കേരളത്തിലെ ക്രൈസ്തവർ രണ്ടായിരം വർഷത്തെ പാരമ്പര്യം അവകാശപ്പെടുന്നവരാണ്. ക്രിസ്തു ശിഷ്യനായ തോമസ് ഒന്നാം നൂറ്റാണ്ടിൽ കേരളത്തിൽ വന്നുവെന്നും പലരെയും മാമോദീസ നൽകി ക്രിസ്തുമതത്തിലേക്കു ചേർത്തുവെന്നും പള്ളികൾ സ്ഥാപിച്ചു എന്നും വിശ്വസിക്കപ്പെടുന്നു. എന്നാൽ പതിനാറാം നൂറ്റാണ്ടു വരെ ഒരു സഭയായി ഒരു തലവന്റെ കീഴിലുള്ള ഭരണക്രമമല്ല ഉണ്ടായിരുന്നത്. പ്രാദേശികമായി സഭകൾ ഭരിച്ചിരുന്ന അർക്കദിയോക്കന്മാരുടെ കീഴിലാണ് ഈ സഭ നിലകൊണ്ടത്. എന്നാൽ പതിനാറാം നൂറ്റാണ്ടിൽ വന്ന പോർച്ചുഗീസ് മിഷനറിമാർ ഈ അർക്കദിയോക്കൻമാരെ സ്വാധീനിച്ചു ഭൂരിഭാഗം പേരെയും റോമൻ സഭയുടെ കീഴിൽ കൊണ്ട് കെട്ടി. എന്നാൽ വെറും 54 വർഷങ്ങൾ മാത്രമേ ആ മേൽക്കോയ്മ നിലനിന്നുള്ളൂ. ആ മേധാവിത്വം തിരസ്‌കരിച്ചുകൊണ്ട് സഭ ഒന്നടങ്കം തിരിച്ചു പേർഷ്യൻ ആരാധനാ സമ്പ്രദായം ശീലിച്ചിരുന്ന പഴയ സഭയിലേക്കു തന്നെ മടങ്ങി വന്നു.
എന്നാൽ റോമൻ മിഷനറിമാർ വെറുതെയിരുന്നില്ല. അവർ വീണ്ടും സ്വാധീനം ചെലുത്തി പ്രാദേശികമായി പല സ്ഥലത്തെയും സഭയെ വീണ്ടും റോമൻ സഭയുടെ കീഴിലേക്ക് കൊണ്ടുപോയി. അങ്ങനെ റോമൻ സഭ കേരളത്തിൽ ശക്തിയാർജ്ജിച്ചു. വീണ്ടും റോമൻ സഭയിലേക്കു പോകാതെ തദ്ദേശീയമായി നിലകൊണ്ട സഭ പിന്നീട് അന്ത്യോഖ്യൻ പാത്രിയർക്കീസിന്റെ സഹായം സ്വീകരിച്ചതും ഈ സഭയിൽ നിന്നും പൊഴിഞ്ഞു പോയി പല പുതിയ സഭകളും രൂപം കൊണ്ടതുമെല്ലാം ചരിത്രത്തിന്റെ ഭാഗം മാത്രം. വളരും തോറും പിളരുകയും പിളരും തോറും വളരുകയും ചെയ്യുന്ന സംസ്ക്കാരത്തിൽ വേരിൽ പൊട്ടിക്കിളുത്ത് അനേകം വേറിട്ട സഭകളും പിന്നീട് ജന്മമെടുത്തു.
ബ്രിട്ടീഷ് മിഷനറിമാർ വന്നതോടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കുകയും ക്രമേണ ആതുര സേവന രംഗത്തും വിദ്യാഭ്യാസ മേഖലയിലും ക്രിസ്തീയ സഭകൾ വലിയ നിക്ഷേപം നടത്തിയതോടെ സമൂഹത്തിൽ വിപ്ലവാത്മകമായ മാറ്റങ്ങൾ ഉണ്ടാവുകയും ചെയ്തു. ക്രമേണ ക്രിസ്തീയ സഭകളുടെ സ്വാധീനവും സമൂഹത്തിൽ വർദ്ധിച്ചു. ജാതിമത വ്യത്യാസമില്ലാതെ ക്രിസ്‌തീയ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിച്ചു മിടുക്കരായവർ സമൂഹത്തിൽ തലപ്പത്തെത്തിയതോടെ ഈ സ്ഥാപനങ്ങളുടെ പേരും പെരുമയും വർദ്ധിച്ചു. ഈ സ്ഥാപനങ്ങളെ നിയന്ത്രിച്ചിരുന്നത് പ്രധാനമായും ആത്മാർഥമായി പ്രവർത്തിച്ചിരുന്ന ക്രിസ്തീയ പുരോഹിതന്മാരായിരുന്നു.
അതുപോലെ തന്നെ പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനവും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയും ധാരാളം കർഷകർ മദ്ധ്യതിരുവിതാംകൂറിൽ നിന്നും മലബാറിലേക്കും കിഴക്കൻ മലയോര മേഖലകളിലേക്കും കുടിയേറി. പലവിധ പ്രതിബന്ധങ്ങളെ അഭിമുഖീകരിക്കേണ്ടി വന്ന ഈ കർഷകർക്ക് താങ്ങും തണലുമായി നിൽക്കുകയും അവരുടെ ആത്മീയ കാര്യങ്ങളിൽ പ്രതിഫലേഛ കൂടാതെ നേതൃത്വം നൽകുകയും ചെയ്തത് അവർ വിശ്വസിക്കുന്ന സഭയിലെ പുരോഹിതന്മാരായിരുന്നു. ഇവർ നാട്ടിൻപുറത്തു സാമൂഹികമായ പ്രശ്നങ്ങളിൽ ജാതിമത വ്യത്യാസമില്ലാതെ ഇടപെടുകയും ജനങ്ങളുടെ നന്മയ്ക്കായി പ്രവർത്തിക്കയും ചെയ്‌തിരുന്നു. അതുകൊണ്ടു തന്നെ സമൂഹത്തിൽ ക്രിസ്തീയ പുരോഹിതന്മാർക്ക് വലിയ ബഹുമാനം ലഭിച്ചിരുന്നു. പല വിഷയങ്ങളിലും അവസാന വാക്ക് ഇവരുടേതായിരുന്നു. തെരുവിലെ ഗുണ്ടയായാൽ പോലും കുപ്പായമിട്ട പുരോഹിതനെ കണ്ടാൽ ഓച്ഛാനിച്ചു നിൽക്കുമായിരുന്നു എന്നതാണ് സത്യം. ജനങ്ങൾ അവർക്കുള്ളതിൽ നിന്നും എന്തെങ്കിലും കൊടുത്താൽ അതുകൊണ്ടാണ് കഷ്ടിച്ച് ഇവർ കഴിഞ്ഞു പോയിരുന്നത്.
എന്നാൽ ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ ഗൾഫ് നാടുകളിലേക്കും പാശ്ചാത്യ രാജ്യങ്ങളിലേക്കും സഭാ മക്കൾ എത്തിപ്പറ്റിയതോടെ അവരുടെ വീടുകളിലെ സാമ്പത്തികം മെച്ചപ്പെട്ടു. വീടുകൾ പ്രൗഢഗംഭീരമായി. ദേവാലയങ്ങൾ മോടിപിടിപ്പിക്കപ്പെട്ടു. അരമനകളിൽ പണം വന്നു കൂടിയതോടെ കിഴക്കു തോട്ടങ്ങൾ വാങ്ങുകയോ സ്‌കൂളുകളും കോളേജുകളും പണികഴിപ്പിക്കുകയോ ചെയ്യുന്നത് സാധാരണയായി. കൂദാശ കർമങ്ങൾക്കു ജനങ്ങൾ കൊടുക്കുന്ന സംഭാവന പതിന്മടങ്ങു വർദ്ധിച്ചപ്പോൾ പൗരോഹിത്യം സേവനത്തേക്കാളുപരി ആകർഷകമായ ഒരു തൊഴിലായി മാറി.
അരമനകളിലും പരോഹിത്യ ജീവിതത്തിലും സുഖലോലുപത അംഗീകരിക്കപ്പെട്ട രീതികളായതോടെ പണത്തോട് ഇവർക്കുള്ള ആർത്തി വർദ്ധിച്ചു. ദേവാലയങ്ങൾക്കു കൂടുതൽ സ്വത്തു സമ്പാദിക്കാൻ ഇവർ മത്സരിച്ചു പ്രവർത്തിച്ചു. അങ്ങനെ നഗരത്തിൽ കണ്ണായ സ്ഥലത്തു വിലപിടിപ്പുള്ള വസ്തുക്കളും കെട്ടിടങ്ങളും ഇവർ വാങ്ങിക്കൂട്ടി. ജനങ്ങളിൽ നിന്നും കൂടുതൽ ആകർഷകമായ രീതിയിൽ പണം ലഭിക്കാനായി 'ചാരിറ്റി' പ്രസ്ഥാനങ്ങൾ രൂപികരിച്ച് അവയുടെ തലപ്പത്ത് ഇവർ സ്വയം അവരോധിതരായി. ആത്മീയത ആലങ്കാരികമാകുകയും ധനസമ്പാദനം ആത്മാർഥമാകുകയും ചെയ്‌തതോടെ കൂദാശ കർമങ്ങൾ പോലും വെറും 'കർമങ്ങൾ' ആകുകയും ചെയ്‌തു.
ഇതിനിടയിലാണ് പല വൈദികരും വിശ്വാസികളെ ലൈംഗികമായി ചൂഷണം ചെയ്തതിന്റെ പേരിൽ കേസുകളുണ്ടാകുന്നത്. ബിഷപ്പ് പോലും ക്രിസ്‌തുവിന്റെ മണവാട്ടിയായ കന്യാസ്ത്രീക്കിട്ടു പണികൊടുത്തു സഭയ്ക്ക് പേരുദോഷമുണ്ടാക്കി. മറ്റൊരു ബിഷപ്പ് മണൽ കടത്തിയതിന്റെ പേരിൽ തമിഴ്‌നാട്ടിൽ അറസ്റ്റിലായി. വേറൊരു ബിഷപ്പ് കള്ളപ്പണം കുമിഞ്ഞുകൂട്ടി വച്ചതിനു റെയ്‌ഡ് നടത്തിയപ്പോൾ അദ്ദേഹം നടത്തിയിരുന്ന ആശുപത്രിയുടെ പാർക്കിംഗ് ലോട്ടിൽ കിടന്ന ഒരു കാറിന്റെ ട്രങ്കിൽ നിന്നും പിടിച്ചെടുത്തത് 15 കോടിയാണ്. ഇതെല്ലാം പല ക്രൈസ്തവ സഭകളുടെ മേധാവികളിൽ നിന്നാണെന്നു കാണുമ്പോൾ ആരും ഇക്കാര്യത്തിൽ വിഭിന്നമല്ല എന്ന് മനസ്സിലാകും.
ക്രിസ്‌തു പഠിപ്പിച്ച സ്നേഹവും സാഹോദര്യവും വാക്കുകളിൽ മാത്രം ഒതുക്കി സഭകൾ തമ്മിൽ പോലും കേസുകളും വഴക്കുകളും നിത്യ സംഭവമായി. അരമനകളിൽ വാഴുന്ന തിരുമേനിമാർക്കു പലർക്കും കോടതികളിൽ നിന്നും ഇറങ്ങാൻ സമയമില്ലാതായി. ദേവാലയങ്ങളുടെ ഉടമസ്ഥത തന്റെ സഭയുടേതാണെന്നു രണ്ടു സഭകളിലെയും തിരുമേനിമാർ അന്യോന്യം ആക്രോശിച്ചു. അവർക്കുവേണ്ടി വാദിക്കാൻ എത്തിയ അഭിഭാഷകർക്കു വേണ്ടി കോടികൾ മുടക്കി. കോടതി വിധിച്ചാലും കൊടുക്കില്ലെന്നു പറഞ്ഞു തെരുവിൽ സമരം നടത്തി.
ളോഹയിട്ട പാതിരിമാരും ചുവന്ന കുപ്പായമിട്ട മെത്രാന്മാരും പച്ചത്തെറി പറയുന്നതുകേട്ടു സ്ഥിരം തെറി പറയുന്ന പോലീസുകാർ പോലും നാണിച്ചുപോയി. ശവസംസ്കാരത്തിനു സെമിത്തേരിയിലേക്കു കൊണ്ടുവന്ന ഒരു വൈദികന്റെ മൃതദേഹം പോലും പൊക്കിയെടുത്തു വായുവിലേക്കെറിഞ്ഞിട്ടു 'വിശ്വാസികൾ' തമ്മിലടിച്ചു. കൂട്ടത്തല്ലിനു നേതൃത്വം കൊടുക്കാൻ കുപ്പായം മടക്കിക്കുത്തി നിർദ്ദേശം നൽകുന്ന പുരോഹിതരെയും ജനങ്ങൾ കണ്ടു.
അതിൽ ഒരു സഭയുടെ നേതൃത്വം മാറിയപ്പോൾ വെടിനിർത്തിയതാണോ കോടതി കൊടുത്തിട്ടും ഉടമസ്ഥാവകാശം വേണ്ടെന്നു വച്ചതാണോ എന്നറിയില്ല, ഏതായാലും കോലാഹലമൊന്നും കേൾക്കുന്നില്ലല്ലോ എന്ന് കരുതി സമാധാനിച്ചിരുന്നപ്പോൾ ഇതാ വന്നിരിക്കുന്നു അടുത്ത പ്രശ്‌നം! കുർബ്ബാന ചെല്ലുന്നത് ജനാഭിമുഖമാകണോ അൾത്താരാഭിമുഖമാകണോ?
ഇത് രണ്ടും രണ്ടു സഭകളാണെങ്കിലും സാധാരണ ജനത്തെ സംബന്ധിച്ചിടത്തോളം എല്ലാം ക്രിസ്‌തീയ സഭകളാണ്. ഓർത്തഡോക്‌സ്-യാക്കോബായ സഭകൾ തമ്മിലുള്ള വഴക്കിൽ കോട്ടയത്തിനു തെക്കുള്ളവർ ഓർത്തഡോക്‌സ് പക്ഷത്തും കോട്ടയത്തിനു വടക്കുള്ളവർ യാക്കോബായ പക്ഷത്തും നിൽക്കുന്നതുപോലെ സീറോ മലബാർ സഭയിൽ എറണാകുളത്തിനു തെക്കും വടക്കുമായി രണ്ടു ചേരികളായി തെരുവിൽ ഏറ്റു മുട്ടുന്നു. ഇപ്പോൾ ഒരു ബിഷപ്പ് സുരക്ഷയ്ക്കായി പോലീസ് സംരക്ഷണം ആവശ്യപ്പെട്ടു കോടതിയെ സമീപിച്ചിരിക്കുകയാണ്.
ഒന്നാം നൂറ്റാണ്ടു മുതൽ തന്നെ സഭയിൽ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. അത് പല സുന്നഹദോസുകളിൽ കൂടി ചർച്ച ചെയ്‌തു തീരുമാനമെടുത്തു നടപ്പിലാക്കിയിട്ടുള്ളതാണ്. ആദിമ കാലത്ത് എല്ലാ സഭകളും കൂടി അന്ത്യോഖ്യ, അലക്സാൻഡ്രിയ, കോൺസ്റ്റാന്റിനോപ്പിൾ, റോം, യെരുശലേം എന്നീ കേന്ദ്രങ്ങളിലായി അഞ്ചു പാത്രിയർക്കീസുമാരുടെ കീഴിലായിരുന്നു പ്രവർത്തിച്ചിരുന്നത്. എന്നാൽ പതിനൊന്നാം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടുകൂടി റോം മറ്റുള്ളവരുമായി തെറ്റിപ്പിരിയുകയും അവർ പൂർണമായും സ്വതന്ത്രമായി സഭ വിവിധ രാജ്യങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്‌തു. എന്നാൽ റോമൻ സഭ ഉൾപ്പെടെ എല്ലാ സഭകളും കാലാകാലങ്ങളായി വേണ്ടിവരുന്ന മാറ്റങ്ങൾ ഉൾക്കൊണ്ടുകൊണ്ട് അവ നടപ്പിലാക്കുകയുണ്ടായി. അവയൊക്കെയും കാലഘട്ടത്തിന്റെ ആവശ്യമായിരുന്നു. റോമൻ കത്തോലിക്കാ സഭയിൽ മലയാളത്തിൽ കുർബ്ബാന അർപ്പിക്കാൻ തുടങ്ങിയതുപോലും അതിന്റെ ഭാഗമായിരുന്നു.
ജനങ്ങൾ കണ്ടു പരിശീലിച്ച ജനാഭിമുഖ കുർബ്ബാന പെട്ടെന്ന് അൾത്താരാഭിമുഖമാക്കുമ്പോൾ ജനങ്ങൾക്ക് സ്വാഭാവികമായും ബുദ്ധിമുട്ടുണ്ടാകും. എന്നാൽ ചുമതലപ്പെട്ടവർ ‘എന്തുകൊണ്ടാണ് ഇങ്ങനെയൊരു മാറ്റം’ എന്ന് വിശ്വാസികളോട് പറയാൻ ബാധ്യസ്ഥരാണ്. വേദശാത്രപരമായി അതിന്റെ കാരണങ്ങൾ സമയാനുസൃതം വിശദീകരിച്ചാൽ മാത്രം മതിയാകുമായിരുന്നു. ബൈബിളിൽ പഴയ നിയമത്തിൽ ബലിയർപ്പിച്ചിരുന്നത് ബലിപീഠത്തിനഭിമുഖമായി മാത്രമായിരുന്നു. യെരുശലേം ദേവാലയത്തിൽ അതിവിശുദ്ധ സ്ഥലത്തു പോലും ബലി അർപ്പിച്ചത് അൾത്താരാഭിമുഖമായിരുന്നു. അൾത്താരയ്ക്കു പുറം തിരിഞ്ഞു നിന്ന് ബലിയർപ്പിച്ചതായി എങ്ങും കാണുന്നില്ല. എന്നാൽ പരമ്പരാഗതമായി അങ്ങനെയൊരു പ്രാക്‌ടീസ് ആണ് സഭയിൽ നിലനിന്നിരുന്നത്. അത് മാറ്റി ശരിയായ രീതിയിൽ അനുഷ്ടിക്കാനാണ് ഇപ്പോൾ ശ്രമിക്കുന്നത് എന്നാണ് ഈ മാറ്റം കൊണ്ടുവരാൻ നേതൃത്വം കൊടുക്കുന്നവർ പറയുന്നത്.
എന്തുതന്നെയായാലും ബസലിക്ക അടച്ചുപൂട്ടാനും ബിഷപ്പിനെ കയ്യേറ്റം ചെയ്യാനും നടത്തിയ ശ്രമങ്ങൾ അപലപിക്കേണ്ടതുതന്നെയാണ്.
എങ്ങനെ ബലി അർപ്പിക്കണം എന്നത് വിശ്വാസികളല്ല തീരുമാനിക്കേണ്ടത്. അത് വേദശാസ്ത്രപരമായി കൂടുതൽ വിവരമുള്ളവർ കൂട്ടായി തീരുമാനിച്ച് അധികാരപ്പെട്ടവരുടെ അനുമതിയോടെ നടപ്പാക്കട്ടെ.
എന്ത് തന്നെയായാലും പുരോഹിതന്മാരെപ്പറ്റിയുള്ള ബഹുമാനം സമൂഹത്തിൽ നിന്നും ഇപ്പോൾ അന്യം നിന്നിരിക്കയാണ്. ഇതിന്റെ ഉത്തരവാദിത്വം മുഖ്യമായും ജനങ്ങളിൽ നിന്നും അകന്ന പുരോഹിത വർഗത്തിന് തന്നെയാണ്. വീടില്ലാതെ അനേക കുടുംബങ്ങൾ പെരുവഴിയിലും കടത്തിണ്ണകളിലും കിടന്നുറങ്ങുമ്പോൾ പുരോഹിതന്മാരുടെയും മെത്രാന്മാരുടെയും ലൈംഗിക പീഢന കേസുകൾ ഒതുക്കി തീർക്കാൻ കോടികൾ സഭ ചെലവഴിക്കുന്നത് കാണുമ്പോൾ വിശ്വാസികൾ സഭയുടെ ലക്ഷ്യത്തെ സംശയിക്കുന്നതിൽ തെറ്റ് പറയാനാകുമോ?
