എ. കെ. ആന്റണിയുടെ മകന്‍ അനില്‍ ആന്റണിക്ക് വ്യക്തിത്വം ഇല്ല., അയാള്‍ ഒരു പിശാചാണ്., വഞ്ചകനനാണ്., നന്ദികെട്ടവനാണ് ഇങ്ങനെയാല്ലാമാണ് കോണ്‍ഗ്രസ്സുകാരും കേരളത്തിലെ പത്രങ്ങളും ചാനലുകളും അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. അദ്ദേഹം ചെയ്ത വലിയ പാതകമെന്തെന്നാല്‍ ബി ജെ പി എന്ന പൈശാചിക പാര്‍ട്ടിയില്‍ ചേര്‍ന്നു എന്നുള്ളതാണ്. അര്‍ എസ്സ് എസ്സ് എന്ന ഫാസിസ്റ്റ് സംഘടനയുടെ കൊടിക്കീഴിലേക്ക് വലിഞ്ഞുകയറിയവനാണ്. എങ്ങനെയുണ്ട് വിശേഷണങ്ങള്‍ ?
സ്വന്തം പിതാവിന്റെ അഭിപ്രായങ്ങളും വിശ്വാസങ്ങളും മക്കളും പുലര്‍ത്തിക്കൊള്ളണമെന്നാണ് കേരളത്തിലെ പത്രക്കാരുടെയും ചാനലുകാരുടെയും കല്‍പന. മക്കള്‍ക്ക് വ്യക്തിത്വം പാടില്ലെന്ന് ശഠിക്കുന്ന ഇക്കൂട്ടര്‍ക്ക് സ്വന്തം മക്കളുടെ കാര്യത്തില്‍ എന്തഭിപ്രായമാണ് പറയാനുള്ളത്., അവരും വ്യക്തിത്വമില്ലാത്തവരായി വളരണം എന്നാണോ ? അപ്പോള്‍ ഇവര്‍ പറഞ്ഞുവരുന്നത് വെറും കാപട്യം., ജനങ്ങളെ വിഢികളാക്കാനുള്ള വിദ്യ. ഇവര്‍ പറയുന്നത് വെള്ളംതൊടാതെ വിഴുങ്ങുന്ന വലിയൊരു വിഭാഗം കൂട്ടര്‍ കേരളത്തിലുണ്ട് എന്നുള്ളതാണ് നിര്‍ഭാഗ്യകരം.
കേരളത്തിലെ രാഷ്ട്രീയ ചേരുവകളായ യു ഡി എഫും, എല്‍ ഡി എഫും സ്വന്തം അണികളെ പിടിച്ചുനിറുത്താനാണ് ബി ജെ പി ഒരു ഭൂതമാണന്നും ആര്‍ എസ്സ് എസ്സ് ഒരു ഭീകരസംഘടന ആണെന്നും പറഞ്ഞ് ജനങ്ങളെ ഭയപ്പെടുത്തുന്നത്. അവരുടെ അണികളില്‍ വിദ്യാഭ്യാസവും വിവരവും ഉള്ളവര്‍ യാഥാര്‍ത്ഥ്യം മനസിലാക്കി തുടങ്ങി. അതിന്റെ ഫലമായിട്ടാണ് അവര്‍ നരേന്ദ്ര മോദിയെ അനുകൂലിക്കുന്നതും ബി ജെ പിയെ സ്വീകരിക്കുന്നതും. മുസ്‌ളീം ലീഗുപോലെ ഒരു വര്‍ഗീയ പാര്‍ട്ടിയല്ല ബി ജെ പി. അതില്‍ എല്ലാമതവിഭാഗങ്ങള്‍ക്കും ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ സാധിക്കും. എന്നാല്‍ ലീഗില്‍ മുസ്‌ളീം വിഭാഗക്കാര്‍ക്കുമാത്രമെ അംഗത്വമുള്ളു. കേരള കോണ്‍ഗ്രസ്സും പൊതുവെ ഒരു മതസംഘടനയാണെന്ന് പറയാം. അതിനെ നിയന്ത്രക്കുന്നത് മതമേലദ്ധ്യക്ഷന്മാരാണ്. പേരിനുംമാത്രം മറ്റ് മതവിഭാത്തിലുള്ള ഏതാനുംപേര്‍ക്ക് അംഗത്വമുണ്ടെന്നു മാത്രം. മറ്റു മതവിഭാഗക്കാര്‍ക്ക് അതില്‍ ചേരാന്‍ താത്പര്യവുമില്ല.
കോണ്‍ഗ്രസ്സും കമ്മ്യൂണിസ്റ്റുംപോലെ ബി ജെ പിയും ഒരു രാഷ്ട്രീയ സംഘടനയാണ്. ആ പാര്‍ട്ടിയാണ് ഇന്ന് ഇന്‍ഡ്യ ഭരിക്കുന്നത്. ലോകം ആദരിക്കുന്ന നരേന്ദ്ര മോദിയാണ് അതിന്റെ നേതാവ്. ഇന്‍ഡ്യാക്കാര്‍ക്ക് ലോകത്തില്‍ മാന്യത നേടിക്കൊടുത്ത നേതാവ്. അദ്ദേഹം ഭരിച്ച കഴിഞ്ഞ ഒന്‍പത് വര്‍ഷം ഇന്‍ഡ്യയില്‍ വര്‍ഗീയ ലഹളകള്‍ ഉണ്ടായിട്ടില്ല. എന്നാല്‍ കോണ്‍ഗ്രസ്സ് ഭരിച്ചിരുന്നപ്പോള്‍ രാജ്യത്ത് വര്‍ഗീയ പോരാട്ടങ്ങള്‍ സാധാരണമായിരുന്നു. അനേകായിരങ്ങള്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്.
അനില്‍ ആന്റണിക്ക് രാജ്യത്തെ ഏതുപാര്‍ട്ടിയിലും ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. ആന്റണിയുടെ മകനായതുകൊണ്ട് കോണ്‍ഗ്രസ്സില്‍തന്നെ നിലകൊള്ളണമെന്ന് ശഠിക്കുന്നത് ശുദ്ധ ഭോഷ്‌കാണ്. ഓരോരുത്തരുടെയും വിശ്വസങ്ങളാണ് അവനവന്റെ രാഷ്ട്യീയവും മതപരവുമായ പ്രവര്‍ത്തന മണ്ഡലങ്ങള്‍ ഏതായിരിക്കണമെന്ന് തീരുമാനിക്കുന്നത്. മറ്റൊരാള്‍ക്ക് അതില്‍ അഭിപ്രായം പറയാന്‍ അവകാശമില്ല. അനില്‍ കോണ്‍ഗ്രസ്സിനെ വഞ്ചിച്ചെന്ന് ചിലര്‍ പറയുന്നു. അയാള്‍ കോണ്‍ഗ്രസ്സുകാരന്‍ ആയിരുന്നില്ല കോണ്‍ഗ്രസ്സിന്റെ സൈബര്‍ സെല്ലില്‍ ജോലിചെയ്തിരുന്നു., അത്രമാത്രം.
അരികൊമ്പനെയല്ല കുഴിയാനയെ ആണ് ബി ജെ പി ക്ക് കിട്ടിയതെന്ന് കെ പി സി സി പ്രസിഡണ്ട് സുധാകരന്‍ പറയുന്നു. കുഴിയാന പോയതിന് എന്തിനാണ് കോണ്‍ഗ്രസ്സുകാര്‍ ഇത്രയധികം വേവലാതിപ്പെടുന്നത്. ഭാവി പ്രധാനമന്ത്രിയാകാന്‍ കുപ്പായം തയ്പിച്ചുവെച്ചിരിക്കുന്ന രാഹുല്‍ ഗന്ധി സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ചെയ്ത് അനിലിനെ ആക്ഷേപിച്ചിരിക്കുന്നു. താനൊരു ട്രോളര്‍ മാത്രമാണന്ന് അദ്ദേഹം വീണ്ടും തെളിയിച്ചിരിക്കയാണ്. സോഷ്യല്‍ മീഡിയയിലൂടെ മറ്റുള്ളവരെ ആക്ഷേപിക്കുന്ന അനേകായിരം ക്ഷുദ്രജീവികളില്‍ ഒരാളാണ് താനെന്ന് തെളിയിച്ചിരിക്കയാണ് രാഹുല്‍.
സൂററ്റ് കോടതിവിധിക്കെതിരെ അപ്പീല്‍ കൊടുക്കില്ലെന്നും ജയില്‍വാസം അനുഷ്ടിക്കാന്‍ തയ്യാറാണെന്നും വാശിപിടിച്ച രാഹുല്‍ അവസാനം വലിയൊരു പ്രകടനവുമായി സെഷന്‍സ് കോടതിയില്‍ചെന്ന് കീഴടങ്ങി. കോണ്‍ഗ്രസ്സില്‍ അവശേഷിച്ചിരിക്കുന്ന ആരോ വിവരമുള്ള വ്യക്തി ( കെ സി വേണുഗോപാല്‍ ആകാന്‍ വഴിയില്ല. അദ്ദേഹമാണല്ലോ ഇദ്ദേഹത്തെകൊണ്ട് കുരങ്ങുകളിപ്പിക്കുന്നത്.) ഉപദേശിച്ചുകാണും ജയിലില്‍ പോയാല്‍ വീരപരിവേഷമൊന്നും കിട്ടത്തില്ലെന്ന്. സവര്‍കര്‍ ജയില്‍വാസം അനുഷ്ടിച്ചത് ബ്രിട്ടീഷുകാര്‍ക്കെതിരെ പൊരുതിയതിനാണ്. രാഹുല്‍ ജയിലില്‍ പോകുന്നത് മോദി സമുദായത്തെ മൊത്തത്തില്‍ ആക്ഷേപിച്ചതിനാകുമല്ലോ. അതിന്റെപേരില്‍ മാന്യത കിട്ടത്തില്ല. രാഹുലിനെ ഉപദേശിച്ച് വഴിതിരിച്ചുവിട്ട വ്യക്തി വിവരമുള്ളവനാണ്.
സാം നിലമ്പള്ളില്‍.
samnilampallil@gmail.com
#Anilantoney_article