
കാനഡയിൽ ഇപ്പോൾ തിരഞ്ഞെടുപ്പ് നടത്തിയാൽ പ്രതിപക്ഷ കൺസർവേറ്റിവ് പാർട്ടി നേതാവ് പിയേർ പൊളിയെവ് ആയിരിക്കും പ്രധാനമന്ത്രിയാവുക എന്നു 'ഗ്ലോബൽ ന്യൂസി'നു വേണ്ടി ഇപ്‌സോസ് നടത്തിയ പോളിംഗിൽ കണ്ടെത്തി.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ചു പൊളിയെവിന്റെ ജനപ്രീതി അഞ്ചു പോയിന്റ് ഉയർന്നിട്ടുണ്ട്. ട്രൂഡോ അന്നത്തെ നിലയിൽ തന്നെ 31 പോയിന്റിൽ നിൽക്കുന്നു.
അറ്റ്ലാന്റിക് കാനഡയിൽ പൊളിയെവിനു ട്രൂഡോയേക്കാൾ 20% ലീഡുണ്ട്. അദ്ദേഹമാവും മികച്ച പ്രധാനമന്ത്രിയെന്നു 48% പറയുന്നു.
രാജ്യത്തിൻറെ ദിശയെ കുറിച്ച് ജനങ്ങൾ അസംതൃപ്തരാണെന്നു ഇപ്‌സോസ് സി ഇ ഒ: ഡാറെൽ ബ്രിക്കർ പറഞ്ഞു. ജീവിതച്ചെലവ്, പാർപ്പിടം, ചികിത്സ ഇവയ്‌ക്കൊക്കെ ഉണ്ടാവുന്ന വർധിച്ച ചെലവ് ഇതൊക്കെ ജനങ്ങളെ അസ്വസ്ഥരാക്കുന്നു.
ഭൂരിപക്ഷം ഇല്ലാത്ത ട്രൂഡോയെ താങ്ങി നിർത്തുന്ന എൻ ഡി പി നേതാവ് ജഗ്‌മീത് സിംഗിന്റെ ജനപ്രീതിയിലും ഇടിവുണ്ട്: 4%.
നഗരമേഖലകളിൽ കൺസർവേറ്റിവ് പാർട്ടിക്കു ബലമില്ലെന്നു ബ്രിക്കർ പറഞ്ഞു. എന്നാൽ നഗര പ്രാന്തങ്ങളിൽ മികവുണ്ട്. അവർക്കു ഒറ്റയ്ക്കു ഭൂരിപക്ഷം കിട്ടുമോ എന്ന് ഉറപ്പിക്കാൻ ആവില്ല.
ഭീഷണിക്കു ഇടമില്ല
കാനഡയിൽ നിന്നു ഹിന്ദുക്കൾ ഒഴിഞ്ഞു പോകണമെന്ന ഖാലിസ്ഥാൻ നേതാവിന്റെ ഭീഷണി കനേഡിയൻ മൂല്യങ്ങൾക്ക് എതിരാണെന്നു പബ്ലിക് സേഫ്റ്റി ഡിപ്പാർട്മെന്റ് വ്യക്തമാക്കി.
അക്രമത്തിനോ വിദ്വേഷത്തിനോ കാനഡയിൽ സ്ഥാനമില്ലെന്ന് ഡിപ്പാർട്മെന്റ് ചൂണ്ടിക്കാട്ടി. "വെറുപ്പും വിദ്വേഷവും ഭയവും മനുഷ്യരെ ഭിന്നിപ്പിക്കാൻ മാത്രമുള്ളതാണ്. എല്ലാ കനേഡിയൻ പൗരന്മാരും പരസ്പര ബഹുമാനത്തോടെയും നിയമത്തിൽ വിശ്വാസം അർപ്പിച്ചും മുന്നോട്ടു പോകണം."
കാനഡയിൽ അടുത്ത തിരഞ്ഞെടുപ്പ് നടക്കാനുള്ളത് 2025ലാണ്.
Trudo trails Poilievre in new polling