Image

സ്‌നേഹ സൗഹൃദങ്ങളുടെ ചിറകടിയൊച്ചയുമായി 'പ്രാവ്‌'

Published on 19 September, 2023
സ്‌നേഹ സൗഹൃദങ്ങളുടെ ചിറകടിയൊച്ചയുമായി 'പ്രാവ്‌'


സ്വന്തം ലേഖകന്‍


സ്‌നേഹ സൗഹൃദങ്ങളുടെ ആഴവും പ്രണയത്തിന്റെ തീക്ഷണതയുമെല്ലാം ഒരുമിക്കുന്ന ഒരു കൊച്ചു ചിത്രം.
അതോടൊപ്പം ഈ ആധുനക കാലത്തും നമ്മുടെ സമൂഹത്തില്‍ സ്‌ത്രീകള്‍ സുരക്ഷിതരാണോ എന്ന ചോദ്യവും
മുന്നോട്ടു വയ്‌ക്കുന്ന ഒരു കൊച്ചു സിനിമ. പത്മരാജന്റെ ചെറുകഥയെ ആസ്‌പദമാക്കി അതിഭാവുകത്വങ്ങളും
ഏച്ചു കെട്ടലുകളുമില്ലാതെ, രൂപപ്പെടുത്തിയ ഒരു സിനിമ.
നാലു സുഹൃത്തുക്കള്‍. സമൂഹത്തിന്റെ വ്യത്യസ്‌ത മേഖലകളില്‍ ജോലി ചെയ്യുന്നവര്‍. ഹരികുമാര്‍, അരവിന്ദ്‌,
കമലാസനന്‍, മനോഹരന്‍ എന്നിവരാണ്‌ ഗാഢസുഹൃത്തുക്കള്‍. അവര്‍ക്ക്‌ സമയം കിട്ടുമ്പോഴെല്ലാം ഒരുമിച്ചു
കൂടുകയും അവരുടെ തമാശകളും പ്രശ്‌നങ്ങളുമെല്ലാം പങ്കു വയ്‌ക്കുകയും ചെയ്യുന്നു. എല്ലാവരക്കും ഒരു
വാടസാപ്‌ ഗ്രൂപ്പും ഉണ്ട്‌. കൂടാതെ എല്ലാവര്‍ക്കും ഒരുമിച്ചു ചേരുന്നതിനായി ഒരു ഗസ്റ്റ്‌ ഹൗസും. ~ഒരു
ദിവസം അഭിഭാഷകനായ മനോഹരന്‌ ഒരാഗ്രഹം തോന്നുന്നു. കൂട്ടുകാരോട്‌ കാര്യങ്ങള്‍ വിശദീകരിച്ച മനോഹന്‌
മറ്റുള്ളവരുടെ പിന്തുണയും ലഭിക്കുന്നു. അറിയപ്പെടുന്ന നടിയായ ദീപിത്യുമായി കമ്പനി കൂടാന്‍ സുഹൃത്തുക്കള്‍
നാല്‌ പേരും ആഗ്രഹിക്കുന്നു. എന്നാല്‍ തികച്ചും യാദൃശ്ചികമായി അവര്‍ക്കിടയിലേക്ക്‌ കമിതാക്കളായ വിവേകും
ചാരുവും കടന്നു വരുന്നത്‌. ജീവിതം അതിന്റെ എല്ലാ രീതിയിലും ആസ്വദിക്കാനായാണ്‌ നാല്‍വര്‌
സംഘം സുഹൃത്തുക്കള്‍ ഗസ്റ്റ്‌ ഹൗസിലെത്തുന്നത്‌. എന്നാല്‍ വിവേകും ചാരുവും കൂടി അവര്‍ക്കിടയിലേക്ക്‌
വരുന്നതോടെ സുഹൃത്‌ സംഘം വല്ലാത്തൊരു പ്രതിസന്ധിയില്‍ അകപ്പെടുന്നു. പ്രത്യേകിച്ച്‌ ചാരുവിന്റെ കടന്നു
വരവ്‌ അവര്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുന്നു.
സ്‌ത്രീകള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ കഥാപശ്ചാത്തലമാക്കി ്‌നിരവധി സിനിമകള്‍ മലയാളത്തില്‍ ഇറങ്ങിയിട്ടുണ്ട്‌.
ഇതിലും സമാന പ്രമേയം തന്നെയാണ്‌ അവതരിപ്പിച്ചിട്ടുള്ളത്‌. എന്നാല്‍ വ്യത്യസ്‌തമായ ട്രീറ്റ്‌മെന്റ്‌
കൊണ്ടും പ്രമേയത്തിന്റെ ഗൗരവം ചോരാതെയുമാണ്‌ കഥ ചിത്രീകരിച്ചിട്ടുള്ളത്‌. ഫൈന്‍ ആര്‍ട്ട്‌സ്‌
കോളേജിലെ വിദ്യാര്‍ത്ഥിയായ വിവേകിന്റെ ജീവിതത്തിലൂടെയാണ്‌ കഥയുമായി ബന്ധപ്പെട്ട ചില സുപ്രധാന
കാര്യങ്ങള്‍ വെളിപ്പെടുന്നത്‌. വിവേകും ചാരുവും തമ്മിലുള്ള പ്രണയവും സൗഹൃദവും കഥയുടെ മുന്നോട്ടുളള
പ്രയാണത്തിന്‌ മനോഹാരിതയേകുന്നു.
പ്രണയവും സൗഹൃദവും സദാ മിന്നിയും തെളിഞ്ഞും നില്‍ക്കുന്ന പ്രാവില്‍ സംഗീതത്തിനും വളരെയധികം
പ്രാധാന്യമുണ്ട്‌. പ്രേക്ഷക ഹൃദയങ്ങളിലേക്ക്‌ അലിഞ്ഞിറങ്ങുന്ന സംഗീതമാണ്‌ ബി.കെ ഹരിനാരായണന്റെ വരികള്‍ക്ക്‌
ബിജിപാല്‍ നല്‍കിയിരിക്കുന്നത്‌. കഥയ്‌ക്കനുസൃതമായ ദൃശ്യഭംഗി നല്‍കിയിരിക്കുന്നത്‌ ആന്റണി ജോയാണ്‌.
ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസാണ്‌ ചിത്രം കേരളത്തിലെ തിയേറ്ററുകളില്‍ എത്തിക്കുന്നത്‌. സി.ഇ.റ്റി
സിനിമാസിന്റെ ബാനറില്‍ തകഴി രാജശേഖരനാണ്‌ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്‌. എല്ലാ കാലത്തും
പ്രസക്തിയുള്ള പ്രമേയമാണ്‌ പ്രാവിന്റേത്‌. ആ പ്രസക്തിയും പ്രാധാന്യവും അല്‍പ്പം പോലും കുറയാതെ തികച്ചും
സ്വാഭാവികമായി തന്നെയാണ്‌ ചിത്രം ആദ്യന്തം ഒരുക്കിയിട്ടുള്ളത്‌. ഒരു കാര്യം ഉറപ്പാണ്‌. മികച്ച
സിനിമകള്‍ ഇഷ്‌ടപ്പെടുന്ന പ്രേക്ഷകനെ ഒരിക്കലും പ്രാവ്‌ നിരാശപ്പെടുത്തില്ല. തീര്‍ച്ചയായും കണ്ടിരിക്കേണ്ട
ചിത്രമാണ്‌ പ്രാവ്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക