വാട്ട്സ്ആപ്പ് ഉപയോഗിച്ചുള്ള ഹാക്കിംഗ് ശ്രമം പലരെയും ആശയക്കുഴപ്പത്തിലാക്കുന്നു. അറിയപ്പെടുന്ന ആളുകളുടെ ഫോട്ടോ ഉപയോഗിച്ചുള്ള സന്ദേശങ്ങളാണ് വരിക. തങ്ങൾ പ്രത്യേക ഗ്രൂപ്പ് ഉണ്ടാക്കുന്നുവെന്നും അതിൽ ചേരാനുള്ള സെക്യൂരിറ്റി കോഡ് അയച്ചു കൊടുക്കാനുമാണ് ആവശ്യപ്പെടുക.
അടുത്ത ദിവസം ഫോമാ ട്രഷറർ ബിജു തോണിക്കടവിലിന്റെ ഫോട്ടോ വച്ച് വിവിധ ഫോൺ നമ്പറുകളിൽ നിന്ന് പലർക്കും സന്ദേശം ചെന്നു. ഫോമാ ഒഫീഷ്യൽ ഗ്രൂപ്പിന്റെ പുതിയ പേജ് ഉണ്ടാക്കിയിട്ടുണ്ടെന്നും അതിൽ എല്ലാവരെയും ചേർക്കുന്നുവെന്നുമാണ് സന്ദേശം. സുരക്ഷിത കാരണങ്ങളാൽ സെക്യൂരിറ്റി കോഡ് ഉള്ളവരെയാണ് ചേർക്കുന്നത്. നിങ്ങളുടെ ഫോൺ മെസേജിൽ കോഡ് വന്നിട്ടുണ്ടെങ്കിൽ അത് അയച്ചു തരിക എന്നാണ് സന്ദേശത്തിൽ പറയുന്നത്. ചിലരെ ഫോണിൽ വിളിക്കുകയും ചെയ്യുന്നു.
എന്നാൽ താൻ ഇങ്ങനെയൊരു ഗ്രൂപ്പ് ഉണ്ടാക്കുകയോ സന്ദേശം അയക്കുകയോ ചെയ്തിട്ടില്ലെന്ന് ബിജു തോണിക്കടവിൽ പറഞ്ഞു. തന്റെ ഫോട്ടോ ഉണ്ടെങ്കിലും ഫോൺ നമ്പർ വേറെയാണ്. പല സ്റ്റേറ്റുകളിൽ നിന്നുള്ള നമ്പറിൽ മെസേജ് വരുന്നു.
ഒന്നുരണ്ട് പേര് അത് പ്രകാരം കോഡ് അയച്ചു കൊടുത്തു. കോഡ് അയച്ചു കൊടുത്താൽ ഹാക്കർമാർക്ക് അയക്കുന്നവരുടെ അക്കൗണ്ടിൽ കയറിപ്പറ്റാൻ പറ്റും.
എന്തായാലും ഇത് എന്തിനു വേണ്ടിയാണെന്ന് വ്യക്തമല്ല. കോഡ് ചോദിക്കുമ്പോൾ അയക്കുന്നതാരാണ് എന്ന് ഉറപ്പു വരുത്തുകയാണ് ഇത്തരം കാര്യങ്ങളിൽ എടുക്കാനുള്ള മുൻകരുതൽ. ആര് ആവശ്യപ്പെട്ടാലും അത് യാഥാർത്ഥത്തിലുള്ള ആളാണോ എന്ന് ഉറപ്പു വരുത്തണം.