ഉമ്മൻ ചാണ്ടി സാറിനെ ഏറ്റവും വിഷലിപ് തമായി ആക്രമിച്ച പലരും പെട്ടന്ന് ഉമ്മൻ ചാണ്ടി 'സ്നേഹവു' മായി ഇറങ്ങിയിട്ടുണ്ട്. ' പാവം ' ഉമ്മൻ ചാണ്ടി ലൈനിൽ.
തല്പര കക്ഷികൾ പ്രചരിപ്പിക്കുന്ന നുണ അറിഞ്ഞോ അറിയാതെയോ പ്രചരിപ്പിക്കുന്നുണ്ട്.
അടിസ്ഥാന മനുഷ്യ അവകാശമായ റൈറ്റ് ടു പ്രൈവസിയോ വസ്തുതകൾ ക്രോസ്സ് ചെക്ക് ചെയ്യാതെയോ വ്യാജ പ്രചരണങ്ങൾ പരത്തുന്നത് അല്ല മാധ്യമ ധർമ്മം.
ഉമ്മൻ ചാണ്ടി സാറുമായി ഏറ്റവും അടുത്ത ആത്മ ബന്ധമാണുള്ളത്. അദ്ദേഹത്തിന്റെ കുടുംബത്തിൽ ഉള്ളവരുമായും അതു പോലെ അടുത്ത ബന്ധമാണുള്ളത്. തിരുവനന്തപുരത്തു പോകുമ്പോൾ വീട് സന്ദർശിക്കുകയും പതിവാണ്.
ഒരു അപ്പനോട് ഇത്രയും ഹൃദയംഗമായ ഗാഡ ബന്ധമുള്ള മക്കളെ കാണാൻ പ്രയാസമാണ്. ചാണ്ടി ഉമ്മന് അപ്പ എന്ന് പറഞ്ഞാൽ ജീവനാണ്. അത്രമാത്രം സ്നേഹമായും ആത്മാർത്ഥയോടയും സത്യസന്ധമായി ജീവിക്കുന്നു ഉമ്മൻ ചാണ്ടി സാറിനെ ജീവന് തുല്യം സ്നേഹിക്കുന്ന കുടുംബത്തിന്റെ പ്രൈവസി പോലും നോക്കാതെ അസത്യപ്രചരണം നടത്തുന്നത് ഹീനമാണ്.
ഒരുപക്ഷെ ലോകത്തിലെ ഏറ്റവും നല്ല ചികിത്സയാണ് അമേരിക്കയിലും രണ്ട് പ്രാവശ്യം ബെർലിനിലും ഇന്ത്യയിലും കിട്ടിയത്, കിട്ടുന്നത്. അദ്ദേഹം ഈ രംഗത്തു കിട്ടാവുന്ന ഏറ്റവും മോഡേൺ ചികിത്സകളും മരുന്നുകളും എല്ലാം ഉപയോഗിക്കുന്നുണ്ട് ഉമ്മൻ ചാണ്ടി സർ തന്നെ ഇതിനെകുറിച്ച് എഴുതിയിട്ടുണ്ട്. പിന്നെ ആർക്കാണ് പ്രശ്നം?
അദ്ദേഹതിന്നു ഈ വർഷം 80 വയസ്സാകും. പ്രയാധിക്യം കൊണ്ടു പഴയ ആരോഗ്യമില്ല. ഊർജസ്വലാനായി ദിവസവും 18 മണിക്കൂർ ജോലി ചെയ്യുന്ന ഉമ്മൻ ചാണ്ടി സാറിനെ സ്നേഹിക്കുന്നവർക്ക് ഇപ്പോഴത്തെ ആരോഗ്യ അവസ്ഥയുമായി സമരസപെട്ടു പോകുവാനുള്ള പ്രയാസമാണ് ഒരു പരിധിവരെയുള്ള പ്രശ്നം.
ഏതൊരു അസുഖം ആർക്ക് വന്നാലും അവർക്ക് ആവശ്യമായ മരുന്നും വിശ്രമവുമാണ് വേണ്ടത്. അവർക്ക് സ്വകാര്യതക്ക് അവകാശമുണ്ട്. അവരുടെ രോഗവിവരങ്ങളും അതിന്റ ഡോക്കുമെന്റ് ഒക്കെ വച്ചു ആ കുടുംബത്തിൽ ഉള്ളവരെ നിരന്തരം വേട്ടയാടുന്നത് അടിസ്ഥാനപരമായി അധാർമികമാണ്.
ഉമ്മൻ ചാണ്ടി സാറിന്റെ ആരോഗ്യ പ്രശ്നങ്ങളെകുറിച്ച് പ്രചരണം നടത്തി ചാണ്ടി ഉമ്മനെ ടാർഗറ്റ് ചെയ്യുന്നത് നിഷ്കളങ്കമാണെന്നും കരുതുന്നില്ല. ചാണ്ടി ഉമ്മനെ ഏതാണ്ട് ടീൻ ഏജ് മുതൽ നന്നായി അറിയാം. ഇത്രമാത്രം സത്യ സന്ധതയും ആത്മാർത്ഥയും തികഞ്ഞ രാഷ്ട്രീയ ജനായത്ത പ്രതിബദ്ധതയും ഉള്ള ചെറുപ്പക്കാർ അധികം ഇല്ല. അയാൾ സ്വകാര്യ സംഭാഷണത്തിൽ പോലും ആരെയും ആക്രമിക്കുന്നത് ഞാൻ കണ്ടിട്ടില്ല. കള്ളങ്ങൾ പറയാത്ത, അഴിമതി ഇല്ലാത്ത നല്ലൊരു ചെറുപ്പക്കാരൻ. ഏറ്റവും നല്ല വിദ്യാഭ്യാസം ചെയ്തയാൾ. അധികാരത്തിന്റെ വീടുകളിൽ വളർന്ന അയാളിൽ ഞാൻ അഹങ്കാരത്തിന്റെ ലാഞ്ചന പോലും കണ്ടിട്ടില്ല. ഡൽഹിയിൽ ലോ യുണിവേഴ്സിറ്റിയിൽ അധ്യാപകനായൊരാൾ.
ചാണ്ടി ഉമ്മൻ ഏറ്റവും കൂടുതൽ വ്യാജ ആരോപണങ്ങൾ നേരിട്ടപ്പോഴും അരുതാത്ത ഒറ്റവാക്ക് പോലും പറഞ്ഞില്ല. അയാളുടെ ആത്മാർത്ഥ കൊണ്ട് കൂടിയാണ് നഗ്ന പാദനായി ഭാരത് ജോഡോ യാത്രയിൽ ഉടനീളം നടന്നത്. ഭാരത് ജോഡോ യാത്രയിൽ നഗ്ന പാദനായി നടന്നു ശ്രീനഗറിൽ എത്തിയ ചാണ്ടി ഉമ്മന് നേരെയുള്ള മാധ്യമ വ്യാജ പ്രചരണം കരുതികൂട്ടി ടാർഗറ്റ്ഡ് ക്യാമ്പായിൻ ആണ്.
ഇതൊക്കെ പറഞ്ഞു പരത്തുന്നവർക്ക് ഒരു കുടുംബം ഇല്ലേ? ഇങ്ങനെ രോഗാവസ്ഥ അവർക്കും വരാൻ സാധ്യത ഇല്ലേ? നമുക്ക് ഓരോരുത്തർക്കും ഇല്ലേ?
എന്തായാലും ഉമ്മൻ ചാണ്ടി സാറിനെപോലെ ഒരു മനുഷ്യനെയും നേതാവിനെയും കാണുവാൻ പ്രയാസം. അദ്ദേഹത്തോട് എനിക്കുള്ളത് നിർവ്യാജമായ നിരുപാധികസ്നേഹമാണ്. അദ്ദേഹം അധികാരത്തിൽ ഉള്ളപ്പോഴോ അല്ലാത്തപ്പോഴോ ഞാൻ വ്യക്തിപരമായി ഒരു കാര്യം പോലും ആവശ്യപ്പെട്ടിട്ടില്ല.
ഉമ്മൻ ചാണ്ടി സാറിന് എല്ലാ ആയുരാരോഗ്യ സൗഖ്യങ്ങളും നേരുന്നു. അദ്ദേഹത്തിനും അദ്ദേഹത്തിന്റെ കുടുംബത്തിനുമൊപ്പം ❤️❤️❤️❤️❤️
ജെ എസ്
# Ummenchandy article by J S Adoor