നരനാണ് നീ നരഭോജിയല്ലറിയുക
മരണമിന്നല്ലോ വിധിക്കാൻ
പൊടിയുന്ന ചോരയിൽ പിടയുന്ന ജീവനെ
പാടേ മറക്കുവതെന്തേ?
പുഴുവാണ് നീ , വെറും പുഴു
മണ്ണോട് ചേരുന്നനേരം
ഗർവ്വോടെ നേടുന്നതൊക്കെ ത്യജിച്ചു
നീ പോകേണ്ടതല്ലേയൊരിക്കൽ?
വെട്ടിയും കൊന്നുംകൊലവിളിച്ചും
മിച്ചമുണ്ടാക്കിവപ്പുവതാർക്കായ് ?
അജ്ഞതയിലേറുന്നൊരപരാധമിവിടെ- യനുദിനമേറുന്നു കഷ്ടം
ആരെ തിരുത്തുവാനീകർമ്മഭൂമിയിൽ
ലഹരിയിൽ മുങ്ങിക്കുളിയ്ക്കേ
അമ്മയും പെങ്ങളുമാരെന്നറിയാത്ത
നന്മ വെടിഞ്ഞവരേറെ
വിതച്ചതില്ലിന്ന് കൊയ്യുന്നതാരും
വിനാശകാലത്തിൻ ചരിത്രം
വിപരീതബുദ്ധിയിലൊക്കെ നശിപ്പിക്കും
മതവുമൊരു വിഷമെന്നറിക
ഒരുമ തൻ സന്ദേശമുള്ളിലുണർത്തുവാൻ
ഒന്നായിരിക്കുവാനെന്നും
ഞാനെന്ന ഭാവം വെടിഞ്ഞൊരാ സ്നേഹത്തിൻ
വിത്തുവിതയ്ക്കാമിനിയും .....