സാമൂഹ്യ മാധ്യമങ്ങളുടെ സ്വാധീനം വിശ്വാസികളിൽ ആശയ വിനിമയം ദ്രുതമാക്കിയതോടെ സഭാ നേതൃത്വത്തിന് പല കാര്യങ്ങളും ഒളിച്ചുവയ്ക്കാനാകാതെ വന്നു. ഒരു ഞായറാഴ്ച പോലും കുർബ്ബാനയിൽ സംബന്ധിക്കാതിരിക്കരുതെന്നും പോയില്ലെങ്കിൽ കടമാകുമെന്നും പഠിപ്പിച്ച സഭ കോവിഡ് കാരണം ഒന്നര വർഷം ദേവാലയങ്ങൾ അടച്ചിട്ടപ്പോൾ കടങ്ങളെല്ലാം 'ഹോൾസെയിൽ' ആയി എഴുതിത്തള്ളേണ്ടി വന്നു. മൊബൈൽ ഫോൺ പള്ളിയിൽ കൊണ്ടുവരരുതെന്നു ശഠിച്ചവർ പള്ളി അടച്ചിട്ടപ്പോൾ നിർബന്ധമായും ഫോൺ വാങ്ങി കുർബ്ബാന വീട്ടിലിരുന്നു കാണണമെന്നു പറഞ്ഞതും നാം കണ്ടു.
പാവപ്പെട്ടവരെയും പാർശ്വവത്ക്കരിക്കപ്പെട്ടവരെയും ചേർത്ത് നിർത്തേണ്ട സഭ അവരുടെ നേരെ കണ്ണടയ്ക്കുകയും ധനികരായവരെ ചേർത്ത് നിർത്തുകയും ചെയ്യുമ്പോൾ മതങ്ങളെല്ലാം ലാഭമേറിയ വെറും ബിസിനസ്സ് സംരംഭങ്ങളാണെന്നു ജനങ്ങൾ തിരിച്ചറിഞ്ഞു തുടങ്ങുന്നു. യുവാക്കൾ സോഷ്യൽ മീഡിയയിൽ സമയംചെലവഴിക്കുന്നു എന്ന് കുറ്റപ്പെടുത്തുന്ന പിതാക്കന്മാർ അരമനകളിൽ ഫേസ്ബുക്കിലും വാട്ട്സാപ്പിലും ദിവസത്തിന്റെ സിംഹഭാഗവുംചെലവഴിക്കുന്നത് കാണുന്ന യുവാക്കൾ ചിരിക്കുന്നത് അവർ അറിയുന്നില്ല. വിശ്വാസം നഷ്ടപ്പെട്ടു തുടങ്ങിയിരിക്കുന്ന 'വിശ്വാസികൾ' മാറ്റി ചിന്തിക്കാൻ തുടങ്ങിയിരിക്കുന്നു. യുവാക്കൾ കൂട്ടമായി സഭയിൽ നിന്നും അകന്നു കഴിഞ്ഞിരിക്കുന്നു.
ക്രിസ്തീയ സഭകൾ ഇന്ന് സമൂഹത്തിൽ അപമാനിതരാകുകയും പുരോഹിതർ അനഭിമതരാകുകയും ചെയ്തിരിക്കുന്നു. ഇതിനു മാറ്റം സംഭവിക്കണം. സഭാ നേതൃത്വം ജനങ്ങളിലേക്ക് ഇറങ്ങി വരികയും ക്രിസ്തുവിനെപ്പോലെ അവരെ ചേർത്ത് നിർത്തുകയും വേണം. തമ്മിലടി നിർത്തി സ്നേഹത്തിന്റെ അപ്പൊസ്‌തോലന്മാരായേ മതിയാവൂ. വിട്ടുവീഴ്ചയില്ലാതെ കടുംപിടുത്തതിൽ ഉറച്ചു നിന്ന് കോടതികളിൽ മാത്രം അഭയം പ്രാപിച്ചു മുന്നോട്ടു പോയാൽ ക്രിസ്തീയത നഷ്ടപ്പെട്ടതുപോലെ കാലിനടിയിലെ മണ്ണൊലിച്ചു പൊയ്ക്കൊണ്ടിരിക്കയാണെന്ന സത്യം മനസ്സിലാക്കണം. അമാന്തിച്ചാൽ പടുത്തുയർത്തിയിരിക്കുന്ന ദേവാലയ സൗധങ്ങൾ പായൽ പിടിച്ചു നോക്കുകുത്തികളായി മാറുന്ന കാലം വിദൂരമല്ല.
_______________