മലയാളിക്ക് ദുരന്തങ്ങൾ പുത്തരിയല്ല. ഓരോ ദുരന്തവും എത്തുമ്പോൾ മാധ്യമങ്ങൾക്ക് അതുവച്ച് റേറ്റിങ്ങ് കൂട്ടാൻ അവസരം ലഭിക്കുന്നു എന്നതൊഴിച്ചാൽ എന്ത് മാറ്റങ്ങളാണ് ഉണ്ടാകുന്നത്? താനൂരിൽ ബോട്ടപകടം ഉണ്ടായപ്പോഴും ഭക്ഷ്യവിഷബാധാ മരണം ഉണ്ടായപ്പോഴും ഡോക്ടറെ കുത്തിക്കൊലപ്പെടുത്തിയപ്പോഴും ഉണർന്ന സംവിധാനം വീണ്ടും ഇതാ കിൻഫ്ര പാർക്കിലെ മെഡിക്കൽ സർവീസസ് കോർപറേഷന്റെ മരുന്നു സംഭരണ കേന്ദ്രത്തിൽ തീപിടിച്ചപ്പോൾ വീണ്ടും ഉണരുന്നു. പതിവ് പോലെ മറ്റൊരു ദുരന്തം കൂടി ഉണ്ടാകുമ്പോൾ പതിവ് പോലെ വീണ്ടും ഉറങ്ങുവാൻ വേണ്ടി മാത്രം. ദുരന്തങ്ങൾ ഏറ്റുവാങ്ങാൻ മലയാളിയുടെ ജന്മം വീണ്ടും കാത്തിരിക്കുന്നു.
മഹാപ്രളയം ഉണ്ടായപ്പോൾ അതിൽ നിന്ന് പാഠങ്ങൾ പഠിച്ചുകൊണ്ട് വീണ്ടും പലായനം ഉണ്ടാകാതിരിക്കുവാൻ വേണ്ട നടപടികൾ എടുത്തിരുന്നു എങ്കിൽ പിറ്റേ വർഷവും നമ്മുടെ നഗരങ്ങൾ വെള്ളത്തിൽ മുങ്ങുമായിരുന്നില്ല.
ഭക്ഷ്യവിഷബാധയുണ്ടായപ്പോൾ ഓടി നടന്ന ചെക്കിങ് നടത്തിയ അധികൃതരെ ഇനി കാണാം അടുത്ത ഭക്ഷ്യവിഷ ബാധ വാർത്തകളിൽ നിറയുമ്പോൾ.
ടൂറിസ്റ്റ് ബസ് അപകടത്തിൽ പെട്ടപ്പോൾ, ഓടി നടന്ന ബസ്സുകളുടെ കളർ മാറ്റി അപകടം ഇല്ലാതാക്കിയ അധികൃതർ അടുത്ത അപകടം നടക്കുമ്പോഴും ഇങ്ങനെയേതെങ്കിലും പൊടിക്കൈ കണ്ടു പിടിക്കും എന്ന് കരുതാം.
താനൂരിൽ ഉണ്ടായ ബോട്ടപകടം മലയാളികളുടെ മനസാക്ഷിയെ വേദനിപ്പിച്ചു എങ്കിലും ബാൻഡ് എയ്ഡ് ഒട്ടിക്കുന്നതുപോലെ ചില പ്രസ്താവനകൾ വന്നതല്ലാതെ ഇനിയും അതുപോലുള്ള അപകടങ്ങൾ വരാതിരിക്കുവാൻ വേണ്ട സമഗ്രമായ നടപടികൾ നാളിതുവരെ വന്നിട്ടുണ്ടോ എന്ന് ചിന്തിച്ചു നോക്കണം.
ഡോക്ടറെ കുത്തി കൊലപ്പെടുത്തിയപ്പോൾ സുരക്ഷാ വർധിപ്പിക്കുന്നതിന്റെ ഭാഗമായി തോർത്തുമുണ്ടുകൾ വാങ്ങിക്കൂട്ടി സുരക്ഷാ വർദ്ധിപ്പിച്ചിട്ടുണ്ട് . സുരക്ഷാ വർധിപ്പിച്ചു എന്നവകാശപെടുമ്പോഴും ആരോഗ്യപ്രവർത്തകർ ആശുപത്രികളിൽ മര്ദിക്കപ്പെടുന്ന സംഭവങ്ങൾ വീണ്ടും വീണ്ടും വാർത്തകളിൽ നിറയുന്നു എന്നുമാത്രം.
കിൻഫ്ര പാർക്കിലെ മെഡിക്കൽ സർവീസസ് കോർപറേഷന്റെ സംഭരണ കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തെത്തുടർന്ന് കോർപറേഷന്റെ എല്ലാ മരുന്ന് സംഭരണ കേന്ദ്രങ്ങളിലും ആരോഗ്യ വകുപ്പ്, ഫയർഫോഴ്സ് ഉൾപ്പെടെയുള്ള വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ സുരക്ഷാ ഓഡിറ്റ് നടത്തുമെന്നുള്ള പ്രഖ്യാപനം വരുന്നു. സർക്കാരിന്റെ തന്നെ സംഭരണകേന്ദ്രത്തിൽ അപകടം തടയുവാൻ സാധിക്കുന്നില്ല എങ്കിൽ പിന്നെ സർക്കാർ എങ്ങിനെയാണ് സർക്കാർ മറ്റിടങ്ങളിൽ ഇതുപോലുള്ള അപകടങ്ങൾ തടയുന്നത്?
ഇടതു വലതോ എന്നില്ലാതെ എല്ലാ സർക്കാരുകളും പൊതുവായി സ്വീകരിക്കുന്ന അലംഭാവം തന്നെയാണ് കേരളത്തിൽ ഇതേപോലുള്ള ദുരന്തങ്ങൾക്ക് കാരണം. ഓരോ ദുരന്തം ഉണ്ടാകുമ്പോൾ അത് ഭരണത്തിലിരിക്കുന്നവർക്ക് രാഷ്ട്രീയമായ കോട്ടം ഉണ്ടാക്കിത്തിരിക്കുവാൻ വേണ്ടി പ്രഖ്യാപനങ്ങൾ നിരവധി ഉണ്ടാകുന്നു. അതെ സമയം ഓരോ ദുരന്തവും എങ്ങിനെ ഭരണാതിരിക്കുന്ന പാർട്ടിയെ താഴെയിറക്കാൻവേണ്ടി ഉപയോഗിക്കാം എന്ന് പ്രതിപക്ഷവും നോക്കുന്നു. ഇതിനിടയിൽ രക്സ്തസാക്ഷികളാകുവാൻ പാവം മലയാളികൾ. ഇതെല്ലാം ദൈവത്തിന്റെ സ്വന്തം നാട്ടിൽ തന്നെയാണല്ലോ നടക്കുന്നത്. രാഷ്ട്രായത്തിനതീതമായി ചിന്തിക്കുവാനും ദുരിതങ്ങളിൽ നിന്ന് കേരളത്തെ രക്ഷിക്കുവാനും ഏവരും കൈകോർക്കണം എന്ന് ആഗ്രഹിക്കുവാൻ മാത്രമേ സാധിക്കൂ എന്നതാണ് ഇന്നത്തെ സ്ഥിതിവിശേഷം.