർക്കും ഉണ്ടായിരുന്നത്. മുതിർന്ന ഗുരുക്കന്മാരായ കലാമണ്ഡലം സുഗന്ധി ടീച്ചർക്കും, കലാമണ്ഡലം ക്ഷേമാവതി ടീച്ചർക്കു പോലും സമാനമായ ചിന്താഗതിയായിരുന്നില്ല. വിഭിന്ന ഭാഗങ്ങൾ ഒന്നിനു പുറകെ മറ്റൊന്നായി അവതരിപ്പിയ്ക്കുന്നുണ്ടെങ്കിലും, നൃത്തത്തിൻ്റെ വിഘടിച്ചു കിടക്കുന്ന ഘടനയും അവ്യക്തമായ നാട്യരീതിയും പ്രേക്ഷകർക്ക് നീരസമുളവാക്കുന്നതായിരുന്നു. തുടർന്ന്, മോഹിനിയാട്ടത്തിനൊരു പുത്തൻ ചട്ടക്കൂടു വേണമെന്ന ചിന്ത ഉള്ളിൽ ശക്തിപ്പെട്ടു തുടങ്ങി. മറ്റു ശാസ്ത്രീയ നൃത്ത രൂപങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ പുരോഗമനത്തിൻ്റെ കിരണങ്ങൾ അധികം പതിയാത്തത് മോഹിനിയാട്ടത്തിലാണെന്ന വസ്തുത ഇതിനു വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന വാഞ്ചയെ ത്വരിതപ്പെടുത്തി. 


🟥 കാലോചിതമായ മാറ്റങ്ങൾ വേണം 
ലാസ്യമാണ് മോഹിനിയാട്ടത്തിൻ്റെ മുഖമുദ്ര. ദ്രുതഗതിയിൽ പ്രകടിപ്പിക്കുവാൻ കഴിയുന്നൊരു മനോഭാവമല്ല ലാസ്യം. പ്രതിദിനം ദ്രുതമായിക്കൊണ്ടിരിക്കുന്ന പുതിയ ലോകത്ത് ശീഘ്രഗതിയിലുള്ള ചുവടുകളും അംഗചലനങ്ങളുമുള്ള ഭരതനാട്യത്തിനും കുച്ചുപ്പുടിയ്ക്കും  സ്വീകാര്യതയേറുന്നത് സ്വാഭാവികമാണ്. പക്ഷെ, വിളംബ-മധ്യ കാലങ്ങളിൽ അനായാസേനയുള്ള ശാരീരിക പ്രയോഗങ്ങളാൽ അനേകം ഭാവബിംബങ്ങൾ വാർത്തെടുക്കുവാനുള്ള ശേഷി ലാസ്യ-ലാവണ്യ സമ്പന്നമായ മോഹിനിയാട്ടത്തിനുണ്ട്. മോഹിനിയാട്ടത്തിൻ്റെ മന്ദഗതിയിലുള്ള ചുവടുകൾ പ്രേക്ഷകരിൽ മടുപ്പ് ഉളവാക്കുന്നുവെങ്കിൽ, ഈ ആവിഷ്കാരം ജനപ്രിയമായി ഇപ്പോഴും നിലനിൽക്കുന്നതെങ്ങനെ? ലാസ്യവും അതിനാലുള്ള വിളംബവും ഹൃദ്യമായിത്തോന്നുന്ന പ്രേക്ഷകരുമുണ്ടല്ലൊ! ഏതു ആവിഷ്കാരവും അതുകൊണ്ടു ഉദ്ദേശിക്കുന്ന ആസ്വാദ്യത ഉറപ്പു വരുത്തുന്നത്ര മികവ് പുലർത്തണമെന്നു മാത്രം. നിലവാരമുള്ള അവതരണങ്ങൾക്ക് കാണികളെ ലഭിയ്ക്കുമെന്നത് തീർച്ചയാണ്. ഗവേഷണങ്ങളും പഠനങ്ങളും ഏറ്റവുമധികം നടന്നുകൊണ്ടിരിക്കുന്നൊരു നൃത്തശാഖയുമാണിത്. അവതരണ-ആസ്വാദന ക്ഷമതകളിൽ കാലോചിതമായ മാറ്റങ്ങൾ വിദഗ്ധമായി സന്നിവേശിപ്പിക്കുമ്പോഴാണ് കാലത്തിൻറെ പരീക്ഷണങ്ങളെ നേരിടുവാനുള്ള ശേഷി കലാരൂപങ്ങൾക്ക് ലഭിക്കുന്നത്. തനിമ ചോർന്നു പോകാതെയുള്ള നവീകരണങ്ങൾ കലയെ കൂടുതൽ ശ്രേഷ്ഠമാക്കുകയും ചെയ്യുന്നു. 


🟥 സ്വതന്ത്രാവിഷ്കാരങ്ങൾ 
നിരവധി ചൊൽക്കെട്ടുകൾക്കും, ജതിസ്വരങ്ങൾക്കും, കൃതികൾക്കും, പദവർണ്ണങ്ങൾക്കും, സ്വരജതികൾക്കും, അഷ്ടപദികൾക്കും, തില്ലാനകൾക്കും നൃത്തസംവിധാനം നിർവ്വഹിച്ചിട്ടുണ്ടെങ്കിലും, സ്വതന്ത്രാവിഷ്കാരങ്ങൾ വേറിട്ടു തന്നെ നിലകൊള്ളുന്നു. താൻ നേരിടുന്ന അപമാനത്തെ നേരിടുന്ന സ്ത്രീശക്തിയായ ശകുന്തള, രാമായണത്തിൽ വായിക്കാതെ പോയ ത്യാഗത്തിൻ്റെ മുഖമായ ഊർമ്മിള, കൂടാതെ ദ്രൗപദി, കുന്തി, രുഗ്മിണി മുതലായവർ ഞാൻ ജീവൻ നൽകിയ ചില കഥാപാത്രങ്ങളാണ്. കോവിഡിനെതിരെ പൊരുതുവാൻ ഊർജം പകരുന്നതായിരുന്നു 'തരണം ചെയ്യാം' എന്ന സാമൂഹിക ആവിഷ്കാരം. അനേകം പ്രശസ്ത മലയാള കാവ്യങ്ങളും മോഹിനിയാട്ടത്തിൽ ചിത്രീകരികരിച്ചു. ഇവയെല്ലാം ഒട്ടുമിക്ക ലോക രാഷ്ട്രങ്ങളിലും അവതരിപ്പിക്കുവാൻ സാധിച്ചു.  
🟥 യോഗ്യതകൾ, സ്ഥാനങ്ങൾ 
തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളേജിൽ നിന്ന് ഇംഗ്ളീഷ് സാഹിത്യത്തിൽ ബിരുദാനന്തരബിരുദം നേടി. 'ലാസ്യവും താണ്ഡവവും തെന്നിന്ത്യൻ നൃത്തങ്ങളിൽ -- ഒരു വിശദ പഠനം' എന്നതിലാണ് ഡോക്ടറേറ്റ്. കൊൽക്കൊത്തയിലെ രബീന്ദ്ര ഭാരതി യൂണിവേഴ്സിറ്റിയിലായിരുന്നു നൃത്തഗവേഷണം. ബ്രിട്ടനിലെ സറെ യൂനിവേഴ്സിറ്റിയിൽ നിന്നാണ് പോസ്റ്റ് ഡോക്ടറേറ്റ് ഫെലോഷിപ്പ് ലഭിച്ചത്. കേരള കലാമണ്ഡലം ഡീംഡ് യൂനിവേഴ്സിറ്റിയിൽ റിസർച്ച് കോർ ഗൈഡായി പ്രവർത്തിക്കുന്നു. ദൂരദർശനിലെ ടോപ്പ്ഗ്രേഡ് ആർട്ടിസ്റ്റാണ്. ഭരതാഞ്ജലി അക്കാദമി ഓഫ് ഇന്ത്യൻ ഡാൻസ്, തിരുവനന്തപുരം; സൗഗന്ധിക സെൻ്റർ ഫോർ മോഹിനിയാട്ടം, ചെന്നെ, എന്നിവയുടെ പ്രിൻസിപ്പലുമാണ്.  


🟥 കുടുംബ പശ്ചാത്തലം 
തിരുവനന്തപുരത്തെ വഞ്ചിയൂരിലാണ് താമസം. ഭാസ്കര പ്രസാദും, ലളിതാഭായിയും അച്ഛനമ്മമാർ. കുട്ടിക്കാലം കടന്നു പോയത് തലശ്ശേരിയിലാണ്. അച്ഛൻ അന്ന് ബ്രണ്ണൻ കോളേജിലെ ഇംഗ്ളീഷ് പ്രൊഫസ്സറായിരുന്നു. ഗുരുവായൂരപ്പൻ കോളേജിലേയ്ക്കും, വിക്ടോറിയ കോളേജിലേയ്ക്കും അച്ഛന് സ്ഥലംമാറ്റം ലഭിച്ചപ്പോൾ കോഴിക്കോടും പാലക്കാടും താമസിച്ചിട്ടുണ്ട്. മൂന്നാം വയസ്സിൽ നൃത്ത പരിശീലനം ആരംഭിച്ചു. മോഹിനിയാട്ടത്തിനു മുന്നെ, ഭരതനാട്യവും കുച്ചിപ്പുടിയും തുടങ്ങിയിരുന്നു. കലോത്സവങ്ങളിൽ മികവു തെളിയിച്ച് കലാതിലകമായി തിരഞ്ഞെടുക്കപ്പെട്ടു. തുടർന്നെത്തിയ വർഷങ്ങളിൽ കേരള സംഗീത നാടക അക്കാദമി പുരസ്കാരമുൾപ്പെടെ നിരവധി ദേശീയ-അന്തർദേശീയ അംഗീകാരങ്ങളും, സ്കോളർഷിപ്പുകളും, ഫെലോഷിപ്പുകളും തേടിയെത്തി. കവി നാലപ്പാടം പത്മനാഭൻ രചിച്ച 'നീനാപ്രസാദം' എൻ്റെ ജീവിതരേഖയാണ്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക