Image

സബ്ജിക്കല്യാണം ( കവിത : വേണുനമ്പ്യാർ )

Published on 02 November, 2023
സബ്ജിക്കല്യാണം ( കവിത : വേണുനമ്പ്യാർ )

ഹിപ്പൊപൊട്ടാസിന്റെ സൈസുള്ള മത്തനാണ് പ്രതിശ്രുതവരൻ
വധു ഈർക്കിലി വെണ്ടയ്ക്ക!

പത്തിൽ പതിനൊന്ന് പൊരുത്തം!
വെണ്ടയ്ക്കയുടെ ജാതകത്തിലെ 
ഗജമത്തയോഗം നിമിത്തം
മത്തന്റെ ജീവിതത്തിൽ 
അടിവച്ചടി വണ്ണം വർദ്ധിക്കുമത്രെ ഭാവിജീവിതത്തിൽ മത്തപ്രവരന്
സർവ്വകാല റിക്കാർഡോടെ
ഗിന്നസ് ക്ലബ്ബിൽ കയറി കൂടാമത്രെ
അപ്രത്യാശിത ഹൃദയസ്തംഭനത്തെ
കണിയാന് കണ്ടില്ലെന്ന് നടിക്കാമത്രെ

മദനനായ മത്തൻ ത്രീ പിസിൽ
അണിഞ്ഞൊരുങ്ങി

മോണയും മുലയും കുറവായ
വെണ്ടയ്ക്ക കിമോണയ്ക്കുള്ളിൽ
നുഴഞ്ഞു കയറി

പൊന്നിന്റെ മത്തൻ വള്ളിയാണ് താലി
പൂശിയ പൊന്ന് ഉരച്ചു കളഞ്ഞാൽ ഉള്ളിൽ നൂറ് ഗ്രാം പരിശുദ്ധ മുക്ക് ലഭ്യമാണ്

തണ്ടാൻപുരയിൽ നിന്നുള്ള 
ഒരു സാദാ വെണ്ടയ്ക്ക
മത്തൻവള്ളിത്തറവാട്ടിലേക്ക്
കാലെടുത്ത് വെക്കുമൊ
ഈ ദാമ്പത്യം നീണ്ടു നിൽക്കുമൊ
അതൊ ആദ്യരാത്രി തന്നെ
അന്തിമഹാകാളരാത്രിയാകുമൊ

ഒപ്റ്റിമിസ്റ്റുകളും പെസിമിസ്റ്റുകളും
കെമിസ്റ്റുകളും മിസ്റ്റിക്കുകളും ആയ ജൈവ പച്ചക്കറികൾ വാട്ട്സാപ്പിൽ സന്ദേശങ്ങൾ കൈമാറി
അവർ ക്ഷണിക്കാത്ത സദ്യക്കായി
തിക്കി തിരക്കി

തൊട്ടാൽ പൊള്ളുന്ന വില !
സദ്യക്ക് ഉള്ളിയെയും തക്കാളിയെയും
നിർദ്ദാക്ഷിണ്യം ഒഴിവാക്കിയിരുന്നു. 

ഓസിനുള്ള ആകാശ ഫോട്ടൊ ഷൂട്ടിനായി
അച്ചിക്കണിയാനെ ക്ഷണിച്ചിരുന്നു

നാദസ്വരശല്യത്തിനായി പടവലങ്ങ
ഭാഗവതരെ ഏർപ്പാടാക്കി
പിന്നണിയിൽ ഘടത്തിന്റെ 
സ്ഥാനത്ത് ചേന
മദ്ദളത്തിന്റെ സ്ഥാനത്ത് കുമ്പളങ്ങ
തുടക്കടിക്കാൻ വാതം പിടിക്കാത്ത കുറുന്തോട്ടി
തലയാട്ടാൻ ചെരങ്ങ
ചെരങ്ങയെ ഉത്തരേന്ത്യക്കാർ ലോക്കി എന്നും വിളിക്കും
നല്ല ലോക്കിയെ ചെരങ്ങ
എന്നു വിളിക്കാൻ അൽപ്പം നാണം വേണം മലബാറികൾക്ക്!

സദ്യ വർച്വലായിരുന്നു. ദേഹണ്ഡം പൊതുവാൾ പതിനൊന്നാം മണിക്കൂറിൽ ചതിച്ചു. ഇലയിട്ട് ഉണ്ണാനിരുന്ന മഹാജനങ്ങൾക്ക് മുന്നിൽ എൽ ഇ ഡി വാളിൽ പൊതുവാൾ വീഡിയൊ ഇട്ടു
കൊടുത്തു.

സ്ക്രീനിലെ ഫേക് ഏമ്പക്കത്തോടെ
വീഡിയൊ ഫേഡായി. സമാപനത്തിന് മുരിങ്ങാക്കോലുകൾ പപ്പടത്തല്ല്
അവതരിപ്പിച്ചു. പഷ്ണി കിടന്ന
ജനത്തിന് സിനിമ ഇഷ്ടപ്പെട്ടു. അവർ
മൃഷ്ടാന്നം കയ്യടിച്ചു

കർണ്ണാടകത്തിലെ മഹാകവി ശ്രീ കുവേമ്പുവിന്റെ ആരാധകരായ കോവയ്ക്കാ കവികൾ മംഗളഗാനം
പാടി:

കവിളത്തൊന്ന് കിട്ടുമ്പോൾ
മറ്റേക്കവിൾ കാട്ടണം
മറ്റേക്കവിളിൽ ചാർത്ത് കിട്ടുമ്പം
മുഖത്തില്ലാ മൂന്നാം കവിൾ കാട്ടണം
പതിയെ പത്നി ചതിക്കൊലാ
പതി പത്നിയെ സ്വാപ്പിങ്ങിന് 
കൊടുക്കൊലാ
അനപത്യമല്ല ദാമ്പത്യം
ആധിപത്യമല്ല ദാമ്പത്യം
വാക്കും വക്കാണവും കീറ ക്കോണാനുമല്ല ദാമ്പത്യം
ചെക്കനും കയറാം കിച്ചനിൽ
പെണ്ണ് ചാറ്റുമ്പോൾ വാട്ട് സാപ്പിൽ
ആപ്പിലാക്കാതെ പരസ്പരം
ധൂർത്തടിച്ച് ബ്ലേഡിനൊ വന്ദേ
ഭാരതത്തിലൊ തല വെക്കൊലാ
കടിഞ്ഞൂൽപേറിൽത്തന്നെ  
പടച്ചോൻ ദയാലു 
ദശാവതാരങ്ങളെ തന്നിടും
വേണമെങ്കിൽ ചക്ക വേരിലും ചേതമില്ലാതെ കായ്ച്ചോളും
ഗൂഗിൾ പേയിൽ കിട്ടണം കവിതയ്ക്കുള്ള കൂലി,
യല്ലെങ്കിൽ കവി പാവം
പേയിളകി ചത്തിടും
വധൂവരന്മാർക്ക് ബഹുമംഗളം!

അതിഥികൾ എല്ലാവരും,പിരിച്ചതിനു ശേഷം അയഞ്ഞു പോയ കയറ് പോലെ, പിരിഞ്ഞു പോയി.

സൂര്യൻ ഷിഫ്ട് മതിയാക്കി. ചന്ദ്രൻ
യൂണിഫോമിടാതെ ഡ്യൂട്ടിയ്ക്ക് കയറി
കാക്കകൾ മാത്രം കൂട്ടിലേക്ക് പോകാതെ പട്ടിണിക്കുരവയുടെ ടേപ്പിട്ടു. പശ്ചാത്തല സംഗീതത്തിനു ദുരന്തം പകരാൻ ഒരു കാലൻ ചിക്കൻ അമർത്തിയും നീട്ടിയും മൂളി.

മത്തൻവള്ളിത്തറവാട്ടിന്റെ ഗേറ്റിൽ
നീല വെളിച്ചം പരത്തിയും സൈറൺ മുഴക്കിയും ഒരു വെള്ള വാഹനം വന്നു നിന്നു. അത് നൂറ്റെട്ട് ആംബുലൻസല്ലേ എന്ന് വായനക്കാർ ഊഹിക്കുമെങ്കിൽ ആ ഊഹം വെറുമൊരു പോഹം മാത്രം.
ഒരു ചീള് വെണ്ടയ്ക്കയെ കൊണ്ടു പോകാൻ എന്തിനാ സാറെ നൂറ്റെട്ട് എണ്ണം, ഒന്ന് തന്നെ അധികമല്ലേ!

Join WhatsApp News
Sudhir Panikkaveetil 2023-11-03 00:38:08
നമ്മുടെ നാട്ടിൽ പണ്ട് അറബി കല്യാണങ്ങൾ ഉണ്ടായിരുന്നു. ഇതൊരു സബ്ജി കല്യാണം. നല്ലൊരു ആക്ഷേപികഹാസ്യമായിട്ടുണ്ട് നമ്മുടെ നാട്ടിലെ കല്യാണ ചടങ്ങുകൾ കേട്ടാൽ കല്യാണം ഒരു പവിത്ര കർമ്മമായിട്ടല്ല തികച്ചും കമ്പോള നിലവാരമുള്ള ചരക്കുകളുടെ കൈമാറ്റം മാത്രമായി മാറിയതായി കാണാം. . കന്നഡ കവി കുവേമ്പുവിന്റെ കവിതകൾ വായിക്കുന്ന മലയാളി. അവനു എ പ്പോഴും അന്യനാടു പഥ്യം. മലയാളത്തിൽ കവികൾ ഇല്ലാഞ്ഞിട്ടല്ലല്ലോ കുപ്പാളി വെങ്കടാപ്പാ പുട്ടപ്പ എന്ന നീണ്ടുപേര് കുവേമ്പു എന്നാക്കിയ കവിയുടേ കവിതകൾ വായിച്ചത്. അവസാനം 108 കറക്കിയാൽ എത്തുന്ന ആംബുലന്സിനെയും കവി വെറുതെ വിടുന്നില്ല. കവിതയിൽ ഹാസ്യത്തിനൊപ്പ നവ രസങ്ങൾ ചേരുന്നുണ്ട്. അത് സർഗ്ഗസിദ്ധിയുള്ളവരുടെ വരദാനമാണ്. ഖജുരാവോയിൽ (രതിശില്പങ്ങളുടെ ക്ഷേത്രം) രതിയിൽ ഏർപ്പെടാൻ പോകുന്ന ഒരു പുരുഷന്റെ/ സ്ത്രീയുടെ രൂപത്തിനടുത്ത് അയാളുടെ ചെരിപ്പും കൊണ്ടോടുന്ന കുരങ്ങന്റെ പ്രതിമയുണ്ട്. കാമമോഹിതനായ പുരുഷന്റെ ശ്രദ്ധ തിരിക്കാൻ വാനരന് കൗതുകം. കവികൾ എഴുതുമ്പോൾ അവർ മാനുഷികവികാരങ്ങളിൽ എപ്പോഴും പ്രകടമായ നർമ്മം ചലിക്കുന്നു. സാക്ഷാൽ കുഞ്ചൻ നമ്പ്യാരുടെ അനുഗ്രഹം കിട്ടിക്കാണും ശ്രീ വേണു നമ്പ്യാർക്കും .. സർഗസൃഷ്ടികൾ അവിരാമം തുടരാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ.
വേണുനമ്പ്യാർ 2023-11-03 05:28:57
നമിക്കുന്നു എന്നല്ലാതെ മറ്റൊന്നും പറയാനില്ല അഭിവന്ദ്യനായ ശ്രീ സുധീർ സാറിനോട്!
Jayan varghese 2023-11-03 16:36:07
ഇതുപോലെയുള്ള സർഗ്ഗ സൃഷ്ടികൾക്കായി ദൈവം കൊടുത്ത അനുഗ്രഹത്തിന്റെ അവശേഷിപ്പുകളായിട്ടാണ് ലോകത്ത് ആറ്റം ബോംബുകൾ പിറന്നു വീണത്. ജയൻ വർഗീസ്.
Vayanakaran 2023-11-03 20:19:30
വായനയില്ലാത്ത അമേരിക്കൻ മലയാളികളെ പോലെ ശ്രീ ജയൻ വർഗീസും പ്രതികരിക്കുമ്പോൾ അദ്ദേഹത്തിന്റെ വായന നിലവാരവും മനസ്സിലാകുന്നു. ശ്രീ ജയൻ മലയാളത്തിന്റെ കവി അയ്യപ്പ പണിക്കരുടെ കവിതകൾ വായിക്കു. അപ്പോൾ മനസ്സിലാകും ആധുനിക കവിതകളുടെ പുരോഗതി. സച്ചിദാനന്ദനും, വിനയചന്ദ്രനും കെ ജി ശ ങ്കരപിള്ളയും എഴുതിയത് വായിക്കു ചങ്ങാതി.
നിരീശ്വരൻ 2023-11-04 03:48:06
ബാലചന്ദ്രൻ ചുള്ളിക്കാടിനെ വിട്ടു കളഞ്ഞെതെന്താണ്? അയ്യപ്പ പണിക്കരും വിനയചന്ദ്രനും മരിച്ചുപോയി. സച്ചിദാനന്ദനും ചുള്ളിക്കാടും കവിത എഴുത്തു നിറുത്തി. ഇവർക്ക് മുൻപ് നൂറ്റാണ്ടുകൾക്ക് മുൻപ് കവികൾ ഉണ്ടായിരുന്നു. അവരെ കുറിച്ച് അറിയില്ലായിരിക്കും. അറിയണമെങ്കിൽ വായിക്കണം അല്ലാതെ വായിൽ വരുന്നത് കോതക്ക് പാട്ടെന്നു പറഞ്ഞു എഴുതിവിടരുത്. മത്തങ്ങ വെണ്ടയ്ക്ക തേങ്ങാക്കുല എന്ത് വേണമെങ്കിലും എഴുതി വിട്ടോ പക്ഷെ അല്പസ്വല്പം താളം ആകാമായിരുന്നു. അമേരിക്കയിൽ വായനക്കരായ മലയാളികൾ കുറവാണെന്ന് വച്ച് ഇങ്ങനെ എഴുതിവിടാമോ? സൂകരപ്രസവംപോലെയാണ് ആധുനിക കവിത വരുന്നത്. അല്പായുസുകൾ! എഴുതുന്നവനും അറിയില്ല വായിക്കുന്നവനും അറിയില്ല. ആറ്റം ബോംബിടുകയാണെങ്കിൽ എല്ലാത്തിനും ഒരു തീർപ്പുണ്ട്. പക്ഷെ ഇത് മനുഷ്യനെ കഷ്ടപ്പെടുത്തുകയാണ്. ഈ കവിത എഴുതിയ സമയത്ത് രണ്ടു മത്തൻ നാട്ടായിരുന്നെങ്കിൽ കുമ്പളങ്ങാ പറിക്കാമായിരുന്നു. ജയൻ വറുഗീസിന് കവിത എഴുതാൻ അറിയാം. അദ്ദേഹത്തിന് ശാസ്ത്രത്തോട് ചതുർത്തിയാണ്. മതത്തെ ഈയിടെ ആയിട്ട് എടുത്തിട്ട് തൊഴിക്കുന്നുണ്ട്. അതും എനിക്ക് ഇഷ്ടമാണ്. . നമ്പ്യാർ നിങ്ങൾ എന്ന വ്യക്തിയോട് എനിക്ക് യാതൊരു വിരോധവും ഇല്ല. പക്ഷെ കവിത എഴുത്ത് ഒരു പറ്റിയ പണിയാണെന്ന് എനിക്ക് തോന്നുന്നില്ല . കോപിക്കരുത് നമ്പിയാരെ ക്ഷമിക്കണേ. ഐ ലവ് യു ഓൾ.
Kaavyan 2023-11-04 04:09:00
വരൻ വെണ്ടയ്ക്കയും വധു മത്തങ്ങയും ആയിരുന്നെങ്കിൽ എല്ലാം ശുഭമായേനെ! കവിയ്ക്കു തെറ്റിയതെവിടെയാണ്!
വേണുനമ്പ്യാർ 2023-11-04 15:56:30
എന്റെ കൗമാരകാലത്ത് കുഞ്ഞുണ്ണി മാഷ് എന്നെ ഒരു കത്ത് വഴി അനുഗ്രഹിച്ചിരുന്നു. ഇപ്പോൾ അഭിവന്ദ്വനായ ശ്രീ സുധീർ സാർ പറയുന്നു എനിക്ക് കുഞ്ചൻ നമ്പ്യാരുടെ അനുഗ്രഹം കിട്ടിക്കാണുമെന്ന്. അത് വായിച്ചിട്ടാണെന്നു തോന്നുന്നു ചില മാന്യന്മാർക്ക് ഹാലിളക്കം! സൂകരപ്രസവമെന്ന് പറഞ്ഞ് കളിയാക്കുന്നു. സുഖകരപ്രസവം എന്ന് തിരുത്തിയാൽ സംഗതി സത്യമായിരിക്കും. കവിതകൾ ഞാൻ കുങ്കുമം, ദേശാഭിമാനി, ചന്ദ്രിക, പുഴ മാഗസിൻ എന്നീ പ്രസിദ്ധീകരണങ്ങളിലും എഴുതിയിട്ടുണ്ട്. അന്നൊക്കെ ഒരു കവിത അച്ചടിച്ചു വരുവാൻ മൂന്നു മാസത്തിലധികം സമയം എടുക്കുമായിരുന്നു. ചന്ദ്രികയൊഴിച്ച് മറ്റു പ്രസിദ്ധീകരണങ്ങളിൽ നിന്ന് പ്രതിഫലവും കിട്ടാറുണ്ടായിരുന്നു. ഇന്ന് ഒരു കവിത ഇമെയിൽ ചെയ്താൽ മണിക്കുറുകൾക്കുള്ളിൽ അത് ഇ മലയാളി പ്രസിദ്ധീകരിക്കുന്നുണ്ട്. പിന്നെ ആരെയും താളത്തിലെഴുതി സുഖിപ്പിക്കുവാൻ ഞാൻ കരാറൊന്നുമെടുത്തിട്ടില്ല. മത്തനാകട്ടെ, കുമ്പളമാകട്ടെ, കവിതക്ക് ഒരു വിഷയവും അസ്പൃശ്യമല്ല. കവിത ആസ്വദിക്കാൻ കഴിയണമെങ്കിൽ ഒരു മിനിമം പക്വത ഹൃദയത്തിനും ബുദ്ധിക്കും വേണം. നർമ്മം കണ്ടാൽ ചുണ്ട് പൂട്ടി ഇരിക്കരുത്. ഈശ്വരൻ ചുണ്ട് തന്നിരിക്കുന്നത് വല്ലപ്പോഴും എല്ലാം മറന്നൊന്ന് ചിരിക്കാൻ കൂടിയാണ്. നിരീശ്വരന്മാർക്കും ചിരിക്കാം. കവിത എനിക്ക് പറ്റിയ പണിയല്ലെന്ന് പത്രാധിപർ പറഞ്ഞിട്ടില്ല. ഇമലയാളിയിൽ വരുന്ന കവിതകളെല്ലാം ഉദാത്ത നിലവാരം പുലർത്തുന്നവയും വേണുനമ്പ്യാരുടെ കവിതകൾ മാത്രമാണ് നിലവാരം കുറഞ്ഞവ എന്ന അഭിപ്രായമുള്ളവർ ഇമലയാളിയുടെ പത്രാധിപരെ കണ്ട് എന്നെ ബ്ലാക്ക് ലിസ്റ്റ് ചെയ്യാൻ ആവശ്യപ്പെടുക. ഈ ശുഭകാര്യത്തിൽ ഞാൻ എല്ലാ ആശംസകളും നേരുന്നു
വേണുനമ്പ്യാർ 2023-11-08 05:37:45
നിരീശ്വരന്റെ വാദം ജയിച്ചു. ഞാൻ തോററു. ഞായറാഴ്ച ഒരു കവിത ഇമലയാളിക്ക് വിട്ടിരുന്നു. പക്ഷെ അത് ചേർത്തു കണ്ടില്ല. കവിത എനിക്ക് പറ്റിയ പണിയല്ല എന്ന് നിരീശ്വരനെ പോലെ ഞാനും ഒരു നിമിഷം ചിന്തിച്ചു പോയി. എങ്കിലും ചൊവ്വാഴ്ച മറ്റൊരു കവിത ഇമെയിലിൽ വിക്ഷേപിച്ചു: പേക്രോം! നിരീശ്വരനെ നിരാശനാക്കിക്കൊണ്ട് അത് ഇമലയാളിയിൽ പ്രത്യക്ഷപ്പെട്ടു. ഞാൻ പത്രാധിപരെ മനസാ വാഴ്ത്തി. കവിത എന്ന ശാഖയെടുത്താൽ അതിൽ പല ഉപവിഭാഗങ്ങളും കാണും. ആഖ്യാന കവിത, വ്യംഗ കവിത, ബോധകവിത, പ്രാസകവിത, ചിന്തയ്ക്ക് പ്രാധാന്യം നൽകുന്ന കവിത, സംഗീതത്തെ ലാളിക്കുന്ന കവിത, ബൈബിൾ പോലെ മനോഹരവും പ്രബോധനാത്മകവുമായ ഗദ്യ കവിത. ദീർഘിപ്പിക്കുന്നില്ല. നിരീശ്വരൻ നിരുപാധികമായി സംഗതികൾ മനസ്സിലാക്കുമെന്നാണ് കരുതുന്നത്. ഇഷ്ടപ്പെട്ട ഒരു കവിക്ക് സർട്ടിഫിക്കറ്റ് കൊടുത്തോള. പക്ഷെ അത് വേറൊരാളുടെ തോളിൽ കയറി നിന്നു കൊണ്ടാവരുതെന്ന് മാത്രം. നിരീശ്വരനുള്ളിൽ കുടി കൊള്ളുന്ന ഈശ്വരീയ ചൈതന്യത്തിന് പ്രണാമം അർപ്പിച്ചു കൊണ്ട് തൽക്കാലം നിർത്തട്ടെ!
Sudhir Panikkaveetil 2023-11-08 14:10:30
അഭിവന്ദ്യ ശ്രീ വേണു നമ്പ്യാർ.. കള്ള പേരിൽ ആരെങ്കിലും എഴുതുന്നത് കാര്യമാക്കേണ്ടതില്ല. ഒരാൾ കള്ളപ്പേരിൽ എഴുതുന്നത് അയാൾ എഴുതുന്നത് ശരിയല്ലെന്ന ബോധം അയാൾക്കുള്ളത് കൊണ്ടാണ്. അതേസമയം അത് ആരും അറിയരുതെന്ന് ഭീരുത്വവും. എന്റെ മുത്തശ്ശി ഉപദേശിച്ച പോലെ " ഉണ്ണി അവരോട് സഹതപിക്ക". ശ്രീ നമ്പ്യാർ താങ്കൾ എഴുതുക കുറെ പേർക്ക് ഇഷ്ടാവും കുറേപേര്ക്ക് ഇഷ്ടാവില്ല. അത് സാധാരണം.
സുഗുണൻ 2023-11-08 17:56:03
ഈ കവിതയെ കുറിച്ചുള്ള നിരീശ്വരന്റെ അഭിപ്രായത്തോട് യോജിക്കുന്നു. ഇന്ന് ആധുനിക കവിത എന്ന പേരിൽ പടച്ചു വിടുന്ന കവിതകൾക്ക് ബൗദ്ധികമായ യാതൊരു ഗുണ നിലവാരങ്ങളൂം ഇല്ല. കവിത സംസ്കാരപരമായ വളർച്ചയെ ലക്ഷ്യമാക്കി ആയിരിക്കണം എഴുതണ്ടത്. ഒരു വിഷയം വേണം, ഭാഷവേണം, ഭാവം വേണം. എങ്കിൽ മാത്രമേ അത് മനുഷ്യ മനസ്സിലേക്ക് കയറുകയും അവിടെ മത്തപോലെ വളർന്നു ഫലം കായ്ക്കുകയുള്ളു. അതലാതെ താൻ എന്തോ സംഭവമാണെന്നും ഇതിന്റെ അർഥം ബുദ്ധിജീവികൾക്ക് മാത്രമേ മനസിലാകൂ എന്നൊക്കെ പറഞ്ഞെഴുതിയാൽ അത് വലിയ കാലതാമസം ഇല്ലാതെ എഴുതിയവരും വായിച്ചവരും മറക്കും. (പാറപ്പുറത്ത് വീണ വിത്തുപോലെ) ആ നാശമാണ് സച്ചിദാനന്ദനും ചുള്ളിക്കാടും ഉണ്ടാക്കിയത്. അവര് ഉണ്ടാക്കിയ കവിതകൾ അനാഥപ്രേതങ്ങളെ പോലെ അലഞ്ഞു തിരിഞ്ഞു നടക്കുന്നു. ഇടയ്ക്ക് നിങ്ങളെപോലുള്ളവർ നിങ്ങൾ എഴുതിവിടുന്ന ഇതുപോലത്തെ ചവർ ന്യായികരിക്കാൻ ആ അനാഥ പ്രേതങ്ങളെ എടുത്തു ഊതി വീർപ്പിച്ചു പെരുപ്പിച്ചു വിടുന്നു . അതിന് കൂട്ട് നിൽക്കാൻ കുറെപേരും. നമ്പ്യാരാണെന്ന് വച്ച് കുഞ്ചൻ നമ്പിയാർ അല്ലല്ലോ? ഇതിന്റെ അർഥം മനസിലാക്കിയ, അല്ലെങ്കിൽ ഇദ്ദേഹം പറയാൻ ഉദ്ദേശ്യച്ചത് എന്താണെന്ന് മറ്റേതെങ്കിലും ആ -തുനിക കവികൾ തുനിയുമെന്ന് വിശ്വസിക്കുന്നു. ഇവിടെ വായനക്കാർ ( എഴുത്തകാർ അടക്കം) ഇല്ലാത്തതു കൊണ്ട് അത് പ്രതീക്ഷിക്കണ്ട . എല്ലാവരും കണ്ണാടിയിൽ നോക്കി ' ഞാൻ സുന്ദരനാണ് സുന്ദരിയാണ് 'എന്ന് പറയുന്നതുപോലെ അവരവർ എഴുതിയത് വായിച്ച്‌ ഏമ്പക്കം വിട്ടിട്ടു പോകും.
നാരദർ 2023-11-08 18:11:29
“അഭിവന്ദ്യ പിതാവ്” എന്ന് കേട്ടിട്ടുണ്ട് ‘അഭിവന്ദ്യ നമ്പിയാർ’ എന്ന് കേട്ടിട്ടില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക