Image

സ്വപ്നങ്ങളൊക്കെയും പങ്കുവെക്കാം, ദുഃഖഭാരങ്ങളും പങ്കുവെക്കാം.. പാട്ടിനാൽ അറിയപ്പെടുന്ന പടങ്ങൾ! (വിജയ് സി.എച്ച്)

Published on 20 January, 2023
സ്വപ്നങ്ങളൊക്കെയും പങ്കുവെക്കാം, ദുഃഖഭാരങ്ങളും പങ്കുവെക്കാം.. പാട്ടിനാൽ അറിയപ്പെടുന്ന പടങ്ങൾ! (വിജയ് സി.എച്ച്)

'സ്വപ്നങ്ങളൊക്കെയും പങ്കുവെക്കാം, ദുഃഖഭാരങ്ങളും പങ്കുവെക്കാം...' എന്നു തുടങ്ങി, 'കർമ്മ പ്രപഞ്ചത്തിൽ ജീവിത യാത്രയിൽ നമ്മളെ നമ്മൾക്കായ് പങ്കുവെക്കാം...' എന്നതിൽ അവസാനിയ്ക്കുന്ന പ്രശസ്ത ചലച്ചിത്രഗാനം വൈവാഹിക ബന്ധത്തിൻ്റെ അന്തഃസാരമാണെന്നതിൽ സംശയമില്ല. അനുവദിച്ചതെല്ലാം ഒരുമിച്ചനുഭവിയ്ക്കുന്നതാണ് പ്രായോഗിക പ്രണയമെന്ന് ഈ വരികൾ അസന്നിഗ്ദമായി പ്രസ്താവിക്കുന്നു! 
'കാണാൻ കൊതിച്ച്' അല്ലേ, പടം? ഈ ലേഖകൻ വിദ്യാധരൻ മാഷോട് ചോദിച്ചു. 
"അതെ," മാഷ് പറഞ്ഞു. 
ഇങ്ങനെ ഒരു പടം റിലീസായിട്ടുമില്ല, ആരും കണ്ടിട്ടുമില്ല. പക്ഷെ, ഭാസ്കരൻ മാസ്റ്ററുടെ വരികൾ യേശുദാസും ചിത്രയും വെവ്വേറെ പാടിയതു രണ്ടും നിത്യഹരിതം. 


എന്നാണ് മാഷ് ഈ പാട്ടിന് സംഗീതം നൽകിയത്?
"1985-ൽ" 
അപ്പോൾ, 37 വർഷം മുന്നെ... 
"അതെ." 
ഇപ്പോഴും പുതിയ തലമുറയും പഴയ തലമുറയും ഏറെ താൽപര്യത്തോടെ ഈ പാട്ട് കേൾക്കുന്നു, പാടുന്നു! 
"താങ്കൾ അടുത്ത കാലത്ത് കേട്ടിരുന്നോ?"
കേട്ടിരുന്നു... 
"എപ്പോൾ?" 
രണ്ടു ദിവസം മുന്നെ. 
"എവിടെ?"
തൃശ്ശൂർ സെൻ്റ് തോമസ് കോളേജിലെ ക്രിസ്മസ് പരിപാടികളുടെ ഉദ്‌ഘാടന ചടങ്ങിന് ആൺപിള്ളേരും പെൺപിള്ളേരും ഒരുമിച്ചു നിന്നു പാടിയിരുന്നു, 'സ്വപ്നങ്ങളൊക്കെയും പങ്കുവെക്കാം...'  
മാഷ് ഈ ഗാനത്തിനു സംഗീതം നൽകുന്ന കാലത്ത്, ഒരുപക്ഷേ ആ ഫ്രീക്കൻമാരുടെയും ഫ്രീക്കത്തികളുടെയും അച്ഛനമ്മമാരുടെ വിവാഹം കഴിഞ്ഞു, അവർ തന്നെ സ്വപ്നങ്ങൾ പങ്കുവെക്കാൻ തുടങ്ങിക്കാണില്ല! 
"ഹാ... ഹാ... അതു ശെരി..." 

റേഡിയോ ചാനലുകളിലും, സ്റ്റേജ് പരിപാടികളിലും ഏറ്റവും കൂടുതൽ ശ്രോതാക്കൾ ഇപ്പോഴും ആവശ്യപ്പടുന്നതാണീ ഗാനമെന്ന് ഈയിടെ ഒരു സർവേയിൽ വായിച്ചിരുന്നു. കല്യാണ കവറേജുകളിൽ കാൽ നൂറ്റാണ്ടു കാലമെങ്കിലും ഇതായിരുന്നു ടൈറ്റിൽ സോങ്! കാസ്സറ്റു പോയി, CD-യും, പെൻ ഡ്രൈവും മറ്റും വന്നെങ്കിലും നാട്ടിൻപുറങ്ങളിൽ 'സ്വപ്നങ്ങളൊക്കെയും…' അന്നത്തെപോലെ ഇന്നും ഒരു വൈവാഹിക അർത്ഥബോധനം! 
സ്വപ്നങ്ങൾ പങ്കുവെച്ചുതുടങ്ങിയവർ പിന്നെ പരസ്പരമല്ലേ പങ്കുവെക്കുന്നത്! കണ്ട മാത്രയിൽതന്നെ കണ്ണു മോഷ്ടിച്ചു (Ankhiyan Churaaoon...), അല്ലെങ്കിൽ മനസ്സു മോഷ്ടിച്ചു (Chura liyahai tumnejo dil ko...) മാത്രം ശീലിച്ച ഇന്ത്യൻ സിനിമയിൽ, ഇതിനെ വെല്ലുന്ന മറ്റൊരു പരിണയഗാനമുണ്ടോ? ഭാസിതമാണ് ഭാസ്കരൻ മാസ്റ്ററുടെ ഭാവനകൾ! 
"ഈ വക കുറച്ചു പാട്ടുകൾ പണ്ടു ചെയ്തു വെച്ചോണ്ടല്ലേ, ഇപ്പോഴും ഞാൻ ഇങ്ങനെ കഴിഞ്ഞു പോണത്..." 
ലോഹിതദാസിൻ്റെ പ്രഥമ തിരക്കഥയിൽ സുകു മേനോൻ തുടങ്ങിവെച്ച ഈ പടത്തിൻ്റെ ഷൂട്ടിങ്ങുതന്നെ തുടങ്ങിയില്ല, ഈ പാട്ടു മാത്രം റിലീസായി, പടം 'കാണാൻ കൊതിച്ച്' ഇപ്പൊഴും എല്ലാവരും കാത്തിരിയ്ക്കുന്നു! പക്ഷെ, ഈ പാട്ടിലൂടെ, മാഷൊരു സംഗീത സെലബ്രിറ്റിയായി! 
"അതു പോരേ?"
മതി, മാഷേ... 
ഒരു പടം കൂടുതൽ ഓടുന്നതുകൊണ്ടാണ് അതിലെ പാട്ടുകൾ ഏറെ പ്രസിദ്ധമാകുന്നതെന്നാണ് പൊതു ധാരണ. എന്നാൽ, മാഷുടെ പല പാട്ടുകളും അവയുള്ള സിനിമകളെക്കുറിച്ച് എല്ലാവരുമറിയാൻ കാരണമാകുന്നു! 
'നഷ്ടസ്വർഗ്ഗങ്ങളേ നിങ്ങളെനിക്കൊരു ദുഃഖസിംഹാസനം നൽകി...' ശ്രീകുമാരൻ തമ്പി രചിച്ച കാവ്യഗംഭീരവും, അർത്ഥ സമ്പുഷ്ടവുമായ വരികൾ. ദാസേട്ടൻ്റെ റേഞ്ച് തെളിയിക്കുന്ന ആലാപനം. മാഷുടെ മികവുറ്റ സംഗീത സംവിധാനം! ഈ ഗാനം ഏതു പടത്തിലെയാണെന്ന് പലരും ചോദിക്കുന്നത് കേട്ടിട്ടുണ്ട്. പടം, 'വീണപൂവ്', സംവിധായകൻ അമ്പിളി, പലരും ആദ്യമായി അറിയുന്നു. 'വീണപൂവ്' കൂടുതൽ ഓടിയില്ല, എന്നാൽ ഈ പാട്ട് ഇപ്പോഴും പലരുടെയും ചുണ്ടത്തുണ്ട്. സംഗീതലോകത്ത് മാറിവരുന്ന പ്രവണതകളെയും, അഭിരുചികളെയും അതിജീവിച്ചു, 1983 മുതൽ ഈ ഗാനം ഇന്നും പുതുമയിലൊട്ടും പുറകിലാകാതെ നിലനിൽക്കുന്നു. എല്ലാം പങ്കിടുന്ന പ്രണയം പോലെ, പങ്കിടേണ്ടതെല്ലാം ഇല്ലാതാവുമ്പോഴുള്ള പ്രണയഭംഗവും ഉദാത്തമാണെന്നതിൻ്റെ സാക്ഷ്യപത്രം കൂടിയാണ് ഈ ഗാനം. നഷ്ടസ്വർഗ്ഗങ്ങളേക്കാൾ നസ്റ്റാൽജിയ ഉളവാക്കുന്ന മറ്റൊന്നുമില്ല ഈ പാരിൽ. 


"തമ്പി സാറിൻ്റെ ജീവിത ഗന്ധികളായ പ്രണയ ഗാനങ്ങൾക്ക് ആയിരം അർത്ഥങ്ങളാണ്," മാഷ് ആവേശം കൊണ്ടു. 
അതെ, കാണാൻ കൊതിച്ചിട്ടും കാണാൻ കഴിയാതെ വരുമ്പോൾ വാടി വീഴാത്തതായി, പൂവല്ല, എന്തെങ്കിലുമുണ്ടോ? തമ്പി സാർ ഒരു ഗാനരചയിതാവുമാത്രമല്ല, ഒരു പ്രണയ സാഹിത്യ-സംഗീത വൈജ്ഞാനികനുമാണ്! 
"'കാണാൻ കൊതിച്ച്', പിന്നെ, 'വീണപൂവ്'... എന്നാൽ, ഞാൻ പറയട്ടെ, എൻ്റെ മ്യൂസിക് കമ്പസിഷൻസ് ജനങ്ങളറിയാൻ സിനിമയുടെ സഹായം വേണമെന്നില്ല. ആ പാട്ടുകൾ തന്നെയാണ് അവയെ പ്രസിദ്ധമാക്കുന്നത്!" 
മാഷ് കാര്യം പറഞ്ഞു. മാത്രവുമല്ല, ചിലപ്പോൾ, മാഷുടെ പാട്ടുകൊണ്ടാണ് ഇങ്ങനെയൊരു പടമുണ്ടെന്നു തന്നെ പലരുമറിയുന്നത്!
"അതെ!"
എന്നാൽ, 'അച്ചുവേട്ടൻ്റെ വീട്' അൽപം വ്യത്യാസമുണ്ട്, മാഷേ... 
"എങ്ങനെ?"
മാഷുടെ പാട്ടും, ബാലചന്ദ്രമേനോൻ്റെ പടവും ഒരുപോലെ ഹിറ്റ്...
"ഹാ... ഹാ... അതു ശരിയാണ്!"
'കാണാൻ കൊതിച്ച്' വിളിച്ചോതുന്നത് ഒരു മാതൃകാ ദാമ്പത്യമാണെങ്കിൽ, അച്ചുവേട്ടൻ്റേത് ഒരു വീടിൻ്റെ അത്യുത്തമ മാതൃകയാണ്. 


ചന്ദനം മണക്കുന്ന പൂന്തോട്ടം,
ചന്ദ്രികമെഴുകിയ മണിമുറ്റം...
ഉമ്മറത്തമ്പിളി നിലവിളക്ക്,
ഉച്ചത്തിൽ സന്ധ്യക്കു നാമജപം,
ഹരിനാമജപം...
വസന്തങ്ങൾ താലമേന്തി നിൽക്കുന്ന, വരദാനം പൂക്കളമെഴുതുന്ന, മക്കൾ മൈഥിലിമാരായി വളരുന്ന അച്ചുവേട്ടൻ്റെ വീട്ടിൽ, മാസ്റ്ററുടെ സംഗീതം അതിവിശിഷ്‌ടം! 
"തേങ്ക്സ്!" 
മാത്രവുമല്ല, ഈ ഗാനം മാഷുടെ നാടിൻ്റെ പൈതൃകം വിളിച്ചോതുന്നു. ഗ്രാമീണ സംഗീതങ്ങളുടെ വേരുകൾ ആഴത്തിലോടിയ മണ്ണാണ് ആറാട്ടുപുഴയിൽ ഉള്ളതെന്നത് പഴയ അറിവ്. 
"അതെ." 
മുവ്വായിരത്തിലേറെ വർഷം പഴക്കമുള്ള ആറാട്ടുപുഴ അയ്യപ്പ ക്ഷേത്രത്തിൽ, നൂറ്റിയെട്ട് ആനകൾ അണിനിരക്കുന്ന പൂരം! രണ്ടായിരത്തിൽപരം വർഷം മുന്നെ മുതൽത്തന്നെ ഇന്നുകാണുന്ന പ്രൗഢിയിൽ അവിടെ ദേവമേള ഉത്സവം അരങ്ങേറിവരുന്നു. തൃശ്ശൂർ, പെരുവനം മുതലായ പൂരങ്ങളുടെയെല്ലാം മുൻഗാമി. 
"അതെ, കേരളത്തിലെ സർവ പൂരങ്ങളുടേയും മാതാവാണ് ആറാട്ടുപുഴ പൂരം! പൂരമെന്ന വാക്കുതന്നെ പിറവികൊണ്ടത് ഈ മണ്ണിലാണ്," തൻ്റെ കടുംബ ക്ഷത്രത്തിൻ്റെ നേർമുന്നിൽ നിന്നുകൊണ്ട് മാഷ് അഭിമാനംകൊണ്ടു! 
സംഗീത പാരമ്പര്യം? 
"സംഗീതരസത്തിൽ പ്രാചീന സംസ്കാരം ഉൾക്കൊള്ളുന്ന പുള്ളുവൻപാട്ട്, കളമെഴുത്തുപാട്ട്, നാഗംപാട്ട്, കൊയ്ത്തുപാട്ട്, തോറ്റംപാട്ട് മുതലായവയെല്ലാം ആറാട്ടുപുഴ ഗ്രാമത്തിലാണ് വളർന്നു തനതുപാരമ്പര്യം കൈവരിച്ചത്." 


ഒരു കാര്യം പറഞ്ഞോട്ടെ, മാഷേ...
"പറയൂ..."
അച്ചുവേട്ടൻ്റെ വീട്ടിലെ ഹൃദ്യമായ ആ പാട്ടു കേൾക്കുമ്പോൾ, ഒരു ആറാട്ടുപുഴയുടെ ചുവ...
"ഉണ്ടോ?"
അങ്ങനെ തോന്നുന്നു, മാഷേ...
ഏതാണ് ആ ഗാനത്തിൻ്റെ രാഗം?
"ബാഗേശ്രീ‌. ഹിന്ദുസ്ഥാനിയിൽ ലളിത സംഗീതത്തിനുപയോഗിക്കുന്നാണ് ഈ രാഗം." 
അങ്ങനെയാണെങ്കിൽ, ഈ പാട്ടു ശ്രവിക്കുമ്പോൾ അനുഭവപ്പെടുന്ന ആ സരളതയും, എളിമയുമൊക്കെ തികച്ചും സ്വാഭാവികമാണ്. സംഗീതത്തിൻ്റെ ശാസ്ത്രീയ വശങ്ങൾ അശിക്ഷിതമാണെങ്കിലും, നേരിട്ട് അനുഭവിച്ചറിയുന്നു അതിൻ്റെ അനുഭൂതി! 
"ഞാൻ സിനിമാ ഗാനത്തിനായി 'ബാഗേശ്രീ‌' ഈ ഒരൊറ്റ പാട്ടിനു മാത്രമേ ഉപയോഗിച്ചിട്ടുള്ളൂ..."


ഓ... 
'കാലികൾ കുടമണിയാട്ടുന്ന തൊഴുത്തിൽ
കാലം വീടുപണി ചെയ്യേണം...
സൗന്ദര്യം മേൽക്കൂര മേയുമീ വീട്ടിൽ
സൗഭാഗ്യം പിച്ചവെച്ചു നടക്കേണം...' 
രമേശൻ നായരുടെ ഹൃദയഹാരിയായ വരികൾ! അർത്ഥം ലളിതം, ഈണം മോഹനം. ഈ ഗാനം ലളിതഗാനങ്ങളുടെ ലാവണ്യം തൊട്ടറിഞ്ഞിട്ടുള്ള ദാസേട്ടൻ തന്നെ ആലപിക്കണമായിരുന്നു. ഇതു ചിട്ടപ്പെടുത്താൻ 'ബാഗേശ്രീ‌' തന്നെയാണ് ഏറ്റവും ഉചിതമായ രാഗമെന്നും ശ്രോതാക്കൾ തിരിച്ചറിയുന്നു. 
പിന്നെ അധികം താമസിച്ചില്ല. മെലഡിയേയും ഗ്രാമീണതയേയും ഒപ്പത്തിനൊപ്പം പ്രണയിച്ചവർ ഒന്നു നിർണ്ണയിച്ചു -- എൺപതുകൾ മലയാള സിനിമക്കു സമ്മാനിച്ച ഏറ്റവും പ്രതിഭാശാലിയായ സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ! സ്വയം പാടിയും, മറ്റുള്ളവർക്കു പാടാനായി പാട്ടു ചിട്ടപ്പെടുത്തിയും അര നൂറ്റാണ്ടുകാലം മാഷ് ഇവിടെയുണ്ട്. 
തുടക്കം ഒന്നു പറയാമോ? 
"മുത്തച്ഛനിൽനിന്നും (കൊച്ചക്കനാശാൻ) അൽപം സംഗീതം പഠിച്ചിരുന്നു. ഇരിങ്ങാലക്കുടയിലും തൃശ്ശൂരിലും പോയി കൂടുതൽ പഠിച്ചു. നാട്ടിൽ പരിപാടികൾ നടക്കുമ്പോൾ, സംഘാടകർ വന്ന് എന്നെ കൊണ്ടുപോകും, പാടിയ്ക്കാൻ. സൈക്കിളിൻ്റെ  തണ്ടിലിരുത്തിയാണ് എന്നെ കൊണ്ടുപോകുക. അങ്ങനെ ഞാനൊരു 'local talent' എന്നറിയപ്പെടാൻ തുടങ്ങി. സംഗീതത്തിൽ കമ്പം കയറി ഒരു ദിവസം മദ്രാസിലേക്കു ഒളിച്ചോടി. ജി. ദേവരാജൻ മാസ്റ്ററുടെ മുന്നിലെത്തിപ്പെട്ടു. അദ്ദേഹം എനിയ്ക്ക് ഒരു കോറസ് പാടാൻ ചേൻസ് തന്നു. അതിന് 25 രൂപ പ്രതിഫലം കിട്ടി. മാസ്റ്ററുടെ നിർദ്ദേശമനുസരിച്ചു നാട്ടിലേക്കു തിരിച്ചുവന്നു സംഗീത പഠനം തുടർന്നു. പരിപാടികൾക്കായി അർജുനൻ മാസ്റ്ററുടെ കൂടെ ഹാർമോണിയപ്പെട്ടി തലയിൽ ചുമന്നു നടന്നു. തുടർന്ന്, ഒരുപാടു നാടക ഗാനങ്ങൾ പാടി. ആയിടയ്ക്ക്, സിനിമയിൽ ആദ്യത്തെ അവസരം തേടിവന്നു. ശ്രീമൂലനഗരം വിജയൻ്റെ 'എൻ്റെ ഗ്രാമം' എന്ന പടത്തിനുവേണ്ടി." 
കൽപ്പാന്തകാലത്തോളം... അല്ലേ, മാഷേ...?
"അതെ..."
'കൽപ്പാന്തകാലത്തോളം
കാതരേ നീയെൻ മുന്നിൽ
കൽഹാര ഹാരവുമായ്‌ നിൽക്കും
കല്യാണരൂപനാകും കണ്ണൻ്റെ കരളിനെ 
കവർന്ന രാധികയേപ്പോലെ...' 
'ക'-കളിൽ കുളിച്ചു കിടക്കുന്ന ഈ 'കൽപ്പാന്തകാലം' വിജയൻ പേനയിൽ മഷിയ്ക്കു പകരം തേൻ നിറച്ച് എഴുതിയതാണെന്ന് ആരോ അഭിപ്രായപ്പട്ടിരുന്നു! 
"അതെ, മാധുര്യമുള്ള വരികൾ."
ദാസേട്ടൻ പാടിയപ്പോഴത് ഇരട്ടിമധുരമായി!
"മറ്റുള്ള മൂന്നു പാട്ടുകളും ഹിറ്റുതന്നെയാണ്."
അറിയാം... വാണി ജയറാം, അമ്പിളി, ആൻ്റോ മുതലായവർ പാടിയത്. 
'എൻ്റെ ഗ്രാമ'ത്തിൽ ഒരു പിന്നണി സംഗീത സംവിധായകൻ പിറന്നു! ഈ ആറാട്ടുപുഴക്കാരനു പിന്നീട് തിരിഞ്ഞു നോക്കേണ്ടിവന്നിട്ടില്ല. മാഷിനു വേണ്ടി പാട്ടെഴുതാത്ത കവികളില്ല, മാഷ് സംഗീതം നൽകിയ പാട്ടു പാടാത്ത ഗായകരുമില്ല. പി. ഭാസ്കരൻ മുതൽ റഫീക്ക് അഹമ്മദ്-വയലാർ ശരത്ചന്ദ്ര വർമ്മ വരെയുള്ള മൂന്നു തലമുറയിൽപ്പെട്ട ഗാനരചയിതാക്കളുടെ സൃഷ്ടികൾക്കു ഈണം പകർന്നതിനുശേഷവും സിനിമാ നിർമ്മാതാക്കൾ ഇപ്പോഴും തേടുന്ന മറ്റൊരു സംഗീതജ്ഞനും ഒരുപക്ഷേ മലയാള ചലച്ചിത്ര ലോകത്തു തന്നെ ഉണ്ടാകില്ല! ചിട്ടപ്പെടുത്തിയതെല്ലാം സൂപ്പർ ഹിറ്റ് ഗാനങ്ങളാക്കി മാറ്റിയ മറ്റൊരു സംഗീത സംവിധായകനുണ്ടോ? 
"ശ്രോതാക്കളുടെ ഇഷ്ടങ്ങൾ മാറുന്നു. സംഗീത ലോകത്തുള്ളവർ മാറ്റങ്ങൾ ഉൾക്കൊള്ളാൻ തയ്യാറാകണം. ഞാൻ മാറ്റങ്ങളെ സ്വാഗതം ചെയ്യുന്നു. അതിനാൽ, മഹാമാരിക്കാലത്തു പോലും എനിയ്ക്കു വെറുതെ ഇരിക്കേണ്ടിവന്നിട്ടില്ല. ജനപ്രീതി നേടിയ നിരവധി ആൽബങ്ങൾ ചെയ്തു. സംഗീതത്തിൻ്റെ എളിയ ഒരു ഉപാസകനായി ഇന്നും മുന്നോട്ടു പോകുന്നു," മാഷ് പറഞ്ഞു നിർത്തി. 

# vijai ch -article

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക