Image

ചുഴലിക്കൊടുങ്കാറ്റ് (സീന ജോസഫ്)

Published on 13 February, 2023
ചുഴലിക്കൊടുങ്കാറ്റ് (സീന ജോസഫ്)

മൂന്നുമണിസമയത്തെ വെയിൽ
മയങ്ങിത്തൂങ്ങി നിന്ന നേരത്താണ്
വേലിപ്പടർപ്പിലെ മഞ്ഞക്കോളാമ്പി
ഉന്മാദങ്ങൾ വകഞ്ഞു മാറ്റി
അത് വീണ്ടും കേറിവന്നത്.
ഏതാന്നോ? പ്രേമം!

'നിനക്കെന്താ ഇവിടെക്കാര്യ'മെന്ന
അവളുടെ പുരികക്കൊടിച്ചോദ്യത്തെ
കുലയ്ക്കാനാഞ്ഞ വില്ലുപോലത്തെ ചുണ്ടിലെ
ചിരികൊണ്ടവൻ എയ്തു താഴത്തിട്ടു
'ഇവിടല്ലാതെ ഞാൻ വേറെവിടെപ്പോകാൻ'!

'ഉവ്വ, ഉവ്വ!' വെട്ടിത്തിരിഞ്ഞകത്തോട്ട്
നടന്ന് കൊലുസുമണികൾ ചുമ്മാ കലമ്പി
'ഏതു കൊമ്പത്തെ പ്രേമമായാലും
തോന്നുമ്പ വരാനും പോകാനും ഇത് സത്രമല്ല'
കയ്യിൽ കിടന്ന കാപ്പുവളകൾ ഒച്ചയിട്ടു!

'ആണ്ടിലും ചങ്ക്രാന്തിക്കും മാത്രം വരുന്ന
പ്രേമം എനിക്കെങ്ങും വേണ്ടെ'ന്ന്
പുതുമോടി കല്യാണങ്ങളിലെ പെങ്കൊച്ചുങ്ങൾ
പുറകോട്ടെറിയുന്ന ബൊക്ക പോലെ,
അവൾ പരാതീം പരിവട്ടോം വാരിക്കെട്ടി
തിരിഞ്ഞു നോക്കാതെ വലിച്ചെറിഞ്ഞു !

അന്നേരമാണ്, 'ഒന്നടങ്ങെടി പെണ്ണേ'യെന്ന്
വേലിക്കലൊരു ചെമ്പരത്തി ആഞ്ഞെത്തിപ്പിടിച്ച്
ഒരു മഞ്ഞക്കോളാമ്പിക്കവിളിൽ ഉമ്മ വച്ചതും
അവളറിയാതെ ഞെട്ടിത്തിരിഞ്ഞതും ചുവപ്പും
മഞ്ഞയുമായൊരു ചുഴലിക്കൊടുങ്കാറ്റിലേക്ക്
അവളടർന്നു വീണതും അലിഞ്ഞില്ലാതെയായതും!

#Seena Joseph-Valentines Day

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക