ഡൊണാൾഡ് ട്രംപിനെ സ്റ്റോർമി ഡാനിയൽസ് കേസിൽ കുറ്റം ചുമത്താനുള്ള നടപടികൾ പുരോഗമിക്കുന്നതിനിടിയിൽ വൈറ്റ് ഹൗസിൽ നിന്നു രഹസ്യ രേഖകൾ എടുത്തുകൊണ്ടു പോയെന്ന കേസിൽ അദ്ദേഹത്തിന്റെ അഭിഭാഷകരിൽ നിന്നു കോടതി അടിയന്തരമായി വിവരങ്ങൾ ആവശ്യപ്പെട്ടു.
നീലച്ചിത്ര നടി അവകാശപ്പെട്ട രഹസ്യ ബന്ധം മറച്ചു വയ്ക്കാൻ അവർക്കു $130,000 നൽകിയെന്ന കേസിൽ മൻഹാട്ടൻ കോടതി സാക്ഷി വിസ്താരങ്ങൾ പൂർത്തിയാക്കിയെന്നും ഗ്രാൻഡ് ജൂറി ചർച്ച തുടങ്ങി എന്നുമാണ് അവസാന വിവരം. കുറ്റം ചുമത്തണോ അറസ്റ്റ് ചെയ്യണോ എന്നൊക്കെ അവരാണ് തീരുമാനിക്കേണ്ടത്.
ചൊവാഴ്ച അറസ്റ്റ് ഉണ്ടാവുമെന്നു ട്രംപ് പ്രവചിച്ചിരുന്നത് അണികളെ രംഗത്തിറക്കാൻ ഉദ്ദേശിച്ചാണെങ്കിലും അദ്ദേഹം താമസിക്കുന്ന ഫ്ലോറിഡയിലോ ന്യൂ യോർക്കിലോ വലിയ തോതിൽ പ്രകടനങ്ങൾ ഒന്നും ഉണ്ടായില്ല. ഫ്ലോറിഡയിൽ ട്രംപിന്റെ മാർ-ആ-ലഗോ വസതിയിൽ തിരക്കിട്ട ചർച്ചകൾ നടക്കുന്നുണ്ട്.
നടിയും ട്രംപിന്റെ അഭിഭാഷകൻ ജോ ടാകോപ്പിനയുമായി നടന്ന ഒരു സംഭാഷണത്തിന്റെ ഓഡിയോ കോടതിയിൽ സമർപ്പിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്.
ട്രംപ് ചില രേഖകൾ ഫ്ലോറിഡ വസതിയിലേക്കു കൊണ്ടുപോയത് അഭിഭാഷകനിൽ നിന്നു മറച്ചു വച്ചോ എന്ന അന്വേഷണത്തിന്റെ ഭാഗമായാണ് ജസ്റ്റിസ് ഡിപ്പാർട്മെന്റ് നൽകിയ തെളിവിന്റെ അടിസ്ഥാനത്തിൽ കോടതി കൂടുതൽ വിവരങ്ങൾ ചോദിച്ചത്.
ട്രംപ് കുറ്റം ചെയ്തു എന്ന നിഗമനത്തിൽ അതിന്റെ തെളിവ് കിട്ടാനാണ് ഡി ഓ ജെ ശ്രമിക്കുന്നത്. ഡിസിയിലെ ഒരു സർക്യൂട് കോടതി ട്രംപിന്റെ അഭിഭാഷകരോട് ചൊവാഴ്ച അർധരാത്രിക്കു മുൻപ് വിവരങ്ങൾ നൽകാനാണ് ആവശ്യപ്പെട്ടത്. ഡി ഓ ജെയ്ക്കു കോടതി നൽകിയ സമയം ബുധനാഴ്ച രാവിലെ 6 മണി വരെയും.
ട്രംപിന്റെ അഭിഭാഷകൻ ഇവാൻ കോർസൊക്കാൻ അന്വേഷണത്തിൽ സാക്ഷിയാവാൻ നിർബന്ധിതനാവും എന്നു കോടതി സൂചിപ്പിച്ചിരുന്നു. രഹസ്യ രേഖകൾ കൈയിൽ ഇല്ലെന്നു ട്രംപ് അദ്ദേഹത്തെ തെറ്റിദ്ധരിപ്പിച്ചു എന്നതാണ് പ്രോസിക്യൂഷൻ കാണുന്ന കുറ്റം.
More legal challenges as Trump awaits indictment in Daniels case