ദുരന്തം കണ്ണീർ നദി പോലൊഴുകുന്നു.
അപരാധമൊന്നും ചെയ്യാത്ത കിടാങ്ങളെ
നിങ്ങൾ തൻ സ്വപ്നങ്ങളും പ്രതീക്ഷകളും
അസ്തമിച്ചിടുന്നു ഇന്നിന്റെ കലാലയ ജീവിതത്തിൽ .
പണ്ടുകാലങ്ങളിൽ അറിവിൻറെ ആദ്യാക്ഷരങ്ങൾ
പഠിപ്പിച്ചൊരു കലാക്ഷേത്രമാം സ്കൂളുകൾ
ഇന്ന് കണ്ണീരും വിലാപവും കൊണ്ടങ്ങ് ചുടു
നിണം പുരണ്ടൊഴുകുന്നു.
കുഞ്ഞു കുട്ടികൾ തൻ ഉയർന്ന സ്വപ്നങ്ങൾ
ജ്ഞാനത്തിൻ വിത്തുപാകും ഗുരുക്കന്മാർ
അവർക്ക് നടുവിലായി പ്രതിധ്വാനിക്കുന്നു-
വെടിയൊച്ചകൾ, ഭീകരമാം അരാജകത്വമാണെങ്ങും .
അച്ഛനും അമ്മയും പ്രിയപ്പെട്ടവരും
സ്വന്തമായുള്ളവരും ബന്ധുമിത്രാദികളും
കരച്ചിലും വിലാപവുംകൊണ്ട് എത്രനാൾ
ഇങ്ങനെ പോയിടും ദൈവമേ എന്തുകൊണ്ട് ഇങ്ങനെ .
കൊളംബയിൻ മുതൽ നാഷിവിൽ വരെ
അതിനിടയിൽ എണ്ണമറ്റ എത്രയോ
സ്കൂളുകളിൽ തോക്കിന്നിരയായ ദുരന്തം
ശിഫലമായി കുടുംബങ്ങൾ നഷ്ടമായി നാടിന്റെ ഭാവി .
ഇനിയും എത്ര ജീവനുകൾ പൊലിയണം വ്യർത്ഥമായി
നടപടി എടുക്കുവാൻ എന്തേ താമസം?
വക്ര ബുദ്ധിയാം ദുഷ്ട കരങ്ങളിൽ തോക്കുകൾ
എന്നെങ്ങനെ താഴെ വീണിടും സ്നേഹത്തിൻ നിലപാട്
പൊലിഞ്ഞു പോയവർ തൻ സ്മരണക്കു മുൻപിൽ
വാക്കുകളേക്കാൾ ഉറക്കെ പ്രവർത്തിയിൻ തീ ജ്വാലയാൽ
നമുക്കു പറയാം ഇനി വേണ്ട മറ്റൊരു സ്കൂൾ പരാക്രമം
പ്രതീക്ഷയിൻ നവ മുളകൾ പാകാം കുരുന്നുകളിൽ .