(അപ്പനെയും, പാർട്ടിയേയും വിട്ട് അകലങ്ങളിൽ അഭയം തേടിയ ആന്റണീ തനയന് അപ്പന്റെ ചിന്തകളിലൂടെ ഒരുയാത്രാ മൊഴി. അതോടൊപ്പം ആകാശത്തോളം വളർന്ന ആന്റണിക്ക് അത് ദൈവീക വരദാനമായിരുന്നു എന്നവിശ്വാസം ഉണ്ടായിരുന്നുമില്ല )
മുനിയുടെ ശാപം മുള്ളായ് തറയും
ദശരഥ മനസ്സിൻ തേങ്ങലുകൾ :
“ മകനേ പോകരുത കലേക്കാട്ടിൽ
മൃതിയുടെ കാലടി യണയുകയായ് “
ഒരുകാലത്ത് തിമിർത്ത വിനോദ
പ്പകയിൽ വില്ലു കുലക്കുമ്പോൾ,
അറിയാതാന കുടവു മതിൻ നിറ
തുടവും ലക്ഷ്യം വയ്ക്കുമ്പോൾ,
‘ അയ്യോ ‘ രോദന മകലേ കാടിൻ
നെഞ്ച് പിടഞ്ഞു മരിക്കുമ്പോൾ,
കണ്ടൂ കനക പൂമേനി ജല
വണ്ടുകൾ നുകരും താമര പോൽ.
മുനിയുടെ യേകാന്തതയുടെ ദുഃഖം
വിരലുകളിൽ മൃതി യറിയുമ്പോൾ,
അന്ധത മൂടിയ കണ്ണുകൾ കത്തീ :
“ അറിയും നീയിത് നാളെ സമം “
ശാപം, മുനിയുടെ ശാപം രാമൻ
ദൂരേക്കാട്ടിൽ മറയുമ്പോൾ,
ഏകാന്തതയുടെ വേദന ജീവിത
വേദികൾ തോറും പിടയുന്നു!
താനോർത്തില്ല തനിക്കു ലഭിച്ചത്
ദാനമതീശ്വര സമ്മാനം,
യാദൃശ്ചികമെന്നോർത്തു : ‘ കിരീടം
താനേ തലയിൽ വന്നത് പോൽ. ‘
അറിയുന്നില്ലയൊരീശ്വര ചിന്തയി-
ലുരുവാകുന്നു താളങ്ങൾ,
അറിയാൻ മാനവ മനസ്സിന്നാഴ -
ക്കടലുകൾ താണ്ടി പിടയേണം !