വടക്കൻ അമേരിക്കയിൽ കടുത്ത അന്തരീക്ഷ മലിനീകരണം മൂലം ദശലക്ഷക്കണക്കിനു ആളുകളോട് മാസ്ക് ധരിക്കാൻ അധികൃതർ നിർദേശിച്ചു. കോവിഡ് നിയന്ത്രണങ്ങൾ അവസാനിച്ച കഴിഞ്ഞ മാസം മാസ്‌ക് നിർബന്ധിതമല്ലാതായിരുന്നു.
ന്യൂ യോർക്ക് വ്യാഴാഴ്ച സൗജന്യമായി മാസ്ക് വിതരണം ചെയ്യും. ഇതൊരു താത്കാലിക പ്രതിസന്ധി ആണെന്നു പറഞ്ഞ ന്യൂ യോർക്ക് ഗവർണർ കാത്തി ഹോക്കൽ ഒരു മില്യൺ മാസ്കുകൾ സൗജന്യമായി വിതരണം ചെയ്യുമെന്ന് അറിയിച്ചു.
കാനഡയിലും പുറത്തിറങ്ങാൻ മാസ്ക് ധരിക്കണമെന്നു നിർദേശമുണ്ട്.
വിഷവായുവിനെ കുറിച്ച് ജാഗ്രത പാലിക്കണമെന്നു ടെക്സസ് മുതൽ വെർമെണ്ട് വരെ 115 മില്യൺ ആളുകൾക്കു നിർദേശം നൽകി. പുക സൂക്ഷിക്കണമെന്ന് 16 സംസ്ഥാനങ്ങളിലായി 90 മില്യൺ ആളുകൾക്കു നിർദേശമുണ്ട്.
ബോസ്റ്റൺ, ന്യൂ യോർക്ക് സിറ്റി, ഫിലാഡൽഫിയ, വാഷിംഗ്‌ടൺ ഡിസി തുടങ്ങിയ നഗര മേഖലകളിൽ ആരോഗ്യത്തെ ഹനിക്കുന്ന വായുവിന്റെ സാന്നിധ്യമുണ്ടെന്ന് യുഎസ് നാഷനൽ വെതർ സർവീസ് പറഞ്ഞു. കഴിയുന്നത്ര പുറത്തിറങ്ങാതെ നോക്കണം. ആസ്മ, ഹൃദ്രോഗം, ശ്വാസകോശ രോഗം ഇവയൊക്കെ ഉള്ളവർ കൂടുതൽ സൂക്ഷിക്കണം.
വ്യാഴാഴ്ച നോർത്ത്ഈസ്റ്റിലും മിഡ് അറ്റ്ലാന്റിക്കിലും പടരുന്ന വിഷവായു വെള്ളിയാഴ്ചയോടെ ഒഹായോ താഴ്‌വരയിലേക്കു നീങ്ങും.
ജാഗ്രതാ നിർദേശം
മലിനീകരണം കണക്കിലെടുത്തു താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കണമെന്നു വീൽ കോർണെൽ മെഡിസിൻ, ന്യൂ യോർക്ക്-പ്രെസ്ബിറ്റേറിയൻ ഹോസ്പിറ്റലുകൾ നിർദേശിച്ചു:
രോഗാവസ്ഥയുള്ള എല്ലാവരും വാതിൽപുറ പ്രവൃത്തികൾ ഒഴിവാക്കുക. പുറത്തിറങ്ങേണ്ടി വന്നാൽ നല്ലൊരു മാസ്ക് ധരിക്കണം. എൻ95, കെഎൻ95 എന്നിവയാണ് നല്ലത്.
ജനാലകൾ കഴിയുന്നത്ര അടച്ചിടണം. ആസ്മയോ മറ്റു ശ്വാസകോശ രോഗങ്ങളോ ഉള്ളവർ ഡോക്ടർമാരുടെ ഉപദേശം തേടി മരുന്നുകൾ കഴിക്കണം.
കൂടുതൽ വിവരങ്ങൾക്കു https://www.dec.ny.gov/press/press.html
New York to distribute a million masks free