'വോൾ സ്ട്രീറ്റ് ജേണൽ' ലേഖകൻ ഇവാൻ ഗെർഷ്കോവിച്ചിനെ ചാരപ്പണി നടത്തിയെന്ന സംശയത്തിൽ തടവിലാക്കിയെന്നു റഷ്യ അറിയിച്ചു. സുരക്ഷാ ഏജൻസിയായ എഫ് എസ് ബിയാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.
യുക്രൈൻ അധിനിവേശത്തിനു ശേഷം റഷ്യ ഒരു യുഎസ് മാധ്യമപ്രവർത്തകനു എതിരെ ഉയർത്തുന്ന ഏറ്റവും ഗൗരവമായ കുറ്റമാണിത്. ഒരു സൈനിക ഫാക്ടറിയെ കുറിച്ച് അനധികൃതമായി അദ്ദേഹം ചില വിവരങ്ങൾ ശേഖരിച്ചു എന്നാണ് എഫ് എസ് ബി പറയുന്നത്. തെളിവൊന്നും നൽകിയിട്ടില്ല. എവിടെയാണ് ഫാക്ടറി എന്നു പോലും പറയുന്നില്ല.
യുറേൽസ് നഗരത്തിൽ വിവരങ്ങൾ ശേഖരിക്കുമ്പോൾ ആയിരുന്നു അറസ്റ്റ് എന്നു പക്ഷെ അവർ പറഞ്ഞു.
മോസ്കോയിലെ യുഎസ് എംബസിയെ ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നു എംബസി വക്താവ് പറഞ്ഞു. ഗെർഷ്കോവിച്ചിനെ മോസ്കോയിൽ കൊണ്ടുപോയി ലെഫോർട്ടോവോ ജയിലിൽ അടയ്ക്കുമെന്നു 'കൊമ്മേർസൻറ്' പത്രം റിപ്പോർട്ട് ചെയ്തു.
റഷ്യയിൽ ജോലി ചെയ്യുന്ന പല മാധ്യമ പ്രവർത്തകരും ഗെർഷ്കോവിച്ചിനു പിന്തുണ പ്രഖ്യാപിച്ചു. അദ്ദേഹം മികച്ച മാധ്യമലേഖകനാണ്, ചാരനല്ല എന്ന് അവർ പറഞ്ഞു.
ആന്ദ്രേ സോൾഡറ്റോവ് എന്ന എഴുത്തുകാരൻ പറഞ്ഞു: "ഗെർഷ്കോവിച്ച് മികച്ച മാധ്യമ പ്രവർത്തകനാണ്. ചാരനൊന്നുമല്ല."
ഗെർഷ്കോവിച്ച് നേരത്തെ 'ദ മോസ്കൊ ടൈംസ്' പത്രത്തിനും പിന്നീട് ഫ്രഞ്ച് വാർത്താ ഏജൻസി എ എഫ് പിക്കും വേണ്ടി ജോലി ചെയ്തിരുന്നു. അടുത്തിടെയായി രാഷ്ട്രീയവും യുക്രൈനും ആയിരുന്നു അദ്ദേഹത്തിന്റെ റിപ്പോർട്ടുകളിൽ നിറഞ്ഞത്.
Russia detains WSJ reporter, charges him with spying