Image

കാലത്തിന്റെ എഴുത്തകങ്ങള്‍ (ഭാഗം-4): ഡോ. മുഞ്ഞിനാട് പത്മകുമാര്‍

Published on 28 May, 2023
കാലത്തിന്റെ എഴുത്തകങ്ങള്‍ (ഭാഗം-4): ഡോ. മുഞ്ഞിനാട് പത്മകുമാര്‍

 കാലത്തിന്റെയും ജീവിതത്തിന്റെയും

കഥകളിലെ സ്വത്വാന്വേഷണത്തിന്റെ തെളിഞ്ഞ മാതൃകകളും വിശാലമായ ഭൂമികകളും അതിഭൗതികമായ ഉത്കണ്ഠകളും  രോഗാതുര മായ അസ്തിത്വബോധവും കൂടിക്കലര്‍ന്ന അനുഭവരാശിയാണ് കാരൂ രിന്റെ നോവലുകളിലേത്. അവിടെയും നാം കഥകളില്‍ കണ്ടുമുട്ടിയതു പോലൊരു ജീവന സംസ്‌കാരം അനുഭവപ്പെടുന്നുണ്ടെങ്കിലും അത് കുറേ ക്കൂടി വിശാലമാണ്. അതിനെ ജൈവതാളം എന്ന് ലളിതമായി വിശേഷി പ്പിക്കാം. ആ ജീവിതങ്ങള്‍ സംഭവിക്കുന്നത് പലപ്പോഴും ഈ നാട്ടിലല്ല. ജീവിതം അതിര്‍ത്തികള്‍ക്കപ്പുറമാണ് സംഭവിക്കുന്നത്. അവിടുത്തെ മനുഷ്യര്‍ക്ക് മലയാളിയുടെ മുഖമല്ലെങ്കില്‍ക്കൂടി ആ മനസ്സും, മനസ്സിന്റെ രോഗാതുരതയും പ്രതിസന്ധികളുമെല്ലാം സാര്‍വ്വലൗകികമായൊരു ബിന്ദുവിലേക്കെത്തുന്നു. ജീവിതമാണ് പ്രധാന പ്രമേയം. സ്ഥലരാശി അതിന് അകമ്പടി സേവിക്കുന്നു. നാം നോക്കി നില്‍ക്കേ ജീവിതത്തിന്റെ വിവിധ സ്‌നാനഘട്ടങ്ങളിലൂടെ അനുഭവങ്ങള്‍ ഒഴുകിപ്പോകുന്നു. ഒന്നും ബാക്കിവയ്ക്കാത്ത ഒഴുക്ക്.  

അതിന്റെ അതീശത്വഭാവം ആരെയും അത്ഭുത പ്പെടുത്തുന്ന ഒന്നാണ്. മനുഷ്യന്‍ വെറും മാപ്പുസാക്ഷിയാവുകയാണ്. അവനുചുറ്റും പ്രകൃതിയില്‍ അവനെ ചൂഴ്ന്നുനില്‍ക്കുന്ന തൃഷ്ണകളും മോഹഭംഗങ്ങളും എല്ലാം ചേര്‍ന്ന് ഒരു സിംഫണി ഒരുക്കുന്നു. ഇത് സൂക്ഷ്മ ബോധ്യങ്ങളുടെ ഒരു ദര്‍ശനമാണ്. ജീവിതത്തിന്റെ ഇരുണ്ടിടങ്ങളിലേക്ക് അനുഭവത്തിന്റെ വെളിച്ചം കടത്തിവിടുന്ന അതിസൂക്ഷ്മമായ വിശേഷ വേലയാണ്. ഇതിനു ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ കൂടിയുണ്ട്. കഥ നടക്കുന്ന ഇടം, അവിടുത്തെ ജീവിതപരിസരങ്ങള്‍, കഥാപാത്രങ്ങളുടെ മാനസിക വൈകാരിക ഭാവങ്ങള്‍, മനസ്സിന്റെ പരീക്ഷണപരത തുടങ്ങി എല്ലാ സ്വാധീന ഘടകങ്ങളും കാരൂരിന്റെ നോവല്‍ പ്രപഞ്ചത്തില്‍ ഒഴുകി ക്കിടപ്പുണ്ട്. യൂറോപ്പില്‍ നിന്നുള്ള ആദ്യ മലയാളനോവല്‍ 'കാണാപ്പുറങ്ങള്‍' ഇത്തരമൊരു വായനാനുഭവത്തില്‍ നിന്നുകൊണ്ട് ചര്‍ച്ച ചെയ്യേണ്ട നോവ ലാണ്. കാണാപ്പുറങ്ങളിലെ ജീവിത പരിസരം അപരിചിതമായൊരു ഇടമല്ല. അതിലെ കഥാപാത്രങ്ങളെയെല്ലാം മുന്‍പെവിടെയോ നാം കണ്ടിരിക്കുന്നു.

എന്നാല്‍ നോവലിലെ മുഹൂര്‍ത്തങ്ങള്‍ക്ക് അപരിമേയമായൊരു കാന്തിക ഭംഗിയുണ്ട്. യൂറോപ്പില്‍ നിന്നുണ്ടായ ആദ്യനോവലാണ് ഇതെന്നു കൂടി തിരിച്ചറിയുമ്പോഴാണ് നമുക്ക് കൂടുതല്‍ അത്ഭുതം തോന്നുക. ജീവിത പരിസരങ്ങളിലും കഥാപാത്രവ്യക്തതയിലും പുതുമ സൃഷ്ടിക്കാതെ        അനുഭവ മുഹൂര്‍ത്തങ്ങളില്‍ കാരൂര്‍ അവതരിപ്പിക്കുന്ന സൃഷ്ട്യുന്മുഖമായ മാന്ത്രികത ശ്രദ്ധേയമാണ്. അതാകട്ടെ ഒന്നിനു പുറകെ ഒന്നായി കൊരുത്തി ട്ടിരിക്കുന്ന അനുഭവദളങ്ങളാണ്. അതില്‍നിന്നൊരു കൊഴിഞ്ഞു പോകല്‍ അസാധ്യമാണ്. നോവല്‍ വായിച്ച് മടക്കിവയ്ക്കുമ്പോഴും നാം അതില്‍ പ്പെട്ട് കിടക്കുന്നതുപോലെ തോന്നും. നോവലിലെ ആന്റണി എന്ന കഥാപാത്രത്തെ അത്ര പെട്ടെന്ന് ജീവിതത്തില്‍നിന്ന് പുറത്തേക്ക് ഇറക്കി വിടാന്‍ ആകില്ലെന്നു വരുന്നു. അയാള്‍ എവിടെയുമുണ്ട്. അയാളുടെ കൃത്യതയുള്ള ജീവിതബോധത്തിന് ഒരു ലക്ഷ്യമുണ്ട്. അയാള്‍ അതിലൂടെ നീങ്ങുന്നു. അതൊരു രേഖീയ മാര്‍ഗ്ഗമല്ല. അത് ആരും അയാളെ പറഞ്ഞു പഠിപ്പിച്ചതുമല്ല. പകരം അതെല്ലാം അയാള്‍ ആന്തരികവും ബാഹ്യവു മായ അനുഭവങ്ങളില്‍ നിന്ന് തിരിച്ചറിഞ്ഞവയാണ്. ഒരര്‍ത്ഥത്തില്‍ ഇതെല്ലാം വൈരുധ്യങ്ങളല്ലേ എന്നുതോന്നാം. എന്നാല്‍ ആ തോന്നല്‍ പോലും മനുഷ്യപ്രകൃതിയുടെ അതിശാന്തമായ ഒരവസ്ഥയെയാണ് കാട്ടിത്തരുന്നത്. മുന്‍കൂട്ടി നിശ്ചയിക്കപ്പെടാത്ത സുമുഹൂര്‍ത്തങ്ങള്‍ പോലെയാണ് ഈ നോവലിന്റെ മനോഘടന. ഈ ആദ്യനോവലില്‍ തന്നെ കൃത്യമായ ഒരു ‘Mind scape’ ഉം '‘ Land scape’ ഉം കൊണ്ടുവരാന്‍ നോവലിസ്റ്റിനു കഴിഞ്ഞു എന്നത് ശ്രദ്ധേയമാണ്. ആരംഭത്തില്‍ സൂചിപ്പി ച്ചതുപോലെ ചലനാത്മകമായ കാലത്തിന്റെ സ്വസ്ഥതയും അസ്വസ്ഥ തയും ഒരുപോലെ കാണാപ്പുറങ്ങളെ വേട്ടയാടുന്നതു പോലുമുണ്ട്. ഇതിനെ '‘Fictional Technique’'എന്നു വിളിക്കാം. ഇത്തരം ഒരു അവതരണത്തിനു പിന്നില്‍ കൃത്യമായൊരു ലക്ഷ്യമുണ്ട്. കേന്ദ്ര കഥാപാത്രത്തെ അസാധാരണ പ്രഭാവത്തോടെ അവതരിപ്പിക്കുമ്പോള്‍ത്തന്നെ ഉപകഥാപാത്രങ്ങളെ ലക്ഷ്യസ്ഥാനത്ത് എത്തിക്കാന്‍ ഉപകരിക്കും വിധത്തില്‍ ഒരു ജീവിത പരിസരം സൃഷ്ടിക്കാനും നോവലിസ്റ്റിനു കഴിഞ്ഞിട്ടുണ്ട്.

'കാണാപ്പുറ ങ്ങളി'ലെ ആന്റണി മറ്റു കഥാപാത്രങ്ങളിലേക്കുള്ള തുടര്‍ച്ചയാണ്. ആ തുടര്‍ച്ചയില്‍ നിന്നാണ് ഒരു നോവല്‍ മുന്നോട്ടുവയ്ക്കുന്ന നൈതികമായ നിലപാടുകളെ ശരിവയ്‌ക്കേണ്ടിവരുന്നത്. അപ്പോള്‍ ഇതിനൊരു വിചാരണാ സ്വരൂപം ഉണ്ടെന്നുവരുന്നു. എന്നാലത് ബന്ധങ്ങളുടെ സംഘര്‍ഷങ്ങള്‍ ക്കുള്ളില്‍ നടക്കുന്ന വിശുദ്ധിയുടെ ഒരു പോരാട്ടമാണ്. 
'കണ്ണീര്‍പ്പൂക്കളി'ലെ റോബറിലും, 'കാല്പാടുകളി'ലെ ആനിയില ഒരു നോവലിസ്റ്റ് സൃഷ്ടിക്കുന്ന കഥാപാത്രം അയാളുടെ എല്ലാ നോവലു കളിലും വളര്‍ന്നുകൊണ്ടേയിരിക്കും' എന്ന  ഹെമിംഗ്‌വേയുടെ നിരീക്ഷണം ഇവിടെ ഓര്‍മ്മിക്കാവുന്നതാണ്. ഗബ്രിയേല്‍ ഗാര്‍സ്യാ മാര്‍ഗ്വിന്‍ തന്നെ സ്വന്തം നോവലുകളെ കുറിച്ച് ജെറാള്‍ഡ് മാര്‍ട്ടിനോട് പറയുന്ന സന്ദര്‍ഭ ത്തില്‍ ഹെമിംഗ്‌വേയുടെ നിരീക്ഷണം ശരിവയ്ക്കുന്നുണ്ട്. മാര്‍ക്വേസിന്റെ നോവലുകളിലെ മുഖ്യകഥാപാത്രം എല്ലായിപ്പോഴും മാര്‍ക്വേസ് തന്നെ യാണ്. എങ്കില്‍ മാത്രമേ പറയേണ്ടകാര്യങ്ങളും ചെയ്യേണ്ട കാര്യങ്ങളും കൃത്യമായി അനുഭവത്തിലെത്തിക്കാനാവൂ എന്നാണ് മാര്‍ക്വേസ് പറയു ന്നത്. കാരൂര്‍ സോമന്റെ നോവലുകളും ഇത്തരമൊരു അനുഭവം പങ്കിടുന്ന വയാണ്. മേല്‍പ്പറഞ്ഞ കഥാപാത്രങ്ങളെല്ലാം തന്നെ കാരൂരിന്റെ സ്വന്തം ഛായയില്‍ നിര്‍മ്മിക്കപ്പെട്ടവരാണ്. ആന്റണിയുടെയും ആനിയുടെയും പീറ്ററിന്റെയും ഷെറിന്റെയും വ്യക്തിത്വങ്ങളില്‍ നിന്ന് അതു തിരിച്ചറി യാനാകും. എന്നാല്‍ അതൊരിക്കലും ദ്വന്ദ്വവ്യക്തിത്വമല്ല.
ദെസ്‌തേവ്‌സ്‌കി ദ്വന്ദ്വവ്യക്തിത്വത്തെ തന്റെ നോവലുകളില്‍ അവത രിപ്പിച്ച എഴുത്തുകാരനാണ്. അപരവ്യക്തിത്വത്തെ ദെസ്‌തേവ്‌സ്‌കി ഇരുണ്ട സഹോദരന്‍ (‘Black brother’)എന്ന് വിളിച്ചു. അത് മനോഘടന യില്‍ രൂപംകൊള്ളുന്ന നിഗൂഢഭാവപ്രപഞ്ചത്തിന്റെ സൃഷ്ടിയാണ്.  എന്നാല്‍ കാരൂരിന്റെ കഥാപാത്രങ്ങള്‍ക്ക് ദ്വന്ദ്വവ്യക്തിത്വമില്ല. അവര്‍ നേര്‍ക്കുനേര്‍ നിന്ന് സംവദിക്കുന്നവരാണ്. അവര്‍ക്കിടയില്‍ നിഗൂഢത കളില്ല. അവര്‍ പലപ്പോഴും സമവായത്തിന്റെ സദസ്സിലേക്ക് മടികൂടാതെ കയറിവന്ന സത്യംപറയുന്നവരാണ്. അവര്‍ സംഘട്ടനങ്ങള്‍ക്ക് വഴിമരുന്നിടുന്നവരല്ല. ഇങ്ങനെ ജീവിതത്തെ അതിന്റെ സമഗ്രതയില്‍ ദര്‍ശിച്ചു കൊണ്ട് അതിവിപുലമായൊരു ക്യാന്‍വാസ് വരച്ചിടുകയാണ് കാരൂര്‍. അത്തരം മാനസികാവസ്ഥകളെ ഉള്‍ച്ചൂടുന്ന കഥാപാത്രങ്ങള്‍ പലപ്പോഴും നിര്‍വ്വചനങ്ങള്‍ക്ക് അതീതരായി നില്‍ക്കുന്നതു കാണാം. അത്തരമൊരു പാത്രസൃഷ്ടിക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്ന പ്രധാന ഘടകം നോവലിന്റെ സ്വതന്ത്രമായ കാഴ്ചപ്പാടുകളാണ്. ആഖ്യാനക്ഷമതയ്ക്ക് ഭംഗം വരുത്താതെ കഥാപാത്രങ്ങള്‍ ജീവിതത്തിന്റെ വൈരുധ്യങ്ങളിലേക്ക് കയറിപ്പോകുന്നു. അപ്പോഴതില്‍ കിരീടംചൂടുന്ന സംവാദാത്മകത നോവലിന്റെ പതാകയായി മാറുന്നു. ഇത്തരം ആഴവും പരപ്പുമാണ് കാരൂരിന്റെ നോവലുകളെ സഗൗര വമാക്കിത്തീര്‍ക്കുന്നത്.
