ഇന്ത്യൻ സ്വാതന്ത്ര്യ സമര കാലത്തു മഹാത്മജി ഇന്ത്യയുടെ ഹൃദയം കവർന്നത് ഭാരതത്തിൽ നെടുനീളെ നടത്തിയ യാത്രയാണ്. അവിടെ അദ്ദേഹത്തിനു കിട്ടിയ ജനപിന്തുണ ബ്രിട്ടീഷുകാരെ അക്ഷരാർഥത്തിൽ ഞെട്ടിച്ചു. ഇന്ത്യയുടെ ഗ്രാമങ്ങളിലൂടെയുള്ള ആ യാത്രകൾ സാധാരണ ജനതയുടെ ആത്മാവിനെ തൊട്ടുണർത്തുന്നതായിരുന്നു. അവരുടെ ഹൃദയ സ്‌പന്ദനത്തിന്റെ തിരമാലകളാണ് ബ്രിട്ടീഷുകാർക്ക് പേടിസ്വപ്നമായി മാറിയത്. ആത്യന്തികമായി ആ ജനശക്തിയാണ് ബ്രിട്ടീഷുകാരെ തുരത്തിയത്. ഇത് ആത്മാഭിമാനത്തോടെ ഇന്ത്യയുടെ സ്വാതന്ത്ര്യ ചരിത്രത്തിൽ രേഖപ്പെടുത്തിയിരുക്കുന്നതുകൊണ്ടു പിൻ തലമുറയ്ക്ക് ഉത്തേജനം നൽകുന്ന പ്രകാശ ദീപമായി നില കൊള്ളുന്നു.
ഇപ്പോൾ മതേതര ഇന്ത്യ ഭരിക്കുന്നത് ഹിന്ദുത്വ വാദികളായ വർഗീയ പാർട്ടിയാണ്. അവർ ന്യൂനപക്ഷങ്ങൾക്കു ഭരണഘടന അനുവദിക്കുന്ന ആനുകൂല്യങ്ങൾക്ക് വിഘ്നം വരുത്തിക്കൊണ്ട് ഹിന്ദു രാഷ്ട്രം എന്ന ലക്ഷ്യത്തിലേക്കു നീങ്ങുന്നു. ഇത് അനുവദിച്ചുകൂടാ എന്ന് ന്യൂനപക്ഷത്തിന്റെ ഭൂരിപക്ഷവും വിശ്വസിക്കുന്നു. പക്ഷേ, സർവ്വ ശക്തനായ നരേന്ദ്ര മോദി പ്രധാനമന്ത്രിയും അമിത്ഷാ ആഭ്യന്തര മന്ത്രിയുമായി തുടരുന്നിടത്തോളം അത് തടയുക അത്ര എളുപ്പമല്ല എന്നും അവർക്കറിയാം. അവിടെയാണ് അവർക്ക് അത്താണിയായി കോൺഗ്രസ്സ് പാർട്ടി രംഗത്തു വരുന്നത്. അവരാണ് ന്യൂനപക്ഷത്തിന്റെ സാക്ഷാൽ കാവൽ മാലാഖാമാരായി നിലകൊള്ളുന്നത്. നരേന്ദ്ര മോദി കാഴ്ച്ച വയ്ക്കുന്ന ദുർഭരണത്തിനെതിരായി, മനുഷ്യാവകാശ ധ്വംസനത്തിനെതിരായി, വിലക്കയറ്റത്തിനെതിരായി, ജന്മനസ്സാക്ഷിയെ തട്ടിയുണർത്താൻ പണ്ട് ഗാന്ധിജി കാണിച്ചതുപോലെ ഒരു യാത്ര വേണമെന്ന് കോൺഗ്രസ്സ് പാർട്ടി തീരുമാനിച്ചു. വളരെയേറെ നേരത്തെ ചിന്തകൾക്കും കൂടിയാലോചനകൾക്കും ശേഷം ആ യാത്രയ്ക്ക് നൽകാൻ ഒരു പേരു കണ്ടുപിടിച്ചു. 'ഭാരത് ജോഡോ യാത്ര'! ഭാരതത്തെ കൂട്ടി യോജിപ്പിക്കാൻ വേണ്ടിയുള്ള യാത്ര.
എന്താണ് ഈ പേരുകൊണ്ടുദ്ദേശിക്കുന്നത് എന്ന് സാമാന്യജനങ്ങൾക്കു മനസ്സിലായില്ല. കാരണം, അവരുടെ കണ്ണിൽ 584 നാട്ടുരാജ്യങ്ങളിലായി ചിതറിക്കിടന്ന ഈ ഭൂപ്രദേശങ്ങളിൽ നിന്നും ബ്രിട്ടീഷുകാർ വിട്ടുപോയപ്പോൾ ഉരുക്കു മനുഷ്യൻ എന്നറിയപ്പെടുന്ന സർദാർ വല്ലഭായി പട്ടേൽ അവയെ എല്ലാം കൂട്ടിയോജിപ്പിച്ച് 'ഇന്ത്യ' എന്ന മഹാരാജ്യം വാർത്തെടുത്തു. ഇന്ന് 29 സംസ്ഥാനങ്ങളും 8 നാട്ടുരാജ്യങ്ങളുമായി ഒരു ഫെഡറൽ സംവിധാനത്തിന് കീഴിൽ പ്രാദേശിക ഭരണം നടത്തുന്ന ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഭാരത്. പിന്നെയെന്തു 'ഭാരത് ജോഡോ'?
എല്ലാ സംസ്ഥാനങ്ങൾക്കും പ്രത്യേക ഭാഷയും പ്രത്യേക സംസ്ക്കാരവും പ്രത്യേക പാരമ്പര്യവും വേറിട്ട മതവിശ്വാസങ്ങൾ പേറുന്ന വിവിധ മതവിഭാഗങ്ങളും അധിവസിക്കുന്ന സങ്കീർണ്ണമായ സ്ഥലമാണെങ്കിലും ‘എന്റെ ഇന്ത്യ’ എന്ന ദേശീയതയുടെ ആത്മാവ് ഓരോ ഇന്ത്യക്കാരന്റെയും ജീവശ്വാസമാണ് എന്നതാണ് അനുപമമായ സവിശേഷത.
മെച്ചപ്പെട്ട ജീവിത മാർഗ്ഗത്തിനു വേണ്ടി വിദേശ രാജ്യങ്ങളിലേക്ക് കുടിയേറി അവിടത്തെ പൗരത്വം സ്വീകരിച്ചിരിക്കുന്ന ഇന്ത്യക്കാർക്കും ഈ ദേശീയത അവരുടെ ഹൃദയസ്പന്ദനമാണ്. ഇന്ത്യയുടെ സ്വാതന്ത്ര്യപ്പുലരിയിൽ ജനങ്ങൾ ദർശിച്ചത് വിമോചനത്തിന്റെ സ്വർണ്ണ രശ്മികളായിരുന്നെങ്കിലും അവയ്‌ക്കൊപ്പം വന്നത് ചിലരുടെ താത്പര്യ സംരക്ഷണത്തിനു വേണ്ടി മതാടിസ്ഥാനത്തിൽ വെട്ടിമുറിച്ച വിഭജനത്തിന്റെ ചുടു നിശ്വാസങ്ങളായിരുന്നു. ദേശീയതയുടെ ആത്മാവ് പേറുന്ന ഓരോ ഭാരതീയന്റെയും നെഞ്ചിൽ ആ നിശ്വാസത്തിന്റെ മിടിപ്പ് കേൾക്കാമായിരുന്നു. എന്നാൽ ആ വിഭജനത്തിലും കൂട്ടക്കൊലയിലും ആനന്ദം അനുഭവിച്ചവരും ഉണ്ടായിരുന്നു. അവരുടെ പിൻഗാമികൾ എന്നും ഇന്ത്യയ്ക്ക് ഭീഷണിയായി നിലകൊണ്ടു. ഇന്ത്യയെ ഛിന്നഭിന്നമാക്കാൻ അവർ അഹോരാത്രം പണിയെടുത്തു.
കഴിഞ്ഞ ഏഴു ദശാബ്‌ദത്തോളം കോൺഗ്രസ്സ് ഭരിച്ചപ്പോൾ രാഷ്ട്രം പല മേഖലകളിലും പുരോഗമിച്ചെങ്കിലും രാജ്യത്തിന്റെ അഖണ്ഡതയെ കാർന്നു തിന്നുന്ന തീവ്രവാദം വളരുകയായിരുന്നു. കാശ്മീരിന് പ്രത്യേക സാഹചര്യത്തിൽ നൽകിയിരുന്ന വിശേഷാധികാരത്തിന്റെ തണലിൽ പാക്കിസ്ഥാനിൽ പരിശീലനം നൽകി അതിർത്തി കടത്തിവിടുന്ന ഗ്രാജ്വേറ്റുകൾ ഇന്ത്യയ്ക്ക് എന്നും ഭീഷണിയായിരുന്നു. ചില ഇസ്‌ലാമിക രാഷ്ട്രങ്ങളുടെ ഉദാരമനസ്‌കതയിൽ കോടികൾ സംഭാവനയായി ലഭിച്ചപ്പോൾ ഇക്കൂട്ടർ തഴച്ചു വളർന്നു. എന്നാൽ അതിവേഗം വളരുന്ന അവരുടെ ജനസംഖ്യയിൽ വിപുലമായ വോട്ടു ബാങ്കിന്റെ ശക്യതയിൽ കണ്ണു മഞ്ഞളിച്ച അധികാര കേന്ദ്രങ്ങൾ അവരെ തളച്ചിടുവാൻ ശ്രമിച്ചില്ലെന്നു മാത്രമല്ല അവർക്ക് ഓശാന പാടുകായും ചെയ്‌തു. അതിക്രൂരമായി തീവ്രവാദികൾ നടപ്പിലാക്കിയ വംശഹത്യ പോലും ചരിത്രത്തിന്റെ ഇരുട്ടറകളിൽ മറയ്ക്കപ്പെട്ടു. പ്രാദേശികമായും പലയിടത്തും അവർക്കു സ്വാധീനം കൂടിയപ്പോൾ തീവ്രവാദ ഭീഷണി മറ്റു പല സംസ്ഥാനങ്ങളിലേക്കും വ്യാപിച്ചു.
പിന്നീട് അധികാരത്തിൽ വന്ന ബിജെപി സർക്കാർ ഇത് ഗുരുതരമായ വിഷയമായി കണക്കിലെടുത്തു. രാഷ്ട്രത്തിന്റെ നിലനിൽപ്പിനു തന്നെ ഭീഷണിയാകുമെന്നു കണ്ട തീവ്രവാദത്തെ വേരോടെ പിഴുതെറിയാൻ നടപടിയെടുത്തു. വീടിനുള്ളിൽ എലി കയറിയാൽ കയറിയ എലിയെ മാത്രം കൊന്നിട്ടു കാര്യമില്ല, അത് കയറി വരുന്ന ദ്വാരം അടയ്ക്കുകയാണ് പരിഹാരം എന്നതു കൊണ്ട് അതിർത്തി ശക്തമാക്കി. കാശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞു. കാശ്‌മീരിൽ സമാധാനം കൈവന്നു തുടങ്ങി. വിനോദ സഞ്ചാരികൾ ഒഴുകിയെത്താൻ തുടങ്ങിയതോടെ അവിടത്തെ സാമ്പത്തിക നിലയും മെച്ചപ്പെട്ടു. തീവ്രവാദം പത്തി മടക്കി. മറ്റു സംസ്ഥാനങ്ങളിൽ ഭീഴണി നിലനിന്നിരുന്ന സ്ഥലങ്ങളിൽ വേണ്ട നടപടികൾ സ്വീകരിച്ചതോടെ തീവ്രവാദത്തെ പിന്താങ്ങിയിരുന്നവരും മാറ്റി ചിന്തിക്കാൻ തുടങ്ങി.
അങ്ങനെയിരിക്കെയാണ് 'ഭാരത് ജോഡോ യാത്ര' രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഭാരതത്തിന്റെ തെക്കേ അറ്റത്തു നിന്നും വടക്കേ അറ്റത്തേക്ക് അനുദിനം കൂടുതൽ ശക്തിയാർജ്ജിച്ചു നടന്നു നീങ്ങിയത്. 'പപ്പു' എന്നു വിളിച്ചു കളിയാക്കിയവർ ഇദ്ദേഹം 'നവീന ശിവാജി' ആകുമോ എന്നുപോലും സംശയിച്ചു. അനുദിനം ജാഥയ്ക്ക് ജനപിന്തുണ ഏറിയതോടെ രാഹുലിന്റെ പ്രതിഛായയും കൂടുതൽ തിളങ്ങി. തുടക്കത്തിൽ ജാഥയെ അവഗണിച്ച ഇന്ദ്രപ്രസ്ഥം പോലും ഒടുവിൽ ഇതിനെ സസൂക്ഷ്‌മം നിരീക്ഷിച്ചു. ഒടുവിൽ ജാഥ 3500 കിലോമീറ്റർ താണ്ടി കാശ്‌മീരിൽ വന്നു സമാപിച്ചപ്പോൾ രാഹുൽ പോലും പ്രതീക്ഷിക്കാത്ത ജനപിന്തുണയാണ് ഈ 'ഭാരത് ജോഡോ യാത്ര'യ്ക്ക് ലഭിച്ചത്. തുടർന്ന് സമാപന സമ്മേളനം അരങ്ങേറി. രാഹുൽ തന്റെ ഭാരതത്തിനെ പറ്റിയുള്ള ദർശനം അവിടെ അവതരിപ്പിച്ചു.
ഭാരതം ഉറ്റു നോക്കിയ ആ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു, "ഞങ്ങൾ അധികാരത്തിൽ വന്നാൽ ആദ്യം തന്നെ കാശ്മീരിന്റെ എടുത്തു കളഞ്ഞ പ്രത്യേക പദവി പുനഃസ്ഥാപിക്കും.” നീണ്ട കരഘോഷത്തിൽ അദ്ദേഹവും കോൺഗ്രസിലെ അനുയായികളും അഭിമാനം കൊണ്ടു. പക്ഷേ, ദേശീയത ഹൃദയമിടിപ്പായി സൂക്ഷിക്കുന്ന ഓരോ ഇന്ത്യക്കാരനും ഞെട്ടി! വീണ്ടും ഒരു തിരിച്ചു പോക്കിനു വഴിയൊരുക്കണോ? വീണ്ടും രാഹുൽ ശത്രുക്കൾ കളിയാക്കിയ 'പപ്പു' എന്ന വിദൂഷകന്റെ പുറംചട്ട ആർക്കു വേണ്ടിയാണ് അണിഞ്ഞത്? രാഹുൽ പടിക്കൽ കൊണ്ടു വന്നു കലം ഉടച്ചപ്പോൾ ഇനി ഒരിക്കലും കോൺഗ്രസ്സ് തിരിച്ചു വരില്ലെന്ന് ഉറപ്പാക്കുക കൂടിയാണ് ചെയ്തത്. നേതൃത്വം എടുക്കുന്നവർക്ക് നിശ്ചയദാർഢ്യം ഇല്ലെങ്കിൽ അവർ 'പപ്പു' എന്നറിയപ്പെടും.
# Nadappathayil Innu -66 (Bharat Jodo Yaathra)