നെടുമ്പാശേരി വിമാനത്താവളത്തിൽ ജീവനക്കാർ നോക്കി നിൽക്കെ കുഴഞ്ഞു വീണ പ്രവാസിക്ക് അടിയന്തര ശുശ്രുഷ നൽകാനും ആംബുലൻസ് ലഭ്യമാക്കാനും കാലതാമസം വന്നത് ഹൃദയഭേദകമാണെന്നു ഫോമാ പ്രസിഡന്റ് ഡോ. ജേക്കബ് തോമസും എക്സിക്യൂട്ടീവ് കമ്മിറ്റിയും പ്രസ്താവനയിൽ പറഞ്ഞു.
മെഡിക്കൽ എമർജൻസി ഉണ്ടായാൽ അത് നേരിടാനുള്ള യാതൊരു സംവിധാനവും കേരളത്തിലെ ഏറ്റവും വലിയ വിമാനത്താവളത്തിൽ പോലും ഇല്ല എന്നത് ഒരു പരിഷ്‌കൃത സമൂഹത്തിനു അംഗീകരിക്കാവുന്നതല്ല. എപ്പോഴാണ് ആവശ്യം വരിക എന്ന് മുൻകൂട്ടി പറയാനാവില്ലല്ലോ. പ്രത്യേകിച്ച് വിമാനത്തിൽ പതിനെട്ടും ഇരുപതും മണിക്കൂർ യാത്ര ചെയ്ത എത്തുന്നവർക്ക് ഏതവസരത്തിലാണ് വിഷമതകൾ ഉണ്ടാവുക എന്ന് പറയാനുമാവില്ല. ചെറുപ്പക്കാർ മാത്രമല്ല പ്രായമായവരും ഇപ്പോൾ വിദൂര രാജ്യങ്ങളിലേക്ക് പല കാര്യങ്ങൾക്കായി യാത്ര ചെയ്യുന്നു.
ഓസ്‌ട്രേലിയക്കു പോകുന്ന വഴി നെടുമ്പാശേരിയിൽ വച്ചു ഹാർട്ട് അറ്റാക്ക് വന്നു കുഴഞ്ഞു വീണു 37-കാരനായ നഴ്സ് അഭിഷേക് ജോസ് സാവിയോ മരിച്ചത് സമയത്തു ചികിത്സ കിട്ടാതെ ആണെന്നാണ് കരുതുന്നത്. അധികൃതർ പതിവ് പോലെ അത് നിഷേധിക്കുമെങ്കിലും സത്യം മറച്ചു വയ്ക്കാനാവില്ല .
കെയിൻസിൽ നഴ്‌സായി ജോലി ചെയ്തു വന്നിരുന്ന അഭിഷേക് കേരളത്തിൽ അവധിക്കാലം ചിലവിട്ടതിനു ശേഷം മടങ്ങുകയായിരുന്നു. സെക്യൂരിറ്റി ചുമതലയുള്ള സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (CISF) ഉദ്യോഗസ്ഥരുടെ മുന്നിലാണ് സംഭവം. സിപി. ആർ കൊടുക്കാനോ ആംബുലൻസ് വിളിക്കാനോ ആരും ഉണ്ടായില്ല. എയർപോർട്ടിൽ മെഡിക്കൽ സംവിധാനം ഒന്നുമില്ലെന്നാണ് കരുതേണ്ടത്
ഇത്തരം അടിയന്തര ഘട്ടത്തിൽ എന്ത് ചെയ്യണമെന്നും സിപിആർ എങ്ങനെ കൊടുക്കണമെന്നും സെക്യൂരിറ്റി ഉദ്യോഗസ്ഥരെയും പഠിപ്പിക്കാവുന്നതേയുള്ളു.
അല്പം കഴിഞ്ഞു മറ്റൊരു പ്രവാസി വന്നാണ് ആംബുലൻസ് വിളിച്ചത്. അയാൾ തന്നെ യാത്രക്കാരുടെ കൂടെ ഡോക്ടറോ നഴ്സോ ഉണ്ടോ എന്ന് വിളിച്ചു ചോദിച്ചപ്പോൾ യാത്രക്കാരനായ ഒരു ഡോക്ടർ വന്ന് സി.പി. ആർ നൽകുകയായിരുന്നു. ആംബുലൻസ് എത്താൻ പിന്നെയും വൈകി. തുടർന്ന് അങ്കമാലി ലിറ്റിൽ ഫ്‌ളവർ ആശുപത്രിയിൽ ഒട്ടേറെ പേരെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വന്ന നഴ്സായി ആ യുവാവ് മരിച്ചു.
നേഴ്സ് ആയ ജോസ്‌നയാണ് ഭാര്യ. മക്കൾ; ഹെയ്സൽ (4), ഹെയ്ഡൻ (1). കെയിൻസ് മലയാളി അസോസിയേഷൻ സെക്രട്ടറി ആയിരുന്നു. കോതമംഗലം വാരപ്പെട്ടി ഇഞ്ചിയൂർ പുന്നവേലിൽ വീട്ടിൽ കുര്യാക്കോസിന്റെ മകൻ ആണ്.
ഈ സംഭവത്തിൽ ആരെയെങ്കിലും കുറ്റപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. എന്നാൽ മതിയായ കരുതൽ സദാസമയവും ഉണ്ടാവണമെന്നതിനുള്ള മുന്നറിയിപ്പാണ് ഈ സംഭവം. അതിനാൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ മെഡിക്കൽ സംവിധാനം എയർപോർട്ടുകളിൽ ഏർപ്പെടുത്തണമെന്ന് ഡോ ജേക്കബ് തോമസിന് പുറമെ ജനറൽ സെക്രട്ടറി ഓജസ് ജോൺ, ട്രഷറര്‍ ബിജു തോണിക്കടവില്‍, വൈസ് പ്രസിഡന്റ് സണ്ണി വള്ളിക്കളം, ജോ. സെക്രട്ടറി ഡോ. ജയ്മോൾ ശ്രീധർ, ജോയിന്റ് ട്രഷറര്‍ ജെയിംസ് ജോര്‍ജ് എന്നിവർ ആവശ്യപ്പെട്ടു