പ്രശസ്ത സാഹിത്യകാരനും, ശാസ്ത്ര ലേഖകനും, മാധ്യമ പ്രവർത്തകനും, ചലച്ചിത്ര സംവിധായകനുമായ സി. രാധാകൃഷ്ണന് കേന്ദ്ര സാഹിത്യ അക്കാദമിയിൽ വിശിഷ്ടാംഗത്വം നൽകുമെന്ന വാർത്ത ഏറെ ആവേശത്തോടെയാണ് സഹൃദയർ നെഞ്ചിലേറ്റുന്നത്.
ഇരുപത്തിരണ്ടാം വയസ്സിൽ അദ്ദേഹമെഴുതിയ ആദ്യ നോവൽ, 'നിഴൽപ്പാടുകൾ' (1962-ലെ മികച്ച മലയാള കൃതിക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച കഥ) മുതൽ ഈയിടെ പ്രസിദ്ധീകരിക്കപ്പെട്ട 'കാലം കാത്തുവെയ്ക്കുന്നത്' എന്ന എഴുപത്തിയഞ്ചാമത്തെ പുസ്തകം വരെ ഉൽഘോഷിയ്ക്കുന്നത് ദാർശനിക ദുരൂഹതകളില്ലാത്ത ഉൾക്കാഴ്ചകളാണെന്ന് വായിച്ചറിഞ്ഞ അനുവാചകർ പ്രിയ സാഹിത്യകാരൻ അലങ്കരിക്കേണ്ട സ്ഥാനം ഇതു തന്നെയാണെന്ന് എന്നോ കരുതിയിരുന്നു!
നിയുക്ത വിശിഷ്ടാംഗം തൻ്റെ സാഹിത്യ-സാംസ്കാരിക ചിന്തകളിലൂടെ...
🟥 എമിനൻ്റ് മെംബർഷിപ്പ്
കേന്ദ്ര സാഹിത്യ അക്കാദമിയിൽ എനിയ്ക്കു ലഭിച്ച എമിനൻ്റ് മെംബർഷിപ്പ് (Eminent Membership) എന്നതിനെ വിശിഷ്ടാംഗമെന്നാണോ, അതോ ശ്രേഷ്ഠാംഗമെന്നാണോ പരിഭാഷപ്പെടുത്തേണ്ടതെന്ന് എനിയ്ക്കു നിശ്ചയമില്ല. എങ്ങനെ പരിഭാഷപ്പെടുത്തിയാലും ശരി, മറ്റു അംഗത്വത്തിൽ നിന്ന് അൽപം വ്യത്യാസമുള്ളതാണ് എമിനൻ്റ് മെംബർഷിപ്പ് എന്നു മനസ്സിലാക്കുന്നു. മറ്റു അംഗങ്ങൾക്ക് ഏതെങ്കിലും ഭാഷയുമായോ, അല്ലെങ്കിൽ സർക്കാരുമായോ ബന്ധമുണ്ടാകും. നോമിനേറ്റഡ് ആയാലും, ഇലക്ടെഡ് ആയാലും സാധാരണ അംഗങ്ങൾക്ക് ഇത്തരത്തിലുള്ള ബാധ്യതകൾ സ്വാഭാവികമാണ്. എന്നാൽ, ഒരു വിശിഷ്ടാംഗത്തിന് ഈ വക കെട്ടുപാടുകൾ ഒന്നും തന്നെയില്ല. സാഹിത്യ അക്കാദമിയുടെ പൊതുവായ മാർഗലക്ഷ്യങ്ങൾ നടപ്പിൽ വരുത്താൻ കഴിയും വിധം പ്രവർത്തിക്കുക എന്നതാണ് ഈ അംഗത്തിൻ്റെ ചുമതല. സ്വന്തം ഭാഷയുടെ പക്ഷപാതം പോലും അതിന് വിലങ്ങാവരുതെന്നാണ് മാർഗരേഖ.
🟥 അഭിനന്ദിക്കുന്നവർക്ക് അറിയുമോ?
കേന്ദ്ര സാഹിത്യ അക്കാദമിയിൽ വിശിഷ്ടാംഗത്വം നേടിയതിനെത്തുടർന്ന് അനുമോദനങ്ങളും ആംശംസകളും തുടർച്ചയായി ലഭിച്ചുകൊണ്ടിരിയ്ക്കുന്നു. എന്നാൽ, വിശിഷ്ടാംഗത്വമെന്നാൽ എന്താണെന്ന് അഭിനന്ദിക്കുന്നവർക്കെല്ലാം കൃത്യമായി അറിയുമോ എന്ന കാര്യത്തിൽ എനിയ്ക്ക് സംശയമുണ്ട്. കേന്ദ്ര സാഹിത്യ അക്കാദമിയുടെ ചുമതല വഹിക്കാൻ രണ്ടു തരം ജനറൽ കൗൺസിൽ അംഗങ്ങളാണുള്ളത്. രാജ്യത്തെ സർവകലാശാലകൾ, സാംസ്കാരിക സ്ഥാപനങ്ങൾ മുതലായവയിൽ നിന്നു നാമനിർദ്ദേശം ചെയ്യപ്പെട്ടു വരുന്നവരിൽ നിന്നു, പിരിഞ്ഞു പോകുന്ന ജനറൽ കൗൺസിൽ തിരഞ്ഞെടുക്കുന്നവരാണ് ആദ്യത്തെ വിഭാഗത്തിലുള്ളത്. എന്നാൽ, അക്കാദമി നേരിട്ടു പ്രത്യേകമായി തിരഞ്ഞെടുക്കുന്ന അംഗങ്ങളാണ് രണ്ടാമത്തെ വിഭാഗത്തിൽ. ഇങ്ങനെ പ്രത്യേകം തിരഞ്ഞെടുക്കപ്പെടുന്നവരായി ഓരോ സമിതിയിലും ആകെ അഞ്ചെട്ടു പേർ മാത്രമേ കാണുകയുള്ളൂ. അവരുടെ പ്രവർത്തന കാലാവധി അഞ്ചു കൊല്ലമാണ്. ഇവരാണ് എമിനൻ്റ് മെംബേർസ് എന്നറിയപ്പെടുന്നത്. ഇന്ത്യയിലെ എല്ലാ ഭാഷകളിൽ നിന്നുള്ളവരും മാറിമാറി വിശിഷ്ടാംഗങ്ങളായി ഉണ്ടാകാമെങ്കിലും, ഒരോ ഭാഷയിൽ നിന്നും ഒരാൾ വേണമെന്ന് നിബന്ധനയൊന്നുമില്ല. അതിനാൽ ചില ഭാഷകളിൽ നിന്ന് ചിലപ്പോൾ ആരും തന്നെ ഉണ്ടാകാറില്ല. അങ്ങനെ മലയാളത്തിൽ നിന്ന്, അല്ലെങ്കിൽ കേരളത്തിൽ നിന്ന് വിശിഷ്ടാംഗമായി ആരും തന്നെ ഉണ്ടായിട്ടില്ലെന്ന അവസ്ഥ ഒഴിവായത് എംടി (എം. ടി. വാസുദേവൻ നായർ) ആദ്യമായി വിശിഷ്ടാംഗമായപ്പോഴാണ്.
🟥 എംടി-യുടെ പരാജയം
പ്രശസ്ത ബംഗാളി സാഹിത്യകാരൻ സുനിൽ ഗംഗോപാധ്യായയും, അദ്ദേഹത്തിൻ്റെ എഴുത്തു മേഖലയിലെ കൂട്ടുകാരും, കേന്ദ്ര സാഹിത്യ അക്കാദമിയിലെ കുറേ ജനറൽ കൗൺസിൽ അംഗങ്ങളും ചേർന്നു എംടിയോട് അക്കാദമിയുടെ അധ്യക്ഷ സ്ഥാനത്തേയ്ക്ക് മത്സരിയ്ക്കാൻ ആവശ്യപ്പെട്ടു. ജനറൽ കൗൺസിൽ അംഗങ്ങളാണ് അധ്യക്ഷനെ തിരഞ്ഞെടുക്കുന്നത്. എംടി വിശിഷ്ടാംഗമായി തിരഞ്ഞെടുക്കപ്പെട്ട ഉടനെ ആയിരുന്നു ഈ സംഭവം. ഗംഗോപാധ്യായയുടെ അർത്ഥന മാനിക്കേണ്ടിവന്നതിനാൽ, മനമില്ലാമനസ്സോടെ എംടി മത്സരിയ്ക്കാമെന്നു സമ്മതിച്ചു. എംടി തൻ്റെ സുഹൃത്തുക്കളോടെല്ലാം വിവരം പറയുകയും സഹായസഹകരണങ്ങൾക്കായി അപേക്ഷിക്കുകയും ചെയ്തു. പക്ഷെ, അപ്രതീക്ഷിതമായാണ് ഈ സമയത്ത് ഗംഗോപാധ്യായയ്ക്ക് മനംമാറ്റമുണ്ടായത്. അധ്യക്ഷ സ്ഥാനത്തേക്കുള്ള മത്സര രംഗത്തേയ്ക്ക് സ്വയം കടന്നു വന്ന് അദ്ദേഹം നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. സ്വതവേ ഇത്തിരി വാശിക്കാരനായ നമ്മുടെ വാസുവേട്ടൻ (എംടി) തൻ്റെ നാമനിർദ്ദേശം പിൻവലിയ്ക്കാൻ തയ്യാറായില്ല. ഡെൽഹിയിൽ, കേന്ദ്രസാഹിത്യ അക്കാദമിയുടെ ആസ്ഥാനമായ രബീന്ദ്ര ഭവനിൽ, ആവേശമേറിയ തിരഞ്ഞെടുപ്പു നടന്നു. മത്സരത്തിൽ മൂന്നു വോട്ടുകൾക്ക് വാസുവേട്ടന് പരാജയം ഏറ്റുവാങ്ങേണ്ടി വന്നു. തോൽവിയെ തുടർന്നുണ്ടായ വൈക്ലബ്യം മൂലമോ, വൈകാരികമായ കാരണങ്ങളെക്കൊണ്ടോ ആകാം, വിശിഷ്ടാംഗം എന്ന നിലയിൽ അക്കാദമിയുടെ യോഗങ്ങളിലോ ചർച്ചകളിലോ പിന്നീട് ഒരിക്കലും എംടി പങ്കെടുത്തില്ല. തന്നെ പരാജയപ്പെടുത്തിയ വ്യക്തിയാണല്ലോ അവയുടെ അധ്യക്ഷത വഹിയ്ക്കുന്നത്! ഇക്കാരണത്താൽ, എംടി-യ്ക്കു വിശിഷ്ടാംഗത്വം ലഭിയ്ക്കുന്നതിനു മുൻപും പിൻപും കേരളത്തിൽ നിന്ന് ഇങ്ങനെയൊരു പ്രതിനിധി ഇല്ലാത്ത അവസ്ഥയാണ് ഫലത്തിൽ ഉണ്ടായത്. അതിനാലായിരിയ്ക്കാം എനിയ്ക്ക് വിശിഷ്ടാംഗത്വം ലഭിച്ചത് ഒരു വലിയ കാര്യമായി എങ്ങനെയോ ആൾക്കാർ ധരിച്ചുപോയത്!
🟥 പൊതു താൽപര്യം സംരക്ഷിക്കണം
വിശിഷ്ടാംഗത്വമെന്നത് വലിയ ആദരവോ, അംഗീകാരമോ, പുരസ്കാരമോ അല്ല! ഇന്ത്യയിലെ എല്ലാ ഭാഷാ സംസ്കൃതികൾക്കും പുരോഗതിയുണ്ടാകാനും, രാജ്യത്തെ പൊതു സാമൂഹിക-സാംസ്കാരിക ഉന്നമനത്തിനു വേണ്ടി ചിന്തിയ്ക്കാനും, പ്രവർത്തിയ്ക്കാനും, നിർദ്ദേശിക്കാനുമാണ് ഒരു വിശിഷ്ടാംഗത്തെ തിരഞ്ഞെടുക്കുന്നത്. ഒരു പ്രത്യേക ഭാഷയുടേയോ സംസ്കൃതിയുടേയോ വാക്താവല്ല ഒരു വിശിഷ്ടാംഗം. രാജ്യത്തിൻ്റെ പൊതു സാംസ്കാരിക താൽപര്യം സംരക്ഷിക്കുകയെന്നതാണ് ഒരു വിശിഷ്ടാംഗത്തിൻ്റെ ചുമതല. അക്കാദമിയെന്ന സ്ഥാപനം ഭാരതീയ ഭാഷകൾക്ക് എന്തു സേവനമാണോ ചെയ്യാൻ ഉദ്ദേശിച്ചത് അത് നടക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കുകയും, ഇല്ലെങ്കിൽ അത് പ്രാഫല്യത്തിൽ വരുത്താനുള്ള പ്രത്യേക നിർദ്ദേശങ്ങൾ നൽകുകയും വേണം. ഓരോ ഭാഷയും അതിൻ്റെ തനതു സംസ്കൃതി കണ്ടെടുക്കുകയും അതിൽ അടിയുറച്ചു നിന്നുകൊണ്ട് ആധുനിക ലോകത്തെ മാറ്റങ്ങൾ ഉൾക്കൊള്ളുകയും അതിന് ആവശ്യമായ രീതിയിൽ സ്വന്തം നാട്ടുകാരോട് കൃത്യമായി പ്രതികരിക്കുകയും ചെയ്യുകയെന്നതാണ് എഴുത്തിൻ്റെ ഉദ്ദേശ്യമായി കണക്കാക്കപ്പെടുന്നത്. സ്വന്തം ഭാഷയുടെ സാംസ്കാരിക തനിമ തിരിച്ചറിയണം. ഒപ്പം ലോകസാഹിത്യ മൂല്യങ്ങളിൽ ഉണ്ടാകുന്ന മാറ്റങ്ങൾ അറിയാതെ പോകുകയുമരുത്. ഈ രണ്ടിടങ്ങളിലും അക്കാദമി ഇടപെടണം. ഇന്ത്യ൯ ഭാഷകൾ തമ്മിൽ ഒരു തരത്തിലുള്ള അസ്വാരസ്യവും അനുവദിച്ചുകൂടാ. കക്ഷിരാഷ്ട്രീയത്തിൻ്റെ വോട്ടുപിടുത്തത്തിന് ഭാഷകളെ ഉപാധിയാക്കരുത്. എല്ലാ ഭാഷകളും പരസ്പര പൂരകങ്ങളാണ്. വാക്കുകളും ആശയങ്ങളും കൈമാറണം. ഇന്ത്യൻ സാഹിത്യം എഴുതപ്പെടുന്നത് പല ഭാഷകളിലാണെങ്കിലും, അത് ആകെത്തുകയിൽ ഒന്നാണെന്ന് ഡോ. എസ്. രാധാകൃഷ്ണൻ ഒരിയ്ക്കൽ പറയുകയുണ്ടായി. ഈ തനിമയാണ് ഇന്ത്യൻ സാഹിത്യത്തിൻ്റെ മുഖമുദ്ര. ഇത് നമ്മുടെ സംസ്കാരത്തിൻ്റെ തുടർച്ചയാണ്. ഇവിടെ ആചാരങ്ങൾക്കോ ജാതി-മതവിഭാഗീയതകൾക്കോ ഒരു സ്ഥാനവുമില്ല. ഇതിനെ പരിപാലിക്കുകയും ഈ മൂല്യങ്ങളെ എഴുത്തിലൂടെ ലോകത്തിനു നൽകാനും സാധിക്കും. നാളെ ഈ സംസ്കാരം ലോകത്തിന് ആവശ്യമുണ്ടെന്ന് ഇപ്പോൾ തീർച്ചയായിട്ടുണ്ട്. നിലവിലുള്ള സാംസ്കാരിക സമീപനങ്ങൾ ലോക നന്മയ്ക്ക് വഴിയൊരുക്കുന്നില്ലെന്ന് ബോധ്യമായിട്ടുമുണ്ട്. അതിനാൽ നമ്മുടെ ഈ പൈതൃകം ശുദ്ധീകരിച്ചു സൂക്ഷിക്കാനും അത് ലോകത്തിനു പകർന്നുകൊടുക്കുവാനുമുള്ള പ്രവർത്തനങ്ങൾ വിവിധ ഭാഷകളിലെ എഴുത്തുകളിലൂടെ നടക്കുന്നുവെന്ന് ഉറപ്പു വരുത്താനുമുള്ള ബാധ്യതയും അക്കാദമിക്കുണ്ട്.
🟥 അധികാരം സംസ്കാരത്തിൻ്റെ ശത്രു
കേന്ദ്ര സാഹിത്യ അക്കാദമി ഒരു നിർണ്ണായക ഘട്ടത്തിലൂടെയാണ് ഇപ്പോൾ കടന്നു പോകുന്നത്. അറിയാമല്ലോ, സ്വയംഭരണാവകാശം നിലവിൽ സാഹിത്യ അക്കാദമിയ്ക്കു മാത്രമേയുള്ളൂ. നമ്മുടെ മൂന്നു കേന്ദ്ര അക്കാദമികളിൽ, സംഗീതനാടക അക്കാദമിയ്ക്കും, ലളിതകലാ അക്കാദമിയ്ക്കും സ്വയംഭരണാവകാശം നഷ്ടപ്പെട്ടു കഴിഞ്ഞു. അഡ്ഹോക് കമ്മറ്റികൾ മുഖേന കേന്ദ്ര സർക്കാരാണ് അവയുടെ ഭരണം നേരിട്ടു നടത്തുന്നത്. സൂക്ഷിച്ചില്ലെങ്കിൽ സാഹിത്യ അക്കാദമിയുടെ സ്വയംഭരണാവകാശവും ഭാവിയിൽ നഷ്ടപ്പെട്ടെന്നു വരാം. സ്വയംഭരണാവകാശം ഇല്ലാതെ പോയാൽ, സാഹിത്യകാരന്മാർക്ക് സാഹിത്യ അക്കാദമിയുടെ മാർഗലക്ഷ്യങ്ങൾ നടപ്പാക്കാൻ കഴിയില്ലെന്ന കാര്യം സ്പഷ്ടമാണ്. ഭരിയ്ക്കുന്ന കക്ഷിയുടെ രാഷ്ട്രീയം അക്കാദമിയുടെ നടത്തിപ്പിൽ വരുകയെന്നത് അക്കാദമിക സ്വാതന്ത്ര്യത്തിൻ്റെ കഴുത്തിൽ കത്തി വെയ്ക്കുന്ന ഏർപ്പാടാകും. ഭരിയ്ക്കുന്ന കക്ഷി എത്ര തന്നെ ആദർശ ശുദ്ധിയുള്ളതായാലും ശരി, അധികാരമെന്നത് സംസ്കാരത്തിൻ്റെ ശത്രുവാണെന്ന കാര്യം വിസ്മരിക്കരുത്. അതിനാൽ, മറ്റഗംങ്ങളോടൊപ്പം വിശിഷ്ടാംഗങ്ങളുടെയും പ്രാഥമികമായ ചുമതല സാഹിത്യ അക്കാദമിയുടെ സ്വാതന്ത്ര്യം നിലനിർത്തി കൊണ്ടുപോകുവാൻ ജാഗരൂഗരായിരിക്കുക എന്നതാണ്.
🟥 മനസ്സു നിറയെ പ്രതീക്ഷകളാണ്
ഇനിയുമെത്രയോ ഗോപുരങ്ങൾ നമുക്ക് പടുത്തുയർത്താനുണ്ട്. പ്രായമായെങ്കിലും അക്കാദമിയ്ക്കു വേണ്ടി കഴിയുന്നതൊക്കെ ചെയ്യണമെന്നാണ് എൻ്റെ മോഹം. ചിന്തയ്ക്കും, ചർച്ചകൾക്കുമൊക്കെ ശാരീരികമായ ശേഷി ഇനിയും ബാക്കിയുണ്ടല്ലൊ. മനസ്സു നിറയെ പ്രതീക്ഷകളാണ്. എല്ലാവരുടെയും എല്ലാ നിലയിലുള്ള സഹായസഹകരണങ്ങളും പ്രതീക്ഷിക്കുന്നു!
🟥 പുരസ്കാരങ്ങൾ/സിനിമകൾ
അറുപതിലേറെയുള്ള പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. ഇരുപത്തിരണ്ടാം വയസ്സിലാണ് ആദ്യ നോവൽ എഴുതിയത് -- 'നിഴൽപ്പാടുകൾ'. ഭാഷാപിതാവായ തുഞ്ചത്തെഴുത്തച്ഛൻ്റെ ജീവിത കഥ പറയുന്ന 'തീക്കടൽ കടഞ്ഞ് തിരുമധുരം', 2013-ൽ, ഭാരതീയ ജ്ഞാനപീഠ സമിതി നൽകുന്ന മൂർത്തീദേവി പുരസ്കാരത്തിന് അർഹമായി. സമഗ്ര സംഭാവന പരിഗണിച്ച്, എഴുത്തുകാരെ ആദരിക്കാൻ കേരള സർക്കാർ ഏർപ്പെടുത്തിയ പരമോന്നത സാഹിത്യ സമ്മാനമായ എഴുത്തച്ഛൻ പുരസ്കാരം, 2016-ൽ നേടി. 'സ്പന്ദമാപിനികളേ നന്ദി' കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം (1989) നേടിയപ്പോൾ, 'മുൻപേ പറക്കുന്ന പക്ഷികൾ' വയലാർ പുരസ്കാരവുമായെത്തി (1990). മഹാകവി ജി പുരസ്കരം നേടിയ (1993) കൃതിയാണ് 'വേർപാടുകളുടെ വിരൽപ്പാടുകൾ'. അഗ്നി, പുഷ്യരാഗം, കനലാട്ടം, ഒറ്റയടിപ്പാതകൾ, പ്രിയ, തുലാവർഷം, പാൽക്കടൽ, പിൻനിലാവ് മുതലായവ സംവിധാനം ചെയ്തതോ, തിരക്കഥ എഴുതിയതോ ആയ ചലച്ചിത്രങ്ങളാണ്.
🟥 ഫലമില്ലായ്മയുടെ ഫലങ്ങൾ
ഇതിഹാസങ്ങളും പുരാണങ്ങളുമൊക്കെ എഴുതിയതിനു ശേഷം, രണ്ടു കൈകളും തലയിൽവച്ച് വേദവ്യാസ൯ നിലവിളിച്ച ഒരു കഥയുണ്ട്. ഇത്രയുമൊക്കെ എഴുതിയിട്ടും ഇതല്ലേ ലോകത്തിൻ്റെ അവസ്ഥയെന്ന് അദ്ദേഹം വിലപിച്ചു. എല്ലാ എഴുത്തുകാരും അവരുടെ ജീവിതാന്ത്യത്തിൽ അങ്ങിനെയൊരു നിലവിളിയാണ് കൂട്ടിക്കൊണ്ടിരിക്കുന്നത്. ലോകം മാറുവോളം ഈ നിലവിളി ഉയരും എന്നത് തീർച്ചയാണ്. മനുഷ്യനും മനുഷ്യനും തമ്മിൽ ബന്ധമില്ലാതാകുന്ന ഈ കാലത്ത്, ജീവിതത്തിനു തന്നെ അർത്ഥമില്ലാതായിത്തീരുന്നു എന്ന നേര് നാം മനസ്സിലാക്കിക്കൊണ്ടിരിക്കുന്നു.
🟥 ചമ്രവട്ടം ജന്മസ്ഥലം
മലപ്പുറം ജില്ലയിലെ ചമ്രവട്ടമാണ് ജന്മസ്ഥലം. നിരവധി സാഹിത്യകാരന്മാരുടെ പ്രചോദന സ്രോതസ്സായ നിളാനദി, അറബിക്കടലിൽ പതിക്കുന്നതിനു തൊട്ടുമുന്നെയുള്ള, പൊന്നാനിയിലെ അഴിപ്രദേശമാണിത്. എൻ്റെ രചനകളിൽ, പുഴയും, കടലും, തീരദേശത്തെ സാധാരണ മനുഷ്യരും സമൃദ്ധിയിൽ സ്ഥാനം പിടിച്ചത് അതിനാൽ സ്വാഭാവികം.
# Academic freedom is under threat C. Radhakrishnan