ശാരദച്ഛന്ദ്രികേ, തേനും വയമ്പുമാ -
യീലോക വേദിയി ലെന്തിനു വന്നു നീ ?
നീളേക്കറൂത്ത നിൻ വാർമുടിക്കെട്ടിലെ
താരക പൂങ്കുല ഗന്ധം ശ്വസിപ്പു ഞാൻ !
വാരിപ്പുണരാൻ കൊതിക്കുന്നു ഞാനെന്റെ -
യോമൽ ത്തിടമ്പിനെ മാറോടണയ്ക്കുവാൻ,
സാധിക്കുകില്ല നീ വന്നാലു മെന്റെയീ
മോഹമടക്കി ക്കിടക്കുകയാണ് ഞാൻ !
ചോരയാണെങ്ങും മനുഷ്യന്റെ നെഞ്ചിലെ
ചോരയിലാണ് പുളയ്ക്കുന്നു ധാർമ്മിക
നീതിശാസ്ത്രങ്ങൾ മരിക്കുന്നു സ്നേഹമാം
തേൻ വണ്ടുകൾ ദൂരെയെങ്ങോ പറന്നു പോയ് !
കോടാനുകോടി യുഗങ്ങളായ് നമ്മളീ
ഭൂമിയിൽ കണ്ട കിനാക്കളാം പൂക്കളെ
ചാരമായ് മാറ്റാൻ കുതിക്കുന്നു വാനര
രൂപികൾ ലോകമഹായുദ്ധ നായക (ർ) (ൾ)
പോവുക ദൂരെ വിശുദ്ധയായ് നിന്നിലെ
ചേതോഹരങ്ങൾ മരിക്കാതിരിക്കുകിൽ,
നാളെയീ ചോരക്കറകളിൽ നിന്നൊരു
മോചനം വന്നാൽ വിളിക്കാം, വരേണമേ !