ശരീരത്തിന്റെ അമിതഭാരം, ഉയരക്കുറവോ കൂടുതലോ എന്നിങ്ങനെയുള്ള കാരണങ്ങൾ മൂലം വിവേചനം കാട്ടുന്നതു ന്യൂ യോർക്ക് നഗരത്തിൽ നിയമവിരുദ്ധമാക്കുന്നു. അതിനു വ്യവസ്ഥ ചെയ്യുന്ന ബിൽ മേയർ എറിക് ആഡംസ് വെള്ളിയാഴ്ച ഒപ്പുവച്ചു.
സിറ്റി കൗൺസിൽ അംഗം ഷോൺ അബ്രിയു കൊണ്ടുവന്ന ബിൽ ആറു മാസത്തിനകം പ്രാബല്യത്തിൽ വരും. തൊഴിലിടങ്ങളിലും താമസസ്ഥലങ്ങളിലും വിവേചനം നിരോധിക്കുന്നു.
ആഡംസ് പറഞ്ഞു: "നിങ്ങൾക്കു എത്ര ഭാരമുണ്ട് അല്ലെങ്കിൽ എത്ര ഉയരമുണ്ട് എന്നൊന്നും വിഷയമില്ല. നിങ്ങൾ ജോലി തേടുന്ന ഇടത്തോ താമസ സ്ഥലം അന്വേഷിക്കുമ്പോഴോ ഒന്നും അക്കാര്യങ്ങൾ വിവേചനത്തിനു കാരണമാവാൻ പാടില്ല."
വംശം, വർണം, നിറം, ദേശീയത, ലിംഗം എന്നിങ്ങനെയുള്ള കാരണങ്ങളുടെ പേരിൽ വിവേചനം കാട്ടുന്നതിനെതിരെ നിലവിലുള്ള നിയമങ്ങളുടെ അനുബന്ധമായാണ് ഈ നിയമവും വരുന്നത്.
അമിതവണ്ണക്കാരുടെ സംരക്ഷണത്തിനു വേണ്ടി നിലകൊളളുന്ന നാഷനൽ അസോസിയേഷൻ ഓഫ് ഫാറ്റ് അക്‌സെപ്റ്റൻസ് മേധാവി ടൈഗ്രീസ് ഓസ്ബോൺ ആവേശഭരിതയായി. ഈ നിയമം ലോകമൊട്ടാകെ ശ്രദ്ധിക്കപ്പെടുമെന്നു അവർ പറഞ്ഞു.
ശരീര ഭാരത്തിന്റെ പേരിലുള്ള വിവേചനം വാഷിംഗ്‌ടൺ, ഡി സി, മിഷിഗൺ എന്നിവിടങ്ങളിൽ നേരത്തെ നിരോധിച്ചിരുന്നു. ന്യൂ ജേർസിയും മാസച്യുസെറ്സും അത്തരം നിയമങ്ങൾ ആലോചിക്കുന്നുണ്ട്.
ഡെമോക്രാറ്റായ അബ്രിയു പറഞ്ഞു: ഈ നിയമം പൗരാവകാശങ്ങളിൽ മികച്ച മുന്നേറ്റമാണ്. കൂടുതൽ നഗരങ്ങളും സംസ്ഥാനങ്ങളും രാജ്യങ്ങളും ഇതു ശ്രദ്ധിക്കുമെന്നു വിശ്വസിക്കുന്നു."
Bias over body weight now illegal in NYC