Image

വിളക്കണയും മുമ്പേ...(രാജു മൈലപ്രാ)

Published on 25 January, 2023
വിളക്കണയും മുമ്പേ...(രാജു മൈലപ്രാ)

'എഴുപത്തോ, ഏറിയാല്‍ എണ്‍പതു മാത്രം നീളുമായസ് അതു നിനച്ചാല്‍ കഷ്ടത മാത്രം' വാര്‍ദ്ധക്യവും മരണവുമെല്ലാം അനിവാര്യമായ സത്യമാണ്. 

പ്രായമേറുന്തോറും നമുക്ക് വേണ്ടപ്പെട്ടവരുടെ എണ്ണം കുറഞ്ഞു കൊണ്ടിരിക്കും- മാതാപിതാക്കളും അതിനു മുമ്പുള്ള തലമുറയുമൊക്കെ എന്നേ നമ്മോട് വിടപറഞ്ഞു. ഈയടുത്ത കാലത്ത് നമുക്കറിയാവുന്ന, നമ്മളോട് അടുത്ത് ഇടപഴകയിരുന്ന എത്രയോ അമേരിക്കന്‍ മലയാളികളാണ് നമ്മേ വിട്ടുപിരിഞ്ഞത്. 

സമകാലികരായ പലരും ക്ഷീണിതരും അവശരും ഒക്കെയായി ഒതുങ്ങിക്കൂടി. പലരും ഡ്രൈവിംഗ് പാടെ നിര്‍ത്തി- പ്രത്യേകിച്ച് പ്രതികൂല കാലാവസ്ഥയിലും, രാത്രിയിലും- ദീര്‍ഘദൂര യാത്ര മിക്കവരും ഒഴിവാക്കി. 

യുവതലമുറയ്ക്ക് അവരുടെ തിരക്ക് മൂലം മാതാപിതാക്കളുടെ കാര്യങ്ങള്‍ നോക്കാന്‍ സമയവും സൗകര്യവുമില്ല- 'ബേബി സിറ്റിംഗ്' എന്ന ജോലി കഴിഞ്ഞാല്‍ പിന്നെ അവരുടെ ആവശ്യം ഒട്ടുമില്ല. ഈ ഘട്ടത്തില്‍ പലരുടേയും ജീവിതപങ്കാളിയും പ്രതീക്ഷിക്കുന്നതിനു മുമ്പ് നമ്മെ പിരിഞ്ഞുപോയിരിക്കാം- അപ്പോഴാണ് ഏകാന്തതയും ശൂന്യതയും പിടിമുറുക്കുന്നത്. 

വാര്‍ദ്ധക്യമേറുന്തോറും സമൂഹം നിങ്ങളെ മറന്നുതുടങ്ങും. എത്ര വലിയ മഹാനായിരുന്നെങ്കിലും വയസ്സായി കഴിഞ്ഞാല്‍ നിങ്ങള്‍ വൃദ്ധരില്‍ ഒരുവനായിക്കഴിഞ്ഞു. അതുവരെ ഉണ്ടായിരുന്ന പ്രശസ്ത വലയമെല്ലാം ഇല്ലാതാകും. യുവതലമുറയ്ക്ക് മുന്‍ഗണന കൊടുത്തുകൊണ്ട് ഒരു മൂലയിലേക്ക് മാറി നില്‍ക്കാന്‍ മാനസികമായി തയാറെടുക്കണം. ഇനിമുതല്‍ നിങ്ങളുടെ ഇരിപ്പിടം കാണികളോടൊപ്പമാണ്. ഒരു നല്ല കാഴ്ചക്കാരനും കേള്‍വിക്കാരനും ആകാന്‍ ശ്രമിക്കുക. 

പ്രായമായിക്കഴിയുമ്പോള്‍, പ്രതിരോധിക്കാന്‍ കഴിയാത്ത രോഗങ്ങളും അസുഖങ്ങളുമൊക്കെ ഒഴിവാക്കാനാവാത്ത കൂട്ടുകാരെപ്പോലെ കൂടെക്കൂടും. ഒരു രോഗങ്ങളും അലട്ടാത്ത ശാന്തസുന്ദരമായ വാര്‍ദ്ധക്യം സ്വപ്നം കാണുന്നത് വെറുതെയാണ്. മിതമായ വ്യായാമങ്ങളും, ചിട്ടയായ ഭക്ഷണവും ശീലിച്ച് വാര്‍ദ്ധക്യത്തെ സന്തോഷത്തോടെ സ്വീകരിക്കുവാന്‍ തയാറെടുക്കുക. 

അറുപതിനു ശേഷമുള്ള യാത്രയില്‍ വഞ്ചകരും തട്ടിപ്പുകാരും അവസരം പാര്‍ത്തിരിക്കും. പെട്ടെന്ന് പണമുണ്ടാക്കാനുള്ള കുറുക്കുവഴികള്‍, ആയുസ് കൂട്ടാനും, അസുഖങ്ങള്‍ മാറ്റാനുമുള്ള ഒറ്റമൂലികള്‍. 

ഈയവസരത്തിലാണ് ആത്മീയതട്ടിപ്പുകാര്‍ നിങ്ങളെ ഏറ്റവുമധികം ചൂഷണം ചെയ്യുന്നത്. 'രോഗശാന്തി'യാണ് അവരുടെ തുറുപ്പ് ചീട്ട്. സൂക്ഷിക്കുക- അല്ലെങ്കില്‍ പണം പോകുന്ന വഴി അറിയില്ല. 

അമ്മയുടെ അടുത്തേക്ക് പിറന്നുവീണ നിങ്ങള്‍ അനവധി അനുഭവങ്ങളില്‍കൂടെ കടന്നു വീണ്ടും മറ്റുള്ളവര്‍ ശുശ്രൂഷിക്കേണ്ട അവസ്ഥയിലെത്തുന്നു. ഒരു വ്യത്യാസം മാത്രം- അന്നു നിങ്ങളെ സ്‌നേഹത്തോടെ പരിചരിക്കുവാന്‍ അമ്മയുണ്ടായിരുന്നെങ്കില്‍ ഇന്നു ആരുംതന്നെ അടുത്ത് ഉണ്ടാകണമെന്നില്ല. ഏതെങ്കിലുമൊരു നേഴ്‌സിംഗ് ഹോമില്‍ ഒരു ബന്ധവുമില്ലാത്ത ഏതെങ്കിലുമൊരു നഴ്‌സായിരിക്കും ഒരുപക്ഷെ അവസാന നാളുകളില്‍ നിങ്ങളെ പരിചരിക്കുന്നത്. പരാതികളില്ലാതെ, അവരുടെ സേവനത്തിനു നന്ദിയുള്ളവരായിരിക്കുക. 

പ്രായമായെന്നു കരുതി മറ്റുള്ളവരേക്കാള്‍ അറിവുള്ളവരും ശ്രേഷ്ഠരുമാണെന്ന് കരുതരുത്. മറ്റുള്ളവരുടെ പ്രശ്‌നങ്ങളിലോ, നിങ്ങളുടെ മക്കളുടേയോ, കൊച്ചുമക്കളുടേയോ പ്രശ്‌നങ്ങളില്‍ ഇടപെടരുത്. അവസാനം കറങ്ങിത്തിരിഞ്ഞ് കുറ്റം നിങ്ങളുടെ തലയില്‍ വരും. ഗര്‍വും അഹങ്കാരവും ഒഴിവാക്കി വിനയത്തോടെ ജീവിക്കാന്‍ പഠിക്കണം. 

അമിതമായി സമ്പാദിക്കാനുള്ള ആര്‍ത്തി ഒഴിവാക്കുക- നമുക്കുവേണ്ടി നാം അന്തസായി ജീവിക്കണം. അതില്‍ പിശുക്ക് കാണിക്കരുത്. 

ജീവിതയാത്രയുടെ അവസാനമെത്തുമ്പോഴേയ്ക്കും പ്രകാശം മങ്ങി മങ്ങി ഇരുട്ട് മൂടി തുടങ്ങും. മുമ്പോട്ടുള്ള വഴി അവ്യക്തമാകാന്‍ തുടങ്ങും. തുടര്‍ന്നുള്ള യാത്രയും ദുഷ്‌കരമാവും. അതുകൊണ്ട് അറുപതിലെത്തുമ്പോള്‍ തന്നെ നമുക്കതിലൊക്കെ സന്തോഷിക്കുവാന്‍ പഠിക്കണം. ജീവിതം ആഘോഷിക്കാന്‍ തുടങ്ങണം. 

ഇവിടെ മരിച്ചുപോയവരെക്കുറിച്ച് ഒരു തിരിഞ്ഞുനോട്ടം നടത്തുക. നല്ലതുപോലെ ആസ്വദിച്ച് ജീവിച്ചവന്‍ ബുദ്ധിമാന്‍. അല്ലാത്തവര്‍ വെറുതെ വന്നു, വെറുതെ പോകുന്നവര്‍- (കടപ്പാട്)

