കേരളത്തിലെ ക്രിസ്ത്യാനികളിൽ എല്ലാ വിഭാഗങ്ങളും പല തരം അരക്ഷിതാവസ്ഥകൾ നേരിടുന്നുണ്ട്.അരക്ഷിതത്വം എന്നത് ഒരു സാമൂഹിക ധാരണയും നരേറ്റിവുമാണ്. അതു ' വസ്തു നിഷ്ടമാണോ ' എന്ന് ചോദിച്ചാൽ ധാരണകൾ പെട്ടന്ന് മാറില്ല. കാരണം perception ഒരു ദിവസം കൊണ്ടു ഉണ്ടാകുന്നത് അല്ല. അതു പതിയെ രൂപപ്പെടുന്നതാണ്
ഇന്ത്യയിൽ തന്നെ ഏറ്റവും ഫെ ർട്ടിലിറ്റി കുറഞ്ഞ വിഭാഗമാണ് കേരളത്തിലെ ക്രിസ്ത്യാനികൾ. അത് കൊണ്ടു തന്നെ ജന സംഖ്യാ അനുപാതം കുറഞ്ഞു വരുന്നു. ഇതിന്റ പ്രധാന കാരണം പ്രായേണ സ്ത്രീകൾക്ക് കൂടുതൽ വിദ്യാഭ്യാസവും ജോലിയൊക്കെ ഉണ്ടായത് കൊണ്ടു സർവീസ് ക്‌ളാസിലേക്ക് മാറിയവർക്ക് കുട്ടികളെ പ്രസവിക്കുവാനോ നോക്കാനോ സമയം ഇല്ല.
എന്റെ വല്ല്യമ്മിച്ചിക്ക് പത്തു കുട്ടികൾ. എന്റെ അമ്മക്ക് രണ്ടു കുട്ടികൾ. എന്റെ അമ്മക്ക് നല്ല വിദ്യാഭ്യാസവും ജോലിയും റീ പ്രൊഡകറ്റിട്ടിവ് ഹെൽത്തിനെകുറിച്ച് നല്ല ബോധവും ഉണ്ടായിരുന്നു. എന്റെ അമ്മ empowered ആയിരുന്നു. സ്വയം തീരുമാനം എടുക്കാൻ ഉള്ള ശേഷിയും.
ചുരുക്കത്തിൽ പെർ ക്യാപിറ്റ ഇൻകം കൂടിയത് അനുസരിച്ചു ഫേർട്ടിലിറ്റി കുറഞ്ഞു.
രണ്ടാമത്തെ പ്രശ്നം കുട്ടികളെ എല്ലാം കരിയറിസ്റ്റ് ആക്കി. പഠിച്ചു എവിടെയെങ്കിലും പോയി വലിയ ശമ്പളം വാങ്ങി ജീവിക്കുക എന്നത് പൊതു ധാരണയായി. ഹൈ റിസ്ക് പൊളിറ്റിക്കൽ കരിയറിൽ മധ്യ - ഉപരി മധ്യ വർഗ്ഗത്തിൽ നിന്ന് കുട്ടികൾ പോകാതയായി. 1985 വരെ മധ്യവർഗ്ഗത്തിൽ നിന്നുള്ള ഒരുപാട് പെർ വിദ്യാർത്ഥി രാഷ്ട്രീയത്തിൽ സജീവമായി. ഞാനും വിദ്യാർത്ഥി രാഷ്ട്രീയത്തിൽ സ്കൂൾ തലം മുതൽ എല്ലാ തെരെഞ്ഞെടുപ്പിലും വിജയിച്ചു. പക്ഷെ വീട്ടുകാർ എല്ലാം കൂടി പൂനയിലേക്ക് വണ്ടി കയറ്റി.
എന്റെ മകൻ വളരെ നല്ല രാഷ്ട്രീയ ബോധവും അറിവും ഉണ്ട്. പക്ഷെ അയാൾക്ക് കേരളം വളരെ ചെറിയ സ്ഥലമാണ്. അയാളുടെ കാൻവാസ് ലോകമാണ്. എന്റെ അച്ഛൻ അല്ല അയാളുടെ അച്ഛൻ.
ഇതു കൊണ്ടൊക്കെ സംഭവിക്കുന്നത് എന്താണ്? പള്ളികളിൽ പോലും ചെറുപ്പക്കാർ കുറഞ്ഞു. ഇപ്പോഴത്തെ ട്രെൻഡ് എത്രയും വേഗം എങ്ങോട്ടെങ്കിലും നാട് വിടുക എന്നതാണ്.
അതിന് സാമൂഹിക സാമ്പത്തിക കരണങ്ങൾ ഉണ്ട്. വർഗീയ രാഷ്ട്രീയം കൂടുന്നതിലെ ആശങ്കകൾ ഉണ്ട്..മോഡിയുടെ മൂന്നാം വരവിൽ ആശങ്കയുണ്ട്.
അതേ സമയം കേരളത്തിൽ ഒരു കാലത്തു വലിയ സാമ്പത്തിൽ ജീവിച്ച പ്ലാന്റർമാരും ചെറുകിട റബർ കർഷകരും സാമ്പത്തിക പ്രാരാബ്ദത്തിലാണ്.
ബി ജെ പി യുടെ രണ്ടാം വരവിൽ മിക്കവാറും എല്ലാം സഭകളുടെയും ക്രിസ്തീയ പ്രസ്ഥാനങ്ങളുടെയും എഫ് സി ആർ എ സസ്പെൻഡ് ചെയ്തു. ബാങ്ക് അക്കൌണ്ട് ഫ്രീസ് ചെയ്തു. ബി ജെ പിയിലും ആർ എസ് എസി ലും കാണേണ്ടവരെ കണ്ടു എഫ് സി ആർ എ തിരികെ കിട്ടിയതാണ് മെത്രാൻമാർക്ക് കിട്ടിയ മെസ്സേജ്.
ഞങ്ങളുടെ വഴിക്കുവന്നാൽ നിങ്ങളെ നോക്കിക്കോളാം.
സത്യത്തിൽ ക്രിസ്ത്യാനികളുടെ ജന സംഖ്യ 3 ശതമാനംത്തിൽ നിന്നു 2.5 % വും ഇപ്പോൾ 2.3% മാത്രവുമാണ് ഇന്ത്യയിൽ. അത് കൊണ്ടു തന്നെ ഒരു ചെറിയ ന്യൂനപക്ഷമായതു കൊണ്ടു അവരെ രക്ഷകർതൃ രാഷ്ട്രീയത്തിൽ കൊണ്ടു വന്നു അല്പം അപ്പകഷ്ണം കൊടുത്താൽ പ്രശ്നം ഇല്ല. അത് മാത്രം അല്ല യുറോപ്പ് - അമേരിക്ക വിദേശ കാര്യ പി ആർ ൽ പ്രയോജനപ്പെടും.
ക്രിസ്ത്യാനികളിൽ 80-85% കോൺഗ്രെസ്സിനും യൂ ഡി എഫ് നുമാണ് വോട്ട് ചെയ്തിരുന്നത്. കോൺഗ്രസിൽ തുടക്കം മുതൽ ക്രിസ്ത്യാനികൾ നേതൃത്വ സ്ഥാനത്തു ഉണ്ടായിരുന്നു. എന്നാൽ ഇന്ന് ക്രിസ്ത്യാനികൾ ആയ കൊണ്ഗ്രെസ്സ് നേതാക്കൾകിടയിൽ പോലും കോൺഗ്രസിൽ അവർ എല്ലായിടത്തും അവഗണിക്കപ്പെടുന്നു എന്ന ധാരണ പ്രബലമാണ്. കേരളത്തിൽ കൊണ്ഗ്രെസ്സിന്റെ നേതൃത്വ സ്ഥാനത്തു ക്രിസ്ത്യാനികൾ ഇല്ല. കേന്ദ്രത്തിലും. അതിന്റ വസ്തുതകൾ നോക്കാതെ അതാണ് വളരുന്ന ധാരണ
അത് കൊണ്ടു തന്നെ ക്രിസ്ത്യൻ സമുദായത്തിൽ പൊതുവെ കോൺഗ്രസിൽ ഉള്ള വിശ്വാസം കുറയുന്നു. മെത്രാൻമാർ പറയുന്നത് ജനങ്ങളുടെ പൾസ് കൂടി അറിഞ്ഞാണ്.
വിവിധ സമുദായ /സഭകളുടെ നേതാക്കൾ എന്നോട് ചോദിച്ചിട്ടുണ്ട്. കഴിവും പ്രാപ്തിയും നേതൃത്വ പരിചയവും ലോക പരിചയവുമുള്ള നിങ്ങളെ ഒന്നും ആ പാർട്ടി ഉപയോഗിക്കില്ല. ഉപയോഗിച്ച് കറിവേപ്പില പോലെ കളയും.അടുപ്പിക്കില്ല. കൊണ്ഗ്രെസ്സ് നേതൃത്വത്തിൽഎല്ലായിടത്തും സവർണ ആധിപത്യമാണ്. ജാതി നെറ്റ്വർക്കുകളും ശിങ്കിടി രാഷ്ട്രീയവും ആധിപത്യം സ്ഥാപിക്കുമ്പോൾ ന്യൂനപക്ഷ വിഭാഗങ്ങൾ അവരുടെ വഴിക്കു പോകും. ഇതു ഞാൻ അല്ല പറഞ്ഞത്. കല്യാണത്തിനും മാമോദീസക്കും മറ്റു ചടങ്ങുകൾക്കും കേട്ടതാണു.
ഇതു എല്ലാ ദിവസവും ഒരു തരത്തിൽ അല്ലെങ്കിൽ മറ്റു ഒരു തരത്തിൽ എല്ലാ ക്രിസ്ത്യൻ സാമൂഹിക പരിപാടിയിൽഎല്ലാം ചർച്ചയാണ്. നേതാക്കളുടെ ശിങ്കിടി അടിക്കാൻ ആത്മഭിമാനം ഉള്ള ക്രിസ്ത്യൻ കൊണ്ഗ്രെസ്സ് നേതാക്കളും പോകില്ല.
ഇതിന്റ പരിണിത ഫലമാണ് കേരളത്തിൽ കോട്ടയം തൊട്ട് തെക്കോട്ടട്ടുള്ള ജില്ലകളിളും എറണാകുളത്തിനു വടക്കോട്ടും കോൺഗ്രസിന് വോട്ട് കുറഞ്ഞത്. പിണറായി വിജയൻ ഇതു മനസ്സിലാക്കി കൃത്യമായി സോഷ്യൽ എൻജിനീറിങ് നടത്തി. മാണി ഗ്രൂപ്പിനെ കൂടെ കൂട്ടി. എല്ലാ സമുദായങ്ങളിൽ നിന്നിം കൊ ഓപ്റ്റ് ചെയ്തു. കമ്മ്യൂണിസ്റ്റു അല്ലത്ത ഓർത്തഡോൿസ് കാരി ഇന്ന് മന്ത്രി. മാർത്തോമാകാരൻ തിരുവല്ല സ്ഥിരം എം എൽ എ. സി എസ് ഐ ക്കാരൻ മന്ത്രി. ക്നാനായക്കാരൻ നെതവ്. പാത്രിയർകീസ് നേതാക്കൾ. പിണറായി വിജൻ സോഷ്യൽ എഞ്ചിനീറിങ് നേരത്തെ നടത്തിയാണ് രണ്ടാമതും തിരെഞ്ഞെടുക്കുപെട്ടത്.
അതെ സമയം കൊണ്ഗ്രെസ്സിൽ അവഗണിക്കപ്പെടുന്നു എന്ന ധാരണ കൊണ്ഗ്രെസ്സ് നേതാക്കളിലും സമൂഹത്തിലും പ്രബലം.
ഇതോക്കേ കൊണ്ടു പല വിധ അരക്ഷിത ബോധമുള്ള ക്രിസ്ത്യാനികൾ ആപ്പ് തൊട്ട്, 20/20/ എൽ ഡി എഫ് / ബിജെപി എന്നിവടങ്ങളിലേക്ക് ഡ്രിഫ്റ്റ് ചെയ്യുന്നു.
കാശുള്ള ക്രിസ്ത്യാനിക്ക് ആരായാലും പ്രശ്നംഇല്ല. കാശില്ലാത്ത ക്രിസ്ത്യാനിക്ക് എങ്ങനെ എങ്കിലും സുരക്ഷിതമായി ജീവിക്കണം.അതുമല്ലെങ്കിൽ കടമെടുത്താണ് എങ്കിലും പിള്ളേരെ വെളിയിൽ വിടണം.
ഒരു ക്രിസ്ത്യാനി യൂത്ത് കൊണ്ഗ്രെസ്സ് നേതാവ് കാനഡയിലേക്ക് പോകാൻ തീരുമാനിച്ചു. ഇവിടെ നിന്ന് കൊണ്ഗ്രെസ്സ് നേതൃത്വത്തിൽ വരരുതോ എന്ന് ചോദിച്ചപ്പോൾ നമ്മുടെ അപ്പൻ മന്ത്രിയോ വൻ കൊണ്ഗ്രെസ്സ് നേതാവോ അല്ല. എന്റെ ജാതിയും മതവും കൊണ്ടൊന്നും അവിടെ സ്കോപ്പ് ഇല്ല. പത്തു പോലീസ് കേസ് ഒരു വിധത്തിൽ തീർത്തിട്ടാണ് സ്ഥലം വിടാൻ തീരുമാനിച്ചത്
കേരളത്തിൽ ക്രിസ്ത്യൻ സമുദായയത്തിലും മുസ്ലിം സമുദായത്തിലും വിഭിന്നമായ അരക്ഷിത ബോധം കൂടുന്നുണ്ട്. ഇതൊക്കെ വസ്തുതകൾക്കുപരി വളർന്നു വരുന്ന ധാരണകളാണ്.അങ്ങനെയുള്ള അരക്ഷിത ബോധത്തെ വളർത്തി കലക്ക വെള്ളത്തിൽ മീൻ പിരിക്കാനാണ് ബി ജെ പി ശ്രമിക്കുന്നത്. അനിൽ ആന്റണി എന്ന വ്യക്തിയെക്കാൾ ബി ജെ പി ലക്ഷ്യമാക്കുന്നത് പുതിയ നരേറ്റിവാണ്.അതിൽ ഒരു സത്യസന്ധതയും ഇല്ലന്നത് വേറെ കാര്യം.
ഇതൊക്കെ ആരും ഇതു പോലെ തുറന്നു എഴുതില്ല. ഭയമാണ്. ഞാൻ നിരന്തരം കാണുന്നതും കേൾക്കുന്നതു മൊക്കെ നേരെ ചൊവ്വേ എഴുതിയെന്നെയുള്ളു
സംഘടനയും പുന സംഘടനയും വീട്ടു വഴക്കുമായി തിരക്കിൽ ആയിരിക്കുന്നവർ കാലിന്റെ അടിയിലെ മണ്ണ് ഒഴുകി പോകുന്നത് ത് അറിയുന്നില്ല.
ചെവിയുള്ളവർ കേൾക്കട്ടെ. കണ്ണുള്ളവർ കാണട്ടെ.
#christaianity_in_kerala