മത പീഡനത്തിന്റെ പേരിൽ ഇന്ത്യയെ കരിമ്പട്ടികയിൽ ഉൾപെടുത്തണമെന്നു ബൈഡൻ ഭരണകൂടത്തോട് അന്താരാഷ്ട്ര മതസ്വാതന്ത്ര്യം സംബന്ധിച്ച വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന യുഎസ് കമ്മിഷൻ വീണ്ടും ആവശ്യപ്പെട്ടു. അത്തരം നിരോധനത്തിൽ നിന്നു രക്ഷപെടാൻ പാക്കിസ്ഥാനു നല്കിയിലിട്ടുള്ള പ്രത്യേക സൗജന്യം എടുത്തു കളയണമെന്നും കമ്മിഷൻ ഓൺ ഇന്റർനാഷനൽ റിലീജിയസ് ഫ്രീഡം നിർദേശിച്ചു.
യുഎസ് കോൺഗ്രസ് നിയമിച്ച കമ്മിഷൻ അതിന്റെ 2023 റിപ്പോർട്ടിൽ 15 രാജ്യങ്ങളെ പ്രത്യേക ആശങ്കയോടെ കാണേണ്ട പട്ടികയിൽ (സി പി സി) പെടുത്തിയിട്ടുണ്ട്: ഇന്ത്യ, പാക്കിസ്ഥാൻ, അഫ്ഘാനിസ്ഥാൻ, മയന്മാർ, ചൈന, ക്യൂബ, എറിട്രീയ, ഇറാൻ, റഷ്യ, നിക്കരാഗ്വ, സൗദി അറേബ്യ, നൈജീരിയ, സിറിയ, നോർത്ത് കൊറിയ, തജികിസ്താൻ.
പട്ടികയിൽ ഉൾപ്പെടുത്തി എന്നതു കൊണ്ട് ഒരു രാജ്യത്തിനും വിലക്കുണ്ടാവുന്നില്ല. എന്നാൽ അവയിൽ ഏതെങ്കിലും രാജ്യത്തെ കരിമ്പട്ടികയിൽ പെടുത്താൻ ഗവൺമെന്റ് തീരുമാനിച്ചാൽ ഉപരോധങ്ങൾ ഉണ്ടാവും.
യുഎസ് ഭരണകൂടം ഈ ശുപാർശകൾ പതിവായി സ്വീകരിക്കാറില്ല. ഇന്നത്തെ സാഹചര്യത്തിൽ ഇന്ത്യക്കെതിരെ നടപടി സ്വീകരിക്കാൻ ബൈഡൻ ഭരണകൂടം തയാറാവാനുള്ള സാധ്യത വിരളമാണ്. പ്രത്യേകിച്ച് ചൈനയെ നിലയ്ക്കു നിർത്താൻ കഴിയുന്ന പ്രാദേശിക ശക്തിയായി ഇന്ത്യയെ വളർത്താൻ യുഎസ് ശ്രമിക്കുന്നു എന്നതിനാൽ.
കമ്മിഷൻ റിപ്പോർട്ടിൽ ഇന്ത്യയിലെ മത ന്യൂനപക്ഷങ്ങൾക്കു നേരെ നടക്കുന്ന പീഡനങ്ങളുടെ പേരിൽ മോദി സർക്കാരിനെ വിമർശിക്കുന്നു. വിവേചന നിയമങ്ങൾ തുടർച്ചയായി നടപ്പാക്കുന്നതിനാൽ മത പീഡനം പതിവാക്കിയ വിഭാഗങ്ങൾക്ക് സംരക്ഷണം ലഭിക്കുന്ന സംസ്കാരം വളർന്നു വന്നിട്ടുമുണ്ട്.
പാക്കിസ്ഥാനെയും സി പി സി പട്ടികയിൽ ഉൾപെടുത്താൻ കമ്മിഷൻ നിർദേശിച്ചത് മത സ്വാതന്ത്ര്യ ലംഘനം സുസംഘടിതമായി നടപ്പാക്കുന്നു എന്നതു കൊണ്ടാണ്. അതു നിർത്താൻ യുഎസ് ഭരണകൂടം ദൃഢമായ നടപടികൾ കൈക്കൊള്ളണം.
US govt panel calls for ban on India, removal of waiver for Pak