ഇതനനുബന്ധമായി ചര്‍ച്ചചെയ്യേണ്ട നോവലാണ് 'കാലാന്തരങ്ങള്‍'. ഇരുപത്തിഒന്ന് അദ്ധ്യായങ്ങളിലായി ഒഴുകിക്കിടക്കുന്ന പേശീബല                  മുള്ള ഇതിവൃത്തഘടനയാണ് ഈ നോവലിനുള്ളത്.

അവതരണത്തിന്റെ ഭംഗിയും ഭാഷയുടെ ഒഴുക്കും ഭാവാര്‍ത്ഥങ്ങളുടെ സൗകുമാര്യതയും കൂടി ച്ചേര്‍ന്ന ഒരു ഉത്തമ ആഖ്യായികയാണ് കാലാന്തരങ്ങള്‍. നോവലിന്റെ കലാംശം മികവുറ്റതാണ്. അതില്‍നിന്ന് ഉരുകിയൊഴുകുന്ന ലാവണ്യ വിതാനം നോവലിലെ മുഹൂര്‍ത്തങ്ങളെയാകെ ധ്വനിസാന്ദ്രമാക്കുന്നു. പ്രത്യക്ഷത്തില്‍ ലളിതമായ ഒരു കഥാഘടനയാണ് ഈ നോവലിന്റേത് എങ്കില്‍ക്കൂടി അതിലെ വികാരവാഹകത്വം (Emotive quality) ശ്രദ്ധേയ മായ സാദ്ധ്യതയിലേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്നു. അതാ കട്ടെ ജീവിതത്തിന്റെ നക്ഷത്ര ശോഭയാര്‍ന്ന ചില പൊടിപ്പുകളില്‍ നിന്നാണ് സമാരംഭിക്കുന്നത്. നോവലിലെ ചലനങ്ങള്‍ക്കും ആവേഗങ്ങള്‍ക്കും ഉദ്വേഗങ്ങള്‍ക്കും നോവലന്ത്യത്തിലേക്കെത്തുമ്പോഴേക്കൊരു രൂപാന്തര പ്രാപ്തി സംഭവിക്കുന്നുണ്ട്. അത് മുഖ്യകഥാപാത്രമായ മോഹനന്റെ ജീവിതത്തില്‍ മാത്രമല്ല സംഭവിക്കുന്നത്. ബിന്ദുവിലും സോഫിയായിലും ആ പരിണാമം വജ്രശോഭയോടെ സംഭവിക്കുന്നുണ്ട്. അപ്പോഴും മോഹനനെ മാത്രം നാം പിന്തുടരുന്നു. ആസ്‌ട്രേയില്‍ മോഹനന്‍ കുത്തിക്കെടുത്തുന്ന സിഗററ്റിന്റെ ധൂമവൃത്തം കണക്കെ മനോഘടനയില്‍ സംഭവിക്കുന്ന ആലോചനകള്‍ അതിസങ്കീര്‍ണ്ണങ്ങളാണ്. അയാള്‍ നിമിഷം കഴിയു ന്തോറും എരിഞ്ഞെരിഞ്ഞു തീരുന്ന ഒരു വെളിച്ചമാണ്. അതുകൊണ്ടാണ് നോവലിനൊടുവില്‍ അയാളുടെ ഇരുണ്ട മനസ്സിന് കടുത്ത ശിക്ഷ സ്വീകരിക്കേണ്ടിവരുന്നത് ഇവിടെയെല്ലാം നോവലിസ്റ്റ് പാലിക്കുന്നൊരു മിത ത്വമുണ്ട്. നോവലിന്റെ അകവിതാനങ്ങളില്‍ ഒഴുകിക്കിടക്കുന്ന ലാവണ്യബോധം ഒരു ദുരന്ത ചിത്രമായി പരിണമിക്കുമ്പോഴും അതിലെ അനുഭൂതി യാവിഷ്‌കാരം പുതുമയോടെ നിലനിര്‍ത്താന്‍ നോവലിസ്റ്റിനു കഴിയു ന്നുണ്ട്. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ മനസ്സിന്റെ നിഗൂഢഭാവങ്ങളെ ആത്മവ്യഥയാക്കിത്തീര്‍ക്കുന്ന ഒരു വിശുദ്ധമായ പരിണാമ വിശേഷം ഈ നോവല്‍ മുന്നോട്ടുവയ്ക്കുന്നുണ്ട് അത് നോവലിസ്റ്റിന്റെ കലാ തന്ത്രത്തിന്റെ ഭാഗമാണ്. മനോബോധത്തിന്റെ ബഹുസ്വരതയില്‍ നിന്ന് ഏക കേന്ദ്രീകൃതബിന്ദുവിലേക്ക് നയിക്കാനുതകുന്ന ഭാവ സംസ്‌കാരം കാലാന്തരങ്ങളെ അര്‍ത്ഥവത്തായ ഒരു അനുഭവമാക്കിത്തീര്‍ക്കുന്നുണ്ട്. 

'കഥനമഴ നനഞ്ഞപ്പോള്‍', 'കിനാവുകളുടെ തീരം', 'കൗമാര സന്ധ്യകള്‍', 'കാവല്‍മാലാഖ', 'കന്മദപ്പൂക്കള്‍', 'കല്‍വിളക്ക്' തുടങ്ങിയ നോവലുകള്‍ ജീവിതത്തിന്റെ ബഹുസ്വരതയില്‍ നിന്ന് പ്രഭവം കൊള്ളുന്ന മനപരിപാകങ്ങളുടെ രചനകളാണ്. ഈ നോവലുകളിലെ സൗന്ദര്യ ബോധത്തെ സംബന്ധിച്ച് ജീവിതവുമായി ബന്ധപ്പെടുത്തി പഠന വിധേയ മാക്കാവുന്നതാണ്. വിധിയുടെ നിരന്തരമായ ഇടപെടലുകളും ജീവിത ത്തിന്റെ ചുഴികളും അതില്‍നിന്ന് പുതുജീവിതത്തെ പരിരക്ഷിക്കാനുള്ള ശ്രമങ്ങളും ഈ നോവലുകളില്‍ നടക്കുന്നുണ്ട്. അത്തരം സാന്നിദ്ധ്യ ങ്ങളെ അര്‍ത്ഥവത്താക്കുന്ന കഥാപാത്രസൃഷ്ടിയും അതിനനുസൃതമായ കുടുംബബന്ധങ്ങളും വൈകാരികക്ഷമതയോടെ നോവലിസ്റ്റ് അവതരി പ്പിക്കുന്നു. ഈ അവതരണത്തിലെല്ലാം ഉള്‍ക്കൊള്ളുന്ന സ്ഥല രാശിയി ലധികവും മറുനാടന്‍ ലോകമാണ്. ആ ലോകം പരിഷ്‌കൃത സമൂഹത്തിന്റെ കൂടിയാണ്. അവിടെയും സാര്‍ത്ഥകമായ പല മുഹൂര്‍ത്തങ്ങളും രൂപം കൊള്ളുന്നുണ്ട്. എന്നാല്‍ അടിസ്ഥാനപരമായ ജീവിതചര്യകളില്‍ പറയത്തക്ക മാറ്റങ്ങളൊന്നും തന്നെ സംഭവിക്കുന്നില്ല. ജീവിതം ചെറുചെറു ദ്വീപസമൂഹങ്ങളായി ഒഴുകിപ്പോവുകയാണ്. അവയില്‍ പലതിലും നന്മതിന്മകള്‍ തമ്മിലുള്ള