Image

'2018' ലെ പാട്ടുകളും ഹിറ്റ്: അമേരിക്കയിലിരുന്നു മഴപ്പാട്ടുകളെഴുതി ജോ പോള്‍.

മാര്‍ട്ടിന്‍ വിലങ്ങോലില്‍  Published on 19 May, 2023
'2018' ലെ പാട്ടുകളും ഹിറ്റ്: അമേരിക്കയിലിരുന്നു മഴപ്പാട്ടുകളെഴുതി ജോ പോള്‍.

2018 സിനിമ സൂപ്പര്‍ ഹിറ്റ് സമ്മാനിച്ചു നൂറു കോടിയും കടന്ന് തീയേറ്ററുകളില്‍ നിറഞ്ഞോടുമ്പോള്‍ അതിലെ ഗാനങ്ങളും മലയാളികള്‍ നെഞ്ചോട് ചേര്‍ക്കുന്നു. 

2018-ലെ ഗാനങ്ങള്‍ക്ക് വരികളെഴുതിയിരിക്കുന്നത് ജോ പോള്‍ ആണ്. ടെക്സസിലെ ഡാലസിനടുത്തുള്ള പ്ലേനോയില്‍ ആണ് ജോ താമസം. 2018-ലെ പകുതിയിലധികം ഗാനങ്ങള്‍ക്ക്  വരികള്‍ കുറിച്ചതും അവിടെ വെച്ചു തന്നെ. ഈ വര്‍ഷമാദ്യം സംവിധായകന്‍ ജൂഡ് ആന്തണി ജോസഫാണ് ഈ സിനിമയിലെ പാട്ടുകളെഴുതാന്‍ ജോയെ വിളിക്കുന്നത്. സിനിമയുടെ ബാക്ഗ്രൗണ്ട് സ്‌കോറിന്റെ ഭാഗമായി വരുന്ന രണ്ട് ട്രാക്കുകള്‍ ഉള്‍പ്പെടെ അഞ്ച് പാട്ടുകള്‍ 2018-ലുണ്ട്. വില്യം ഫ്രാന്‍സിസ് ഒരു ഗാനവും നോബിന്‍ പോള്‍ മറ്റെല്ലാ ഗാനങ്ങളും ഒരുക്കിയിരിക്കുന്നു.

സിനിമയുടെ ആദ്യ ഭാഗത്തുള്ള ശങ്കര്‍ മഹാദേവന്‍ പാടി വില്യം ഫ്രാന്‍സിസ് ഈണം നല്‍കിയ  'മിന്നല്‍ മിന്നണേ' എന്ന നാടന്‍ ശൈലിയില്‍ ചടുലതയിലുള്ള പാട്ടു കേള്‍ക്കുമ്പോള്‍ തന്നെ വരികള്‍ മനസ്സില്‍ ഇടം പിടിക്കും. അത്രയ്ക്കും ഹൃദ്യം.

അതുപോലെ തന്നെ റൊമാന്റിക് ടച്ചുള്ള 'വെണ്‍മേഘം മെല്ലെ പൊഴിയുമോ' എന്നുള്ള ഗാനത്തിന്റെ വരികളും സംഗീതവും ഏറെ ആസ്വാദ്യകര്യം. ഈ രണ്ടു പാട്ടുകളും യൂട്യൂബില്‍ ഇറങ്ങി ചുരുങ്ങിയ ദിവസങ്ങള്‍ക്കകം സംഗീതപ്രേമികള്‍ ഏറ്റെടുത്തു.  മറ്റു പാട്ടുകള്‍ സ്‌പോട്ടിഫൈ ഉള്‍പ്പെടെയുള്ള സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകളില്‍ ഇപ്പോള്‍ ലഭ്യമാണ്. ആദ്യമായാണ് മുഴുനീള മഴപ്പാട്ടുകള്‍ക്ക് വരികള്‍ എഴുതുന്നെതെന്നു ജോ പറഞ്ഞു. കഴിഞ്ഞ 23  വര്‍ഷമായി അമേരിക്കയില്‍ താമസിക്കുന്ന ജോ,  'ക്വീന്‍', 'രണം' തുടങ്ങിയ സിനിമകളിലെ പാട്ടെഴുത്തിലൂടെയാണ് മലയാളസിനിമാരംഗത്ത് പരിചിതനാകുന്നത്.

പിന്നീട് 'പറയുവാനിതാദ്യമായ്' (ഇഷ്‌ക്), 'മധു പോലെ പെയ്ത മഴയേ' (ഡിയര്‍ കോമ്രേഡ്), 'ഇളംപൂവേ' (അന്വേഷണം), 'മധുരജീവരാഗം' (സുന്ദരി ഗാര്‍ഡന്‍സ്), 'മന്ദാരപ്പൂവേ' (കുമാരി), 'പകലോ കാണാതെ' (സൗദി വെള്ളക്ക) തുടങ്ങിയ അനവധി ഗാനങ്ങളിലൂടെ ആസ്വാദകഹൃദയങ്ങളില്‍ ഇടം പിടിച്ചു. 

കൊച്ചി എളംകുളം  സ്വദേശിയാണ്. ഇന്ത്യയിൽ നിന്ന് ബിരുദവും അമേരിക്കയിൽ നിന്ന് മാസ്റ്റേഴ്‌സുമെടുത്തു. എച്ച്. ആർ. പ്രൊഫഷണലായി പ്രവർത്തിക്കുന്നു. 

ഭാര്യ ധന്യ ജോൺ 

മാതാപിതാക്കൾ: പി. പി. പോൾ (റിട്ട. പ്രൊഫെസർ - സെന്റ് ആൽബെർട്സ്‌ കോളെജ്‌, എറണാകുളം) & ബേബി പോൾ (റിട്ട. അദ്ധ്യാപിക - സെന്റ് റീത്താസ് ഹൈസ്‌കൂൾ പൊന്നുരുന്നി) 

ജോയുമായുള്ള അഭിമുഖത്തില്‍ നിന്ന്.

2018-ഉം അതിലെ പാട്ടുകളും ഹിറ്റാകുമ്പോള്‍ എന്ത് തോന്നുന്നു ? 2018 പ്രളയ കാലത്തു അമേരിക്കയിലായിരുന്നോ?

അതെ. പ്രളയത്തിന്റെ സമയത്ത് അമേരിക്കയിലായിരുന്നു. കൊച്ചിയില്‍ എളംകുളത്ത് ഞങ്ങളുടെ വീട് പ്രളയത്തില്‍ അകപ്പെട്ടിരുന്നില്ലെങ്കിലും, നമ്മുടെ നാട് കടന്നുപോയ ദുരിതനാളുകള്‍ അത് നേരിട്ടനുഭവിച്ച പലരുടെയും വിവരണങ്ങളില്‍ നിന്ന് വ്യക്തമായിട്ടുണ്ട്.

2018 സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷം. ജൂഡുമായി 'സാറാസ്' എന്ന സിനിമയിലെ പാട്ടൊരുക്കം മുതല്‍ സൗഹൃദമുണ്ട്. പാട്ടെഴുത്തിനെ സഹായിച്ചത് ജൂഡിന്റെ വ്യക്തമായ കഥ പറച്ചിലാണ്. ഈണത്തിനൊപ്പിച്ച് വരികളെഴുതുകയായിരുന്നു. ഈ വലിയ പ്രോജക്റ്റിന്റെ പ്രതീക്ഷയ്‌ക്കൊപ്പം അതിലെ ഗാനങ്ങളുടെ വരികള്‍ എഴുതുകയെന്നത് ആദ്യം ഒരു വെല്ലുവിളിയായി തോന്നിയെങ്കിലും ജൂഡ് ഒപ്പം നിന്നു. അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം, വളരെ ലളിതമായ, ആര്‍ക്കും എളുപ്പം മനസ്സിലാകുന്ന തരത്തിലുള്ള വാക്കുകളും ആശയങ്ങളുമാണ് ഇതിലെ ഗാനങ്ങളില്‍ ഉടനീളം ഉപയോഗിച്ചിട്ടുള്ളത്.

വിഡിയോ കണ്ടിട്ടാണോ വരികള്‍ എഴുതിയത്? സിനിമ കണ്ടിരുന്നോ?

'വെണ്‍മേഘം' എന്ന ഗാനത്തിന്റെ വിഡിയോ വരികള്‍ എഴുതുന്നതിന് മുന്‍പ് കണ്ടിരുന്നു. ഓരോ പാട്ടിലും എന്താണ് വരികളിലൂടെ പറയേണ്ടതെന്ന് ജൂഡ് വ്യക്തമായി പറഞ്ഞു തന്നിരുന്നു.  ഡാലസില്‍ ലൂയിസ്വില്‍ വിസ്റ്റാറിഡ്ജ്  സിനിമാര്‍ക് തീയറ്ററില്‍ കഴിഞ്ഞ ദിവസം ആണ് സിനിമ കണ്ടത്. സാധാരണ ടെക്‌നിക്കല്‍  ആസ്പെക്റ്റില്‍ സിനിമ കാണാറുള്ള ഞാന്‍ സിനിമയില്‍ മുഴുനീളം ലയിച്ചു പോയി. അത്ര ഹൃദയസ്പര്‍ശിയായാണ് ജൂഡ് സിനിമയെടുത്തിരിക്കുന്നത്. അഖില്‍ ജോര്‍ജ്ജിന്റെ ക്യാമറ വര്‍ക്കും, ചമന്റെ എഡിററിംഗും, നോബിന്റെ സംഗീതവും എടുത്ത് പറയേണ്ടതാണ്.

ഫാമിലി സപ്പോര്‍ട്ടീവ് ആണോ ? 

നൂറു ശതമാനം സപ്പോര്‍ട്ടീവ് ആണ്. ഭാര്യ ധന്യയുമായി പാട്ടിന്റെ കാര്യങ്ങളൊക്കെ ഡിസ്‌കസ് ചെയ്യാറുണ്ട്. അതുപോലെ ആത്മാര്‍ത്ഥമായ ഫീഡ്ബാക്കും കിട്ടാറുണ്ട്. ഒരു ലിസണര്‍ ലെവലില്‍ നിന്ന് നോക്കുമ്പോള്‍, എന്റെ എഴുത്ത് നല്ലതല്ലെന്ന് തോന്നിയാല്‍ എന്നെ തേച്ചൊട്ടിക്കാറുമുണ്ട്. രണ്ടു മക്കള്‍; സാമുവെല്‍, ഐസെയ. ഇവര്‍ക്കും മലയാള സിനിമകള്‍ ഇഷ്ടമാണ്. ഞങ്ങള്‍ ഒന്നിച്ചാണ് 2018 കണ്ടതും.

മഴക്കൊരു താളമുണ്ട്, ലിറിക്‌സിലും അത് പ്രതിഫലിപ്പിക്കാന്‍ ശ്രമിച്ചിരുന്നോ ?

മഴയുമായി ബന്ധപ്പെട്ടാണ് ഇതിലെ അഞ്ചു പാട്ടുകളും വരുന്നതെങ്കിലും, ഓരോ പാട്ടും മഴയുടെ വിവിധങ്ങളായ ഷേഡുകള്‍ ഓരോന്നിനെക്കുറിച്ചുമാണ് പറയുന്നത്. ആദ്യ ഗാനം മഴ രൗദ്രഭാവം തുടങ്ങുന്നതിനു മുന്‍പാണ്. മഴയില്‍ തിമിര്‍ത്തുല്ലസിക്കുന്ന നാടാണ് ഫ്രെയിമില്‍. രണ്ടാമത്തെ ഗാനം മഴ ഓരോരുത്തരുടെയും ജീവിതത്തില്‍ പ്രതിഫലിക്കുന്നത് കാണിക്കുന്ന സീനുകള്‍ കോര്‍ത്തിണക്കിയതാണ്. മൂന്നാമത്തെ ഗാനം മഴ ശമിച്ചതിനു ശേഷം വീണ്ടും പ്രതീക്ഷകള്‍ക്ക് നാമ്പ് മുളക്കുന്നിടത്ത് വരുന്നു. സംഗീതസംവിധായകന്‍ നോബിന്റെ മകള്‍ എസ്മ ഈ ഗാനം അതിമനോഹരമായി പാടിയിട്ടുണ്ട്. ബാക്കി രണ്ടു ഗാനങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി വരുന്ന സീനുകള്‍ക്കായി ഒരുക്കിയിരിക്കുന്നു. കെ എസ് ഹരിശങ്കറും 2018-ല്‍ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. 

പുതിയ പ്രോജക്റ്റുകള്‍/സിനിമകള്‍?

കിംഗ് ഓഫ് കൊത്ത, ഒരു റൊണാള്‍ഡോ ചിത്രം, നമുക്ക് കോടതിയില്‍ കാണാം തുടങ്ങിയ കുറച്ചു ചിത്രങ്ങളില്‍ പാട്ടെഴുതിയിട്ടുണ്ട്.

ഗാനരചയിതാക്കള്‍ക്ക് ഇന്ന് അര്‍ഹമായ സ്ഥാനം കിട്ടുന്നുണ്ടെന്ന് തോന്നുന്നുണ്ടോ?

ഗാനസ്രഷ്ടാക്കളിലൊരാള്‍ എന്ന നിലയില്‍ ഗാനരചയിതാക്കള്‍ വളരെ പ്രാധാന്യം അര്‍ഹിക്കുന്നുവെങ്കിലും പലയിടങ്ങളിലും പലതരത്തിലും അവര്‍ തഴയപ്പെടുന്നുണ്ട്. കവര്‍ സോങ്ങുകളും, ചില റേഡിയോ സ്റ്റേഷനുകളും മറ്റും പാട്ടെഴുതുന്നയാളുടെ പേര് പറയാന്‍ പോലും മറക്കുകയോ മടിക്കുകയോ ചെയ്യുന്നു. ഈ പ്രവണതയില്‍ മാറ്റം വരേണ്ടത് അനിവാര്യമാണ്. മലയാളസിനിമാഗാനരചയിതാക്കളുടെ കൂട്ടായ്മയായ 'രചന'യിലൂടെയും, IPRS-ലൂടെയും ഗാനരചയിതാക്കള്‍ക്ക് അര്‍ഹതപ്പെട്ട ക്രെഡിറ്റ്, റോയല്‍റ്റി തുടങ്ങിയവയില്‍ കാര്യങ്ങള്‍ മാറി വരുന്നതിന്റെ ശുഭസൂചനകള്‍ കാണുന്നുണ്ട്.

 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക