(‘ഭൂമിക്ക് ഒരു ചരമഗീതം ‘ എഴുതിയ ബഹുമാന്യനായ ഓ. എൻ. വിയോടുള്ള എല്ലാ ആദരവുകളോടെയുംനമ്മുടെ ഭൂമിക്കു വേണ്ടത് ചരമ ഗീതങ്ങളല്ലാ, പകരം ഉണർത്തുപാട്ടുകളാണ് എന്നൊരു ഓർമ്മപ്പെടുത്തൽമാത്രമാണ് ഈ കവിത. )
ഭൂപാള രാഗത്തിൻ
ശ്രുതികളിലുണരുമെൻ
ഭൂമിക്ക് വേണ്ടൊരു
ചരമ ഗീതം !
ഒരു നൂറ് മോഹങ്ങൾ
പുഴയായിട്ടൊഴുകുമീ
ഹൃദയേശ്വരിക്കൊരു
പ്രണയ ഗീതം !
തരള മരാളികേ
മനുഷ്യാഭിലാഷങ്ങൾ
ഇതളിതളായ് നിന്നിൽ
വിരിയുമ്പോൾ,
മനസ്സിന്റെ വയൽക്കാട്ടിൽ
വിളയുന്ന മോഹത്തിന്റെ
കതിർക്കുല യറുക്കുവാൻ
വരട്ടയോ ഞാൻ ?
അകലത്തെ യാകാശത്തിൽ
അനിവാര്യ മരണത്തിൻ
ചിലമ്പൊലി യാരോഹണം
തുടരുമ്പോൾ,
മടങ്ങുന്നു ഞാനെന്നാലും
തരുന്നു ഞാനാത്മവിന്റെ
തലമുറക്കുരുന്നിനെ
പകരമായി.
അവനാണ് ഞാൻ, നാളെ
തിരി വെട്ടമെരിയുവാൻ
കരുതുന്ന കാലത്തിന്റെ
കതിരാണവൻ.
കരയാതെ കാത്തീടേണം
വരുന്നുണ്ട് വീണ്ടും വീണ്ടും
കുരുന്നുകൾ ജ്വലിക്കുമെൻ
മൺ ചിരാതങ്ങൾ. *
ചരമ ഗീതങ്ങൾ വേണ്ട
ചരിത്രത്തിൻ കരുത്തായി
ഉണർത്തു പാട്ടതിൽ വേണം
സുപ്രഭാതങ്ങൾ !
മനുഷ്യന്റെ മണ്ണ് ദൈവ
തറവാട്ടിൽ നിന്നും വന്ന
ഹൃദയേശ്വരി എന്റെ
മൃൽസ്‌ന ദേവിക !
മൈത്രേയ ചിന്തകളോട് കടപ്പാട്.
# Anaswara swapnangal- kavitha