മുംബൈ മാത്രമല്ല രാജ്യം സ്തബ്ദമായ ആക്രമണമായിരുന്നു 2008 ല്‍ നടന്ന 26/11 ഭീകരാക്രമണം. ജനങ്ങള്‍ തടിച്ചുകൂടുന്ന, മണല്‍ വീണാല്‍ നിലത്തു പോകാത്തത്ര തിരക്കനുഭവപ്പെടുന്ന വിക്ടോറിയ ടെര്‍മിനല്‍ റെയില്‍വേ സ്റ്റേഷനിലേക്ക് ഇരച്ചു കയറി കണ്ണില്‍ക്കണ്ടവരെ വെടിവെച്ചു വീഴ്ത്തിയ ഭീകരര്‍ തുടര്‍ന്ന് ടാജ് ഹോട്ടല്‍ കേന്ദ്രീകരിച്ചു നടത്തിയ ആക്രമണം അക്ഷരാര്‍ത്ഥത്തില്‍ ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തിച്ചതാണ്. വെടിയേറ്റു വീണ നിരപരാധികളുടെ ചോരയില്‍ അന്നു മുബൈ നഗരം വിറച്ചു വിറങ്ങലിച്ചു. അന്നത്തെ ആക്രമണത്തിനായി കടല്‍ വഴി വന്നിറങ്ങിയ ഭീകരന്മാരുടെ നേതൃസ്ഥാനം ലഷ്‌കര്‍ ഇ തൊയ്ബ ഭീകരനായ അബ്ദുള്‍ സലാം ഭുട്ടവിക്ക് ആയിരുന്നു. ലഷ്‌കര്‍ സ്ഥാപകന്‍ ഹഫീസ് സയീദിന്റെയും ബന്ധു അബ്ദുള്‍ റഹ്‌മാന്‍ മക്കിയുടേയും വിശ്വസ്തനായിരുന്നു ഭുട്ടവി. ഫഹീസ് സയീദ് ജയിലിലായപ്പോള്‍ ഭീകര സംഘടനയെ നയിച്ചതും ഇയാളാണ്. 2012 ല്‍ യുഎന്‍ രക്ഷാസമിതി ഇയാളെ ആഗോള ഭീകരനായി പ്രഖ്യാപിച്ചിരുന്നു. ഇരുപതു വര്‍ഷമായി ലഷ്‌കറിനു വേണ്ടി പണം സമാഹരിക്കുന്നവരില്‍ പ്രധാനിയാണ്ട് ഭുട്ടവിയെന്ന് യു എസ് ട്രഷറി ഡിപ്പാര്‍ട്ട്‌മെന്റ് വെളിപ്പെടുത്തിയിരുന്നു.
ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്ത അനുസരിച്ച്, ഭുട്ടവിയുടെ മരണം ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജന്‍സികളും സ്ഥിരീകരിച്ചു. എഴുപത്തെട്ടുകാരനായ ഇയാളുടെ സംസ്‌ക്കാരത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ലഷ്‌കര്‍ ഇ തൊയ്ബ പുറത്തുവിട്ടു. ഭീകര പ്രവര്‍ത്തനത്തിനു പണം സമാഹരിച്ച കേസില്‍ പതിനാറര വര്‍ഷം തടവിനു ശിക്ഷിക്കപ്പെട്ടു പാകിസ്ഥാന്‍ ജയിലില്‍ കഴിയുകയായിരുന്നു അയാള്‍.
ആക്രമണത്തിലൂടെ രക്തസാക്ഷിത്വം വരിക്കുന്നതു വഴി മരണ ശേഷം നന്മകള്‍ ഉണ്ടാകുമെന്ന് ഭീകരരെ പഠിപ്പിച്ചത് ഇയാളാണെന്ന് യു എസ് ലഷ്‌കറിന്റേയും ജമാ അത്ത് ഉദ് ദവയുടേയും ആക്രമണങ്ങള്‍ക്കു മുന്നോടിയായി ഫത്വകള്‍ പുറത്തിറക്കിയിരുന്നതു ഭുട്ടാവി ആയിരുന്നു.
എന്തായാലും ഇന്ത്യന്‍ മണ്ണില്‍ നിരപരാധികളുടെ രക്തമൊഴുക്കിയ ഒരു ഭീകരന്‍ കൂടി ഇല്ലാതായിരിക്കുന്നു. ഇനി ഒരു മനുഷ്യനും തീവ്രവാദികളാല്‍ കൊല്ലപ്പെടാതിരിക്കട്ടെ.