Image

കൊച്ചി വിട്ടുപോകുന്നു എന്റെ പട്ടിപോലും ഇനി ഇവിടേയ്ക്ക് തിരിഞ്ഞു നോക്കില്ല ; എഴുത്തുകാരന്‍ പിഎഫ് മാത്യൂസ് 

ജോബിന്‍സ് Published on 11 March, 2023
കൊച്ചി വിട്ടുപോകുന്നു എന്റെ പട്ടിപോലും ഇനി ഇവിടേയ്ക്ക് തിരിഞ്ഞു നോക്കില്ല ; എഴുത്തുകാരന്‍ പിഎഫ് മാത്യൂസ് 

ബ്രഹ്‌മപുരത്ത് തീയും പുകയും പത്താം ദിവസവും അണക്കാന്‍ സാധിക്കാത്തതിനെതിരെ ആഞ്ഞടിച്ച് എഴുത്തുകാരനും തിരക്കഥാകൃത്തുമായ പി.എഫ് മാത്യൂസ്. ഒരിക്കലും കൊച്ചി വിട്ടു പോകാനിടവരരുത് എന്നാഗ്രഹിച്ചിരുന്ന ഞാനിപ്പോള്‍ എങ്ങനേയും ഓടി രക്ഷപ്പെട്ടാല്‍ മതി എന്ന മാനസികാവസ്ഥയിലാണെന്നും അദ്ദേഹം ഫേസ് ബുക്കില്‍ കുറിച്ചു.

പി.എഫ് മാത്യൂസിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

ഒരിക്കലും കൊച്ചി വിട്ടു പോകാനിടവരരുത് എന്നാഗ്രഹിച്ചിരുന്ന ഞാനിപ്പോള്‍ എങ്ങനേയും ഓടി രക്ഷപ്പെട്ടാല്‍ മതി എന്ന മാനസികാവസ്ഥയിലാണ്. എന്നേപ്പോലെ അനേകം പേരുണ്ടെന്ന് അറിയാം. വിഷവാതകം നിറഞ്ഞ ഈ ഗ്യാസ് ചേംബറില്‍ നിന്ന് പക്ഷികള്‍ പറന്നകന്നു കൊണ്ടിരിക്കുന്നു. ഈ സാഹചര്യം സൃഷ്ടിച്ചവരെ തൊടാന്‍ പോലും പറ്റില്ലെന്ന് അറിയാം.

സി പി എമ്മിന്റെ സ്വന്തക്കാരും കോണ്‍സുകാരന്റെ സ്വന്തക്കാരനും ഇതിനു പിന്നിലുണ്ടെന്ന് പത്രങ്ങള്‍ തന്നെ പറയുന്നുണ്ട്. അതില്‍ അതിശയമൊന്നുമില്ല. എത്രയോ വര്‍ഷങ്ങളായി ഞങ്ങള്‍ ഇതനുഭവിക്കുന്നു. പക്ഷെ ഇപ്പോഴും സ്വപ്നാ സുരേഷാണ് കേരളത്തിന്റെ മുഖ്യ പ്രശ്നമെന്ന മട്ടിലാണ് മാധ്യമങ്ങള്‍. ഉത്തരവാദിത്വമുണ്ടെന്നു കരുതിയിരുന്ന മുഖ്യമന്ത്രിയോ ആരോഗ്യ മന്ത്രിയോ ഞങ്ങളെ യഥാര്‍ത്ഥത്തില്‍ സമാധാനിപ്പിക്കുന്ന ഒരു വാചകം പോലും ആത്മാര്‍ത്ഥമായി പറഞ്ഞിട്ടില്ല.

ഈ വിഷവാതകം ശ്വസിച്ച കുട്ടികളുടേയും ഗര്‍ഭിണികളുടേയും ആരോഗ്യം എങ്ങനെയാകുമെന്നറിയില്ല. ഇനി പിറക്കാനിരിക്കുന്ന കുഞ്ഞുങ്ങളുടെ അവസ്ഥ എന്തായിരിക്കുമെന്നും അറിയില്ല. ഒരാള്‍ക്കും അതില്‍ വേവലാതിയുമില്ല.

വര്‍ഷങ്ങള്‍ക്കു മുമ്പ് മെട്രോ റെയിലിന്റെ ഉദ്ഘാടന മഹാമഹത്തില്‍ ഇറക്കിയ ഒരു പത്രത്തിന്റെ സപ്ലിമെന്റിലേക്ക് അഭിപ്രായം ചോദിച്ചപ്പോള്‍ ഞാന്‍ പറഞ്ഞത് കൊച്ചിക്ക് ഇപ്പോള്‍ വേണ്ടത് മികച്ച ഒരു മാലിന്യ സംസ്‌ക്കരണ സംവിധാനമാണ് എന്നാണ്. അന്നത്തെ ആഘോഷങ്ങള്‍ക്കു ചേരാത്ത വാചകമായതിനാല്‍ അവരത് ഉപേക്ഷിച്ചു.

ഇന്നലെ വിദേശത്തു നിന്നു വിളിച്ച ചങ്ങാതിയോട് കൊച്ചി നൊസ്റ്റാള്‍ജിയ കൊണ്ട് ഇങ്ങോട്ടു വരല്ലേ എന്നു പറഞ്ഞപ്പോള്‍ ഇനി കേരളത്തിലേക്കു തന്നെ വരുന്നില്ലെന്നാണ് പറഞ്ഞത്. പക്ഷികള്‍ക്കു മുമ്പേ യുവാക്കള്‍ ഇവിടെ നിന്നു പറന്നകലാന്‍ തുടങ്ങിയിരുന്നു. അവര്‍ക്ക് എന്തു പ്രതീക്ഷയാണ് നമ്മള്‍ കൊടുത്തത്. ജനതയോട് സ്നേഹമോ സഹതാപമോ ഇല്ലാതെ ഭരിച്ചു നശിപ്പിച്ച രാഷ്ട്രീയക്കാരുള്ള ഈ നാട്ടില്‍ നിന്നവര്‍ ഓടി രക്ഷപ്പെടുകയാണ്. ഇടതിനേയും വലതിനേയും ദോഷം പറഞ്ഞു കൊണ്ട് കസേരയും നോക്കിയിരിക്കുന്ന വലതുപക്ഷ ഫാഷിസ്റ്റു പാര്‍ട്ടി ഇന്ത്യന്‍ ജനതയെ കൈയ്യിലെടുത്തത് എങ്ങനെയാണെന്ന് ഇപ്പോള്‍ വളരെ നന്നായിട്ടു മനസ്സിലാകുന്നുണ്ട്. 

ഇത്രയുമാകുമ്പോഴേക്കും സൈബര്‍ ഗുണ്ടകള്‍ ചാവേറായി ഇങ്ങെത്തുമെന്നറിയാം. വരട്ടെ. എന്റെ പട്ടി പോലും ഇനി ഇവിടേക്കു തിരിഞ്ഞു നോക്കാന്‍ പോകുന്നില്ല. പ്രിയമുള്ള കൊച്ചീക്കാരേ... ഇനിയീ മണ്ണില്‍ പ്രതീക്ഷ വച്ചു പുലര്‍ത്തുന്നതില്‍ ഒരര്‍ത്ഥവുമില്ല.. ഇവിടം വിട്ടു പോകുക എന്നതല്ലാതെ മറ്റെന്തു വഴിയാണ് നമ്മുടെ മുന്നിലുള്ളത്...

brahmapuram issue - pf mathews 

 

Join WhatsApp News
ദുരന്തങ്ങൾക്ക് പക്ഷാ ഭേദമില്ല 2023-03-11 21:26:55
മാഷെ രണ്ടു വഴിയേ ഉള്ളു ഒന്നുകിൽ സ്ഥലം വിടുക അല്ലെങ്കിൽ വരുന്ന ദുരന്തം അനുഭവിച്ചു കടന്നു പോകുക. മാസ്ക് വച്ചാൽ, ഭൂമിയിലും, ജലത്തിലും അടിഞ്ഞു കൂടിയ കൊടിയ വിഷ മാലിന്യങ്ങൾ ഭാവിയിൽ തരാൻ പോകുന്ന ദുരന്തം തടയാൻ പറ്റുമോ. എല്ലാ മേഖലകളിലും അങ്ങോട്ടും ഇങ്ങോട്ടും വിഷം കൊടുത്തും കഴിച്ചും , വിതറിയും തോളിൽ കൈ ഇട്ടു നടക്കുന്ന സമൂഹമായീ മാറിയ നാട്, ആർക്കു നേരെ വിരൽ ചൂണ്ടും സൃഷ്ടിയുടെ നേരെയോ? പരതപിക്കാം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക