കാണാതായ ഇന്ത്യൻ അമേരിക്കൻ പെൺകുട്ടി തൻവി മറുപ്പള്ളിയെ 75ലേറെ ദിവസങ്ങൾക്കു ശേഷം ഫ്ലോറിഡയിൽ സുരക്ഷിതയായി കണ്ടെത്തി. 15കാരിയായ തൻവി മാതാപിതാക്കളോടൊപ്പം കഴിയുന്നു എന്ന് പോലീസ് അറിയിച്ചു.
രാജ്യത്തു വ്യാപകമായി സാങ്കേതിക മേഖലയിൽ നടക്കുന്ന പിരിച്ചുവിടൽ മൂലം കുടുംബത്തിനു യുഎസ് വിട്ടു പോകേണ്ടി വരും എന്ന ഭയം കൊണ്ടു തൻവി അർകൻസോയിലെ വീടു വിട്ടോടിയായതാണെന്നു പറയപ്പെടുന്നു. ജനുവരി 17നു കോൺവെ ജൂനിയർ സ്കൂളിനടുത്തതാണ് കുട്ടിയെ അവസാനം കണ്ടത്.
കോൺവേ പോലീസ് ചീഫ് വില്യം താപ്ലി പറഞ്ഞു: "ഇന്നു നല്ലൊരു ദിവസമാണ്. തൻവി മറുപ്പള്ളി തിരിച്ചു വീട്ടിലെത്തി. കുടുംബത്തോടൊപ്പം സുരക്ഷിതയായി, ആരോഗ്യത്തോടെ ഇരിക്കുന്നു."
സ്കൂളിനു സമീപത്തു നിന്ന് നിരവധി മൈലുകൾ നടന്നു കുട്ടി ജനുവരി 22നു കൻസാസ് സിറ്റിയിൽ എത്തിയെന്നു അദ്ദേഹം പറഞ്ഞു. അവിടെ ഭവനരഹിതർക്കുള്ള അഭയകേന്ദ്രത്തിൽ താമസമാക്കി. കള്ളപ്പേരിൽ ആയിരുന്നു താമസം. രണ്ടു മാസത്തോളം അവിടെ കഴിഞ്ഞ ശേഷം ഫ്ലോറിഡയിൽ എത്തി ആളൊഴിഞ്ഞ കെട്ടിടത്തിൽ താമസമാക്കി.
പുസ്തകങ്ങളോടു കമ്പമുള്ള തൻവിയെ കണ്ടെത്താൻ സഹായിച്ചത് ഒരു ഗ്രന്ഥശാല ആയിരുന്നുവെന്നു താപ്ലി പറഞ്ഞു. കുട്ടിയെ ഒരു ലൈബ്രറിയിൽ കണ്ടു തിരിച്ചറിഞ്ഞെന്നു കോൺവെ പോലീസിനെ ടാമ്പയിൽ താമസിക്കുന്ന ഒരാൾ മാർച്ച് 29നു അറിയിച്ചു.
കുട്ടിയെ സുരക്ഷാ കസ്റ്റഡിയിൽ എടുത്തു. തൻവി എന്നു തന്നെയാണെന്നു സ്ഥിരീകരിച്ചപ്പോൾ വീട്ടിൽ അറിയിച്ചു.
ജോലി നഷ്ടപ്പെടുന്ന പ്രശ്നമില്ലെന്നു തൻവിയുടെ പിതാവ് പവൻ റോയ് മറുപ്പള്ളി പറഞ്ഞു. രാജ്യം വിട്ടു പോകേണ്ടി വരുമെന്ന ആശങ്ക ഇപ്പോഴില്ല.
തൻവിയെ കുറിച്ച് വിവരം നൽകുന്നവർക്ക് സമൂഹം $5,000 പ്രതിഫലം പ്രഖ്യാപിച്ചിരുന്നു.
Indian American teen found safe after 75 days