'പൊന്നരിവാള്‍ അമ്പിളിയില്‍ കണ്ണെറിയുന്നോളേ... ആ മരത്തിന്‍ പൂന്തണലില്‍ വാടിനില്‍ക്കുന്നോളേ...' എന്ന ഗാനം സ്‌കൂള്‍ കലോത്സവങ്ങളില്‍ പതിവായി കേട്ടപ്പോള്‍, ഈ വരികളെക്കുറിച്ചു എന്റെ മലയാളം അദ്ധ്യാപകനോടു ഒരിക്കല്‍ ചോദിച്ചു. വാര്യര്‍ മാഷിനെ കുട്ടികള്‍ക്ക് പൊതുവെ ഭയമായിരുന്നുവെങ്കിലും, മലയാളം പ്രബന്ധ മത്സരങ്ങളില്‍ ഒന്നാമനാകുന്ന കുട്ടിയായതിനാല്‍, അദ്ദേഹത്തോട് എനിയ്ക്ക് അല്‍പ്പം സ്വാതന്ത്യ്രമെടുക്കാന്‍ കഴിഞ്ഞിരുന്നു.
ഒ.എന്‍.വി. കുറുപ്പ് എന്ന പേര് ആദ്യമായി ഞാന്‍ വാര്യര്‍ മാഷില്‍ നിന്നു കേട്ടു. കെ.പി.എ.സി-യുടെ 'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി' എന്ന നാടകത്തിനുവേണ്ടി ഒഎന്‍വി സാര്‍ എഴുതിയ ഗാനമാണിതെന്നും, ചന്ദ്രക്കല അരിവാളുപോലെയാണിരിക്കുന്നതെന്നും, പാടത്തു പണിയെടുത്തു വാടിനില്‍ക്കുന്ന പാവം പെണ്ണുങ്ങള്‍ക്ക് എത്രകണ്ടത് സാന്ത്വനമേകുന്നുവെന്നും മറ്റും വാര്യര്‍ മാഷ് തന്റെ സ്വതസിദ്ധമായ ശൈലിയില്‍ വിവരിച്ചു തന്നത് ഇന്നലെയെന്നപോലെ ഞാന്‍ ഇന്നുമോര്‍ക്കുന്നു!
ഒഎന്‍വി സാറാണ് എന്റെ മനസ്സില്‍ പതിഞ്ഞ ആദ്യത്തെ ഗാനരചയിതാവ്! അന്നു മുതല്‍ ഇന്നു വരെ അദ്ദേഹമാണ് എനിയ്ക്ക് എല്ലാം തികഞ്ഞൊരു പാട്ടെഴുത്തുകാരന്‍! ആറു പതിറ്റാണ്ടു ദൈര്‍ഘ്യമുള്ള സാഹിത്യജീവിതത്തിനൊടുവിലും അദ്ദേഹം എനിക്കൊരു ഗാനരചയിതാവായിരുന്നു.
കണ്ടപ്പോഴൊക്കെയും ചോദിച്ചറിഞ്ഞതും എന്നെ ഏറെ ആകര്‍ഷിച്ച അദ്ദേഹമെഴുതിയ ഗാനങ്ങളെക്കുറിച്ചായിരുന്നു. 'അഗ്‌നിശലഭങ്ങളും', 'ഭൂമിക്കൊരു ചരമഗീത'വും, 'ഉജ്ജയിനി'യും, 'സൂര്യന്റെ മരണവും' അദ്ദേഹം രചിച്ച ആത്മാവുള്ള കവിതകളോ കവിതാ സമാഹാരങ്ങളോ ആണെന്നതില്‍ രണ്ടഭിപ്രായമില്ല. എന്നാല്‍, 'എന്റെ കടിഞ്ഞൂല്‍ പ്രണയകഥയിലെ പെണ്‍കൊടീ, നിന്നെയും തേടി...' എന്നതു പോലെയൊ, 'ഒരു ദലം മാത്രം വിടര്‍ന്നൊരു ചെമ്പനീര്‍ മുകുളമായ് നീയെന്റെ മുന്നില്‍ നിന്നു...' എന്നതു പോലെയൊയുള്ള വരികളെഴുതിയ പാട്ടെഴുത്തുകാരനാണ് ഒഎന്‍വി സാര്‍ എനിക്കെന്നും.
'തോന്ന്യാക്ഷരങ്ങ'ളും, 'ശാര്ങ്ഗകപ്പക്ഷികളും', 'കറുത്ത പക്ഷിയുടെ പാട്ടും', അദ്ദേഹമെനിയ്ക്കു സമ്മാനമായിത്തന്നത് (Author's Copy) മുഴുവനായി ഇപ്പോഴും വായിച്ചു തീര്‍ന്നില്ലയെന്നത് ഒഎന്‍വിയെന്ന മഹാകവിയോടുള്ള ഇഷ്ടക്കുറവുകൊണ്ടല്ല, മറിച്ചു അദ്ദേഹത്തെ ഒരു ഗാനരചയിതാവായേ എനിയ്ക്കു തിരിച്ചറിയുവാന്‍ കഴിഞ്ഞുള്ളൂവെന്ന എന്റെ പരിമിതികൊണ്ടാണ്. ഞാന്‍ അദ്ദേഹത്തെ ആദ്യമായി അറിഞ്ഞതു തന്നെ ആത്മാവുള്ള വരികളെഴുതുന്നയാള്‍ എന്ന വാസ്തവം, ഈ കാഴ്ചപ്പാട് രൂപപ്പടുത്തിയെടുക്കാന്‍ എന്റെയുള്ളില്‍ തകിലു കൊട്ടിയിട്ടുമുണ്ടാകാം. എന്നിരുന്നാലും, ഭാവനാസമ്പന്നനായ ഒരു കവിയ്ക്കുമാത്രമേ ഗാനങ്ങളുടെ അക്ഷരങ്ങളില്‍ സുന്ദരമായ ദൃശ്യബിംബങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയൂയെന്ന വസ്തുത വിസ്മരിക്കപ്പട്ടത് കാവ്യോചിതമല്ലെന്നു സമ്മതിക്കാതെ വയ്യ.
ജീവിതത്തില്‍ ഏറെ കാലം മലയാള മണ്ണില്‍നിന്നു അകന്നു കഴിയേണ്ടിവന്ന എനിയ്ക്കു കാല്‍ നൂറ്റാണ്ടു കാലമെങ്കിലും കൂട്ടിരുന്നത് ഒഎന്‍വി സാര്‍ 'ചില്ല്' എന്ന സിനിമക്കുവേണ്ടി 1981-ല്‍ എഴുതിയ 'ഒരു വട്ടം കൂടി എന്‍ ഓര്‍മ്മകള്‍ മേയുന്ന തിരുമുറ്റത്തെത്തുവാന്‍ മോഹം...' എന്നു തുടങ്ങുന്ന ഗാനമാണ്. തീവ്രമായ ഗൃഹാതുരത്വം ഉണര്‍ത്തുമ്പോഴും ശ്രോതാവിനെ അയാളുടെ പുരയിലും പുരയിടത്തിലും തന്നെ നിര്‍ത്തി, നെല്ലിയ്ക്കയും, അടരുന്ന കായ് മണികളും, കിണര്‍വെള്ളവും, ഉച്ചത്തില്‍ കൂകുന്ന കുയിലിനെയും യഥേഷ്ടം നല്‍കി ഒന്നും നഷ്ടമായില്ലെന്നു ഉള്ളറിഞ്ഞു ബോധ്യപ്പെടുത്താന്‍ ഒഎന്‍വി സാറിനല്ലാതെ മറ്റാര്‍ക്കാണു കഴിയുക? ഞാന്‍ ഏറ്റവുമധികം തവണ ശ്രവിച്ച ഗാനമാണിത്!
എല്ലാവരും എന്നും പാടുന്ന ആയിരം ഗാനമെങ്കിലും രചിച്ച ഒഎന്‍വി സാറിന്റെ ഏറ്റവും മികവുറ്റ സൃഷ്ടി ഏതെന്നു ചോദിക്കുന്നത് ശ്രോതാക്കളില്‍ അമ്പരപ്പുണ്ടാക്കുമെന്നതില്‍ സംശയമില്ല. എന്നിരുന്നാലും, ഭാഷാലാളിത്യവും, കാവ്യഭംഗിയും, ദൃശ്യചാരുതയും, പ്രകൃതിഔപമ്യവും പരാമര്‍ശ ഉരക്കല്ലുകളായെടുത്ത്, ഞാനൊരിക്കല്‍ ഈ ചോദ്യത്തിന് ഉത്തരമന്വേഷിച്ചിട്ടുണ്ട്.
'വാതില്‍പ്പഴുതിലൂടെന്‍ മുന്നില്‍ കുങ്കുമം
വാരി വിതറും ത്രിസന്ധ്യ പോകെ...
അതിലോലമെന്‍ ഇടനാഴിയില്‍ നിന്‍
കളമധുരമാം കാലൊച്ച കേട്ടു...
മധുരമാം കാലൊച്ച കേട്ടു.
ഹൃദയത്തിന്‍ തന്തിയില്‍ ആരോ വിരല്‍ തൊടും
മൃദുലമാം നിസ്വനം പോലെ...
ഇലകളില്‍ ജലകണം ഇറ്റു വീഴുമ്പോലെന്‍
ഉയിരില്‍ അമൃതം തളിച്ച പോലെ...
തരളവിലോലം നിന്‍ കാലൊച്ച കേട്ടു ഞാന്‍
അറിയാതെ കോരിത്തരിച്ചു പോയി
അറിയാതെ കോരിത്തരിച്ചു പോയി.
ഹിമബിന്ദു മുഖപടം ചാര്‍ത്തിയ പൂവിനെ
മധുകരം മുകരാതെ ഉഴറും പോലെ...
അരിയ നിന്‍ കാലൊച്ച ചൊല്ലിയ മന്ത്രത്തിന്‍
പൊരുളറിയാതെ ഞാന്‍ നിന്നു.
നിഴലുകള്‍ കളമെഴുതുന്നൊരെന്‍ മുന്നില്‍
മറ്റൊരു സന്ധ്യയായ് നീ വന്നു...
മറ്റൊരു സന്ധ്യയായ് നീ വന്നു.'
1987-ല്‍, 'ഇടനാഴിയില്‍ ഒരു കാലൊച്ച'യ്ക്കുവേണ്ടി ഒഎന്‍വി സാര്‍ എഴുതിയ വരികളാണിവ. ദക്ഷിണാമൂര്‍ത്തിയുടെ സംഗീതത്തില്‍ ദാസേട്ടനും ചിത്രയും ആലപിയ്ക്കുന്നത് വെവ്വേറെ. ഈ ഗാനം മൊത്തത്തില്‍ ഭാഷാലാളിത്യത്തിന് ദൃഷ്ടാന്തമാണെങ്കിലും, ഒരു പദപ്രയോഗം മാത്രം എടുത്തു പറയട്ടെ. ഹൃദയത്തിന്‍ 'തന്തി'യില്‍ എന്ന് അദ്ദേഹമെഴുതിയത്, 'തന്തി' എന്ന പദത്തിന് ഒരര്‍ത്ഥം മാത്രമേയുള്ളൂവെന്നതിനാലും, അതു തന്നെയാണ് അദ്ദേഹം ഉദ്ദേശിക്കുന്ന പദമെന്നതുകൊണ്ടുമാണ്. വീണയുടെ കമ്പിപോലെ, ഹൃദയത്തിന്റെ കമ്പി. അതില്‍ വിരല്‍ തൊടുമ്പോഴുള്ള മൃദുലമായ നിസ്വനം. 'തന്ത്രി'യെന്നാല്‍, രണ്ടര്‍ത്ഥമുണ്ട്. രണ്ടാമത്തെ അര്‍ത്ഥമായ ക്ഷേത്രത്തില്‍ തന്ത്രംകഴിക്കുന്ന പൂജാരിയായി ഇതു ശ്രോതാക്കള്‍ തെറ്റിദ്ധരിക്കരുതെന്ന് ഒഎന്‍വി സാറിനു നിര്‍ബന്ധമുണ്ടായിരുന്നു. ഹൃദയത്തിനും ഒരു പൂജാരി ഉണ്ടാകാമല്ലൊ. ഒഎന്‍വി സാര്‍ ഏറെ ശ്രദ്ധിച്ചു തിരഞ്ഞെടുത്തു ഉപയോഗിച്ച 'തന്തി'യെ 'തന്ത്രി'യെന്നു പലരും തെറ്റി മനസ്സിലാക്കിയത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ദാസേട്ടനും ചിത്രയും അക്ഷര സ്ഫുടതയോടെ 'തന്തി'യെന്നു പാടുന്നത് ഏറെ തന്‍മയത്തത്തോടെയാണ്.
ഈ പാട്ടിലെ ഓരോ സൗമ്യമധുരമായ വരിയും അതു കേള്‍ക്കുന്നവന്റെ ഉള്ളില്‍ കാവ്യഭംഗികൊണ്ടു കുളിരു കോരിയിടുന്നതാണെങ്കില്‍, വാതില്‍പ്പഴുതിലൂടെ കുങ്കുമം വിതറുന്ന ത്രിസന്ധ്യയും, ഇറ്റു വീഴുന്ന ജലകണം ഇലകളില്‍ മനോഹരമായി ചിന്നിച്ചിതറുന്നതും, ഹിമബിന്ദുവാല്‍ മൂടപ്പെട്ട പൂവിനെ പുണരാന്‍ മല്ലിടുന്ന മധുപനും, കളമെഴുതുന്ന നിഴലുകളും ഒഎന്‍വി സാറിനു മാത്രം വരച്ചിടാന്‍ കഴിയുന്ന ചില ദൃശ്യചാരുതകളാണ്!
കാട്ടുപൂക്കളിലെ 'മാണിക്യവീണയും', മദനോത്സവത്തിലെ 'സാഗരമേ ശാന്തമാകു നീ'യും, നീയെത്ര ധന്യയിലെ 'അരികില്‍ നീയുണ്ടായിരുന്നെങ്കി'ലും, ആരണ്യകത്തിലെ 'ആത്മാവില്‍ മുട്ടിവിളിച്ചതും', നഖക്ഷതങ്ങളിലെ 'മഞ്ഞള്‍ പ്രസാദവും', വൈശാലിയിലെ 'ഇന്ദുപുഷ്പ'വും കാലത്തിന്റെ പരീക്ഷണങ്ങളെ അതിജീവിച്ചു ശ്രോതാവിന്റെ കൂടെ എന്നുമുണ്ടാകുമെന്നുറപ്പുള്ള ചില രചനകളാണ്. മികച്ച ഗാനരചയിതാവിനുള്ള പതിനാലു സംസ്ഥാന പുരസ്‌കാരങ്ങളും, ഒരു നേഷനല്‍ അവാര്‍ഡും അതിനാല്‍ തികച്ചും സ്വാഭാവികം!
ഗാനാസ്വാദകനുമേല്‍ ഒഎന്‍വി സാര്‍ ആധിപത്യം സ്ഥാപിച്ചത് കവിത്വംകൊണ്ടു മാത്രമായിരുന്നു. അക്ഷരങ്ങള്‍ക്ക് അവാച്യമായ അര്‍ത്ഥങ്ങളുണ്ടെന്ന് അദ്ദേഹം അനുവാചകനെ സദാ ബോധ്യപ്പെടുത്തി. കടുപ്പമുളള ഒരു പദവും എവിടെയും ഉപയോഗിച്ചില്ലതാനും. പ്രകൃതിയില്‍ നാം നിത്യേനെ കാണുന്നതിലെല്ലാം ഇത്രയും കാവ്യസൗന്ദര്യമുണ്ടെന്ന് നമ്മുടെ ശ്രദ്ധയില്‍പ്പെടുത്തിയ മറ്റൊരു കവിയുണ്ടോ? അദ്ദേഹത്തിന്റെ ചിരിപോലെ, വരികളും ജനപ്രിയമാകാനുള്ള കാരണവും മറ്റൊന്നല്ല!
ഗാനങ്ങളെപ്പോലെ അദ്ദേഹത്തിന്റെ സംഭാഷണ രീതിയും വളരെ സരളവും മനം കവരുന്നതുമായിരുന്നു. എല്ലാം ലളിതം, പ്രകൃതി പോലെ സുതാര്യം! ഒന്നര മണിക്കൂറിനുശേഷം ഞങ്ങളുടെ ആദ്യ അഭിമുഖം മറ്റൊരു തിരക്കുമൂലം അദ്ദേഹം അവസാനിപ്പിച്ചപ്പോള്‍, കുടിച്ചുകൊണ്ടിരുന്ന പാല്‍പായസം പെട്ടെന്നു തീര്‍ന്നുപോയ നിരാശയായിരുന്നു എനിയ്ക്ക്!
രണ്ടാം തവണ കണ്ടപ്പോള്‍ കൊതിതീരെ കേട്ടിരിക്കാന്‍ സാധിച്ചു. കൂടാതെ, കോട്ടണ്‍ ഹില്ലിലെ അദ്ദേഹത്തിന്റെ വസതിയില്‍ നിന്ന് ഞങ്ങള്‍ കാല്‍നടയായി സഞ്ചരിച്ചു തലസ്ഥാന നഗരിയിലെ പല പുസ്തകക്കടകളും സന്ദര്‍ശിച്ചു. പോകുന്നിടത്തെല്ലാം ഒരു നിമിഷം പോലും നഷ്ടപ്പെടുത്താതെ ഞാന്‍ സാറിനെ എന്റെ ചോദ്യങ്ങളിലും, സംശയങ്ങളിലും, അന്വേഷണങ്ങളിലും പൂര്‍ണ്ണമായും വ്യാപൃതനാക്കി. എന്തൊരു ആവേശമായിരുന്നെന്നോ നാലാളു കാണ്‍കെ ഒരു ജ്ഞാനപീഠ ജേതാവിനോടങ്ങനെ സംസാരിച്ചു നടക്കാന്‍!
ഈ ഓര്‍മ്മയും, 'സ്‌നേഹിച്ചു തീരാത്തവര്‍' രചിച്ചയാളിനെപ്പോലെ, മരണമില്ലാത്ത മൂന്നക്ഷരം...