Image

കഥ പറഞ്ഞാൽ തീരാത്ത ക്രോമനക്കുട്ടൻ സാർ (എസ്. ശാരദക്കുട്ടി)

Published on 17 September, 2023
കഥ പറഞ്ഞാൽ തീരാത്ത ക്രോമനക്കുട്ടൻ സാർ (എസ്. ശാരദക്കുട്ടി)

കഥ പറഞ്ഞാൽ തീരാത്ത ക്രോമനക്കുട്ടൻ സാർ (CROmanakuttan) വിട പറഞ്ഞു.
എന്റെ അഛന്റെയും അപ്പച്ചിയുടെയും പ്രിയ ശിഷ്യൻ.
ഇനി ഒരു മുപ്പതാണ്ടു കൂടി സാർ ജീവിച്ചിരിക്കുമെന്ന് എന്തുകൊണ്ടോ ഞാൻ വിചാരിച്ചിരുന്നു. കാരണം മുന്നൂറാണ്ടിന്റെ ഓർമ്മകൾ വ്യക്ത്യനുഭവമെന്ന നിലയിൽ പറയുമായിരുന്നല്ലോ.
 മിസ് കുമാരിയും കൊട്ടാരക്കരയും തിക്കുറിശ്ശിയും തിരുനൈനാർ കുറിച്ചിയും നാഗവള്ളി RS. കുറുപ്പും വയലാറും കാരൂരും മകൾ ബി. സരസ്വതിയും നടി ഷീലയും ആർട്ടിസ്റ്റ് ശങ്കരൻ കുട്ടിയും തിരുവിഴാ രാഘവൻ പിള്ളയും വൈക്കം മുഹമ്മദ് ബഷീറും  മുതൽ സുഭാഷ് ചന്ദ്രനും ഉണ്ണി ആറും മകൻ അമൽ നീരദും ഒക്കെ കൂട്ടുകാരായിട്ടുള്ള ആൾക്ക് എത്ര പ്രായം കാണുമെന്ന് നമുക്കെങ്ങനെ ഊഹിക്കാൻ കഴിയും ? അച്ഛനോട് ഒരിക്കൽ  ചോദിച്ചപ്പോഴാണ് പ്രിയ ശിഷ്യന്റെ നർമ്മ സിദ്ധിയെ കുറിച്ച് അഛൻ പറഞ്ഞു തന്നത്.

 ഞങ്ങളുടെ തിരുനക്കരയുടെ തീരാത്ത ചരിത്രം പറഞ്ഞും എഴുതിയും നടന്നു. വീടിന് തിരുനക്കര എന്നു തന്നെ പേരുമിട്ടു. പ്രസരിപ്പോടെ ഓടി നടക്കുന്ന,ചിരിക്കുന്ന സാറിനെ തൊടാൻ വാർധക്യത്തിന് ഭയമായിരുന്നു.
കോട്ടയത്ത് സിനിമാ മാസികക്കു വേണ്ടി ജോലി ചെയ്തിരുന്ന കാലത്തെ സിനിമാ രഹസ്യങ്ങൾ വീട്ടിൽ വന്നിരുന്ന് അഛനുമായി സംസാരിക്കുമായിരുന്നു. ഓർമ്മകളെ പൊലിപ്പിച്ചു പൊലിപ്പിച്ചെടുക്കുന്നത് ഞാൻ കേട്ടിരുന്നിട്ടുണ്ട്.  എന്നോട് അധ്യാപകന്റെ മകൾ എന്ന വലുതായ വാത്സല്യമുണ്ടായിരുന്നു.  അച്ഛനും അപ്പച്ചിയും മരിച്ചപ്പോൾ ചടങ്ങുകൾ തീരുന്നതു വരെ ഞങ്ങൾക്കൊപ്പം ഉണ്ടായിരുന്നു.
വർഷങ്ങൾക്കു ശേഷം ഞാൻ അധ്യാപന ജോലി തുടങ്ങിയ കാലത്ത് ഞങ്ങളൊരുമിച്ച് ഒരു റിഫ്രഷർ  കോഴ്സിൽ കണ്ടു മുട്ടിയപ്പോഴും സാർ സുന്ദരനും ചെറുപ്പക്കാരനുമായിരുന്നു.  നിന്നെ കണ്ടാൽ ഒരു മലയാളം ടീച്ചറുടെ ലുക്കല്ലല്ലോ എന്നു പറഞ്ഞതോർക്കുന്നു. അതിന്റെ അർഥം അന്ന് മനസ്സിലായില്ല.
  സാറിന്റെ  പുസ്തക പ്രകാശനത്തിന് പങ്കെടുക്കാൻ സംഘാടകർ  ക്ഷണിച്ചിരുന്നെങ്കിലും സ്ഥലത്തില്ലാതിരുന്നതിനാൽ എത്താനായില്ല. കാണാനുമായില്ല.
വ്യക്തിപരമായി എനിക്ക് വലിയ വേദനയുണ്ടാക്കുന്ന വേർപാട്.
 സാറിന്റെ വയസ്സെത്രയെന്നത് എനിക്കിന്നും അറിയില്ല . അതൊരത്ഭുത വയസ്സായിരിക്കും എന്തായാലും . ഓർമ്മകളിൽ തീരെ ചെറുപ്പമാണ് സാറിന് . ഇനിയുമിനിയും ജീവിച്ചിരിക്കട്ടെ പ്രിയപ്പെട്ട ഓമനക്കുട്ടൻ സാർ .
എസ്. ശാരദക്കുട്ടി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക