Image

കോൺഗ്രസ്സിന്റ ഭൂതവും ഭാവിയും (ജെ.എസ്. അടൂർ)

Published on 09 April, 2023
കോൺഗ്രസ്സിന്റ ഭൂതവും ഭാവിയും (ജെ.എസ്. അടൂർ)

ഇന്ത്യയുടെ ചരിത്രത്തിൽ രാഷ്ട്രീയ മാറ്റങ്ങൾക്ക് തുടക്കം കുറിച്ച വർഷമാണ് 1857. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ചൂഷണത്തിനും  കൊളോണിയൽ അധികാര അടിച്ചമർത്തലിനും എതിരെ ഇന്ത്യയിലെ ജനങ്ങൾ സംഘടിത സമര പ്രതിരോധം നടന്ന വർഷമാണ്. അത്പോലെ ഇന്ത്യയിൽ ആദ്യമായി മൂന്നു യൂണിവേഴ്സിറ്റികൾ കൽക്കട്ടയിലും, ബോംബെയിലും മദ്രാസിലും തുടങ്ങിയത് ആ വർഷമാണ്.
ഈ രണ്ടു പ്രധാന നാഴികക്കല്ലുകൾ ഇന്ത്യൻ രാഷ്ട്രീയ സാമൂഹിക ചരിത്രത്തെ മാറ്റി മറിച്ചു. ബ്രിട്ടീഷ് ഈസ്റ് ഇന്ത്യ കമ്പനിയെ പിരിച്ചു വിട്ട് ബ്രിട്ടീഷ് സാമ്രാജ്യത്വ സർക്കാർ 1860 ഇൽ ഇന്ത്യയുടെ ഭരണം നേരിട്ട് ഏറ്റെടുത്തു. അത് കൊണ്ടു തന്നെ  ബ്രിട്ടീഷ് ഇന്ത്യയിൽ ഒരു  നിയതമായ ഗവർണൻ സ്‌ നിയമ വാഴ്ച്ചയും വ്യവസ്ഥയുമുണ്ടാകുന്നത് 1860മുതലാണ്. ഇന്ത്യയിൽ പോലീസ് ആക്ട് മുതൽ സൊസൈറ്റി രെജിസ്ട്രേഷൻ ആക്ട് വരെ പല നിയമങ്ങളുടെയും തുടക്കം 1860 മുതലാണ്.
1860 നു ശേഷം കൂടുതൽ വിദ്യാഭ്യാസം ലഭിച്ചവർ സാമൂഹിക സംഘടനകൾ നിയമനുസൃതമായി തുടങ്ങി. അങ്ങനെ 1883 ൽ ബ്രിട്ടീഷ് സിവിൽ സർവീസിൽ നിന്ന് വിരമിച്ച അലൻ ഒക്ടോവിയോ ഹ്യും വിഭാവനം ചെയ്ത ഒരു ദേശീയ സിവിൽ സംഘടനയായാണ് ഇന്ത്യൻ നാഷണൽ കൊണ്ഗ്രെസ്സ് എന്ന ആശയത്തിന്റ തുടക്കം.  ഇന്ത്യയിലെ ജനങ്ങളുടെ പൊതു താല്പര്യങ്ങൾ സംരക്ഷിക്കുന്ന ഒരു സംഘടന എന്ന ആശയം അദ്ദേഹം ഒരു തുറന്ന കത്തിലൂടെ കൽക്കട്ട യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികളുമായി പങ്കുവച്ചാണ് ആശയം ആദ്യമായി പ്രചരിപ്പിച്ചത്.
യഥാർത്ഥത്തിൽ ബ്രിട്ടീഷ് സർക്കാരിന്റെ ആശിർവാദത്തോടെ ഇന്ത്യയിൽ യൂണിവേഴ്സിറ്റി വിദ്യാഭാസം ലഭിച്ചവരുടെ ഒരു സംവാദം പ്ലാറ്റഫോമായാണ് അത് വിഭാവനം ചെയ്തത്. അതിനു ആദ്യമായി ക്ഷണിച്ചത് കൽക്കട്ട, ബോംബെ, മദ്രാസ് യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദമെടുത്തവരെയായിരുന്നു.
അതിന്റ പരിമിത ഉദ്ദേശം വിദ്യാഭ്യാസമുള്ള ഇന്ത്യക്കാർക്ക് ബ്രിട്ടീഷ് രാജിൽ തക്കതായ പങ്കു, അത്പോലെ  ബ്രിട്ടീഷ് സർക്കാരു മായി ഇന്ത്യക്കാരുടെ പൊതു താല്പര്യം വിഷയങ്ങൾ സംവാദം ചെയാനുള്ള തുറന്ന സാമൂഹിക വേദി എന്നതായിരുന്നു. അതിനു ആദ്യം നൽകിയ പേര് ഇന്ത്യൻ നാഷണൽ യുണിയൻ എന്നായിരുന്നു.
അതിന്റ ആദ്യ മീറ്റിംഗ് പൂനയിൽ 1885 മാർച്ചിൽ നടത്താൻ ഉദ്ദേശിച്ചത് കോളറ മഹാമാരികൊണ്ടു മാറ്റി വയ്‌ക്കേണ്ടി വന്നു. പിന്നീട് 1885 ഡിസംബർ 28-31 വരെ നടന്ന സമ്മേളനത്തോടെയാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റ തുടക്കം. ബ്രിട്ടീഷ് ഇന്ത്യയുടെ വിവിധ ഭരണപ്രദേശങ്ങളിൽ നിന്ന് വന്ന 72 പ്രതിനിധികളുടെ സമ്മേളനമായിരുന്നുവത്. അതിൽ ബഹുഭൂരി ഭക്ഷവും ബംഗാൾ, ബോംബെ മേഖലയിൽ നിന്നുള്ള യൂണിവേഴ്സിറ്റി വിദ്യാഭ്യാസമുണ്ടായിരുന്ന ജാതി വരേണ്യരും പാഴ്‌സികളുമായിരുന്നു. എന്നാൽ അവിടെയും ഇന്ത്യൻ നാഷണൽ കൊണ്ഗ്രെസ്സിന്റെ ആദ്യ പ്രസിഡന്റ്‌ ആയി ഡിബ്ലൂ സി ബാനർജിയെ തിരെഞ്ഞെടുക്കുകയായിരുന്നു
അന്ന് മുതൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഡി എൻ എ യിലുള്ള രണ്ടു കാര്യങ്ങൾ പ്രധാനമാണ്.
ഒന്നാമാത് അത് ഒരു തുറന്ന സംവാദ സംഘടന പ്ലാറ്റഫോമായാണ് വിഭാവനം ചെയ്തത്. രണ്ടാമത് വ്യത്യസ്ത സാമൂഹിക രാഷ്ട്രീയ ധാരകൾ തമ്മിൽ ജനായത്ത പ്രക്രിയയിലൂടെയുള്ള അഭിപ്രായ സമുന്വയം.  വിവിധ രാഷ്ട്രീയ സാമൂഹിക കാഴ്ചപ്പാടുകൾ തമ്മിലുള്ള സംവാദവും അഭിപ്രാങ്ങളും അഭിപ്രായ വ്യത്യാസങ്ങളും സമവായമെല്ലാം ഇന്ത്യൻ നാഷണൽ കൊണ്ഗ്രെസ്സിന്റെ സംഘടന ഡി എൻ എ യിലുണ്ട്.
അതുകൊണ്ടു കൂടിയാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് വിവിധ തരം വൈവിദ്ധ്യങ്ങളുടെ വിചാരം ധാരകളുടെ തുറന്ന സംവാദമാണന്ന് പറയുന്നത്.
ആദ്യത്തെ ഇരുപത് വർഷങ്ങളിൽ ബ്രിട്ടീഷ് രാജിലുള്ള ഒരു ഇന്ത്യൻ പൗര താല്പര്യ അഡ്വക്കസി സാമൂഹിക ശൃംഘല മാത്രമായ കൊണ്ഗ്രെസ്സ്  ബ്രിട്ടീഷ് രാജിൽ നിന്നുള്ള സ്വാതന്ത്ര്യം എന്ന രാഷ്ട്രീയ അജണ്ടയയാക്കി മാറിയപ്പോൾ ബ്രിട്ടീഷ് കൊളോണിയൽ ഭരണം ഇന്ത്യൻ നാഷണൽ കൊണ്ഗ്രെസ്സിനെ ശത്രുതയോടെ സമീപിച്ചു.
സ്വരാജ് ഇന്ത്യയിലെ ജനങ്ങളുടെ അവകാശമാണെന്ന് പറഞ്ഞത് മുതൽ ഇന്ത്യൻ നാഷണൽ കൊണ്ഗ്രെസ്സ് സ്വാതന്ത്ര്യ സമരത്തിന്റെ ആഹ്വാനമായി മാറി. അതിനെ കൊളോണിയൽ ഭരണം നേരിട്ടത്‌ വിഭജിച്ചു ഭരിക്കുക എന്ന കൊളോണിയൽ അധികാര തന്ത്രത്തിലൂടെയാണ്. അങ്ങനെയാണ് 1905 ഇൽ ബംഗാൾ വിഭജിച്ചത് അതിനു ശേഷം ഇന്ത്യയിൽ ഹിന്ദുക്കളെയും മുസ്ലിങ്ങളെയും വിഭജിച്ചു തമ്മിൽ അടിപിച്ചു ഭരിക്കുക എന്ന് എല്ലായിടത്തും പ്രവർത്തികമാക്കിയ ബ്രിട്ടീഷ് സാമ്രാജ്യ കൊളോണിയൽ നയമാരഭിച്ചത്.
ഇന്ത്യയിൽ എല്ലാവർക്കും ജാതി മത ഭേദമന്യേ അംഗങ്ങളാകാവുന്ന ഇന്ത്യൻ നാഷണൽ കൊണ്ഗ്രെസ്സ് എന്ന തുറന്ന രാഷ്ട്രീയ പ്രസ്ഥാനത്തെ ദുർബലപ്പെടുത്തുവാനുള്ള ശ്രമങ്ങൾ തുടങ്ങി. കോൺഗ്രസ് മുക്ത ഭാരതം എന്നത് ബ്രിട്ടീഷ് സാമ്രാജ്യ അധികാരത്തിന്റെ ആവശ്യമായിരുന്നു.
കോൺഗ്രസ് പ്രസ്ഥാനത്തെ ദുർബലപ്പെടുത്താനാണ് ബ്രിട്ടീഷ് രാജ്‌ ഒത്താശയോടെ 1906 ൽ ദാക്കയിൽ വച്ചു ആൾ ഇന്ത്യ മുസ്ലിം ലീഗ് എന്ന പാർട്ടി രൂപീകരിച്ചത്. 1909 ഇൽ മോർലി -മിന്റോ പോളിസിയിലൂടെ മുസ്ലിങ്ങൾക്ക് പ്രത്യേക ഇലക്ട്രറ്റ് എന്നതിലൂടെയാണ് ബ്രിട്ടീഷ് സാമ്രാജ്യത്തം വർഗീയ രാഷ്ട്രീയ വ്യവഹാരത്തിനു തുടക്കമിട്ടത്. അതെ സമയം ഹിന്ദു മഹാ സഭ എന്നതിനെ പ്രോത്സാഹിപ്പിച്ചു. 1915 ൽ ഹിന്ദു മഹാ സഭയുടെ ഉദ്ദേശവും ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിനെ ദുർബലപെടുത്തുകയായിരുന്നു. ഹിന്ദു മഹാ സഭയുടെ ത്വാതിക ആചാര്യനായ സവർക്കരാണ് ' 'ഹിന്ദുത്വവ ' എന്ന ഭൂരിപക്ഷ വംശ /വർഗീയ ആശയത്തിന്റെ ഉപജ്ഞാതാവു.
ഈ ചരിത്രം പറഞ്ഞത് 'കൊണ്ഗ്രെസ്സ് മുക്ത ഭാരതം ' എന്നത് ബ്രിട്ടീഷ് സാമ്രജ്യത്വ അജണ്ടയായിരുന്നു. അതിനു വേണ്ടിയാണ് അവർ ഇന്ത്യയിൽ മത വർഗീയതയെ പ്രോത്സാഹിപ്പിച്ചത്. സാമ്രജ്യത്തിന്റയും വർഗീയ രാഷ്ട്രീയത്തിന്റെയും അജണ്ടയായിരുന്നു ' കോൺഗ്രസ്‌ മുക്ത ഇന്ത്യ ' എന്ന അന്നത്തെയും ഇന്നത്തെയും രാഷ്ട്രീയ അജണ്ട.
1905 മുതൽ കോൺഗ്രസിൽ വിവിധ ആശയധാരകൾ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളും കൂടുതലായി. അത് കൊണ്ടു തന്നെയാണ് 1909ൽ എം കെ ഗാന്ധി എഴുതിയ ഹിന്ദു സ്വരാജ് ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ആദ്യമായി ഒരു പ്രത്യയശാസ്ത്ര വീക്ഷണം നൽകുന്നത്. ഇന്ത്യക്ക്‌ വെളിയിൽ സൌത്ത് ആഫ്രിക്കയിൽ  വിവേചനങ്ങൾക്കെതിരെ സാമൂഹിക നീതിക്കും  തുല്യ അവകാശങ്ങൾക്കും വേണ്ടി നിരന്തര സമരം ചെയ്ത ഗാന്ധിജിയുടെ കാഴ്ചപ്പാട് ഇന്ത്യയിൽ നിന്നുള്ള കോൺഗ്രെസ്സുകാരിൽ നിന്ന് വ്യത്യസ്തമായിരിന്നു. അതിനു ഒരു കാരണം അദ്ദേഹം അനീതിയും വിവേചനവും കൊളോണിയൽ ഹിംസയും ജയിൽവാസവുമൊക്കെ നേരിട്ട് അനുഭവിച്ചതിൽ നിന്നുള്ള രാഷ്ട്രീയ കാഴ്ചപ്പാടുകളും ബോധ്യങ്ങളുമാണ്.
ഹിന്ദു മഹാസഭയുണ്ടാക്കിയ അതെ വർഷമാണ് ഗാന്ധിജി ഇന്ത്യയിലേക്ക് തിരിച്ചു വരുന്നത്. നഗരങ്ങളിലുള്ള വിദ്യാഭ്യാസമുള്ളവരുടെ വരേണ്യ മേൽജാതി പുരുഷ നെറ്റ്വർക്കായ കോൺഗ്രസ് ആശയ കുഴമറിച്ചിലിലും സംഘടന പ്രശ്നങ്ങളിലുപെട്ടിരിക്കുന്ന കാലത്താണ്  ഗാന്ധിജി ഒരു പുതിയ തലമുറ മാറ്റത്തിന്റെ അടയാളമായി കോൺഗ്രസിൽ സജീവമാകുന്നത്.
അത് വരെയുള്ള കോണ്ഗ്രസ് പ്രവർത്തനം പ്രധാനമായും നഗരകേന്ദ്രീകൃതമായിരുന്നു.ഗാന്ധി ഇന്ത്യയിൽ തിരികെ വന്നത് മുതൽ ഗ്രാമങ്ങളിലാണ് പ്രവർത്തനം തുടങ്ങിയത്. പടിഞ്ഞാറേ ഇന്ത്യയിൽ ഗുജറാത്തിലെ ഖേഡയിലും പിന്നെ കിഴക്കേ ഇന്ത്യയിൽ ചമ്പാരണിലും ഗാന്ധിജി സമരം ചെയ്തത് ഇന്ത്യയിലെ കർഷകരുടെ അവകാശത്തിനാണ്. അത് ഇന്നത്തെ കർഷക സമരത്തിന്റെ പാശ്ചാത്തലത്തിൽ ചരിത്രപരമായി പ്രസക്തമാണ്.
ഇന്ത്യൻ നാഷണൽ കൊണ്ഗ്രെസ്സ് പ്രായേണ ദുർബലമായ സമയത്താണ് ഗാന്ധിജി ഇന്ത്യയിലെ ഗ്രാമങ്ങളിൽ സമരവും സാമൂഹിക പ്രവർത്തനുവു മൊരുമിപ്പിച്ചാണ് പുതിയ ഒരു രാഷ്ട്രീയ നൈതീകതക്ക് തുടക്കം കുറിച്ചത്.
എങ്ങനെയാണ് നൂറു കൊല്ലം മുമ്പ് പ്രായേണ ദുർബലമായിരുന്ന കോണ്ഗ്രസ് പ്രസ്ഥാനത്തെ ഗാന്ധിജി ഉത്തെജിപ്പിച്ചു  ദേശീയ സ്വാതന്ത്ര്യ  പ്രസ്ഥാനമാക്കി മാറ്റിയത്.?
നൂറു കൊല്ലംമുമ്പ് 1920 കളിൽ  ഒരു മഹാമാരി കാലഘട്ടത്തിൽ ഗാന്ധയൻ സമീപനങ്ങളിൽ കോണ്ഗ്രസ് എങ്ങനെ മഹാ പ്രസ്ഥാനമായതു എന്നത്  ഇന്ന് 2021ലും പ്രസക്ത്തമാണ്.
ഇന്ത്യയിലെ ജാതി -മത -ഭാഷ വൈവിദ്ധ്യങ്ങളെ ഉൾക്കൊണ്ടു  കൊണ്ഗ്രെസ്സിനെ ഒരു ബഹു ജന പ്രസ്ഥാനമാക്കിയത് ഗാന്ധിയൻ ആശയ-ആദർശ രാഷ്ട്രീയ പ്രയോഗം കൊണ്ടാണ്.
 ഒന്നാമതായി അദ്ദേഹം ചെയ്തത് രാഷ്ട്രീയ ആശയ ഭാഷയിലെ വിപ്ലവമാണ്. അത് വരെ വരേണ്യ വിദ്യാഭ്യാസമുള്ളവർ  ഇന്ഗ്ളീഷ് വിദ്യാഭ്യാസത്തിലൂടെ സ്വായത്തമാക്കിയ രാഷ്ട്രീയ ആശയങ്ങൾ പ്രകടിപ്പിച്ചത് തന്നെ ഇന്ഗ്ളീഷ് ഭാഷയിലായിരുന്നു. ഗാന്ധിജി അതിനു ബദലായി ഒരു പുതിയ രാഷ്ട്രീയ നൈതീകതയും ഒരു പുതിയ രാഷ്ട്രീയ ഭാഷ്യ ഭാഷയുമെകി എന്നത് കോൺഗ്രെസിനെ ഭാഷപരവും ആശയപരമായി  ജനായത്തവൽക്കരിച്ചു. അദ്ദേഹം ഹിന്ദ് സ്വരാജ് എന്ന പുസ്തകമെഴുതയത്  മാതൃ ഭാഷയായ ഗുജറാത്തിലാണ് എന്നത് പ്രസക്തമാണ്.
 കോണ്ഗ്രസ് പാർട്ടിയെ മാറ്റി മറിച്ചു പുതിയ ദർശനവും രാഷ്ട്രീയ പ്രയോഗവും പുതിയ സ്വാതന്ത്ര്യ കാഴ്ചപ്പാടും ആശയദാർഢ്യത്തോടുള്ള സാകല്യ ത്തോടുള്ള സാമൂഹിക -രാഷ്ട്രീയ പരിവർത്തന ലക്ഷ്യവുമാണ് ഗാന്ധിജിയെ മഹാത്മാവാക്കിയത്.
അദ്ദേഹതിന്റെ ലോകവീക്ഷണം ' സർവോദയ ' എന്നത് സാകല്യ സർവ്വദേശീയ കാഴ്ചപ്പാട് ആയിരുന്നു. . അദ്ദേഹത്തിന്  സത്യത്തോ ടുള്ള രാഷ്ട്രീയ നൈതീക പ്രയോഗമായിരുന്നു സത്യാഗ്രഹം. അതെ സമയത്തു സാമ്രാജ്യത്തിനും അധികാര അഹങ്കാരങ്ങൾക്കെതിരായ ' സംഘർഷത്തോട് ' ഒപ്പം ' സംവാദവും ' നടത്തുക എന്ന രാഷ്ട്രീയ രീതി ശാസ്ത്രം ഗാന്ധിജിയുടേതായിരുന്നു.
 രാഷ്ട്രീയ പ്രവർത്തനം  സാമൂഹിക പ്രവർത്തനമാണ് എന്ന ' സംരചന ' അധവാ സാമൂഹിക പുനർ നിർമ്മാണം തിരിച്ചറിഞ്ഞത് സമൂഹത്തെ മാറ്റിയില്ലെങ്കിൽ രാഷ്ട്രീയത്തെ മാറ്റാനാകില്ല എന്ന കാഴ്ചപ്പാടായിരുന്നു. ഇതിലെല്ലാം അദ്ദേഹം അഹിംസ എന്ന ആശയ -ആദർശ സമീപനം രാഷ്ട്രീയ പ്രയോഗത്തിന്റ ഭാഗമാക്കി.
ഗാന്ധിജി രാഷ്ട്രീയ ആശയ -ആദർശങ്ങൾക്കൊപ്പം  കോണ്ഗ്രസ് പാർട്ടിയുടെ സാമൂഹിക ജനായത്തവൽക്കരണവും നടത്തി. ഇന്ത്യയിൽ ഗ്രാമങ്ങളിൽ നിന്നുള്ളവരെയും വിവിധ ജാതി -മത ധാരകളിൽ ഉള്ളവരെയുമൊക്കെ കോണ്ഗ്രസ് ധാരയിൽ കൊണ്ടു വന്നു. ഗാന്ധിജിയുടെ പ്രഭാവാം പദവികൾക്കപ്പുറത്തുള്ള രാഷ്ട്രീയ ധാർമ്മിക നേതൃത്വമായിരുന്നു.
ഖാദിയും സത്യാഗ്രഹവും സംഘർഷവും സംരചനയും അഹിംസയും അദ്ദേഹം രാഷ്ട്രീയ പ്രയോഗങ്ങളിൽ കൂടെ വളർത്തിയ രീതി ശാസ്ത്രമായിരുന്നു. അങ്ങനെ ആശയം -ആദർശ വിചാരങ്ങളും രാഷ്ട്രീയ പ്രയോഗ വ്യവഹരണങ്ങളും ഒരേ രാഷ്ട്രീയ നൈതീകതയുടെ ഭാഗമായിരുന്നു.
1920 കളിൽ ഗാന്ധി കോൺഗ്രസ്സ് പ്രസ്ഥാനത്തെ ജനകീയ ജനായത്ത പ്രസ്ഥാനമാക്കാനാണ് ശ്രമിച്ചത്. ഒരേ സമയം മുസ്ലിം ലീഗിന്റെ മത രാഷ്ട്രീയത്തിനും ഹിന്ദു മഹാ സഭയുടെ ഭൂരിപക്ഷ ഹിന്ദുത്തുവ രാഷ്ട്രീയത്തിനും ആശയങ്ങൾകൊണ്ടും ഭാഷകൊണ്ടും രാഷ്ട്രീയ പ്രയോഗങ്ങൾ കൊണ്ടും ബദൽ രാഷ്ട്രീയമാവിഷ്ക്കരിക്കാനാണ് ഗാന്ധിജി ശ്രമിച്ചത്.
ഗാന്ധിയുടെ രാഷ്ട്രീയ നൈതീകതയോടൊപ്പം കോൺഗ്രസിന് കൃത്യമായ രാഷ്ട്രീയ പൊതുകാര്യ നയം ചർച്ചയായത് 1929 ഇൽ ജവഹർലാൽ നെഹ്‌റു കോണ്ഗ്രസ് പ്രസിഡന്റെ ആയതോകൂടിയാണ്. നിരവധി ചർച്ചകൾക്കും സംവാദങ്ങൾക്കും ശേഷമാണ് കോൺഗ്രസ് കൃത്യമായി സോഷ്യൽ ഡെമോക്രറ്റിക് പ്രത്യയശാസ്ത്ര ധാരയിലുള്ള രാഷ്ട്രീയ പ്രസ്ഥാനമായതു. രണ്ടു വർഷങ്ങളിലെ ചർച്ചകൾക്കു ശേഷമാണ്  1931 കറാച്ചി എ ഐ സി സമ്മേളനത്തിന്റെ പ്രമേയത്തിൽ കോൺഗ്രസ്സ് പാർട്ടിയുടെ പൊതുനയകാര്യ നയങ്ങളും പ്രത്യയശാസ്ത്ര നിലപാടുകളും കൃത്യമായി ആവിഷ്കരിച്ചിത് . അതിൽ പൂർണ്ണ സ്വരാജ്, രാഷ്ട്രീയ -സാമ്പത്തികസ്വാതന്ത്ര്യം , ജനായത്ത ഭരണം , തുല്യ മനുഷ്യാവകാശങ്ങൾ, തൊഴിലാളികളുടെ അവകാശങ്ങൾ,  പാർശ്വവൽക്കരിക്കപ്പെട്ട വരുടെ അവകാശങ്ങൾ, സർവ്വധർമ്മ സമഭാവന, മതേതരത്വം സാമൂഹിക -സാമ്പത്തിക നീതിയെല്ലാം പ്രതീപാദിക്കുന്നുണ്ട്.
ഇന്ത്യൻ നാഷണൽ കൊണ്ഗ്രെസ്സിന്റെ രാഷ്ട്രീയ ആശയ-ആദർശ അടിത്തറ ഗാന്ധിയൻ സാകല്യ രാഷ്ട്രീയ നൈതീക ധാർമ്മികതയും നെഹ്‌റുവിന്റെ നേതൃത്വത്തിൽ ആവിഷ്‌ക്കരിച്ച രാഷ്ട്രീയ പ്രത്യയശാസ്ത്ര നിലപാടുകളുമാണ്. അത് കൊണ്ടാണ് ഇന്ത്യയിലെ എല്ലാ വിഭാഗം ജനങ്ങൾക്കിടയിലും സാധുതയും സ്വീകാര്യതയുമുള്ള ബഹുജന പ്രസ്ഥാനമായതു.
സംഘപരിവാറിനും അതിന്റ നേരത്തെയുള്ള സംഘടനരൂപമായ ഹിന്ദു മഹാസഭക്കും ബദലായി സർവ്വമത സമഭാവനെയെ ഉൾക്കൊള്ളുന്ന സനാതന ഹിന്ദു ആശയ-പ്രയോഗ ധാരയെ വളർത്തി. അദ്ദേഹത്തിന്റെ രാഷ്ട്രീയ നൈതീക ധാർമ്മിക പുതിയതെന്നതിൽ ഉപരി വിവിധ മതധർമ്മിക ധാരകളുടെ ആധുനിക രാഷ്ട്രീയ പുനരാഖ്യാനങ്ങളായിരുന്നു. ഗാന്ധിജി സാമ്പ്രദായിക മത സ്പർദ്ധകളെയും വർഗീയതയും എതിർത്തത് മത വിശ്വാസങ്ങളെയൊ ദൈവ വിശ്വാസങ്ങളെയൊ നിരാകരിച്ചല്ലായിരുന്നു. മറിച്ചു  ആധുനിക സോഷ്യൽ ലിബറൽ കാഴ്ചപ്പാടുകളെ വിവിധ മതധാർമ്മിക ധാരകളുമായി കൂട്ടിയിണക്കി ഇന്ത്യയുടെ വൈവിദ്ധ്യങ്ങൾ ഉൾക്കൊണ്ടുള്ള ഒരു രാഷ്ട്രീയ ധാർമ്മിക വ്യവഹാരമായിരുന്നു. ഗാന്ധിയൻ രാഷ്ട്രീയ നൈതീകത ധാർമ്മികതയുടെ ഭാഷയും ആശയശ്രോതസ്സുകളും പശ്ചാത്യയ രാഷ്ട്രീയ വ്യവഹാരങ്ങളെ മറികടക്കുന്ന ബദൽ രാഷ്ട്രീയമായതു അത് കൊണ്ടാണ്.
അത് കൊണ്ടു കൂടിയാണ് ദൈവ- മത നിരാസ യുറോപ്യൻ ആശയമായ കമ്മ്യുണിസത്തിനും അതിന്റ ലെനിനിസ്റ്റ് കേന്ദ്രീകൃത രാഷ്ട്രീയപ്രയോഗത്തിനും ഗാന്ധിയൻ രാഷ്ട്രീയ നൈതീകതയെ മറികടന്നു ഇന്ത്യൻ ദേശീയ വൈവിദ്ധ്യങ്ങളിൽ വേരുറപ്പിക്കാൻ സാധിക്കാഞ്ഞത്.
സ്വതന്ത്രഭാരതത്തിന്റെ ഭരണഘടന നിർമ്മാണത്തിലും ചർച്ചകളിലും പ്രധാനമായ സ്വാധീനങ്ങളിലൊന്നു ഐ ഐ സി സിയുടെ കറാച്ചി പ്രമേയമായിരുന്നു. ഇന്ത്യൻ ഭരണഘടന മൂല്യങ്ങളും മൗലീക അവകാശങ്ങളും ഇന്ത്യൻ നാഷണൽ കൊണ്ഗ്രെസ്സിന്റെ ലിബറൽ സാമൂഹിക ജനായത്ത പ്രത്യയശാസ്ത്ര നിലപാടുകളുടെ പുനരാഖ്യനമായിരുന്നു. അതിനോട് അന്ന് യോജിപ്പില്ലാത്തവരായിരുന്നു സംഘപരിവാറും അന്നത്തെ കമ്മ്യൂണിസ്റ്റുകാരും.  ഇപ്പോഴും സംഘപരിവാർ രാഷ്ട്രീയ പാർട്ടിയായ ബി ജെ പി സർക്കാർ ഭരണഘടന മൂല്യങ്ങളും മൗലിക അവകാശങ്ങളും നിരന്തരം തുരങ്കം വയ്ക്കുന്നത് അത് കൊണ്ടു കൂടിയാണ്.
സ്വാതന്ത്ര്യനന്തര ഭാരതത്തിൽ കൊളോണിയൽ സാമ്രാജ്യത്ത ഭരണത്തിനെതീരെ പോരാടിയാ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഒരു ഭരണപാർട്ടിയായി മാറി. ഇതിൽ ആദ്യം സംഭവിച്ച മാറ്റം ഗാന്ധിജിയെ രാഷ്ട്ര പിതാവാക്കി വിഗ്രഹവൽക്കരിച്ചു കറൻസി നോട്ടുകളിലും സർക്കാർ ഓഫിസുകളിൽ ഫോട്ടോയുമുള്ള അധികാര സിമ്പോളി സത്തിൽ ആവാഹിച്ചിരുത്തി എന്നതാണ്.
ഭരണപാർട്ടിയായി മാറിയ കോൺഗ്രസിൽ അതിനു രാഷ്ട്രീയ ധാർമ്മിക ദിശബോധം നൽകിയിരുന്ന ഗാന്ധിയൻ രാഷ്ട്രീയ നൈതീകതയെ അരികുവൽക്കരിക്കുകയാണ് ഉണ്ടായത്. ഗാന്ധിസം ഇല്ലാത്ത ഗാന്ധിയെ ഭരണ അധികാരത്തിന്റെ ആസ്ഥാന ബിംബമാക്കിയതോടെ  കോൺഗ്രസിൽ നിന്ന് ഗാന്ധിയൻ രാഷ്ട്രീയ ധാർമ്മികതയെ തള്ളിമാറ്റുകയാണുണ്ടായത്.
അത് പരിഹരിക്കാനെന്നവണ്ണം ഗാന്ധിയൻ സാമൂഹിക സംഘടനകളെ ഭരണകൂടവും കോണ്ഗ്രസ ഭരണപാർട്ടിയും അധികാര-രക്ഷകർതൃ  ഗുണഭോക്ത സംവിധാനത്തിന്റെ ഭാഗമാക്കി പതിയെ നിർവീര്യമാക്കി.
ഗാന്ധിയൻ സിമ്പോളിസത്തെ എടുത്തു ഗാന്ധിമാർഗ്ഗത്തെ വെടിഞ്ഞതു കോൺഗ്രസ്സ് പാർട്ടിക്ക് സംഭവിച്ച ഏറ്റവും വലിയ വെല്ലുവിളി അതിനു നൂറു വർഷങ്ങൾക്ക് മുമ്പ് കിട്ടിയ ഗാന്ധിയൻ രാഷ്ട്രീയ നൈതീക ധാർമ്മികത ക്രമേണ നഷ്ട്ടപെട്ടുവന്നതാണ്. ഇന്നും ഇന്ത്യൻ നാഷണൽ കോണ്ഗ്രസ് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി അതിന്റ രാഷ്ട്രീയ നൈതീക ധാർമ്മികത (political ethics )യുടെ ദൃഡതഇല്ലായ്മയാണ്.
കോൺഗ്രസ്സിന്റ പ്രത്യയശാസ്ത്ര നിലപാടുകളും ജനായത്ത സംഘടനാ സംവിധാനവും നിലനിർത്താൻ കോൺഗ്രസ്സ് പാർട്ടിയുടെ ഒന്നാം തലമുറയിലുള്ള നേതാക്കൾ ശ്രദ്ധിച്ചു. അതിനു ഒരു കാരണം അവർ കോൺഗ്രസിൽ ചേർന്നത് സ്വാതന്ത്ര്യമെന്ന രാഷ്ട്രീയ പ്രത്യയ ശാസ്ത്രബോധ്യങ്ങളിൽ നിന്നാണ്. അവരിൽ ഒരുപാട് പേർ ജയിൽവാസവും ഭരണകൂടത്തിന്റ മർദനവും ഏറ്റവവരായിരുന്നു.
അത് കൊണ്ടു തന്നെ ജവഹർലാൽ നെഹ്രുവിന്റ് കാലത്തും ലാൽ ബഹദൂർ ശാസ്ത്രിയുടെ കാലത്തും കോൺഗ്രസ്സ് പ്രത്യയശാസ്ത്ര അടിത്തറയുള്ള ജനായത്ത ബഹുജന സംഘടനയായിരുന്നു. എന്നാൽ 1960 കളുടെ അവസാനത്തോടെ കോൺഗ്രസ്സിൽ ചേരി തിരിവും ഗ്രൂപ്പ് രാഷ്ട്രീയവും സജീവമായി.
കോൺഗ്രസിൽ ഗാന്ധി -നെഹ്‌റു കാലത്തുള്ള ചേരി തിരുവുകൾ ആശയപരമായ സംവാദ സഹകരണങ്ങളായിരുന്നു. ജവഹർലാൽ നെഹ്‌റുവും വല്ലഭായ് പട്ടേലും രാജേന്ദ്ര പ്രസാദും വിവിധ ആശയ ധാരകളിളുള്ളവരായിരുന്നു. പക്ഷെ അവർ കോൺഗ്രസിനുള്ളിലെ സംവാദ-സമവായ സഹകരണ രാഷ്ട്രീയ സംസ്കാരത്തിൽ വളർന്ന നേതാക്കളായിരുന്നു.
1960 കളുടെ അവസാനത്തോടെയുള്ള ചേരിതിരുവുകൾ അധികാര രാഷ്ട്രീയത്തിന്റെ താല്പര്യങ്ങളുടെ ഏറ്റുമുട്ടലുകലായിരുന്നു. ഐഡിയോളേജിക്കൽ രാഷ്ട്രീയത്തിൽ നിന്ന് അധികാര രാഷ്ട്രീയത്തിലേക്കുള്ള മാറ്റമായിരുന്നവത്.
അതിനു ശേഷം എഴുപതുകളിൽ കോൺഗ്രസ്സ് പൂർണമായ അധികാര ഭരണപാർട്ടിയായി മാറി. കോൺഗ്രസ്സ് ഒരു കേന്ദ്രീകൃത അധികാരപാർട്ടി സംവിധാനമായില്ലെങ്കിൽ അത് ശിഥിലമാകുമെന്ന ധാരണയിലാണ് ഹൈ കമ്മാണ്ട് എന്ന സംഘടന മാറ്റമുണ്ടായത്. ഇന്ദിരഗാന്ധിയുടെ കാലത്തു പി എൻ ഹസ്‌ക്കർ കൊടുത്ത ഉപദേശത്തിലാണ് കോൺഗ്രസിൽ  ഇപ്പോഴുമുള്ള അധികാര കേന്ദ്രീകൃത നേതൃത്വം എന്ന ആശയം നടപ്പാക്കിയത്.
അടിയന്തരവസ്ഥയോടെ കോൺഗ്രസ്സിന് ഗാന്ധിയൻ സംഘടനകളുമായ ബന്ധംപോലും പോയി. ഗാന്ധിയൻ സാമൂഹിക സംഘടനകൾ അടിയന്തരാവസ്ഥയെ എതിർത്തു. അടിയന്തരവസ്ഥയിൽ ഭരണഘടനയിലെ മൗലിക അവകാശങ്ങൾ മാത്രമല്ല ഹനിക്കപ്പെട്ടത്. ഗാന്ധിയൻ രാഷ്ട്രീയ നൈതീകയും നെഹ്രുവിയൻ ലിബറൽ ജനായത്തവും അതിന്റ ഭാഗമായിരുന്ന കോൺഗ്രസ്സ് സംഘടന സംവിധാനവും മാറി.
അത് കൊണ്ടു തന്നെ ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിലും കോൺഗ്രസ്സ് പാർട്ടിയുടെ ചരിത്രവും അടിയന്തരവസ്ഥക്ക് മുമ്പും പിൻപും എന്ന് വേർതിരിക്കാനാകും.
ഇന്ന് ഇന്ത്യയിൽ കാണുന്ന അധികാര രാഷ്ട്രീയ വ്യവഹാരവും അത്പോലെ കക്ഷി രാഷ്ട്രീയ സംസ്കാരവും 1977-  82 നും ഇടക്കുള്ള അഞ്ചു വർഷത്തിൽ രൂപപെട്ടു വന്നതാണു
അതിനു ശേഷം രാഷ്ട്രീയമെന്നത് അധികാര രാഷ്ട്രീയമെന്നത് മാത്രമായി. അധികാരം ഐഡിയോലജിയായി മാറി. മറ്റു പ്രത്യയ ശാസ്ത്ര നിലപാടുകൾ ഭാഷവ്യവഹാരങ്ങൾക്ക് അപ്പുറം പോയില്ല. ഈ കാലത്താണ് രജനി കോത്താരി വിവിരിച്ച കോൺഗ്രസ് സിസ്റ്റത്തിന്റെ അന്ത്യം തുടങ്ങിയത്.
കോൺഗ്രസ്സ് പാർട്ടി മാത്രം അല്ല മാറിയത്. പഴയ ജനസഘിന് പുനരാഖ്യനം നൽകി പുതിക്കി ബി ജെ പി യായി പുനരവതരിച്ചു. കമ്മ്യൂണിസ്റ് പാർട്ടികൾ പഴയ ലൈൻ മാറ്റി അധികാര-രാഷ്ട്രീയ പാർട്ടികളായി പരിണമിച്ചു. അധികാര രാഷ്ട്രീയത്തിൽ ഭരണം പിടിക്കുക എന്നത് പരമമായ ലക്ഷ്യമായി. അതിനായി നീക്കുപോക്ക് രാഷ്ട്രീയം പ്രധാനമായപ്പോൾ ഐഡിയോളേജി അധികാര രാഷ്ട്രീയ യുക്തിക്ക് വഴിമാറി.
അത് പോലെ ഐഡിയോളേജിക്കൽ രാഷ്ട്രീയ വ്യവഹാരത്തിൽ ( ideological politics നിന്ന് സത്വ രാഷ്ട്രീയ വ്യവഹാരത്തിലെക്ക് (identity politics ) മാറിയത് 1980 കളിലാണ്. പഴയ രാം മനോഹർ സോഷ്യലുസ്റ്റുകൾ അധികാര രാഷ്ട്രീയത്തിൽ ജാതി -വോട്ടുകൾക്ക് വേണ്ടി  ഭൂരിപക്ഷ ജാതിസമവാക്യങ്ങളുടെ അധികാര വക്താക്കളായി മാറി. ആ മാറ്റം പലതരത്തിൽ ഇന്ത്യയിലെ എല്ലാ രാഷ്ട്രീയ പാർട്ടികളെയും വോട്ടു നോക്കി  സംഘടനയന്ത്രങ്ങളാക്കി മാറ്റി.
രാഷ്ട്രീയ പാർട്ടികൾ അധികാര രാഷ്ട്രീയത്തിലേക്കുള്ള എൻട്രി പോയന്റ് മാത്രമായപ്പോൾ ഇന്ത്യയിലേ രാഷ്ട്രീയ സാമൂഹിക ശാസ്ത്രമാകെ മാറി. രാഷ്ട്രീയ പാർട്ടികളിൽ പദവികൾക്ക് പ്രാധാന്യമേകിയത് അത് സർക്കാർ അധികാരത്തിലെത്താൻ മാത്രമുള്ള ചവിട്ടു പടികളയതു കൊണ്ടാണു. രാഷ്ട്രീയത്തിൽ ഒരുപാട് പേർ ചേർന്നത് അത് അധികാര കരിയർ സാധ്യതയിലെക്കുള്ള ഒരു പെരുവഴിയായത് മുതലാണ്. എങ്ങനെയും അധികാരത്തിൽ എത്തുക എന്ന താല്പര്യ കൂട്ടയോട്ടത്തിലെ ട്രാക്കുകളായി ഗ്രൂപ്പ് രാഷ്ട്രീയം.
സർക്കാർ അധികാരം പിടിക്കാൻ ആരുമായും എങ്ങനെയും അവസരവാദ നിലപാട് എടുക്കുന്നത് ' ചാണക്യ ' തന്ത്രമെന്നു മാധ്യമങ്ങൾ വാഴ്ത്തിപ്പാടി
ടെലിവിഷന്റെ ആവിർഭാവത്തോടെ രാഷ്ട്രീയം ടെലിജനിക്ക് അധികാരവ്യവഹാരമായി. ടെലി വിഷനിൽ നല്ലത് പോലെ കാര്യങ്ങൾ അവതരിപ്പിക്കുന്ന സുന്ദരൻമാരും സുന്ദരിമാരും ജനപ്രിയരായി. 19980 കളുടെ അവസാനത്തോടെ രാഷ്ട്രീയ പാർട്ടികൾ കോർപ്പറേറ്റ് വൽക്കരിക്കപ്പെട്ടു.
1992 നു ശേഷമുള്ള നിയോ ലിബറൽ കാലത്താണ് രാഷ്ട്രീയ പാർട്ടികൾക്കും കോർപ്പറേറ്റ് കമ്പിനികൾ വലിയ തോതിൽ സംഭാവനകൾ നൽകി തുടങ്ങിയത്. രാഷ്ട്രീയ പാർട്ടികളുടെ ഫണ്ടുകൾ മുകളിൽ നിന്ന് താഴോട്ട് വരുവാൻ തുടങ്ങിയതോടെ അധികാരവും മുകളിൽ നിന്ന് താഴോട്ട് വീതം വയ്ക്കുന്ന ഒന്നായി. അധികാര രാഷ്ട്രീയത്തിൽ കോർപ്പേറേറ് സംഭാവനകൾ അവിഭാജ്യ ഘടകമായതോടെ രാഷ്ട്രീയ പാർട്ടികളിൽ കേന്ദ്രീകൃത കോർപ്പറേറ്റ് മാനേജമെന്റ് സംവിധാനമുണ്ടായി.
രാഷ്ട്രീയ പാർട്ടികൾ രാഷ്ട്രീയ സംരഭങ്ങളായി മാറി (പൊളിറ്റിക്കൽ enterprise ). അങ്ങനെയുള്ള അവസ്ഥയിൽ ഫണ്ട് മാനേജർമാരും ടെലിജനിക് പ്രചാരകരുമാണ് അധികാരത്തിന്റെ ആൾരൂപങ്ങളായത്. ഫണ്ടും മാധ്യമങ്ങളും കോർപ്പറേറ്റ് ഒത്താശയോടെ മാനേജ് ചെയ്യുന്നവർക്ക് പ്രാമുഖ്യം ലഭിച്ചു.
അതോടൊപ്പം അടിസ്ഥാന തലത്തിലുള്ള രാഷ്ട്രീയ പ്രവർത്തനം തിരെഞ്ഞെടുപ്പ് യന്ത്ര സംവിധാനത്തിന്റെ ഭാഗമാത്രമായി ചുരുങ്ങി. പഞ്ചായത്ത്‌ രാജ്‌ സംവിധാനം വന്നതോടെ അടിസ്ഥാന തലത്തിലുള്ളവർക്കുള്ള അധികാര ഇൻസെന്റീവായി മാറി.
ഇന്ന് ഇന്ത്യയിൽ സ്വത്വ രാഷ്ട്രീയവും(identity politics) ഗുണഭോക്ത രാഷ്ട്രീയവും (incentive politics ) കോർപ്പേറേറ്റ് അധികാര രാഷ്ട്രീയത്തിന്റെ പ്രധാന വ്യവഹാരങ്ങളായി മാറിയിരിക്കുന്നു. അധികാര രാഷ്ട്രീയം ഇലക്ഷൻ മാനേജ്നിന്റായി പരിണമിച്ചു. അതിന്റ ഭാഗമായി മാധ്യമങ്ങളും സമൂഹമാധ്യമങ്ങളും പരസ്യ പ്രചാരണ മാർക്കറ്റിങ് സംവിധാനത്തിന്റെ ഭാഗമായി മാറി.
ഈ മാറ്റങ്ങളെ പെട്ടെന്ന് സംഘടന സംവിധാനത്തിലാവേശിപ്പിച്ചു വിജയിച്ചതാണ് മോഡി മോഡൽ.
ഈ സാമൂഹിക -രാഷ്ട്രീയ സാഹചര്യത്തിൽ വേണം കൊണ്ഗ്രെസ്സിന്റെ ഭാവിയെകുറിച്ച് വിഭാവനം ചെയ്യുവാൻ. നൂറു കൊല്ലം മുമ്പ് ഗാന്ധിജി കോൺഗ്രസിൽ സജീവ്മാകാൻ തുടങ്ങിയപ്പോൾ കോൺഗ്രസ്സ് പാർട്ടി ഇതിലും ദുർബലമായിരുന്നു. അന്ന് 'കോൺഗ്രസ്സ് മുക്ത ' ഇന്ത്യ സാമ്രാജ്യ ഭരണകൂടത്തിന്റയും വർഗീയ രാഷ്ട്രീയത്തിന്റെയും ആവശ്യമായിരുന്നു. ഇന്നും തിക്ച്ചും വ്യത്യസ്ത സാമൂഹിക -രാഷ്ട്രീയത്തിൽ കോൺഗ്രസ്സ് നേരിടുന്ന വെല്ലുവിളി അതിനു ദേശീയ തലത്തിൽ ഒരു പുതിയ രാഷ്ട്രീയ നൈതീക ധാർമ്മികതയും നെഹ്രുവിയൻ പ്രത്യയ ശാസ്ത്ര ദൃഢതയും അടിസ്ഥാന തലം തൊട്ടുള്ള ജനായത്തവൽക്കരണവുമാണ്.
ഒരു അധികാരം ഭരണ പാർട്ടി എന്നതിലുപരി കോൺഗ്രസ്സ് വീണ്ടും ഒരു  ദേശീയ ജനായത്ത ബഹുജന പ്രസ്ഥനമാകണം.
സമൂഹം മാറിയെങ്കിലെ രാഷ്ട്രീയം മാറുകയുള്ളൂ. ഇന്ത്യയിലെ വർഗീയ രാഷ്ട്രീയ വിവേചന അധികാര രാഷ്ട്രീയത്തിന് ബദലുണ്ടാകണമെങ്കിൽ കോൺഗ്രസ്സ് സമൂഹത്തിൽ നിരന്തരം ഇടപെടുന്ന ഒരു സാമൂഹിക രാഷ്ട്രീയ പ്രസ്ഥാനമായി മാറണം.
മാറിയ വിവിര -സാങ്കേതിക മാധ്യമ സാഹചര്യത്തിൽപോലും ഏറ്റവും പ്രധാനം വിവിധ വിഭാഗങ്ങളിളുള്ള സാമൂഹിക രാഷ്ട്രീയ വിശ്വാസ്യത നേടുക എന്നതാണ്.
ഇന്ത്യൻ നാഷണൽ കൊണ്ഗ്രെസ്സിനെ വെറും വോട്ടു നോക്കി തിരെഞ്ഞെടുപ്പ് യന്ത്രം എന്നതിൽ ഉപരിയുള്ള രാഷ്ട്രീയ സാമൂഹിക ഭാവനയും ദർശനവുമുണ്ടെങ്കിലേ അത് സാധിക്കുകയുള്ളൂ.
എന്തിന് പുതിയ ആളുകൾ കോൺഗ്രസിൽ ചേരണം എന്ന് അർജവത്തോട് പറയാനുള്ള രാഷ്ട്രീയ -സാമൂഹിക കാഴ്ചപ്പാടുകൾ വേണം. അത് മാത്രം അല്ല സാധാരണ ജനങ്ങൾക്ക് കോൺഗ്രസ്സ് പാർട്ടിയെയും നേതാക്കളെയും കുറിച്ചുള്ള സിനിക്കൽ അവജ്ഞ മാറ്റാൻ സാധിക്കുന്നത് അടിസ്ഥാന തലത്തിൽ സാമൂഹിക പ്രവർത്തനവും രാഷ്ട്രീയ പ്രവർത്തനവും യോജിപ്പിച്ചുള്ള പോസിറ്റീവ് പൊളിറ്റിസിലൂടെയെ സാധിക്കുകയുള്ളൂ.
കോണ്ഗ്രസ് കേരളത്തിലും മറ്റു സംസ്ഥാനങ്ങളിൽ നേരിടുന്ന വെല്ലുവിളികൾ സമാനമാണ്. അടിസ്ഥാന തലത്തിൽ തിരഞ്ഞെടുപ്പിന് മുമ്പുള്ള പ്രവർത്തനത്തിന് അപ്പുറം പ്രവർത്തകനം ഇല്ല. പാർട്ടിയിൽ ആളുകൾ ചേരുന്നതിന്റ പ്രധാന ഇൻസെൻറ്റിവ് സർക്കാർ അധികാരത്തിന്റെയും ഭരണത്തിന്റെയും ഗുണഭോക്താവ് ആകുക എന്നത് മാത്രമായി. അതിനുള്ള ട്രാക്ക് മാത്രമായി ഗ്രൂപ്പ് പ്രവർത്തനം. പാർട്ടിയിൽ ഫണ്ട് മാനേജർമാരും മാധ്യമവക്താക്കളും പ്രധാന നേതാക്കളുടെ അശ്രീതരും പ്രധാനമായും. വിവിധ സംസ്ഥാനങ്ങളിൽ സംഘടന സംവിധാനം ക്ഷയിച്ചു വിവിധ നേതാക്കളുടെ നെറ്റ്വർക്ക് മാത്രമായി.
ഈ അവസ്ഥക്ക് മാറ്റം വരാൻ മുകളിൽ തൊട്ട് അടിവരെ മാറ്റങ്ങളുണ്ടാകണം. ഭരണ-അധികാര അവസര വാദ രാഷ്ട്രീയത്തിനു അപ്പുറം പുതിയ രാഷ്ട്രീയ നൈതീകതയും ഉറച്ച പ്രത്യയ ശാസ്ത്ര നിലപാടുകൾ വേണം.
ഇന്ത്യയിൽ അടുത്ത മുപ്പതു കൊല്ലം എന്ത് തരം രാഷ്ട്രീയമാണ് എന്നതിനെ കുറിച്ച് കൃത്യമായി വിശകലനവും കാഴ്ചപ്പാടുകളും വേണം.
അതിനുവേണ്ടത് ആശയങ്ങളുടെ ജനായത്തവൽക്കരണമാണ്. നൂറുശതമാനം മതേതര ജനായത്ത പ്രസ്ഥാനമാകണം. അധികാര രാഷ്ട്രീയത്തിന് അപ്പുറത്ത് ചിന്തിക്കുകയും പ്രവർത്തിക്കുന്നവരെയും കോൺഗ്രസ്സ് പ്രസ്ഥാനത്തിൽ എല്ലാ തലത്തിലും കൊണ്ടു വരണം.
കോൺഗ്രസ്സ് എല്ലായിടത്തും പലതരമായാൽ പലതരം അവസരവാദ അധികാര രാഷ്ട്രീയമായാൽ പാർട്ടി വീണ്ടും ദുർബലമാകും.
ഇന്ത്യയിലെ എല്ലാം ജാതി -മത -ഭാഷ വിഭാഗങ്ങളെയും ഉൾകൊള്ളുന്ന ന്യൂനപക്ഷ വിഭാഗങ്ങളുടെയും പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെയും വിശ്വാസ്യത വീണ്ടു എടുത്താൽ മാത്രമേ കോൺഗ്രസിന് ഇന്ത്യയിൽ രാഷ്ട്രീയ ഭാവിയുള്ളൂ.
ഒരു വശത്തു കോൺഗ്രസ്സിൽ നിന്ന് പിരിഞ്ഞുപോയ തൃണമൂൽ കോണ്ഗ്രസ്, വൈ എസ്‌ ആർ കോൺഗ്രസ്സ്, എൻ സി പി എന്നിവരെ കോൺഗ്രസ്സ് പ്രസ്ഥാനത്തിന്റയൊ മുന്നണിയുടെയൊ ഭാഗമാക്കുക. മരുഭാഗത്തു കോൺഗ്രസിന് മുപ്പതു കൊല്ലം മുമ്പിൽ കണ്ടു സാകല്യ രാഷ്ട്രീയ നൈതീക ദർശനനുണ്ടാകേണ്ടതുണ്ട്.
ഇരുപത്തിഒന്നാം നൂറ്റാണ്ടിൽ കോൺഗ്രസ്സ് ഗാന്ധിയൻ രാഷ്ട്രീയ നൈതീകത രാഷ്ട്രീയ പ്രയോഗത്തിൽ എല്ലാ തലത്തിലും വീണ്ടു എടുക്കേണ്ടതുണ്ട്. ഖദർ ധരിക്കുക, ഗാന്ധി ജയന്തി ആഘോഷിക്കുക, ഗാന്ധി സൂക്തങ്ങൾ ഉരുവിടുക എന്ന ടോക്കാണിസത്തിന് അപ്പുറം ഗാന്ധിയൻ രാഷ്ട്രീയ നൈതീകത അനുദിന രാഷ്ട്രീയ പ്രയോഗത്തിൽ കൊണ്ടു വന്നാൽ മാത്രമേ കോൺഗ്രസിന് ഒരേ സമയം സാമൂഹിക പരിവർത്തന പ്രസ്ഥാനവും രാഷ്ട്രീയ പരിവർത്തന പ്രസ്ഥാവുമാകാൻ കഴിയൂ.
തിരെഞ്ഞെടുപ്പ് സമയത്തു കതിരിൽ കൊണ്ടു വളം വച്ചാൽ മാത്രം കോൺഗ്രസ്സ് തെരെഞ്ഞടുപ്പിൽ ജയിക്കില്ല. കോൺഗ്രസ്സിനെ ഒരു തിരെഞ്ഞെടുപ്പ് യന്ത്രമായി മാത്രം കണ്ടാൽ അതിനു സാധാരണ ജനങ്ങളുടെ വിശ്വാസ്യത തിരിച്ചു പിടിക്കാനാകില്ല. നേതാക്കളെ തിരഞ്ഞെടുപ്പിന് മുമ്പോ പിൻപോ മാറ്റിയത് കൊണ്ടോ കോസ്മെറ്റിക് മാറ്റങ്ങൾ കൊണ്ടു വലിയ മാറ്റങ്ങൾ ഉണ്ടാകില്ല.
ഇന്ത്യയിൽ എല്ലായിടത്തും അടിസ്ഥാന തലത്തിൽ ലക്ഷകണക്കിന് സാധാരണക്കാർ ചേർന്നെങ്കിലെ കോൺഗ്രസ്സ് അടിത്തട്ടിൽ സജീവമാകുകയുള്ളൂ. അടിത്തട്ടിൽ പ്രവർത്തിക്കുന്ന കോൺഗ്രസ്സ് പ്രവർത്തകരെ കൂടെ നിർത്തി നേതൃത്വ ഗുണമുള്ളവർക്ക് സ്വതന്ത്രമായി നേതൃത്വത്തിലേക്ക് വളരാനുള്ള സാഹചര്യമുണ്ടായാലേ കോൺഗ്രസ്സ് പ്രസ്ഥാനം വളരുകയുള്ളു.
കോൺഗ്രസിന് തലമുറ മാറ്റം വരേണ്ടത് ആശയ -ആദർശങ്ങളുടെ വീ ണ്ടെടുപ്പിലും അത്പോലെ ജനായത്തവൽക്കരണത്തിലൂടെമേ സാധിക്കുകയുള്ളൂ. കൂട്ടായ നേതൃത്വവും രാഷ്ട്രീയ സത്യ സന്ധതയും വേണം. നേതൃത്വത്തിൽ ഉള്ളവർക്ക് പാർട്ടിക്കുള്ളിലും വെളിയിലും അകൗണ്ടബിലിറ്റി വേണം.
ഇന്ത്യ 2050 ഇൽ എന്തായിരിക്കും എന്തായിരിക്കണം എന്ന സാകല്യ ദർശനവും കാഴ്ചപ്പാടുകളും രാഷ്ട്രീയ പ്രയോഗത്തിൽ കൊണ്ടു വന്നു അഞ്ചു കൊല്ലം കഠിന പരിശ്രമം ചെയ്തു പത്തു ലക്ഷം പുതിയ പൗരന്മാരെ, യുവാക്കളെ കോൺഗ്രസിന് ആകർഷിക്കാൻ കഴിഞ്ഞാൽ വീണ്ടും ഇന്ത്യൻ നാഷണൽ ഇന്ത്യയിലെ സമൂഹത്തെയും രാഷ്ട്രീയത്തെയും മാറ്റാൻ പ്രാപ്തിയുള്ള ബഹുജന പ്രസ്ഥാനമാകും.
ജെയസ് അടൂർ.
പിൻകുറിപ്പ്
നേരത്തെ എഴുതി പോസ്റ്റ്‌ ചെയ്യാൻ മറന്ന ഒരു പോസ്റ്റ്‌ ഇന്ന് ശ്രദ്ധയിൽ പെട്ടു.

#Congress_articlebyJSadoor

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക