Image

ഡാലസ് മേയര്‍ റിപ്പബ്ലിക്കന്‍ സെനറ്റര്‍ ടിംസ്‌കോട്ടിന്റെ ലഞ്ചിന് ആതിഥേയത്വം വഹിച്ചു(എബ്രഹാം തോമസ്)

എബ്രഹാം തോമസ് Published on 05 October, 2023
ഡാലസ് മേയര്‍ റിപ്പബ്ലിക്കന്‍  സെനറ്റര്‍ ടിംസ്‌കോട്ടിന്റെ ലഞ്ചിന് ആതിഥേയത്വം വഹിച്ചു(എബ്രഹാം തോമസ്)

ഡാലസ്: കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഡാലസ് നഗരത്തിന്റെ മേയര്‍മാരായി ഇരുന്നിട്ടുള്ളവരെല്ലാം ഡെമോക്രാറ്റിക് പാര്‍ട്ടി അനുഭാവികളായിരുന്നു. സാധാരണ ഇവര്‍ രാഷ്ട്രീയ ചായ്വ് പര്‌സ്യമായി വ്യക്തമാക്കാറില്ലെങ്കിലും അന്തര്‍ധാര ടെക്‌സസുകാര്‍ക്ക് സുപരിചിതമാണ്. റോണ്‍ ക്ലെര്‍ക്കിനെപോലെ ഉള്ളവര്‍ മേയര്‍ സ്ഥാനം ഉപേക്ഷിച്ച് ദേശീയ തലത്തില്‍ അധികഭാരം കൈയ്യാളുന്നതിന് മാസങ്ങള്‍ക്ക് മുമ്പ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകരായി മാറിയ ചരിത്രവുമുണ്ട്. പ്രസിഡന്റ് ബരാക്ക് ഒബാമയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ മുഴുകിയ ക്ലര്‍ക്കിന് ഒബാമ ക്യാബിനറ്റില്‍ അംഗമാക്കി.

ഡാലസിലെ ഇപ്പോഴത്തെ മേയര്‍ എറിക് ജോണ്‍സണ്‍ കഴിഞ്ഞ ആഴ്ചയാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ താന്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ ചേരുകയാണെന്ന് അറിയിച്ചത്. ഈ പ്രഖ്യാപനം  ടെക്‌സസ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ ആദ്യം അവിശ്വസനീയതയോടെയാണ് കണ്ടത്. പ്രതീഷച്ചത് പോലെ അനുയായികളില്‍ ചിലര്‍ ഉടനെ തന്നെ ജോണ്‍സനെ കയ്യൊഴിയുകയും നിശിതമായി വിമര്‍ശിക്കുകയും ചെയ്തു. റിപ്പബ്ലിക്കന്‍ ശക്തികേന്ദ്രങ്ങളായി അറിയപ്പെടുന്ന ടെക്‌സസ് സംസ്ഥാനത്തില്‍ ഹ്യൂസ്റ്റണ്‍, ഡാലസ് പോലെയുള്ള നഗരങ്ങളില്‍  ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ആധിപത്യമാണ് കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കണ്ടുവരുന്നത്. ഡാലസ് മേയറാകാന്‍ മുന്നോട്ടു വരുന്ന നേതാക്കള്‍ തങ്ങള്‍ ഡെമോക്രാറ്റുകളാണ് എന്ന് പരോക്ഷമായി പ്രചരിപ്പിക്കുമ്പോള്‍ അവരുടെ സ്വീകാര്യത ഡെമോക്രാറ്റുകളുടെ ഇടയിലും തിരഞ്ഞെടുപ്പ് പ്രചരണത്തിലും വര്‍ധിക്കുന്നു. ജോണ്‍സണും താന്‍  ഡെമോക്രാറ്റാണ് എന്ന ധാരണ പരത്തിയിരുന്നു. അിതനാല്‍ മേയറുടെ പാര്‍ട്ടിമാറ്റം അമ്പരപ്പോടെയാണ് ടെക്‌സസ് രാഷ്ട്രീയരംഗം സ്വീകരിച്ചത്.

റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ നോമിനേഷന്‍ നേടി യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുവാന്‍ ആഗ്രഹിക്കുന്ന സൗത്ത് കാരലിന സെനറ്റര്‍ ടിംസ്‌കോട്ടിന് ഡാലസില്‍ വച്ചൊരുക്കിയും നഗരമദ്ധ്യത്തിലെ പ്രധാന കാഴ്ചകള്‍ സ്‌കോട്ടിനൊപ്പം ചുറ്റി നടന്ന് കണ്ടും തന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിപ്രവേശം ജോണ്‍സണ്‍ ഔദ്യോഗികമായും പരസ്യമായും വ്യക്തമാക്കി. സ്‌കോട്ടും ജോണ്‍സണും കറുത്തവര്‍ഗക്കാരാണ് എന്ന വസ്തുത ഇരുവരും തമ്മിലുള്ള ബോണ്ടിംഗ് അനായാസമാക്കി. തങ്ങള്‍ തമ്മില്‍ നിരന്തരം ആശയവിനിമയം നടത്താറുണ്ട്് എന്ന് സ്‌കോട്ട് പറഞ്ഞു. ഇരുവരുടെയും കൂടിക്കാഴ്ച റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരോട് ഉള്ളു തുറന്ന് സംസാരിക്കുവാന്‍ മേയര്‍ തയ്യാറായില്ല. എന്നോട് ചോദ്യങ്ങള്‍ ചോദിക്കുന്നതിന് പകരം ഇവിടെയുള്ള പ്രസിഡന്റ് സ്ഥാനാര്‍ത്ഥി(സ്‌കോട്ട്) ചോദ്യങ്ങള്‍ ചോദിക്കൂ എന്ന് പ്രതികരിച്ച് ജോണ്‍സണ്‍ ഒഴിഞ്ഞുമാറി.

ജോണ്‍സണ്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലേയ്ക്കു മാറിയത് പാര്‍ട്ടിയെ ചെറിയ അളവിലെങ്കിലും സഹായിക്കും. ജോണ്‍സണെ പിന്തുണയ്ക്കുന്ന കറുത്തവര്‍ഗക്കാരുടെയും ഡെമോക്രാറ്റുകളുടെയും ചെറിയ വിഭാഗമെങ്കിലും റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് വോട്ടു ചെയ്‌തേക്കാം.

ജോണ്‍സന്റെ മേയര്‍ കാലാവധി 2027 ജൂണ്‍ വരെയാണ്. മേയര്‍ സ്ഥാനത്തേയ്ക്ക് ജോണ്‍സണ്‍ വീണ്ടും മത്സരിക്കില്ല. 2026 ലെയോ 2028ലെയോ ദേശീയ തിരഞ്ഞെടുപ്പുകളിലേയ്ക്ക് നീങ്ങാനാണ് സാധ്യതയെന്ന് നിരീക്ഷകര്‍ പറയുന്നു. ജോണ്‍സണ്‍ 2027ല്‍ മത്സരിക്കാന്‍ ഇടയില്ല, ഇത് തങ്ങളുടെ സാധ്യത വര്‍ധിപ്പിക്കും എന്ന വിശ്വാസത്തില്‍ ചില സ്ഥാനാര്‍ത്ഥികള്‍ ഇപ്പോഴേ മേയര്‍ സ്ഥാനം ലക്ഷ്യമിട്ട് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക