സിലിക്കൺ വാലി ബാങ്കിന്റെ തകർച്ചയ്ക്കു കാരണമായ അതേ സാഹചര്യങ്ങൾ മറ്റു ഇരുനൂറോളം ബാങ്കുകൾക്കും ഉണ്ടാവാം എന്നു നിഗമനം.
നിക്ഷേപകർ പെട്ടെന്നു പണം പിൻവലിച്ചാൽ വീണടിയാവുന്ന 186 ബാങ്കുകളെങ്കിലും അമേരിക്കയിൽ ഉണ്ടെന്നു സോഷ്യൽ സയൻസ് റിസർച്ച് നെറ്റ്‌വർക്ക് പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. ഇൻഷുർ ചെയ്ത നിക്ഷേപകർക്കു പോലും പണം തിരിച്ചു കിട്ടാതെ വരാം. $250,000 അല്ലെങ്കിൽ അതിലും കുറവുള്ളവർ ആണ് ഈ വിഭാഗത്തിൽ ഉള്ളത്.
ഈ ബാങ്കുകളുടെ ആസ്തികളിൽ നല്ലൊരു ഭാഗം സർക്കാർ ബോണ്ടുകൾ പോലുള്ള നിക്ഷേപങ്ങളിലാണ് കിടക്കുന്നത്. പലിശ കുറഞ്ഞ അത്തരം നിക്ഷേപങ്ങളുടെ മൂല്യം ഫെഡറൽ റിസർവ് പലിശ നിരക്കു കൂട്ടിയപ്പോൾ കുത്തനെ ഇടിഞ്ഞു.
സിലിക്കൺ വാലി ബാങ്കിന്റെ പണം ഏറിയ കൂറും സർക്കാർ ബോണ്ടുകളിൽ ആയിരുന്നു. സുരക്ഷിതമായ നിക്ഷേപം എന്നു കരുതാമെങ്കിലും ഇപ്പോൾ മൂല്യം കുറഞ്ഞു. നിക്ഷേപകർ പണം പിൻവലിക്കാൻ തീരുമാനിച്ചപ്പോൾ ബാങ്കിന് ഈ ബോണ്ടുകൾ കുറെ വിറ്റഴിക്കേണ്ടി വന്നു. ആ വകയിൽ $2 ബില്യണോളം നഷ്ടമായി.
ആ നഷ്ടം ബാങ്ക് വെളിപ്പെടുത്തിയപ്പോൾ ബാങ്ക് പാപ്പരായെന്ന ഭീതി നിക്ഷേപകരിൽ പരന്നു. വെൻച്വർ ക്യാപിറ്റൽ, സ്റ്റാർട്ടപ് വിഭാഗങ്ങളിൽ പെട്ട നിക്ഷേപകരാണ് ബാങ്കിൽ ഏറിയ കൂറും. സാമൂഹ്യ മാധ്യമങ്ങൾ കൊളുത്തിയ തീയിൽ ഭീതി ആളി പടർന്നപ്പോൾ അക്കൗണ്ട് ഉടമകൾ പണം പിൻവലിക്കാൻ പാഞ്ഞെത്തി.
ഭീതി ഒതുക്കാനാണ് കേന്ദ്ര സർക്കാർ വാഗ്‌ദാനങ്ങളുമായി രംഗപ്രവേശം ചെയ്‌തത്. മറ്റു ബാങ്കുകളിലും ഇതേ പ്രശ്നം ഉണ്ടാവുമെന്ന് സർക്കാർ കണ്ടു.
എന്നാൽ ഉപയോക്താക്കൾ വൻ തോതിൽ നിക്ഷേപം പിൻവലിക്കാൻ നീങ്ങിയാൽ മറ്റു ബാങ്കുകളും വെള്ളത്തിലാകും എന്ന് പഠനത്തിൽ പറയുന്നു.
രാജ്യമൊട്ടാകെ ഈ ബാങ്കുകളുടെ വിപണി മൂല്യം $2 ട്രില്യൺ ഇടിഞ്ഞുവെന്നു പഠനത്തിൽ കണ്ടെത്തി.
Nearly 200 more banks may be vulnerable