കൊല്ലം: ഫോമായുടെ കേരളാ കണ്‍വന്‍ഷന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി പ്രസിഡന്റ് ഡോ. ജേക്കബ് തോമസ് അറിയിച്ചു. ജൂണ്‍ മൂന്ന്, നാല് തീയതികളില്‍ കൊല്ലം ബീച്ച് ഓര്‍ക്കിഡ് ഹോട്ടലിന്റെ കണ്‍വന്‍ഷന്‍ സെന്ററിലാണ് സമ്മേളനം. വിമന്‍സ് ഫോറത്തിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥിനികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് വിതരണവും ഫോമായുടെ പ്രഖ്യാപിത പദ്ധതികള്‍ സംബന്ധിച്ച തുടര്‍ച്ചയുടെ സാക്ഷാത്ക്കാരവുമാണ് കണ്‍വന്‍ഷന്റെ മുഖ്യ ഇനങ്ങളെന്ന് എന്ന് അദ്ദേഹം പറഞ്ഞു.
കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍, വ്യവസായ മന്ത്രി പി രാജീവ്, തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി എം.ബി രാജേഷ് എന്നിവരും ഫോമായുടെ ബ്രാന്‍ഡ് അംബാസിഡർ ജലവിഭവ ശേഷി മന്ത്രി റോഷി അഗസ്റ്റിന്‍, കൊല്ലം എം.പി എന്‍.കെ പ്രേമചന്ദ്രന്‍, കൊല്ലം മേയര്‍ പ്രസന്ന ഏണസ്റ്റ്, റാന്നി മുന്‍ എം.എല്‍.എ രാജു ഏബ്രഹാം എന്നിവരും വിവിധ പരിപാടികളില്‍ സന്നിഹിതരാകും.
കേരള ഗവര്‍ണര്‍ ഫോമായുടെ ജീവകാരുണ്യ പ്രവര്‍ത്തന സംബന്ധമായ കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് ആവശ്യപ്പെട്ട പ്രകാരം അതെല്ലാം അദ്ദേഹത്തെ ധരിപ്പിച്ചിട്ടുണ്ടെന്ന് ഡോ. ജേക്കബ്ബ് തോമസ് ഇ-മലയാളിയോട് പറഞ്ഞു. അതായത് 2015 മുതല്‍ തിരുവനന്തപുരം റീജിയണല്‍ ക്യാന്‍സര്‍ സെന്ററില്‍ നടപ്പാക്കിയ പദ്ധതിയും തിരുവല്ല കടപ്ര പഞ്ചായത്തില്‍ നിര്‍ധനര്‍ക്ക് 40 വീടുകള്‍ നല്‍കിയതും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനകളും കോവിഡ് കാലത്ത് 2.75 കോടി രൂപയുടെ വെന്റിലേറ്റര്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ നല്‍കിയതും എല്ലാം ഗവര്‍ണറെ അറിയിച്ചുവെന്ന് ഡോ. ജേക്കബ് തോമസ് പറഞ്ഞു.
ജൂണ്‍ മൂന്നാം തീയതി നടക്കുന്ന ഉദ്ഘാടനത്തിനു ശേഷം 30 നേഴ്‌സിങ്ങ് വിദ്യാര്‍ത്ഥിനികള്‍ക്കും എഞ്ചിനീയറിങ്ങ് ഉള്‍പ്പെടെയുള്ള പ്രൊഫണല്‍ വിദ്യാര്‍ത്ഥികള്‍ക്കും 50,000 രൂപ വീതം നല്‍കും. പത്തനംതിട്ട ജില്ലയിലെ പത്തനാപുരത്തുള്ള ഗാന്ധി ഭവനിലെ അനാഥക്കുട്ടികള്‍ക്കായി സാമ്പത്തിക സഹായം ചെയ്യാന്‍ ഫോമാ നാഷണല്‍ കമ്മറ്റി അംഗീകാരം നല്‍കിയിട്ടുണ്ട്. 2022ല്‍ ഫോമായുടെ മുന്‍ പ്രസിഡന്റ് അനിയന്‍ ജോര്‍ജ് തുടങ്ങിവച്ച ഭവന പദ്ധതിയുടെ പൂര്‍ത്തീകരണവും ഫോമാ കേരള കണ്‍വന്‍ഷനോടനുബന്ധിച്ച് നടത്തപ്പെടും.
ഫോമായുടെ കേരളാ കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്നതിനായി 25ലധികം കുടുംബങ്ങള്‍ നാട്ടിലെത്തിയിട്ടുണ്ട്. കൂടുതല്‍ പേര്‍ അടുത്ത ദിവസങ്ങളില്‍ കേരളത്തിലെത്തും. അതുപോലെ തന്നെ ജൂലൈ ഒന്ന്, രണ്ട്, മൂന്ന് തീയതികളില്‍ 'സമ്മര്‍ ടു കേരള' എന്ന പരിപാടിയും പ്ലാന്‍ ചെയ്യുന്നുണ്ട്. അമേരിക്കയില്‍ ജനിച്ചു വളര്‍ന്ന കുട്ടികളെ കേരളത്തിലെത്തിച്ച് തങ്ങളുടെ മാതാപിതാക്കളുടെ ജന്മനാടിന്റെ ചരിത്രവും സംസ്‌കാരവും അതിന്റെയൊക്കെ പ്രാധാന്യവും ലാന്‍ഡ് മാര്‍ക്കുകളും അവരെ പരിചയപ്പെടുത്തിക്കൊടുക്കുന്ന പരിപാടിയാണ് സമ്മര്‍ ടു കേരള.
മുംബൈ, ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കാര്‍ക്കിനോസ് എന്ന കമ്പനിയുമായി ചേര്‍ന്ന് ബ്ലഡ് ക്യാന്‍സര്‍, സെര്‍വിക്കല്‍ ക്യാന്‍സര്‍ രോഗം ബാധിച്ചിട്ടുള്ളവര്‍ക്ക് സ്‌ക്രീനിംഗ് നടത്തും. 125 പേര്‍ക്ക് സ്‌ക്രീനിംഗ് ആണ് തുടക്കത്തിൽ. ഒരാളെ സ്‌ക്രീൻ ചെയ്യാൻ 1600 രൂപ വരും
മെയ് 30, 31 തീയതികളില്‍ പത്തനംതിട്ട ജില്ലയില്‍ ഫോമാ മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചിട്ടുണ്ട്. ജില്ലാ കളക്ടര്‍ ക്യാമ്പ് നടത്താന്‍ ഉചിതമായ പഞ്ചായത്ത് ഏതെന്ന് അറിയിക്കുമെന്ന് ഡോ. ജേക്കബ്ബ് തോമസ് പറഞ്ഞു. മുത്തൂറ്റ് ഹോസ്പിറ്റലുമായി സഹകരിച്ചായിരിക്കും മെഡിക്കല്‍ ക്യാമ്പ്. ഫോമാ വിമന്‍സ് ഫോറം ചെയര്‍ പേഴ്‌സണ്‍ സുജ ഔസോ, വൈസ് ചെയര്‍ പേഴ്‌സണ്‍ മേഴ്‌സി സാം, അമ്പിളി സജിമോന്‍ തുടങ്ങിയവരാണ് സ്‌കോളര്‍ഷിപ്പ് പദ്ധതിക്കും അതിന്റെ വിതരണത്തിനും ചുക്കാന്‍ പിടിക്കുന്നതിനായി എത്തുന്നത്
അമേരിക്കന്‍ മലയാളി കലാ-സാംസ്‌കാരിക-സാമൂഹിക പ്രവര്‍ത്തന രംഗത്തെ അറിയപ്പെടുന്ന വ്യക്തിത്വമായ ജോസഫ് ഔസോ ആണ് തങ്ങളുടെ അഭിമാന പദ്ധതിയായ ഹൗസിങ്ങ് പ്രൊജക്ടിന്റെ ചെയര്‍മാന്‍. തോമസ് ഒലിയാംകുന്നേല്‍ ആണ് കേരള കണ്‍വന്‍ഷന്‍ ചെയര്‍മാന്‍. ഡോ. ലൂക്ക് മാത്യൂസ് മണ്ണിയോട്ട് കമ്മറ്റിയുടെ കോർഡിനേറ്ററായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു വിശദ വിവരങ്ങള്‍ പിന്നാലെ അറിയിക്കുമെന്ന് ഡോ. ജേക്കബ് തേമസ് പറഞ്ഞു.
ഫോമാ വിമൻസ് ഫോറം ചെയർപേഴ്‌സൺ സുജ ഔസോ, സെക്രട്ടറി രേഷ്മ രഞ്ജൻ, ട്രഷറർ സുനിത പിള്ള, വൈസ് ചെയർ മേഴ്‌സി സാമുവേൽ, നാഷണൽ കമ്മറ്റി കോർഡിനേറ്റർ അമ്പിളി സജിമോൻ, ജോയിന്റ് സെക്രട്ടറി ശുഭാ അഗസ്റ്റിൻ, ജോയിന്റ് ട്രഷറർ ടിന ആശിഷ് അറക്കത്ത് എന്നിവരടങ്ങുന്ന ഫോമാ വിമൻസ് ഫോറമാണ് വിവിധ സന്നദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുന്നത്.
കേരള കൺവൻഷൻ വിജ്ഞാനവും വിനോദവും ചേർന്നതായിരിക്കുമെന്നും കഴിയാവുന്നത്ര പേർ പങ്കെടുക്കക്കണമെന്നും ജനറൽ സെക്രട്ടറി ഓജസ് ജോൺ, ട്രഷറർ ബിജു തോണിക്കടവിൽ, വൈസ് പ്രസിഡന്റ് സണ്ണി വള്ളിക്കളം, ജോയിന്റ് സെക്രട്ടറി ഡോക്ടർ ജെയ്‌മോൾ ശ്രീധർ, ജോയിന്റ് ട്രഷറർ ജെയിംസ് ജോർജ് എന്നിവർ അഭ്യർത്ഥിച്ചു