Image

കുര്യന്‍ മ്യാലില്‍ രചിച്ച ഒരു അമേരിക്കന്‍ വിരുന്ന് (പുസ്തക പരിചയം: എ.സി.ജോര്‍ജ്) 

Published on 30 March, 2023
കുര്യന്‍ മ്യാലില്‍ രചിച്ച ഒരു അമേരിക്കന്‍ വിരുന്ന് (പുസ്തക പരിചയം: എ.സി.ജോര്‍ജ്) 

അമേരിക്കയില്‍ മലയാള ഭാഷാസാഹിത്യ രംഗത്ത് നിരവധി കൃതികള്‍ രചിച്ച് വായനക്കാരുടെ മനസ്സില്‍ ലബ്ധപ്രതിഷ്ഠ നേടിയ പ്രശസ്ത സാഹിത്യകാരനായ ശ്രീ കുര്യന്‍ മ്യാലിന്റെ ഏറ്റവും പുതിയ നോവലായ 'ഒരു അമേരിക്കന്‍ വിരുന്ന്' എന്ന കൃതിയെ ലഘുവായി അവലോകനം ചെയ്യാനും പരിചയപ്പെടുത്തുവാനും ഒരു എളിയ ശ്രമം നടത്തുകയാണിവിടെ.

വിവിധ ആഘോഷങ്ങളുടെയും ചടങ്ങുകളുടെയും ഭാഗമായി കലാപരിപാടികളോടെയുള്ള വിരുന്ന്, അതിവിഭവസമര്‍ത്ഥമായ ആഹാര പദാര്‍ത്ഥങ്ങളൊക്കെയുള്ള  വിരുന്ന് അമേരിക്കയില്‍ മാത്രമല്ല ലോകത്തെവിടെയും സര്‍വ്വസാധാരണമല്ലൊ. എന്നാലിവിടെ കുര്യന്‍ മ്യാലിന്റെ കൃതിയില്‍ മുഖ്യമായി, പരാമര്‍ശിക്കുന്നത് അമേരിക്കന്‍ മലയാളികളുടെ അമേരിക്കന്‍ വിരുന്നും അവരുടെ നാട്ടിലെ പ്രത്യേകിച്ചും കേരളത്തിലെ വിരുന്നു സല്‍ക്കാരങ്ങളേയും ആധാരമാക്കിയും ചുറ്റിപറ്റിയുമുള്ള കഥകളും, ഉപകഥകളും, സങ്കല്‍പ്പങ്ങളും, പോരായ്മകളും, വിജയങ്ങളും തോല്‍വികളും എല്ലാം കോര്‍ത്തിണക്കി സരസവും വിജ്ഞാനപ്രദവും ആകാംക്ഷാഭരിതവുമായി ചിത്രീകരിക്കുയുമാണിവിടെ ചെയ്തിരിക്കുന്നത്.

ഇതിലെ കഥയും കഥാപാത്രങ്ങളും മുഖ്യമായി അമേരിക്കയിലും നാട്ടില്‍, ഇന്ത്യയിലും ജീവിക്കുന്നവരാണ്. സാങ്കല്‍പ്പികമായ ഇതിലെ ഇതിവൃത്തങ്ങളെയും കഥാപാത്രങ്ങളേയും, അവരുടെ ജീവിത ആയോധന ശൈലികളെയും ജീവിത മുഹൂര്‍ത്തങ്ങളെയും എഴുത്തുകാരന്‍ അതിസൂക്ഷ്മമായി വര്‍ണ്ണിക്കുമ്പോഴും ചിത്രീകരിക്കുമ്പോഴും അതു നമ്മളെ പറ്റിയാണൊ. നിങ്ങളെ പറ്റിയാണോ. എന്നു നമ്മളില്‍ പലരും ചിന്തിച്ചു പോകും. കോഴി കട്ടവന്റെ തലയില്‍ പപ്പിരിക്കും എന്നു കേട്ടിട്ടില്ലേ? ആ നിലയില്‍ ആ കോഴി കട്ടവര്‍. അല്ലെങ്കില്‍ ആ കഥ, ആ പരാമര്‍ശം തങ്ങളെ പറ്റിയാണോ എന്ന് ചിന്തിച്ച് തന്റെ തലയില്‍ ആ കോഴി പപ്പു തേടി തലയില്‍ തപ്പിനോക്കിയാലും അതില്‍ അത്ഭുതപ്പെടാനില്ല. കാരണം കഥയും, കഥാപാത്രങ്ങളും സംഭവവികാസങ്ങളും അതിസൂക്ഷ്മമായി ചടുല നാടന്‍ ഭാഷയില്‍ ശ്രീ കുര്യന്‍ മ്യാലില്‍ പറയുന്നു, വിവരിക്കുന്നു. അതിനാല്‍ നൈസര്‍ഗികമായ ഈ വിവരണങ്ങളെ അത്യന്തം ജീവിതഗന്ധിയാണെന്നു തന്നെ പറയേണ്ടിവരും.

അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ കപ്പലുമാക്കല്‍ തോമസിന്റേയും മേഴ്‌സിയുടെയും മകന്‍ 'അനില്‍' മരിച്ചുപോയ തെക്കേടത്ത് കുഞ്ചാക്കോയുടെ മകള്‍ 'ജിന്‍സി'യുടെയും വിവാഹം നാട്ടില്‍ വച്ചു നടക്കുകയാണ്. കുഞ്ചാക്കോയുടെ വേര്‍പാടിനുശേഷം കുഞ്ചാക്കോയുടെ ഭാര്യ കുഞ്ഞേലി വളരെ കഷ്ടപെട്ടും കൂലിവേല ചെയ്തുമാണ് 'ജിന്‍സി' അടക്കമുള്ള മക്കളെ വളര്‍ത്തിയത്. നഴ്‌സിംഗ് പഠനത്തിനുശേഷം ജോലിയില്‍ കയറിയ ജിന്‍സിയുടെ ഒരു യുവാവുമായ ആദ്യപ്രേമത്തിന്റെ ഫലമായുണ്ടായ ഒരു കുഞ്ഞിനെ അനാഥാശ്രമത്തിലാക്കിയ വിവരങ്ങളും ചരിത്രവുമെല്ലാം മറച്ചു വച്ചുകൊണ്ടായിരുന്നു അനിലുമായുള്ള ഈ വിവാഹം. അതുപോലെ അമേരിക്കയിലും അനിലിനും ആദ്യപ്രേമ വിവാഹത്തിലുണ്ടായിരുന്ന കുട്ടിയുടെയും പഴയ ഭാര്യയുടെയും കഥകള്‍ മറച്ചുവച്ചിരുന്നു. ഈ യുവമിഥുനങ്ങള്‍ രണ്ടുപേരും അവരുടെ പൂര്‍വ്വചരിത്രങ്ങള്‍ മറച്ചുവച്ചുകൊണ്ടുതന്നെ ഒത്തു കല്യാണവും കെട്ടുകല്യാണവും അത്യന്തം ആര്‍ഭാടമായി നടത്തി. ആ കെട്ടുകല്യാണത്തിനും കല്യാണ വിരുന്നിനും, സംബന്ധിക്കാന്‍ ആ കരയിലുള്ള മറിയചേടത്തിയും അന്നമ്മ ചേടത്തിയും ഒരുമിച്ച് യാത്ര ചെയ്യുകയാണ്. അവരിരുവരും പരദൂഷണ സംസാരകലയില്‍ അതിവിദഗ്ദ്ധരും അസുയാലുക്കളും, എന്തുകാര്യവും പ്രത്യേകിച്ച് ആരേയും താഴ്ത്തികെട്ടാനും, കഥകള്‍ പൊടിപ്പും തൊങ്ങലും വച്ച് സൃഷ്ടിക്കാനും പറയാനും അതിസമര്‍ത്ഥരാണ്. എന്നാല്‍ ചില കഥകളില്‍ സത്യവുമുണ്ടുതാനും. അവരിരുവമായുള്ള യാത്രയ്ക്കിടയില്‍ അവര്‍ പരസ്പരം പറയുന്ന വാര്‍ത്തകളും, സംഭവ പരമ്പരകളുമാണ് ഈ കൃതിയുടെ മറ്റൊരു പ്രത്യേകത.

മുഖ്യകഥയെയും കഥാപാത്രങ്ങളെയും ഒരു നാല്‍ക്കവലയില്‍ നിര്‍ത്തിയിട്ട് അനേകം ഉപകഥകളുടെ കെട്ടഴിക്കുകയാണ് മറിയ ചേടത്തി—യിലൂ—ടെയും, അന്നമ്മ  ചേടത്തിയിലൂടെയും കഥാകൃത്ത്. ഏഴാം കടലിനപ്പുറം അമേരിക്കയിലെത്തിയ മലയാളികളുടെ കുടുംബ, സാമൂഹ്യ, സാംസ്‌കാരിക്ക ജീവന അതിജീവന കഥകളും കൂടെ ഉള്‍പ്പെടുത്തിയാണ് അമേരിക്കന്‍ വിരുന്ന് എന്ന കൃതിയുടെ ഓരോ ഇതളും വിരിയുന്നത്.
കേരളത്തിലെ വിവാഹത്തിനുശേഷം അമേരിക്കയില്‍ അനില്‍ - ജിന്‍സി ദമ്പതികള്‍ ജീവിതമാരംഭിക്കുന്നു. വലിയ കമ്പനിയിലെ എന്‍ജീനീയറാണെന്നും പറഞ്ഞു വീമ്പടിച്ച അനില്‍ അമേരിക്കയിലെ ഒരു ഗ്യാസ് പമ്പിലെ വെറും ടെമ്പററി കൂലിതൊഴിലാളി ആണെന്നും ജിന്‍സി മനസ്സിലാക്കുന്നു. അനിലിനു മറ്റൊരു ഭാര്യയും കുട്ടിയുമുണ്ടെന്ന പരമാര്‍ത്ഥവും ജിന്‍സി കണ്ടുപിടിക്കുന്നു. അതുപോലെ ജിന്‍സിക്കും, നാട്ടില്‍ അവിഹിത ബന്ധത്തിലൂടെ ഉണ്ടായ കുട്ടി അനാഥാലയത്തിലാണ് വളരുന്നതെന്ന സത്യം അനിലും കണ്ടുപിടിക്കുന്നതോടെ ഇരുവരുടേയും ജീവിതം പരസ്പരം ചെളിവാരിയെറിയലിലൂടെയും സംഘര്‍ഷത്തിലൂടെയും മുന്നേറുന്നു.

കഥയിലുടനീളം വൈവിധ്യമേറിയ ഓരോ കഥാപാത്രങ്ങള്‍ ഈ കൃതിയില്‍ അരങ്ങിലെത്തുകയാണ്. നഴ്‌സായ ഭാര്യയെ കൊണ്ട് രണ്ടു ജോലിയും ചെയ്യിപ്പിച്ച് വീട്ടിലെ ബേസ്‌മെന്റില്‍ കുത്തിയിരുന്ന് ഒരു ജോലിക്കും പോകാതെ ഭര്‍ത്താവു, കള്ളുമടിച്ചു, പൊങ്ങച്ചവും പറഞ്ഞു, അവിവാഹിതയായി കുടുംബത്തു നില്‍ക്കുന്ന ഭാര്യയുടെ അനുജത്തിയുമായി അവിഹിതവേഴ്ചകളും ഗര്‍ഭധാരണങ്ങളും, മറ്റുചില കുടുംബങ്ങളില്‍ മക്കളും മാതാപിതാക്കളും തമ്മില്‍ വിവിധ കാരണങ്ങളാലുള്ള സംഘര്‍ങ്ങളും സംഘടനങ്ങളും, പോലീസും കോടതിയും വ്യവഹാരങ്ങളും ജയില്‍ ജീവിതവും ഒക്കെ ഉപകഥകളിലുണ്ട്.

 ഒരു അമേരിക്കന്‍ വിസായും, ഗ്രീന്‍കാര്‍ഡും ലഭ്യമാക്കാന്‍ ഓരോരുത്തര്‍ പെടുന്ന പെടാപാടുകളും നെട്ടോട്ടങ്ങളും, അതുപോലെ അമേരിക്കയിലെത്തി രക്ഷപെട്ടശേഷം, അമേരിക്കയിലെ സോഷ്യല്‍ സെക്യൂരിറ്റി, ഫുഡ് സ്റ്റാമ്പ്, മെഡിക്കല്‍ ആനുകൂല്യങ്ങള്‍ എല്ലാം ശരിയായി ആര്‍ജിക്കാതെ തന്നെ കള്ളത്തരത്തില്‍ അതെല്ലാം അനുഭവിച്ചു കൊണ്ടും കൈപറ്റി കൊണ്ടും തികഞ്ഞ അഹങ്കാരത്തോടെ അമേരിക്കയ്ക്കുവരാന്‍ സഹായിച്ചവരേയും അമേരിക്കയേയും ഇവിടത്തെ സിസ്റ്റത്തേയും, നഖശിഖാന്തം വിമര്‍ശിക്കുന്നു നന്ദിയില്ലാത്ത അമേരിക്കന്‍ മലയാളികളേയും ഇവിടെ കാണാം. 

നഴ്‌സിനെ വിവാഹം ചെയ്ത അമേരിക്കയിലെത്തി തുഛ വേതനത്തില്‍ വേലയെടുത്ത് ജീവിച്ച ഒരു അമേരിക്കന്‍ മലയാളിയുടെ കഥയാണ്. അത്യന്തം ദയനീയം. ദാരിദ്ര്യത്തിന്‍ തീച്ചൂളയില്‍ ജീവിച്ചുവന്ന നാട്ടിലെ അഞ്ചു സഹോദരങ്ങളെയാണ് കുടുംബത്തിലെ മൂത്തസഹോദരനായ അയാള്‍ അമേരിക്കയിലെത്തിച്ച് വിദ്യാഭ്യാസം, ജോലി, സംബന്ധമായ എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുത്ത് നല്ല നിലയിലാക്കിയത്. ഈ അഞ്ചുപേരും വിവാഹിതരായി, അവര്‍ക്കെല്ലാം നല്ല ജോലിയും പണവും, നിലനില്‍പ്പും ആയതോടെ അവര്‍ വന്ന വഴി മറന്നു.  തലമറന്ന് എണ്ണതേയ്ക്കാന്‍ തുടങ്ങി. ആകാശത്തുനിന്ന് അമേരിക്കയിലേക്ക് പൊട്ടിവീണമാതിരിയായി അവരുടെ അഹങ്കാരവും പ്രവൃത്തികളും. അവിഹിതമായ പല കൂട്ടുകെട്ടിലും, നുണകഥകളിലും വശംവദരായ അവര്‍ പാലുതന്ന കൈകളില്‍ തന്നെ യാതൊരു നന്ദിയും പരിഗണനയുമില്ലാതെ കേറികടിച്ച്,  അവര്‍ ഒറ്റകെട്ടായി, സംഘടിതമായി അവരുടെ അതിജീവനത്തിനും ഉയര്‍ച്ചയ്ക്കും കാരണഭൂതനായ മൂത്തസഹോദരനെ എതിര്‍ത്തു. നാട്ടിലുള്ളവരേയും അവര്‍ സ്വാധീനിച്ചു. അഹങ്കാരത്തിന്റെ തിമിരം പിടിച്ച അവര്‍ അവരെ സഹായിച്ച മൂത്തസഹോദരനെതിരെ കൗണ്ടി കോടതിയില്‍ കള്ള കേസുകൊടുത്തു. എന്നിട്ടും മൂത്തസഹോദരന്‍ അടിപതറാതെ ഒറ്റയ്ക്കു പിടിച്ചു നിന്നു. മുന്‍സൂചിപ്പിച്ച സഹോദരങ്ങള്‍ വിവാഹിതരായ ശേഷം അവരുടെ പങ്കാളികളുടെ കുടുംബക്കാരെ അമേരിക്കയില്‍ വരുത്തി. അങ്ങനെ രണ്ടാമതായി വന്ന അവരുടെ മാതാപിതാക്കളും വൃദ്ധജനങ്ങളും അമേരിക്കന്‍ ഗവണ്‍മെന്റിന്റെ  എല്ലാ പെന്‍ഷനുകളും  സൗജന്യങ്ങളും കൈപ്പറ്റുന്നു. എന്നിട്ടും അവര്‍ക്കാണ് അവരുടെ ഐശ്വര്യത്തിനു കാരണഭൂതനായ വ്യക്തിയോടും, അമേരിക്കന്‍ സിസ്റ്റത്തോടുതന്നെയും, മുറുമുറുപ്പും എതിര്‍പ്പും. ഇതേമാതിരി അല്ലെങ്കില്‍ ഇതിനു സമാനമായതോ മറ്റുവകഭേദങ്ങളോടെയോ ഉള്ള ജീവിത മുഹൂര്‍ത്തങ്ങളും, അമേരിക്കന്‍ മലയാളി കുടിയേറ്റ ജീവിതങ്ങളും വളരെ ഹൃദയസ്പര്‍ശിയായി തന്നെ എഴുത്തുകാരന്‍ കൃതിയില്‍ അനാഛാദനം ചെയ്യുന്നു.

കഥയില്‍ പറയുന്ന കല്യാണത്തിനും തുടര്‍ന്നുള്ള കല്യാണ വിരുന്നിനും എത്തുന്ന ചിലര്‍ ചിലരെ കാണുമ്പോള്‍ അവരുടെ ഓര്‍മ്മയിലോടി എത്തുന്ന സത്യങ്ങളും, അര്‍ദ്ധസത്യങ്ങളും അസത്യങ്ങളുമായ സ്മരണാ പരമ്പ—രകള്‍ കൂടെ അവിടവിടെയായി കഥാകാരന്‍ നിര്‍ലോഭം പങ്കിടുന്നുണ്ട്. പള്ളികളിലും അമ്പലങ്ങളിലും പറ്റുന്നത്ര മറ്റുള്ളവരുടെ ശ്രദ്ധ ആകര്‍ഷിയ്ക്കാനായുള്ള കണ്ണഞ്ചിപ്പിക്കുന്ന ആഭരണവേഷഭൂഷാദികള്‍, അതുപോലെ അഭിനവ പുരുഷകേസരിമാരുടെ കേശമീശാദികളിലേര്‍പ്പെടുത്തുന്ന കൃത്രിമ അലങ്കാര കൊത്തുപണികള്‍, പള്ളിക്കമ്മറ്റികളിലും ക്ഷേത്ര കമ്മിറ്റികളിലുമുള്ള ഇടിച്ചുകേറ്റം അവിടെയൊക്കെ മികച്ച ആളാകാനുള്ള വൈവിദ്ധ്യമേറിയ വാചക കസര്‍ത്തുകള്‍ അഭ്യാസങ്ങള്‍, അതുക്കും മേലെയുള്ള പള്ളീലച്ചന്മാരുടെയും ആചാരിപൂജാരികളുടേയും മേല്‍പ്പട്ടക്കാരുടെയും തിരുവാക്കെതിര്‍വായില്ലാത്ത അടക്കിഭരണവും ന്യായമായ എന്തെങ്കിലും ചോദിച്ചാല്‍ അവനെ തൂക്കിഎടുത്തു പടി അടച്ചു പിണ്ഡം വയ്ക്കുന്നതുമായ യോഗനടപടികള്‍, എല്ലാം ഇതിലെ ചില ഉപകഥകളില്‍ മേമ്പൊടിപോലെ ചേര്‍ക്കാനും നോവലിസ്റ്റു മറന്നിട്ടില്ല. അമേരിക്കയിലാണ് ജോലിയും കൂലിയും ശമ്പളവും കിമ്പളവുമെങ്കിലും കേരളത്തില്‍ നിന്നെത്തിയ വിവിധ മതസ്ഥര്‍ക്കും സംഘടനക്കാര്‍ക്കും കേരളത്തിലെ ഏതാണ്ട് സകലതും കേരളം, കേരളീയം, ആര്‍ഷഭാരത സംസ്‌കാരം മുഴുവനായി ഇവിടെ പറിച്ചു നടാനോ, കേരളം തന്നെ മുഴുവനായി ഇവിടെ പൊക്കികൊണ്ടുവന്നു പ്രതിഷ്ഠിക്കാനോ ചിലര്‍ ഭഗീരഥ പ്രയത്‌നം ചെയ്യുന്നു. അതിനായി അമിത പിരിവെടുക്കുന്നു. രമ്യഹര്‍മ്മദേവാലയ മണിമന്ദിരങ്ങള്‍, കെട്ടിടങ്ങള്‍ പണിയുന്നു. ചിലയിടങ്ങളില്‍ ദൈവം ലേശം പോലുമില്ലാത്ത ദേവാലയങ്ങള്‍ പണിത് അതിനുള്ളില്‍ ദൈവനാമത്തില്‍ തന്നെ പുരോഹിതരും, പുരോഹിത പ്രമാണിമാരും പരമസുഖ ഐശ്വര്യങ്ങളില്‍ വാഴുന്നു. നാട്ടില്‍ നിന്നെത്തുന്ന ഇത്തരക്കാരേയും രാഷ്ട്രീയ  സിനിമാ സംസ്‌കാരമില്ലാത്ത സാംസ്‌കാരിക പ്രമാണിമാരെയും എയര്‍പോര്‍ട്ടുമുതല്‍ പൊക്കി എടുത്ത് ആദരിച്ച് തോളിലേറ്റി ആളു കളിയ്ക്കാനും പല അമേരിക്കന്‍ മലയാളികള്‍ക്കും ഒട്ടും മടിയില്ലെന്നു മാത്രമല്ല അതിനായി പരസ്പരം മത്സരിക്കുകയാണെന്ന് കഥാകൃത്തു കൃതിയില്‍ അവിടവിടെയായി പരാമര്‍ശിക്കുന്നു. നാട്ടില്‍ നിന്നെത്തുന്ന ചില അല്‍പ്പന്മാര്‍ക്ക് അര്‍ത്ഥം കിട്ടിയാലുള്ള അവരുടെ നെഗളിപ്പും കൊലച്ചിരികളും അമേരിക്കന്‍ സംസ്‌കാരത്തോടും ജീവിതരീതികളോടുമുള്ള അസഹിഷ്ണുത, പുഛം, കണ്ടാല്‍ കേട്ടാല്‍ നിഷ്പക്ഷമതികള്‍ അതിശയിക്കും. ഇവിടത്തെ നേരെവാ, നേരെപോ, കൃത്യനിഷ്ഠ, സത്യസന്ധത, പ്രായേണ അഴിമതിരഹിതമായ പെരുമാറ്റങ്ങളെ, സിസ്റ്റങ്ങളെ സ്വീകരിക്കാന്‍ തയ്യാറില്ലാത്തവര്‍ അല്ലെങ്കില്‍ പുഛിക്കുന്നവര്‍ എന്തുകൊണ്ട് കേരളത്തിലേക്ക് ഇന്ത്യയിലേക്ക് തിരികെ പോകാന്‍ തയ്യാറാകുന്നില്ലായെന്നു കൂടി എഴുത്തുകാരന്‍ ചില കഥാപാത്രങ്ങളിലൂടെ വ്യംഗ്യരൂപേണ ചോദിക്കുന്നുണ്ട്.

 ''ഒരു അമേരിക്കന്‍ വിരുന്ന്' എന്ന ഈ കൃതി ഒരു നോവലാണെങ്കില്‍ തന്നെയും, മഹത്തായ പല ആശയങ്ങളും ഒരു സാമൂഹ്യപ്രതിബദ്ധതയോടെ തന്നെ എഴുത്തുകാരനായ ശ്രീ കുര്യന്‍ മ്യാലില്‍ കൊണ്ടുവരാന്‍ ശ്രമിച്ചിട്ടുണ്ട്. ഇദ്ദേഹം വളരെ ചെറുപ്രായത്തില്‍ തന്നെ കോട്ടയത്തിനടുത്തുള്ള കടുത്തുരുത്തിയില്‍ നിന്ന് മലബാറിലേക്ക് കുടിയേറി. ഈ ഗ്രന്ഥകാരന്റെ മലബാര്‍ കുടിയേറ്റ ചരിത്ര പുസ്തകവും വായിച്ചിരിയ്‌ക്കേ'തു തന്നെയാണ്. കേരളത്തിലെ, മലബാറിലെ കണ്ണൂരില്‍ നിന്ന് ശ്രീ കുര്യന്‍ സാര്‍ അമേരിക്കയിലെത്തി. ഇന്ന് 85 വയസ്സിനപ്പുറമെത്തിയ അദ്ദേഹത്തിന്റെ സുദീര്‍ഘമായ പഠനങ്ങളും ജീവിതാനുഭവങ്ങളും പല അളവില്‍ അദ്ദേഹത്തിന്റെ ഓരോ കൃതികളിലും പ്രതിഫലിച്ചിട്ടുണ്ട്. അത് കഥ ആയാലും, ലേഖനമായാലും, ചരിത്രമായാലും അനുഭവത്തിന്റേയും അറിവിന്റേയും മൂശയില്‍ ചാലിച്ചെടുത്ത അമൂല്യങ്ങളായ സാമൂഹ്യപ്രതിബദ്ധതയോടു കൂടിയ സാഹിത്യ മണിമുത്തുകളാണ്. യാതൊരു മുഷിച്ചിലുമില്ലാതെ അയത്‌ന ലളിതമായ ഭാഷാ—ശൈലി ഏവര്‍ക്കും ഹൃദ്യമായിരിക്കും. ''ഒരു അമേരിക്കന്‍ വിരുന്ന്' എന്ന ഈ കൃതി. മലയാളിക്കും വിശിഷ്യാ ഏതൊരു വായനാപ്രിയര്‍ക്കും ഒരു വിഭവസമൃദ്ധമായ ഭാഷാ സാഹിത്യ വിരുന്നു തന്നെയാണ്. കോഴിക്കോട് സ്‌പെല്‍ ബുക്‌സാണ് പ്രസാധകര്‍. കുര്യന്‍ മ്യാലില്‍ സാറിന് എല്ലാ ഭാവുകങ്ങളും നേരുന്നു. ഈ പുസ്തകം വായനക്കാരുടെ സഹൃദയ സമക്ഷം പരിചയപ്പെടുത്തുന്നില്‍, അതിയായ സന്തോഷമു'്. പ്രസാധകര്‍ക്കും നന്ദി.

#Book_review

Join WhatsApp News
എബ്രഹാം വട്ടത്തോട്ടം 2023-03-30 07:20:30
ശ്രീ കുര്യൻ മാലിൽ രചിച്ച ഒരു അമേരിക്കൻ വിരുന്ന് എന്ന നോവൽ വളരെ രുചികരമായ ഒരു സാഹിത്യഭാഷ വിരുന്ന് തന്നെയാണ് അതിൽ സംശയമില്ല. ആ വിരുന്നിൻറെ ആസ്വാദ്യത ഒട്ടും ചോർന്നു പോകാതെ, അത് അങ്ങനെ തന്നെ ശ്രീ എ സി ജോർജ് പുസ്തക പരിചയത്തിലൂടെ വളരെ ഭംഗിയായി വിവരിച്ചിട്ടുണ്ട്. കാരണം ഞാൻ ഈ അമേരിക്കൻ വിരുന്ന് എന്ന പുസ്തകം വായിച്ചതാണ്. അമേരിക്കയിൽ എത്തുന്ന വിവിധ തുറയിലും തരത്തിലും ഉള്ള മലയാളികളുടെ ജീവിത ചിന്തകളും കഥകളും വളരെ യാഥാർത്ഥ്യബോധത്തോടെ നോവലിസ്റ്റ് ഇവിടെ വിവരിക്കുകയാണ്. അമേരിക്കൻ മലയാളികളുടെ മിഥ്യാധാരണകളും ഹിപ്പോക്രസിയും ഇതിൽ തൊലി ഉരിച്ചു തന്നെ കാണിച്ചിട്ടുണ്ട്. അമേരിക്കയിൽ ഒന്നു വന്നു പെടാനായിട്ട് പലരുടെയും കാലു പിടിക്കുന്നതും എന്നാൽ വന്ന് കഴിഞ്ഞാൽ പിന്നെ ഇവിടെ വരാൻ സഹായിച്ചവരെയും മറ്റ് അമേരിക്കൻ കുടിയേറ്റക്കാരെയും സായിപ്പന്മാരെയും കറുത്ത നിറമുള്ളവരെയും സദാ കുറ്റം പറയുന്ന മലയാളികളെ ധാരാളം ഇവിടെ കാണാം. നാട്ടിലെ രാജാക്കന്മാരും വലിയ ഉദ്യോഗസ്ഥരും ഒക്കെ ആയിരുന്നു എന്നാണ് അവർ തട്ടി വിടുന്നത്. അഹങ്കാരം വേറെ. ആരുടെയും സഹായമില്ലാതെ ആരുടെയും സ്പോൺസർഷിപ്പില്ലാതെ അമേരിക്കയിലെ വാനത്ത് നിന്ന് പൊട്ടിമുളച്ച മാതിരിയാണ് ഇക്കൂട്ടരുടെ നന്ദിയില്ലാത്ത പെരുമാറ്റം. തല മറന്ന് എണ്ണ തേക്കുന്ന ഇക്കൂട്ടർ, പാലം കടക്കുവോളം നാരായണ, പാലം കടന്ന് അമേരിക്കയിൽ എത്തിയാൽ പിന്നെ കൂരായണ കൂരായണ എന്ന രീതിയിൽ സഹായിച്ചവരെ ശത്രുക്കളായി കാണുന്നു. . അമേരിക്കൻ ഗവൺമെൻറിന് തന്നെ ഭയങ്കര കുറ്റപ്പെടുത്തലാണ് ഇവർക്ക്. ചിലർ അമേരിക്കയിലെ ഫുഡ് സ്റ്റാമ്പും, അർഹിക്കാത്ത സോഷ്യൽ സെക്യൂരിറ്റിയും എല്ലാം കൈപ്പറ്റി കൊണ്ടാണ് അമേരിക്ക ഗവൺമെൻറ് കുറ്റം പറയുന്നത് എന്ന കാര്യം മറക്കരുത്. ഇതെല്ലാം ഒരു അമേരിക്കൻ വിരുന്ന് എന്ന നോവലിൽ വളരെ ഹൃദയസ്പർശിയായി ശ്രീ കുര്യൻ സാർ വിവരിക്കുന്നു. ശ്രീ എ സി ജോർജിന്റെ നിരൂപണത്തിൽ അല്ലെങ്കിൽ അവലോകനത്തിൽ അതെല്ലാം വളരെ വ്യക്തമായി പറയുന്നുണ്ട്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക