അവൻ എപ്പോഴും പറയാറുണ്ട് പിടിക്കുമ്പോൾ പുളിക്കൊമ്പ് നോക്കി പിടിക്കണമെന്ന് ,പ്രണയത്തിന്റെ കാര്യത്തിൽ പ്രത്യേകിച്ച്.
അങ്ങനെ കാശുള്ള കുടുംബത്തിലെ ഒരു പെൺകുട്ടിയെ തന്നെ അവൻ പിന്നാലെ നടന്ന് വളച്ചൊടിച്ച് പ്രണയിച്ചു.
സത്യത്തിൽ അവൻ പ്രണയിച്ചത് കാശ് കടം വാങ്ങാനായിരുന്നു. അതൊന്നും അറിയാതെ അവൾ അവനെ ആത്മാർത്ഥമായ് പ്രണയിച്ചു.
ചോദിക്കുന്ന നിമിഷം തന്നെ ഒരു മടിയും കൂടാതെ ബാഗിൽ നിന്നും കാശെടുത്ത് അവൾ അവന് നൽകുമായിരുന്നു.
പ്രണയമല്ലേ പ്രണയം,ആ കാശൊക്കെ അവൻ തിരിച്ചു കൊടുക്കുകയോ അവൾ തിരിച്ചു ചോദിക്കുകയോ ചെയ്തിരുന്നില്ല
ഇതൊക്കെ അറിയാമായിരുന്ന കൂട്ടുക്കാരികൾ പലപ്പോഴും അവളെ നിരുത്സാഹപെടുത്തിയിരുന്നെങ്കിലും അവന്റെ പ്രണയത്തിന്റെ രാസലഹരിയിൽ മുങ്ങിപ്പോയ അവൾക്ക് മറിച്ചൊന്നും ചിന്തിക്കാൻ പോലും കഴിയുമായിരുന്നില്ല
നന്നേ ചെറുപ്പം മുതലേ മാതാപിതാക്കളുടെ സ്നേഹമോ വാത്സല്യമോ അനുഭവിക്കാനാവാത്ത അവൾക്ക് പാവപ്പെട്ടനാണെങ്കിലും അവനെന്നു പറഞ്ഞാൽ ജീവനായിരുന്നു
ജീവിക്കുന്നുവെങ്കിൽ അവനോടൊപ്പം ജീവിക്കണമെന്ന ഒരൊറ്റ മോഹമേ അവൾക്ക് ഉണ്ടായിരുന്നുള്ളു.
ഇത്രമാത്രം സ്നേഹമുള്ള സൗന്ദര്യമുള്ള ഒരു പെണ്ണിനെ കിട്ടാൻ ആരായാലും കൊതിച്ചു പോകും.
എന്നിട്ടും അവൻ മറ്റൊരു പെണ്ണിനെ കെട്ടാൻ തീരുമാനിച്ചതാണ് നാട്ടുക്കാരിൽ ചിലർ അവളുടെ ആത്മഹത്യക്കു കാരണമായ് പറഞ്ഞത്.
കണ്ടെടുത്ത ആത്മഹത്യാ കുറിപ്പിൽ
ആരെയും ആത്മാർത്ഥമായ് സ്നേഹിക്കരുതെന്നും വിശ്വസിക്കരുതെന്നും മാത്രം അവൾ നിറമിഴികളോടെ എഴുതി വച്ചതാണ് പലരുടെയും കണ്ണുകൾ ഈറനണിയിച്ചത്..!!