# Raju Mylaapra Article

Join WhatsApp News
Aleyamma Mathew 2023-01-25 12:29:42
ജീവിത യാഥാർത്യങ്ങൾ. ശേഷിച്ചിരിക്കുന്ന ജീവിതം ആസ്വദിക്കുക.
Theresa 2023-01-25 12:39:15
നമ്മുടെ കുട്ടികൾക്ക് അവരുടെ കൊച്ചു കുട്ടികൾക്ക് കാവലിരിക്കുവാനും, അവരുടെ കാര്യങ്ങൾ മുടക്കുമുതലില്ലാതെ നോക്കുവാനുമുള്ള ബേബിസിറ്റേഴ്സ് ആണ് ഗ്രാൻഡ്പായും, ഗ്രാൻഡ്‌മായും. പിള്ളേർക്ക് ഒരു പോറൽ ഏറ്റാൽ കാണാം അവരുടെ തനി ഗുണം. നമ്മൾ നമ്മുടെ പിള്ളേർക്ക് വേണ്ടി വളരെ കഷ്ട്ടപെട്ടു അവരെ ഒരു നല്ല നിലയിലാക്കി. ഇനി പ്രായമായ മാതാപിതാക്കളെ ഉപദ്രവിക്കാതെ, അവരുടെ അവശേഷിക്കുന്ന ജീവിതം അവർക്കിഷ്ടമുള്ളതു പോലെ ആസ്വദിച്ച് ജീവിക്കുവാൻ അവരെ അനുവദിക്കുക.
Sudhir Panikkaveetil 2023-01-26 12:14:24
ചില സത്യങ്ങൾ, ചില ഉപദേശങ്ങൾ ശ്രീ മൈലപ്ര നമ്മെ ഓർമ്മിപ്പിക്കുന്നു. മാർക്ക് ട്വൈൻ പറഞ്ഞു "രാവിലെ പത്രം വരുമ്പോൾ ഞാൻ മരണവർത്തകൾ വായിക്കും. അതിൽ എന്റെ പേര് കണ്ടില്ലെങ്കിൽ പതിവുപോലെ എന്റെ കാര്യങ്ങളുമായി മുന്നോട്ടുപോകും." വായനക്കാരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ശ്രീ മൈലപ്ര വിഷയം മരണമായതുകൊണ്ടാകാം തന്റെ നർമ്മ കുസൃതികൾ ലേഖനത്തിൽ നിന്നും മാറ്റി വച്ചതു. ഫലിതസമ്രാട്ടുകളുടെ മുന്നിൽ മരണം വന്നാൽ തന്നെ ഓ എൻ വി പാടിയപോലെ "വന്നു ചിരിതൂകി നിന്ന "ങ്ങനെ മടങ്ങി പോകും. ശ്രീ മൈലാപ്രക്ക് ആയുരാരോഗ്യങ്ങൾ നേരുന്നു. ആ തൂലികയിൽ നിന്നും അതുല്യ രചനകൾ അനർഗ്ഗളം നിർഗ്ഗളിക്കട്ടെ.
Jayan varghese 2023-01-26 11:05:15
അവിചാരിതമായി, അപ്രതീക്ഷിതമായി, ആകസ്മികമായി ആരുടെ ജീവിതത്തിലും കടന്നു വരുന്ന കോമാളിയായ വിരുന്നുകാരൻ - മരണം ! ഹൃദയസ്പർശിയായ ലേഖനം. ശ്രീ മൈലപ്രയ്ക്ക് അഭിവാദനങ്ങൾ. നമ്മളാം യാത്രികർ കാലഘട്ടത്തിന്റെ നെഞ്ചിൽച്ചവിട്ടി - ക്കുതിക്കുന്നു പിന്നെയും, എങ്ങോ മരണമാം നാഴികക്കല്ലിനെ യൊന്നു പുണർന്നുറങ്ങാൻ മാത്രമീ ശ്രമം ! എന്നും, മരണമേ, മരണമേ, മധുരോദാരമാം മരണമേ, വരികയെന്നാത്മാവിൻ താലത്തിലൊരു പിടി - യരിമുല്ല പ്പൂവുമായ് ഞാനിരിപ്പൂ ! എന്നും ഞാനെഴുതിയിരുന്നു.
മോൻസി കൊടുമൺ 2023-02-01 04:19:47
ജീവിതമൊരു പാരാവാരം എന്തെന്തു ഭാരം അലറും തിരമാലകൾ അടിയിൽ വൻ ചുഴികൾ തിരമുറിച്ചെന്നുംമറുതീരം തേടി ഒഴുകുന്നു നാം ഏകരായി. താങ്കൾ തമാശയെല്ലാം കളഞ്ഞ് അൽപ്പം സീരിയസ്സായി എന്നു തോന്നുന്നു പ്രായം നമ്മെ സീരിയ സ്സാക്കും ശരിയാണ്.പ്രായാധിക്യരോഗ ജരാനരകൾ ബാധിക്കുമ്പോൾ ദൈവവിളി കൂടും എന്നുകരുതി രോഗശാന്തി തട്ടിപ്പുകാർക്ക് പൈസ വിട്ടുള്ള കളിയൊന്നും വേണ്ടായെന്നു പറയുമ്പോൾ പ്രായത്തിലും നമ്മൾ പണത്തിൽ മുറുകെ പിടിച്ചിരി ക്കുന്നു വെന്നാണ് .മുകളിലോട്ടു നോക്കിയിരിക്കും നമ്മൾക്കെന്തിനു പണം ആരെങ്കിലും കൊണ്ടു പോകട്ടെ.പണമൊരു റൊട്ടേഷൻ ഗയിം ആണ് കൈകൾ മാറി മാറി കറങ്ങിക്കൊണ്ടിരിക്കും അങ്ങനെ അതിൻ്റെ സൈക്കിൾ പൂർത്തി യാക്കണം എങ്കിലേ പണസമത്വ മുണ്ടാവുകയുള്ളു .ഇത് നടക്കാത്ത താണ് നമ്മുടെ നാടിൻ്റെ അസമത്വം അതുണ്ടാകട്ടെ . താങ്കൾ ഇപ്പോഴും ചെറുപ്പ മാണ് . തമാശ കളയരുത് നന്ദി
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക