ടെനസിയിലെ നാഷ്‌വിലിൽ ക്രിസ്ത്യൻ സ്കൂളിൽ നടന്ന കൂട്ടക്കൊല വിശ്വാസികൾക്ക് എതിരായ അക്രമമാണോ എന്ന ചോദ്യം പ്രസിഡന്റ് ജോ ബൈഡൻ ചിരിച്ചു തള്ളി. "എനിക്കറിയില്ല," വൈറ്റ് ഹൗസിൽ കൂടിയിരുന്നവരുടെ മുന്നിൽ ചൊവാഴ്ച ഒരു റിപ്പോർട്ടർ ചോദ്യം ഉന്നയിച്ചപ്പോൾ അദ്ദേഹം പറഞ്ഞു.
ക്രിസ്തുമത വിശ്വാസികളെയാണ് ഭിന്നലിംഗത്തിൽ പെട്ട കൊലയാളി ലക്‌ഷ്യം വച്ചതെന്ന റിപ്പബ്ലിക്കൻ സെനറ്റർ ജോഷ് ഹോളിയുടെ അഭിപ്രായം ശ്രദ്ധയിൽ പെടുത്തിയപ്പോൾ പ്രസിഡന്റ് പറഞ്ഞു: "ഇല്ല, എനിക്ക് ഒരു നിശ്ചയവുമില്ല. ഇല്ല, ഞാൻ തമാശ പറയുകയാണ്. "
വർഗീയ വിദ്വേഷമായി കണ്ടു ഈ കേസ് അന്വേഷിക്കണമെന്നു ഹോളി എഫ് ബി ഐ യോടും ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പിനോടും നിർദേശിച്ചിരുന്നു. ക്രിസ്ത്യൻ സ്കൂളിലെ ആക്രമണം ക്രിസ്ത്യാനികളെ തന്നെ ലക്‌ഷ്യം വച്ച് ചെയ്‌തതാണെന്നു എഫ് ബി ഐ ഡയറക്ടർ ക്രിസ്റ്റഫർ റേ, ഡിഎച്എസ് സെക്രട്ടറി അലെജാന്ദ്രോ മയോർക്കസ് എന്നിവർക്കു അദ്ദേഹം എഴുതി.
ബൈഡന്റെ പ്രതികരണം പ്രസിഡന്റിന്റെ പദവിക്കു നിരക്കാത്തതാണെന്നു ഹോളി ആക്ഷേപിച്ചു. "കുട്ടികൾ മരിച്ച സംഭവമാണിത്. ഈ രാജ്യത്തെ നയിക്കേണ്ട ഉത്തരവാദിത്തം പ്രസിഡന്റിനുണ്ട്. അന്തസില്ലാത്ത ഭാഷയാണ് അദ്ദേഹം പറയുന്നത്.
"ഇത് വിശ്വാസികളെ ലക്‌ഷ്യം വച്ചുള്ള ആക്രമണം ആണെന്നു ബൈഡൻ സമ്മതിക്കണം."
ആറു പേരെ വെടിവച്ചു കൊന്ന ഓഡ്രി ഹെയ്ൽ (28) കവനന്റ് സ്കൂളിലെ പൂർവ വിദ്യാർഥിയാണ്. ഏഴു തോക്കുകളുമായി സ്കൂളിൽ കടന്നു കണ്ണും മൂക്കും അടച്ചു വെടി വയ്ക്കുകയായിരുന്നു. ഒൻപതിൽ പഠിക്കുന്ന മൂന്നു കുട്ടികളും മറ്റു മൂന്നു പേരുമാണ് മരിച്ചത്.
ആക്രമണം മതവിദ്വേഷത്തിൽ നിന്നുണ്ടായതാണെന്ന അഭിപ്രായം അറ്റോണി ജനറൽ മെറിക് ഗാർലാൻഡും അംഗീകരിച്ചില്ല. കൊലയാളിയുടെ ഉദ്ദേശം എന്തായിരുന്നു എന്നു സ്ഥാപിക്കാതെ അത്തരം നിഗമനങ്ങളിൽ എത്താനാവില്ലെന്നു സെനറ്റർമാരോട് അദ്ദേഹം പറഞ്ഞു.
Biden refuses to call Nashville murders a hate crime