സംഘട്ടനങ്ങളുണ്ട്. ധര്‍മ്മാധര്‍മ്മങ്ങളുടെ തേരോട്ടങ്ങളുണ്ട്. എങ്കിലും അടിസ്ഥാനസ്വരൂപമായി വര്‍ത്തിക്കുന്നത് സ്‌നേഹത്തിനു വേണ്ടിയുള്ള അലച്ചിലാണ്. ആ അലച്ചിലാകട്ടെ മനുഷ്യത്വത്തിനുവേണ്ടിക്കൂടിയാണ്. ഇവിടെയെല്ലാം നമ്മെ അത്ഭുതപ്പെടു ത്തുന്ന ഒരു പ്രത്യേകത ഇതിവൃത്ത ഘടനയിലേയും പ്രമേയത്തി കവി ലേയും മികവുകളാണ്. ഒന്നും ഒന്നിനോട് ചേര്‍ന്നുനില്‍ക്കുന്ന ഒരവസ്ഥ പങ്കുവയ്ക്കുന്നില്ല. എന്നാല്‍ അത് ആഴത്തില്‍ ജീവിതം വരഞ്ഞിടുകയും ചെയ്യുന്നു. അങ്ങനെ പറയുന്ന ജീവിതങ്ങളാകട്ടെ പ്രകടിതരൂപമായി വര്‍ത്തിക്കുന്നൊരു കര്‍മ്മബന്ധത്തെ ചേര്‍ന്നാണ് കിടക്കുന്നത്.

സ്വത്വത്തെ അടിസ്ഥാനമാക്കി ഇത്തരമൊരനുഭവം മുന്‍പൊരിക്കല്‍ ചര്‍ച്ച ചെയ്തി രുന്നുവെങ്കിലും അതിന് സാമാന്യയുക്തിയെ ഭേദിച്ചു നില്‍ക്കുന്നൊരു യഥാതഥ ലോകവും ജീവിതവുമുണ്ട്. അതിനെ ലക്ഷ്യസ്ഥാനത്ത് എത്തി ക്കുക എന്ന സര്‍ഗ്ഗാത്മക ദൗത്യമാണ് കാരൂര്‍ മുഖ്യമായും ലക്ഷ്യംവയ്ക്കു ന്നത്. 'കാവല്‍ മാലയിലും, കല്‍വിളക്കിലുമെല്ലാം ഇത്തരമൊരനുഭവത്തിന്റെ പ്രശ്‌നസങ്കീര്‍ണ്ണമായൊരു സദസ്സ് രൂപംകൊള്ളുന്നു. ഇത് നോവലിലെ രചനാപരമായൊരു സവിശേഷതകൂടിയാണ്. ഇതില്‍ ജീവി തത്തെ സംബന്ധിച്ച ഉള്‍ക്കാഴ്ചകള്‍ കൂടി അടങ്ങിയിട്ടുണ്ട്. അതിനെ ചില കഥാപാത്രളിലൂടെയെങ്കിലും ഗൂഢമായ അഭിലാഷമായി വ്യാഖ്യാ നിക്കാന്‍ കാരൂര്‍ ധൈര്യപ്പെടുന്നിടത്തുനിന്നാണ് നോവല്‍ വായന വഴിമാറി സഞ്ചരിക്കുന്നത് നാം കണ്ടുതുടങ്ങുന്നത്. ഇത്തരം ഏകാഗ്ര തകള്‍, ജീവിതത്തെ സംബന്ധിക്കുന്ന മൂല്യബോധപരമായ നിലപാടു കള്‍, വൈകാരികമായ തിരിച്ചറിവുകള്‍ തുടങ്ങി നന്മയുടെയും മനുഷ്യത്വ ത്തിന്റെയും പക്ഷത്തുനിന്നുകൊണ്ട് ജീവിതത്തെ ശ്രദ്ധിക്കുന്ന നോവലു കള്‍ കാരൂരിന്റെ മികച്ച രചനകളായിത്തന്നെ സ്വീകരിക്കാവുന്നതാണ്. 


മറ്റൊന്ന് തീവ്രവൈകാരികമായി ചില മുഹൂര്‍ത്തങ്ങളെ കാരൂര്‍ അവതരിപ്പിക്കുന്നതിനെ സംബന്ധിച്ചുള്ളതാണ്. അത് പ്രത്യേകം പ്രത്യേകം കളംതിരിച്ച് പറയേണ്ടതില്ലെങ്കിലും അതിന്റെ മുഖ്യസ്വഭാവം മൗലികമായ ഒരന്വേഷണമാണ്. അതിനു കാലികമായൊരു പ്രസക്തി കൂടിയുണ്ട്. അതൊരേകാലം പുരുഷനേയും സ്ത്രീയേയും വിരുദ്ധചേരികളില്‍ നിര്‍ത്തി വിചാരണ ചെയ്യുന്ന ഒന്നല്ല. സ്ത്രീപുരുഷ ബന്ധങ്ങള്‍ക്ക്, സ്വത്വങ്ങള്‍ക്ക് തുല്യപ്രാധാന്യം നല്‍കി ജീവിതമൂല്യങ്ങള്‍ക്കും സാമൂഹ്യ നിലപാടു കള്‍ക്കും മനുഷ്യസഹജമായൊരു ആര്‍ജ്ജവത്വം നല്‍കാന്‍ നോവലിസ്റ്റ് ശ്രമിക്കുന്നു.

അതുകൊണ്ടാണ് കാരൂരിന്റെ നോവലുകള്‍ എല്ലാക്കാല ത്തേയും നോവലുകളായി മാറുന്നത്. നിശ്ചലമാക്കപ്പെട്ട കാലം കാരൂരിന്റെ ഒരു നോവലിലും പ്രത്യക്ഷപ്പെടുന്നില്ല. അത് സദാ ചലനാത്മകമാണ്. ആ ഒഴുക്കില്‍ ജീവിതത്തിന്റെ നവനവങ്ങളായ അനുഭവങ്ങളുടെ സ്‌നാന ഘട്ടങ്ങളെ നമുക്ക് കാണാനാകുന്നുണ്ട്. അതില്‍ ഉള്‍ച്ചേര്‍ന്ന മാനവ സംസ്‌കാരം ഉദാത്തമായൊരു ജീവിതദര്‍ശനം കൂടിയാണ്. ഭാഷയ്ക്കും ഭാവനയ്ക്കും അവകാശപ്പെട്ട സാംസ്‌കാരിക ബോധമാണ് ഈ നോവലു കളിലൂടെ വായനാസമൂഹത്തിന് ലഭ്യമാകുന്നത്. ഇത് സര്‍ഗ്ഗാത്മകതയില്‍ പൂര്‍ണ്ണമായി അഭിരമിക്കുന്ന ഒരെഴുത്തുകാരനോട് വായനക്കാര്‍ക്കു ണ്ടാകുന്ന വിശ്വാസ്യതയാണ്. ഭാവപരമായ ഉത്കര്‍ഷം കൊണ്ട് ഉദാത്തമാ         യൊരു ജീവിതപരിസരത്തിലേക്ക് ലക്ഷ്യംവയ്ക്കുന്ന അനുഭവത്തിന്റെ സ്വരഭേദങ്ങള്‍ തന്നെയാണ് കാരൂരിന്റെ നോവലുകള്‍ എന്ന് നിസംശയം പറയാനാകും. 

(തുടരും)

Join WhatsApp News
Jayan varghese 2023-05-30 17:04:08
എഴുത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച ഒരു മനുഷ്യൻ. സത്യ സന്ധമായ കാലം ഒരു നിയോഗം പോലെ അദ്ദേഹത്തെ അംഗീകരിക്കുന്നു. ശ്രീ കാരൂർ സോമന് അഭിവാദനങ്ങൾ! ജയൻ വർഗീസ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക