ചില സർവേകളിൽ തനിക്കെതിരെ നെഗറ്റീവ് റേറ്റിങ് ഉണ്ടാവുന്നത് തന്റെ ഉയർച്ചയിൽ ചിലർക്കൊക്കെ അസ്വസ്ഥത ഉണ്ടാവുന്നതു കൊണ്ടാണെന്നു ഇന്ത്യൻ അമേരിക്കൻ റിപ്പബ്ലിക്കൻ സ്ഥാനാർഥി വിവേക് രാമസ്വാമി. ഓഗസ്റ്റിനു ശേഷം രാമസ്വാമിയുടെ മതിപ്പു 12% കുറഞ്ഞതായി ഫോക്സ് ന്യൂസിന്റെ പുതിയ പോളിംഗിൽ കണ്ടതിനെ തുടർന്നാണ് ഈ പ്രതികരണം.
ആദ്യ റിപ്പബ്ലിക്കൻ ഡിബേറ്റ് കഴിഞ്ഞായിരുന്നു ആ പോളിംഗ്. ഡിബേറ്റിൽ 38കാരനായ രാമസ്വാമി നല്ലൊരു പ്രകടനം കാഴ്ച വച്ച് ശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്തു.
ഫോക്സ് ന്യൂസിൽ ഷാനൻ ബ്രേമിനോട് രാമസ്വാമി പറഞ്ഞു: "ഡിബേറ്റിൽ ഞാൻ നന്നായ ശേഷം ഞങ്ങൾ കടുത്ത വിമർശനം നേരിട്ടു തുടങ്ങി. അതൊക്കെ ഈ പ്രക്രിയയുടെ ഭാഗമാണ്.
"വാസ്തവത്തിൽ ഒട്ടേറെപ്പേർക്ക് എന്റെ ഉയർച്ചയിൽ അസ്വസ്ഥതയുണ്ട്. 38 വയസുള്ള ഒരാൾ പ്രസിഡന്റാവാൻ യോഗ്യനല്ല എന്നും അവർ ചിന്തിക്കുന്നു. തോമസ് ജെഫേഴ്സൺ യുഎസ് സ്വാതന്ത്ര്യ പ്രഖ്യാപനം എഴുതിയത് 33 വയസിലാണ്.
റിപ്പബ്ലിക്കൻ വോട്ടർമാർക്കിടയിൽ ഡൊണാൾഡ് ട്രംപിനു കനത്ത ലീഡ് ഉണ്ടെങ്കിലും രാമസ്വാമി മൂന്നാം സ്‌ഥാനത്തുണ്ട് എന്നാണ് മിക്ക സർവേകളിലും കാണുന്നത്. ഫ്ലോറിഡ ഗവർണർ റോൺ ഡിസാന്റിസ് ഏറെക്കുറെ സ്ഥിരമായി രണ്ടാം സ്ഥാനത്തുണ്ട്. ഡിബേറ്റ് കണ്ട 28% പേർ രാമസ്വാമിയുടെ മികവ് അംഗീകരിച്ചിരുന്നു. ട്രംപും താനും മാത്രമേ മത്സരത്തിൽ ശേഷിക്കൂ എന്നാണ് അന്നു രാമസ്വാമി പറഞ്ഞത്.
ഗൂഗിളിൽ ഏറ്റവുമധികം പേർ തിരയുന്ന സ്ഥാനാർഥി അദ്ദേഹമെന്നും ഫോക്സ് പറയുന്നു. താൻ വിജയത്തിലേക്കാണെന്നു അദ്ദേഹം ഉറച്ചു വിശ്വസിക്കുന്നു.
Ramaswamy insists some are 'annoyed' by his surge