അങ്ങനെ വന്ദേഭാരത് ട്രെയിനും കേരളത്തില്‍ ഓടിത്തുടങ്ങി. വരില്ല വരില്ല എന്ന് ഇടതുപക്ഷവം വലതുപക്ഷവും ആണയിട്ട് പറഞ്ഞതുകൊണ്ടാംകാം അവരാരും അറിയാതെ ട്രെയിന്‍ സഹ്യപര്‍വതം പിന്നിട്ട് കേരളമണ്ണില്‍ പ്രവേശിച്ചത്. മധുരിച്ചിട്ട് തുപ്പാനുംവയ്യ കയ്ച്ചിട്ട് ഇറക്കാനും വയ്യഎന്ന അവസ്ഥയിലാണ് അവരിപ്പോള്‍. മറ്റൊന്നും പറയാനില്ലാത്തതുകൊണ്ട് 2024 ലെ ഇലക്ഷനെ ലക്ഷ്യംവച്ചുകൊണ്ടുള്ള മോദിയുടെ അടവാണെന്നും ഇലക്ഷന്‍ കഴിഞ്ഞാല്‍ വന്ദേഭാരത് ചന്തിയിലെ പൊടിയുംതട്ടി തിരിച്ചുപോകുമെന്നാണ് സഹാക്കള്‍ പ്രചരിപ്പിക്കുന്നത്.
മറ്റൊരു ആരോപണം ട്രെയിനിന് സ്വീഡില്ലെന്നാണ്. 70-80 മൈല്‍ സ്പിഡില്‍ മാത്രമെ ട്രെയിന്‍ സഞ്ചരിക്കത്തുള്ളു. ഇതേ സ്പീഡില്‍ ഓടുന്ന വേറെവണ്ടികള്‍ കേരളത്തിലൂടെ ഓടുന്നുണ്ടത്രെ. സി പി എമ്മിന്റെ രാജ്യസഭാ മെമ്പറായ ജോണ്‍ ബ്രിട്ടാസ് പറയുന്നു ജനശതാബ്ദി എക്‌സ്പ്രസ്സ് തിരുവനന്തപുരത്തുനിന്ന് ആലപ്പുഴവഴി എറണാകുളത്തെത്താന്‍ 3. 17 മിനിറ്റെടുത്തപ്പോള്‍ വന്ദേഭാരത് കോട്ടയംവഴി എറണാകുളത്തെത്താന്‍ 3.18 മിനിറ്റെടുത്തെന്ന്. ഇങ്ങനെ മിനിറ്റ്‌നോക്കി സഹാക്കള്‍ യാത്രചെയ്യാന്‍ തുടങ്ങിയത് എന്നുമുതലാണന്ന് അറിയാന്‍ ജനങ്ങള്‍ക്ക് താത്പര്യമുണ്ടാകും. ഹര്‍ത്താലും വഴിതടയലും നടത്തി യാത്രക്കാരെ ദ്രോഹിച്ച പാര്‍ട്ടിയുടെ പ്രതിനിധിയാണ് സ്പീഡിന്റെ കണക്ക് പറയുന്നത്. ഇപ്പോള്‍ ഭരണത്തിലിരിക്കുന്നതുകൊണ്ട് മാന്യത ചമയുന്നെന്നുമാത്രം. നാളെ ഇവര്‍ പ്രതിപക്ഷത്തായാല്‍ പണ്ടത്തെ ജനദ്രോഹനടപടികള്‍ ആവര്‍ത്തിക്കത്തില്ലെന്ന് ബ്രിട്ടാസിന് പറയാനാകുമോ?
കേന്ദ്രത്തിന് കേരളത്തോടുള്ള അവഗണനയെപറ്റിയാണ് കണക്കുകള്‍ നിരത്തി ബ്രിട്ടാസ് പറയുന്നത്. 60 വര്‍ഷം കോണ്‍ഗ്രസ്സും സോഷ്യലിസ്റ്റ് പാര്‍ട്ടികളും മാറിമാറി കേന്ദ്രം ഭരിച്ചിട്ടും ചെയ്യാതിരുന്ന കാര്യങ്ങളാണ് മോദി ചെയ്തുകൊണ്ടിരിക്കുന്നത്. വന്ദേഭാരത് തന്നെ ഉദാഹരണം. ഇനി വളവുകള്‍ നിവര്‍ത്തി ട്രാക്കുകള്‍ ബലപ്പെടുത്തി ട്രെയിനുകളുടെ സ്പീഡ് വര്‍ദ്ധിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് പറയുന്നു. ഇതെല്ലാം വരാനിരിക്കുന്ന പാര്‍ലമെന്റ് ഇലക്ഷനെ മുന്നില്‍ കണ്ടുകൊണ്ടാണന്ന് ഇടതന്മാരും വലതന്മാരും ആക്ഷേപിക്കുന്നു. അങ്ങനെയെങ്കില്‍ അങ്ങനെതന്നെ ആയിക്കൊള്ളട്ടെ. വികസനം ആരുകൊണ്ടുവന്നാലും ജനങ്ങള്‍ക്ക് സ്വീകാര്യമാണ്., അത് ഇലക്ഷന് മുമ്പായാലും പിന്‍പായാലും. ഇല്ക്ഷനുമുന്‍പ് കോണ്‍ഗ്രസ്സും കമ്മ്യൂണിസ്റ്റു കളും ഇട്ട തറക്കല്ലുകള്‍ ഇപ്പോള്‍ തെരുവുനായ്ക്കള്‍ മൂത്രവിസര്‍ജ്ജനത്തിനാണ് ഉപയോഗിക്കുന്നത്. പദ്ധതികള്‍ മാത്രം എങ്ങുമെത്തിയില്ല.
ബി ജെ പിക്കാര്‍ വന്ദേഭാരതിന്റെ വരവിനെ ആഘോഷിക്കുന്നതിലാണ് ബ്രിട്ടാസിന് പരാതി. ഇത്രനാളും നിങ്ങളെക്കൊണ്ട് സാധിക്കാതിരുന്ന കാര്യം അവരുടെ നേതാവ് രാജ്യംഭരിക്കുമ്പോള്‍ നടപ്പിലാക്കിയത് ആഘോഷിക്കുന്നത് സ്വാഭാവികമല്ലേ. കക്കൂസ് നിര്‍മാണംമുതല്‍ രാജ്യസുരക്ഷവരെയുള്ള കാര്യങ്ങള്‍ മോദിസര്‍ക്കാര്‍ പ്രചരണമാക്കുന്നു എന്നാണ് ബ്രിട്ടാസിന്റെ പരാതി. കക്കൂസ് നിര്‍മാണം മോശമായ ഒന്നാണോ? വടക്കേയിന്‍ഡ്യന്‍ സംസ്ഥാനങ്ങളില്‍ സാധാരണജനങ്ങള്‍ ,സ്ത്രീകള്‍ ഉള്‍പ്പെടെ, വെളിമ്പറമ്പുകളും റോഡരികുകളും കക്കൂസാക്കിയിരുന്ന സ്ഥാനത്താണ് സേഫ്റ്റി ടാങ്കകള്‍ നിര്‍മ്മിച്ച് അതുപയോഗിക്കാന്‍ ജനങ്ങളെ പഠിപ്പിച്ചത് ആക്ഷേപകരമായി ബ്രിട്ടാസ് വിശേഷിപ്പിക്കുന്നെങ്കില്‍ അദ്ദേഹത്തോട് സഹതപിക്കാനല്ലേ സാധിക്കു.
ഒരുകാലത്ത് മദ്രാസ് പട്ടണത്തില്‍ റോഡിലൂടെ നോക്കിനടന്നില്ലെങ്കില്‍ നിങ്ങള്‍ വിസര്‍ജ്യത്തില്‍ ചവിട്ടേണ്ടിവരുന്ന അവസ്ഥ ഉണ്ടായിരുന്നു. മദ്രാസിലെ അമേരിക്കന്‍ കോണ്‍സലേറ്റില്‍ വിസ ഇന്റര്‍വ്യൂവിന് ചെന്നപ്പോള്‍ ഗേറ്റിലെ നീണ്ട ക്യൂവിനുപിന്നില്‍ സ്ഥലംപിടിക്കാന്‍ ഞാന്‍ ഓടുകയായിരുന്നു. അപ്പോള്‍ പിന്നില്‍ നിന്നിരുന്ന മലയാളി എന്നോട്പറഞ്ഞു. സൂക്ഷിക്കണേ റോഡില്‍ ആരോ മലവിസര്‍ജനം ചെയ്തിരിക്കുന്നു. അദ്ദേഹം പറഞ്ഞില്ലായിരുന്നെങ്കില്‍ ഞാനതില്‍ ചവിട്ടിയേനെ. അതുപറഞ്ഞ മാന്യനെ ഞാനിന്നും നന്ദിയോടെ ഓര്‍ക്കുന്നു. അദ്ദേഹം വാണിങ്ങ് തന്നില്ലായിരുന്നെങ്കില്‍ എന്റെ അവസ്ഥ എന്താകുമായിരുന്നു.
പണ്ട് കേരളത്തില്‍നിന്നും മദ്രാസിലേക്ക് പോകുന്ന ട്രെയിന്‍ അവിടെത്താറാകുമ്പോള്‍ കാണുന്ന കാഴ്ച്ച രസകരമായിരുന്നു. റെയിലിന്റെ ഇരുവശങ്ങളിലും ആണ്‍പെണ്‍ വ്യത്യാസമില്ലാതെ പ്രഭാതകര്‍മ്മം നിര്‍വഹിക്കുന്ന കാഴ്ച്ച കാണാത്തവരായി പണ്ട് ഇല്ലായിരുന്നു. ഇന്ന് അതിനെല്ലാം മാറ്റമുണ്ടായത് രാജ്യത്തിന് അഭിമാനകരമല്ലേ. പാമ്പാട്ടികളുടെയും ഭിക്ഷക്കാരുടെയും നാട് എന്നായിരുന്നു വിദേശികള്‍ ഇന്‍ഡ്യയെപറ്റി പറഞ്ഞിരുന്നത്. മോദി അതിനെല്ലാം മാറ്റംവരുത്തി. ഇന്‍ഡ്യാക്കാരന് ഇപ്പോള്‍ വിദേശരാജ്യങ്ങളില്‍ മാന്യതയുണ്ട്. അവരുടെ പ്രധാനമന്ത്രിയെ ലോകരാജ്യങ്ങള്‍ ബഹുമാനിക്കുന്നു.
വന്ദേഭാരത് ട്രെയിനിനെ അവജ്ഞയോടെ വീക്ഷിക്കുന്ന ബ്രിട്ടാസ് ചൈനയിലെ ഹൈസ്പീഡ് ട്രെയിനുകളെ പുകഴ്ത്തുന്നത് കാണുമ്പോള്‍ ലജ്ജാകരമെന്നല്ലാതെ എന്താപറയുക. അന്യന്റെ വീട്ടിലെ സദ്യനോക്കി വെള്ളമിറക്കുന്ന പയ്യനെപ്പോലെ.
ജനസംഖ്യയുടെ കാര്യത്തില്‍ ഇന്‍ഡ്യ ചൈനയെ മറികടന്നുവെന്ന് യു എന്‍ പറയുന്നു. ഒന്നാസ്ഥാനം നഷ്ടപ്പെട്ടതില്‍ ചൈനക്ക് സങ്കടമുണ്ടെങ്കില്‍ പരിഹാരമുണ്ട്. കേരള കമ്മ്യൂണിസറ്റുകളെ അവര്‍ സ്വീകരിക്കുമെങ്കില്‍ സന്തോഷത്തോടെ അങ്ങോട്ടയക്കാന്‍ ഞങ്ങള്‍ തയ്യാറാണ്. അവര്‍ക്കും അത് സ്വീകാര്യമായിരിക്കും. കാരണം ചൈനാപ്രേമംകാരണം അവര്‍ കേരളത്തില്‍ വീര്‍പ്പുമുട്ടി കഴിയുകയാണ്.
സാം നിലമ്പള്ളില്‍.
samnilampallil@gmail.com