ഓരോ മനുഷ്യരും ഓരോ സ്ഥലകാല നിബദ്ധമായ സമൂഹ സാഹചര്യത്തിൽ ജനിച്ചു അതാത് കാല ദേശത്ത ഭാഷയും ഭാഷണവും ഭക്ഷണവും ഭരണവും മൊക്കെ ആഗീകരണം ചെയ്തു ജീവിക്കുന്നവരാണു.
മനുഷ്യൻ സാമൂഹിക ജീവിയാണ്. അതാത് കാല ദേശത്തിനു അനുസരിച്ച സാമൂഹിക വിശ്വാസ അധികാര ക്രമങ്ങളാണ് നമ്മെ ഓരോരുത്തരെയും രൂപപെടുത്തുന്നത്. ഒരു തലത്തിൽ നമ്മൾ ഓരോരുത്തരും ഓരോ കഥകളാണ്- നരേറ്റിവുകളാണ്.
നമ്മുടെ പേരിലും നാളിലും വസ്ത്രത്തിലും ഭക്ഷണത്തിലും ഇരിക്കുന്നതിലും നടക്കുന്നതിലും ഉറങ്ങുന്നതിലും എഴുനേൽക്കുന്നതിലും ചിന്തിക്കുന്നതിലും ഭക്ഷിക്കുന്നതിലും പാനം ചെയ്യുന്നതിലും ഭോഗിക്കുന്നതിലും എല്ലാം നമ്മൾ കണ്ടു കെട്ട് വളർന്ന സാഹചര്യങ്ങളും നാരെറ്റിവൂകളും സജീവമാണ്.
ഓരോ മനുഷ്യനും നിസ്തുലനാണ്. ജന്മഗുണം കൊണ്ടും കർമ്മം ഗുണം കൊണ്ടും ശീലങ്ങൾ കൊണ്ടും വികാര വിചാരം കൊണ്ടും വിഭിന്നരും വ്യത്യസ്തരുമാണ്. അതു ഒരു വീട്ടിലും നാട്ടിലും അങ്ങനെ തന്നെ. ഭർത്താവിനെപോലെ ആയിരിക്കില്ല ഭാര്യ. ഭാര്യയെപ്പോലെ ആയിരിക്കില്ല ഭർത്താവ്. അച്ഛനെയും അമ്മയെയും പോലെ ആയിരിക്കണം എന്നില്ല മക്കൾ.
അതു കൊണ്ടു തന്നെ മകനെവച്ചു അച്ഛനെ അളക്കുന്നതോ അച്ഛനെ വച്ചു മകനെ അളക്കുന്നതോ ശരിയാണ് എന്ന് ഞാൻ കരുതുന്നില്ല.
മക്കളെ കുറിച്ച് ഖലീൽ ജിബ്രാൻ പറഞ്ഞതാണ് കാര്യം
" "നിങ്ങളുടെ കുട്ടികൾ നിങ്ങളുടേതല്ല, ജീവിതത്തിന്, സ്വന്തം നിൽനിൽപ്പിനോടുള്ള പ്രണയത്തിൽ നിന്ന് ജനിച്ച കുട്ടികളാണവർ. നിങ്ങളിലൂടെയെങ്കിലും അവർ വരുന്നത് നിങ്ങളിൽ നിന്നല്ല. നിങ്ങളോടൊപ്പമെങ്കിലും അവർ നിങ്ങൾക്ക് സ്വന്തമേയല്ല. അവർക്ക് നിങ്ങളുടെ സ്നേഹം നൽകാം; പക്ഷേ നിങ്ങളുടെ ചിന്തകൾ അരുത്, എന്തെന്നാൽ അവർക്ക് അവരുടേതായ ചിന്തകളുണ്ട്.
അവരുടെ ശരീരങ്ങൾ സൂക്ഷിക്കാൻ നിങ്ങൾക്ക് വീടുകളൊരുക്കാം. പക്ഷേ അവരുടെ ആത്മാക്കളെ നിങ്ങൾക്ക് കൂട്ടിലൊതുക്കാനാവില്ല, എന്തെന്നാൽ നിങ്ങൾക്ക് സ്വപ്നത്തിൽ പോലും അപ്രാപ്യമായ ഭാവിയുടെ ഭവനങ്ങളിലാണ് അവരുടെ ആത്മാക്കൾ വസിക്കുന്നത്.
അവരെപ്പോലെയാകാൻ നിങ്ങൾക്ക് ശ്രമിക്കാം; എന്നാലൊരിക്കലും അവരെ നിങ്ങളെപ്പോലെയാക്കാൻ ആഗ്രഹിക്കരുത്. എന്തെന്നാൽ ജീവിതം ഒരിക്കലും പുറകിലേക്ക് പറക്കുന്നില്ല.
നിങ്ങൾ വില്ലാണെങ്കിൽ ലകഷ്യ സ്ഥാനത്തേക്ക് കുതിക്കുന്ന അമ്പുകളാണ് കുട്ടികൾ. വില്ലിനു ഉറപ്പുണ്ടെങ്കിലേ അമ്പുകൾ ലക്‌ഷ്യം കാണൂ. അതിനായി ഉള്ളിൽ തട്ടിയ സന്തോഷത്തോടെ നിന്നു കൊടുക്കുക."
എ കെ ആന്റണി എന്ന മനുഷ്യൻ 1950-70തുകളിൽ വളർന്നു കേരള സമൂഹ സാഹചര്യങ്ങളുടെയും രാഷ്ട്രീയ സാമൂഹികവൽക്കരണത്തിന്റെയും സൃഷ്ടിയാണ്. 1960 കളിൽ കൊണ്ഗ്രെസ്സ് ശിഥിലമായി വിഘടിച്ചു തകർന്ന് തരിപ്പണമായ അവസ്ഥയിലാണ് ആന്റണി അടക്കമുള്ള ചെറുപ്പക്കാരുടെ നിര കേരളമെങ്ങും ബസിലും സൈക്കിളിലും നടന്നും സഞ്ചരിച്ചു യുവാക്കളെ സംഘട്ടിപ്പിച്ചു കെ എസ് യു, യൂത്ത് കോൺഗ്രെസ്സിലൂടെ ശക്തമാക്കിയത്.
കെ കരുണാകരൺ വെറും 6 എം ൽ എ മാരുടെ പാർലിമെന്ററി പാർട്ടിയുടെ ലീഡർ ആയതു കൊണ്ടാണ് ലീഡർ എന്ന പേരിൽ അറിയപ്പെട്ടത്
1965 ൽ കൊണ്ഗ്രെസ്സ് നെടുകെ പിളർന്നാണ് കേരളകൊണ്ഗ്രെസ്സ് ഉണ്ടായത്. അതു കഴിഞ്ഞു വീണ്ടും കൊണ്ഗ്രെസ്സ് സിണ്ടികേറ്റും ഇന്ദിര കോൺഗ്രെസ്സുമായി പിളർന്നു.
അങ്ങനെ ശോഷിച്ചു ദുർബലമായി ക്ഷയിച്ച ഒരു പാർട്ടിയെ കേരളത്തിൽ ഓടി നടന്നു പുന സംഘടിപ്പിച്ചു നേതാക്കൾ ആയവരാണ് വയലാർ രവി, ഏ കെ ആന്റണി, ഉമ്മൻ ചാണ്ടി, വി എം സുധീരൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, എം എം ഹസൻ എല്ലാം. അതായത് അവർക്ക് ആർക്കും അധികാരം ഒരു താലത്തിൽ കിട്ടിയത് അല്ല.
ഏതാണ്ട് 15-20 വർഷം അടിസ്ഥാന തലത്തിൽ പ്രവർത്തിച്ചു 1970കളിൽ പാർലെമെന്ററി പൊളിറ്റിക്സിൽ ഏത്തപ്പെട്ടവരാണ്.
1970 തെരഞ്ഞെടുപ്പിൽ തുടങ്ങിയ യുവാക്കളാണ് പിന്നെ ഏതാണ്ട് അമ്പത് കൊല്ലം വിവിധ തലത്തിൽ അധികാര പ്രായോഗിക രാഷ്ട്രീയത്തിൽ എത്തപ്പെട്ടത്.
രാഷ്ട്രീയത്തിൽ പലപ്പോഴും ഏറ്റവും വിജയിക്കുന്നത് ഏറ്റവും ഉജ്ജ്ല പ്രസംഗകർ ആയിരിക്കണം എന്നില്ല. ഏറ്റവും കൂടുതൽ ശബ്ദം ഉണ്ടാക്കുന്നവരല്ല. ഏറ്റവും നന്നായി റ്റീമുകളെയുണ്ടാക്കി അവരെ ഒരുമിച്ചു നിർത്തി പതിയെ സംഘടന ബലമുണ്ടാക്കുന്നവരാണ്. നിങ്ങളുടെ നേതൃത്വപ്രാപ്തി നിങ്ങളുടെ റ്റീമിന്റെ കഴിവ് അനുസരിച്ചു ഇരിക്കും.
രാഷ്ട്രീയത്തിൽ എത്ര മിടുക്കർ ആണെങ്കിലും ഒറ്റയാൻമാർ അധികം കാലം പിടിച്ചു നിൽക്കില്ല. രാഷ്ട്രീയം ഒരു സ്പ്രിന്റ് അല്ല. മരത്തോണാണ്. അതിൽ വിജയിക്കുവാൻ ക്ഷമയും സൗമ്യതയും റെസിലിയൻസും സ്റ്റേയിങ് പവറും സംഘടന സ്റ്റാമിനയും വേണം.
എം എ ജോൺ വളരെ കഴിവും രാഷ്ട്രീയ ബോധ്യങ്ങളും ഉള്ള ഒറ്റയാൻ നേതാവ് ആയിരുന്നു. മുയലിനെപോലെ മുമ്പിൽ ഓടിയെത്താൻ ശേഷിയും സമ്പത്തും ഉള്ള സ്പ്രിന്റ് രാഷ്ട്രീയനേതാവ് ആയിരുന്നു.
ഏ കെ ആന്റണി നേരെ തിരിച്ചും. ഏ കെ ആന്റണി മികച്ച ടീം പ്ലേയർ ആയിരുന്നു. ഒട്ടും അഗ്രെസ്സീവ് അല്ല. പലപ്പോഴും അഗ്രെസ്സീവ് ആയവർക്ക് നല്ല ടീം ലീഡർ അകാൻ സാധിക്കില്ല. ഏ കെ ആന്റണി കൊണ്ഗ്രെസ്സ് രാഷ്ട്രീയത്തിൽ ആമയെ പോലെ പതിയെ മാരത്തോ ൺ ഓടി കൃത്യമായി അധികാരത്തെ മനസിലാക്കി അല്പം അകലം പാലിച്ചു അതു നിലനിർത്താനുള്ള perseverance പ്രയോഗത്തിൽ വരുത്തിയയാളാണ്. ആന്റണിയുടെ ഏറ്റവും നല്ല ഒരു കഴിവ് നല്ല കേൾവിക്കാരനാണ്. എങ്ങനെ സമയം ഉപയോഗിക്കണം എന്നറിയാം. അധികാരത്തിന്റെ പ്രകടനപരത കുറയ്ക്കും. വളരെ സൗമ്യമായി പെരുമാറും.
യൂ ഡി എഫ് ന് ഏ കെ ആന്റണിയുടെ നേതൃത്വത്തിലാണ് 100 സീറ്റ് കിട്ടിയത്. കാരണം അഗ്രക്ഷൻ ഇല്ലാതെ രാഷ്ട്രീയത്തിലെ സോഷ്യൽ എഞ്ചിനറിങ് അദ്ദേഹം ഉപയോഗിച്ചത് അദ്ദേഹംത്തിന്റെ ടീമിനെ ഉപയോഗിച്ചാണ്
ഏ കെ ആന്റണി അധികാര രാഷ്ട്രീയത്തിൽ അല്പം ഡിറ്റാച്ച്മെന്റ് ഉപയോഗിച്ച് വ്യവഹാരത്തിൽ പിടിച്ചു നിന്ന്ത് രാഷ്ട്രീയം മാരതോണാക്കി അധികാര രാഷ്ട്രീയത്തിൽ പതിയെ നടന്നു കൃത്യ സ്ഥലത്ത് കൃത്യമായി എത്തിയത് കൊണ്ടാണ്. അതിൽ ചാൻസും ചോയ്സും ഉണ്ട്. ചാൻസ് എന്നത് പലപ്പോഴും നമ്മൾ ഭാഗ്യം എന്നൊക്ക പറയുന്നതാണ്.പക്ഷെ ചോയ്സ് ദൂരകാഴ്ചകൾ ഉള്ളവർക്കേ അതു എത്തേണ്ട സ്ഥലത്ത് എത്തുകയുള്ളൂ. മാരത്തോൺ എവിടെ എത്ര നേരം കൊണ്ടു എത്തും എന്നതാണ് ഏ കെ ആന്റണിയെ കേരള അധികാര രാഷ്ട്രീയത്തിലെ മികച്ച പ്രയോക്താവാക്കിയത്. കേരളത്തിന്റെ അധികാര രാഷ്ട്രീയത്തിൽ ഏ കെ ആന്റണിയോളം വിജയിച്ച വേറൊരാൾ ഇല്ല
ഏ കെ ആന്റണിയോടുള്ള കലിപ്പും അതു കൊണ്ടാണ്. അതു കൊണ്ടാണ് പാർട്ടിക്ക് അകത്തും പുറത്തും അദ്ദേഹത്തെ വിമർശിക്കാൻ ആളുകൾ കൂട്ടുന്നത്. കാരണം കേരളത്തിലെ മധ്യവർഗ്ഗ മനസ്‌ഥിതിയിൽ ഒരു പരിധിയിൽ കൂടുതൽ ഏതെങ്കിലും രംഗത്ത് വിജയിച്ചവരോട് പൊതുവെ ഒരു കലിപ്പ് ഉണ്ട്.
പക്ഷെ ഏ കെ ആന്റണി ഡിജിറ്റൽ ഏജ് രാഷ്ട്രീയ വ്യവഹാരത്തിൽ പിന്നിൽ ആയിരുന്നു. ഇരുപത് കൊല്ലം മുമ്പ് വരെയുള്ള ഏ കെ ആന്റണി രാഷ്ട്രീയ മോഡൽ ഡിജിറ്റൽ യുഗത്തിൽ പിടിച്ചു നിന്നില്ല. അതു കൊണ്ടു തന്നെയാണ് ഡിജിറ്റൽ യുഗത്തിൽ ഏ കെ ആന്റണിക്ക് എതിരെയുള്ള ക്യമ്പയ്ൻ നടക്കുമ്പോൾ പ്രതിരോധിക്കാൻ അദ്ദേഹമോ അദ്ദേഹത്തിന്റെ ടീമിനോ സാധിക്കില്ല. കാരണം സോഷ്യൽ മീഡിയ പി ആർ ക്യാമ്പായിൻ കൺസൽട്ടന്റെ ഏജൻസി ഇല്ലാത്ത നേതാവാണ് ഏ കെ ആന്റണി.
ഏ കെ ആന്റണി ഇന്നും സ്മാർട്ട് ഫോൺ ഉപയോഗിക്കില്ല. പഴയ നോക്കിയ ഫോൺ ആണ് ഉപയോഗിക്കുന്നത്
അനിൽ ആന്റണി വളർന്നത് അധികാരത്തിന്റെ സുഖ ശീതള സർക്കാർ വിലാസം സൗകര്യാധിക്യത്തിലാണ്. അയാൾ തികച്ചും ഒരു ഡൽഹി അധികാര വരേണ്യ സർക്യൂട്ടിലാണ് വളർന്നത്. അതു കൊണ്ടു തന്നെ അധികാരത്തിന്റെ ഇടനാഴികകൾ ആയിരുന്നു അയാളുടെ രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങൾ. അതാണ് അയാളുടെ നാച്ചുറൽ ഹാബിറ്റാറ്റ്. എ കെ ആന്റണി അദ്ദേഹത്തിന്റെ നാച്ചുറൽ ഹാബിറ്റാറ്റിലേക്ക് വന്നപ്പോൾ അയാൾക് ഡൽഹിയിൽ വലിയ വീടും പ്രിവിലേജും നഷ്ടമായി .. അതു തിരിച്ചു പിടിക്കാൻ പവർ കൺഫെമിസ്റ്റായ അയാൾ ഇപ്പോൾ അതു നൽക്കാൻ സാധ്യതഉള്ളിടത്തു പോയി.
ഏതാണ്ട് 38 വയസ്സുള്ള ഒരാൾ അയാൾക്ക് സൗകര്യം ഉള്ളത് പോലെ ജീവിച്ചാലും അയാൾക്ക് ഇൻസെന്റീവ് കിട്ടുന്ന ചോയ്സ് എടുത്താലും അച്ഛനോ അമ്മക്കോ പ്രത്യേകം ഒന്നും ചെയ്യാൻ സാധിക്കില്ല
അതു കൊണ്ടു അനിൽ ആന്റണിയെ ഉപയോഗിച്ച് ആന്റണിയെ അളക്കുന്നതോ റദ്ദാക്കുന്നതോ ഒക്കെ കുതതന്ത്ര കുല്സിത രാഷ്ട്രീയത്തിന്റെ ഭാഗമാണ്
തികച്ചും വിഭിന്നമായ മനുഷ്യരെ നമ്മളുടെ അളവ് കോലുകൾ കൊണ്ടു അളന്നു വിധി പ്രസ്താവം നടത്തുമ്പോൾ അറിയുക അച്ഛനെ അളക്കാനും അലക്കാനും മകനെ ഉപയോഗിക്കുന്നതും അച്ഛന്റെ പേരിൽ മകനെ അളക്കുന്നതും പഴയ യഥാസ്ഥിതിക ബോധത്തിന്റെ ബാക്കി പത്രമാണ്.
ജെ എസ് അടൂർ
#AK_Antony