അവൻ
ആദ്യമായി ആ പെൺകുട്ടിയെ കാണുന്നത് തൃശൂർ ശക്തൻ തമ്പുരാൻ ബസ്‌സ്റ്റാൻഡിൽ വച്ചാണ് .
അവൾ ചിരിച്ചു, അവനും
അവൻ
രണ്ടാമതായി ആ പെൺകുട്ടിയെ കാണുന്നത് വടക്കുംനാഥന്റെ തിരു നടയിൽ വച്ചാണ് .
അവൾ ചിരിച്ചു, അവനും
അവൻ
മൂന്നാമതായി ആ പെൺകുട്ടിയെ കാണുന്നത് സാഹിത്യ അക്കാദമിയിൽ വച്ചാണ് .
അവൾ ചിരിച്ചു, അവനും.
അവളുടെ പേര് എന്താണെന്നും വീട് എവിടെയാണെന്നും ചോദിക്കണമെന്നുണ്ടായിരുന്നു , പക്ഷേ ചോദിച്ചില്ല.
അവൻ
നാലാമതായി ആ പെൺകുട്ടിയെ കാണുന്നത് കാഴ്ചബംഗ്ലാവിൽ വച്ചാണ് .
അവൾ ചിരിച്ചു, അവനും.
അവളോട് എന്തൊക്കെയോ പറയണമെന്നുണ്ടായിരുന്നു, പക്ഷേ
പറഞ്ഞില്ല
അവൻ
അഞ്ചാമതായി ആ പെൺകുട്ടിയെ കാണുന്നത് ചിൽഡ്രൻസ് പാർക്കിൽ വച്ചാണ് .
അവൾ ചിരിച്ചു , അവനും .
അവൻ സ്വയം പരിചയപ്പെടുത്തി.
ഒരു പ്രൈവറ്റ് സ്ഥാപനത്തിൽ ജോലി ചെയ്യുകയാണെന്നും മറ്റും. കൂട്ടത്തിൽ അവളെ ഇഷ്ടമായെന്നും ഒരു കണക്കിന് പറഞ്ഞൊപ്പിച്ചു.
പേര് ചോദിച്ചെങ്കിലും അവൾ ഒഴിഞ്ഞു മാറി നടന്നകന്നു.
അവൻ
ആറാമതായി ആ പെൺകുട്ടിയെ കാണുന്നത് കേരളവർമ്മ കോളജ് റോഡിൽ വച്ചാണ് .
അവൾ ചിരിച്ചു, അവനും.
കേരളവർമ്മയിലാണോ പഠിക്കുന്നതെന്ന് ചോദിച്ചപ്പോൾ അല്ല എന്നവൾ മറുപടി നൽകി ,വീട് ഇവിടെ അടുത്താണെന്നും .
ഫോൺ നമ്പർ തരുമോ എന്നവൻ ചോദിച്ചപ്പോൾ അതിന്റെയൊക്കെ ആവശ്യമുണ്ടോ എന്നവൾ തിരിച്ചു ചോദിച്ചു.
അവൻ
ഏഴാമതായി
ആ പെൺകുട്ടിയെ കാണുന്നത് തൃശൂർ റയിൽവേ സ്‌റ്റേഷനിൽ വച്ചാണ്,
അവൾ ചിരിച്ചു, അവനും.
എങ്ങോട്ടാണ് യാത്രയെന്ന് ചോദിച്ചപ്പോൾ അത്യുൽസാഹത്തോടെ അവൾ പറഞ്ഞു ബോംബെക്കാന്ന്.. ഭർത്താവിന്റെ ജോലി സ്ഥലത്തേക്കാന്ന്..?
അത് കേട്ടപ്പാടെ അവൻ ആ നിൽപ്പങ്ങനെ നിന്നു
ഒന്നും മിണ്ടാനാവാതെ വാടി തളർന്നു നിന്നു.
See again പറഞ്ഞ് TATA യും കൊടുത്ത്
ട്രെയിനിൽ കയറുമ്പോൾ താലിമാല കാണാൻ പാകത്തിൽ അവൾ കഴുത്തിലണിഞ്ഞിരുന്നത് അവൻ പ്രത്യേകം ശ്രദ്ധിച്ചു.
പൊടുന്നനെ ആ മാലയും പൊട്ടിച്ചെടുത്ത് അവൻ റയിൽവേ സ്റ്റേഷന്റെ പുറത്തേക്കോടി .
ട്രെയിനിൽ വച്ച്
റോൾഡ് ഗോൾഡ് മാല നഷ്ടപ്പെട്ട കഥ അവൾ പറഞ്ഞപ്പോൾ ലേഡീസ് കമ്പാർട്ട്മെന്റിലാകെ ഒരു കൂട്ടച്ചിരി മുഴങ്ങി ...!!