Image

അമ്മയ്ക്ക് മകന്റെ കത്ത് (രേഷ്മ ലെച്ചൂസ്) 

Published on 11 November, 2023
അമ്മയ്ക്ക് മകന്റെ കത്ത്  (രേഷ്മ ലെച്ചൂസ്) 

അമ്മയ്ക്ക്,
'പ്രിയപ്പെട്ട' എന്ന വാക്കു ഞാൻ എഴുതുന്നില്ല. ഞാൻ അമ്മയ്ക്കു പ്രിയപ്പെട്ടത് ഒന്നുമല്ലായിരുന്നല്ലോ!
കത്തു കിട്ടിയപ്പോൾത്തന്നെ എഴുതണമെന്നു കരുതിയതാണ്. ചില തിരക്കുകൾ കാരണം എഴുതാൻ കഴിഞ്ഞില്ല. ഈ കത്ത് ആദ്യത്തെതേത്തും അവസാനത്തെയും കത്താണ്.

ഇപ്പൊ എന്നെ കാണണമെന്നു തോന്നാൻ കാരണം എന്താണെന്നറിയില്ല. ഞാനും അതുപോലെ ഒത്തിരി ആഗ്രഹിച്ചിട്ടുണ്ട് അമ്മയെക്കാണാൻ. അപ്പോളൊന്നും അമ്മയ്ക്ക് എന്നെക്കാണുന്നത് ഇഷ്ടമല്ലായിരുന്നു. അമ്മയ്ക്ക് ഓർമ്മയുണ്ടോ, സ്വന്തം അമ്മ ജീവിച്ചിരുന്നിട്ടും അനാഥനെപ്പോലെ ജീവിച്ച ഇരുപതുവയസ്സുകാരനെ...
എങ്ങനെ ഓർക്കാനാണല്ലേ? 
സ്വന്തം സുഖത്തിനുവേണ്ടി, വീണു കിട്ടിയ ആ ജീവിതം കൈവിട്ടുപോകാതെയിരിക്കാൻ എന്നെ അമ്മാമ്മയുടെ അടുത്തു ആക്കിയിട്ടു പോയത് അല്ലെ . ഒരാഴ്ച കഴിഞ്ഞു വരാം എന്ന് പറഞ്ഞു പോയത് അല്ലെ? എന്നിട്ടോ ഓരോ ഫോൺ കാളിലും ഓരോ കള്ളത്തരങ്ങൾ കൊണ്ട് മൂടും. അതെല്ലാം അമ്മയോടുള്ള സ്നേഹം കൊണ്ട് ഞാൻ വിശ്വസിക്കും ഞാനൊരു മണ്ടൻ.ഞാൻ പാടത്തു ക്രിക്കറ്റ്‌ കളിക്കാൻ പോയപ്പോൾ വാസു ചേട്ടനാ പറഞ്ഞെ രജിസ്റ്റർ മാര്യേജ് കഴിഞ്ഞു വടക്കെ ദേശത്തേക്ക് പോകുകയാണെന്ന് അത് കേട്ടപ്പോൾ സന്തോഷമാണ് തോന്നിയെ അതിലൊന്നും എനിക്കു വിഷമം പോലും തോന്നിയില്ല. അമ്മ നല്ല ജീവിതം കിട്ടിയതിന്റെ സന്തോഷം ആയിരുന്നു, പിന്നെ ചെറിയ വേദന തോന്നിയിരുന്നു തലേന്ന് ഫോൺ വിളിച്ചപ്പോൾ ഒരു വാക്ക് കൊണ്ടു പോലും സൂചന തന്നിലല്ലോ. അത് എല്ലാം മറന്നു സന്തോഷത്തോടെ അമ്മയെ മണവാട്ടിയുടെ വേഷത്തിൽ കാണാൻ വന്ന എനിക്ക് സംഭവിച്ചതോ? ആ വീടിന്റെ പുറത്തു നിന്ന് അമ്മയെ കണ്ട നിന്ന എന്നെ ആരോ മോഷ്ടിച്ചു കൊണ്ടുപോയ പൈസ ഞാനാണ് എടുത്തതെന്നു പറഞ്ഞപ്പോ നിങ്ങളും അവരുടെയൊപ്പം കൂടി. എന്റെ മുഖം കണ്ടിട്ട് നിങ്ങൾക്ക് അറിയാമായിരുന്നു ഞാൻ അല്ലെന്ന്. എന്നിട്ടും, ഒരു വാക്ക് പോലും മിണ്ടാതെ അങ്ങനെ നിന്നു. ഞാൻ ആരാണെന്ന്? പുതിയ ഭർത്താവ് ചോദിച്ചപ്പോൾ എന്താ പറഞ്ഞത്? അറിയില്ല. എന്ന് പറഞ്ഞപ്പോൾ അദ്ദേഹത്തിന് മനസിലായത് കൊണ്ട് ആണല്ലോ ആ ചോദ്യം ആവർത്തിച്ചിട്ട് ചോദിച്ചിട്ടും ഞാൻ നിങ്ങളുടെ മകൻ അല്ലെന്ന് പറഞ്ഞില്ലേ. അന്ന് ആ വേദന ഇപ്പോഴും ഉണക്കാത്ത മുറിവായി ഇപ്പോഴും അവിടെ തന്നെയുണ്ട്. അദ്ദേഹത്തിന്റെ കാരുണ്യം കൊണ്ട് നിങ്ങളുടെ മകൻ അല്ലെന്ന് പറഞ്ഞിട്ടും വേലക്കാരനെപ്പോലെ അവിടെ നിന്നു. അയാളുടെ മക്കളെ സ്നേഹിക്കുന്നതും ലാളിക്കുന്നതും കാണുമ്പോൾ എന്റെ മനസ്സ് എത്രയധികം പിടഞ്ഞു എന്ന് അറിയാമോ? അപ്പൊ ഒന്നും ഞാൻ എന്ന മകനെ കുറിച്ച് ഓർമ്മ ഉണ്ടായിരുന്നില്ല ല്ലേ? എന്നെ അവിടെ നിന്ന് ഒഴിവാക്കേണ്ടത് നിങ്ങളുടെ ആവശ്യം ആയതു കൊണ്ട് തന്നെ നിങ്ങൾ ചെയ്ത കള്ളത്തരം എന്റെ തലയിൽ ചാരിവച്ചു . (ആ കള്ളത്തരം എന്താണെന്ന് അറിയില്ല അത് അറിയുന്നത് നിങ്ങൾക്ക് മാത്രമാണ് ) അവിടെ നിന്നു എന്നെ ചവിട്ടി പുറത്താക്കി. ചെയ്യാത്ത തെറ്റിനാണ് ഞാൻ അവിടെന്ന് പോരേണ്ടി വന്നത്. നെഞ്ചു പൊട്ടിക്കരഞ്ഞ് ഇറങ്ങിയതാണ് അവിടെന്ന് അന്നേ മനസ്സിൽ നിന്ന് പടിയിറക്കി വിട്ടതാണ് നിങ്ങളെ. ഒരിക്കൽ പോലും നിങ്ങളുടെ ഉള്ളിൽ കുറ്റബോധം തോന്നിയിട്ടില്ലേ?. ഉത്തമ ഭാര്യയായി ആ വീട്ടിലേക്കു കയറിച്ചെന്ന് ഒത്തൊരുമയോടെ ജീവിച്ചിരുന്ന ഒരു കുടുംബത്തെ രണ്ടു തട്ടിലാക്കി ജീവിക്കുന്നു. എന്തൊരു ജന്മമാണ് നിങ്ങളുടേത്. സ്വർഗമായ വീടിന്റെ നരകമാക്കി വച്ചു.കഷ്ടം! ഇങ്ങനെയൊരു മകനുണ്ടെന്നുള്ള കാര്യം നിങ്ങൾ ഇപ്പോളാണോ ഓർത്തത്.

 അമ്മയുടെ ഗുണഗണങ്ങൾ എല്ലാവരും പാടിക്കേൾപ്പിക്കുമ്പോൾ ആ കയ്പു നിറഞ്ഞ ഓർമ്മയാണ് കൂറ്റൻ തിരമാലകളെപ്പോലെ എന്റെ മനസ്സിലേക്കു അലയടിച്ചു കയറുന്നത്. എനിക്ക് എന്നോടുതന്നെ നാണക്കേട് തോന്നുന്നു. ഓരോരുത്തരുടെയും ചോദ്യങ്ങൾക്ക് ഉത്തരം കൊടുത്തുകൊടുത്ത് മടുത്തു. ഇപ്പോ ഞാൻ അവരോടൊക്കെ ഒരൊറ്റ മറുപടികൊടുത്ത് വായടപ്പിച്ചു.
 'എന്റെ അമ്മ മരിച്ചു പോയി.' എന്ന്.
എന്തിനാ എനിക്ക് ഇങ്ങനെ ഒരമ്മ..! എന്റെ കാര്യത്തിൽ ദൈവത്തിന് തെറ്റു പറ്റിപ്പോയി , എന്നെ നിങ്ങളെപ്പോലെ ഒരുവളുടെ വയറ്റിൽ ജനിപ്പിച്ചതിന്. എല്ലാവരും പറഞ്ഞു വിമലയുടെ മോൻ വഴിതെറ്റിപ്പോകുമെന്ന്. ഞാൻ വിചാരിച്ചാൽ മാത്രമേ വഴിതെറ്റൂ എന്ന ഉത്തമ ബോധ്യമുള്ളതു കൊണ്ട് തന്നെ എനിക്കു എന്നോട് തന്നെയായിരുന്നു വാശി. കിട്ടുന്ന ജോലി ചെയ്ത് ഇവിടെവരെ എത്തിയത് ആ വാശിപ്പുറത്താണ്. ഞാൻ താണ്ടിയതത്രയും കനൽ വഴികളായിരുന്നു.

അച്ഛൻ ഉപേക്ഷിച്ചു പോയത് അമ്മയുടെ സ്വാഭാവം മഹിമ കൊണ്ടാണോ എന്നറിയില്ല. എന്ത്‌ കൊണ്ടാണ് പിരിഞ്ഞതും എന്നും അറിയില്ല. എന്നാലും, ഒരു ചോദ്യം ചോദിക്കട്ടെ? എന്തിന് വേണ്ടിയായിരുന്നു എന്നെ ജനിപ്പിച്ചത്. രണ്ടുപേരും ഞാനൊരു മനുഷ്യ ജീവനാണെന്നോർക്കാതെ ഉപേക്ഷിച്ചു പോയതല്ലേ? ഒരു വട്ടമെങ്കിലും എന്നെക്കുറിച്ചോർത്തോ? ഞാനും കുറേ കൊതിച്ചിട്ടുണ്ട് അമ്മയുടെയും അച്ഛന്റെയും കൈപിടിച്ചുനടക്കാൻ, അമ്മ ചോറ് വാരിത്തരുന്നത് കഴിക്കാൻ. തെറ്റിൽ നിന്ന് ശരി യിലേക്ക് നടത്താൻ അങ്ങനെയങ്ങനെ എത്രയധികം സ്വപ്നങ്ങൾ കണ്ടെന്നറിയുമോ? 

ഇന്നെല്ലെങ്കിൽ നാളെകുറ്റബോധം കൊണ്ട് അമ്മ എന്നെ ത്തേടി വരുമെന്ന് മനസ്സ് പറയുമായിരുന്നു. പനിവ രുമ്പോൾ അമ്മയുടെ സ്നേഹലാളന കിട്ടാൻ എത്ര കൊതിച്ചിട്ടുണ്ടെന്നറിയുമോ? അതാേർത്തു ഞാൻ കരഞ്ഞുതീർത്തത് കണ്ണുനീർ മാത്രമല്ല അമ്മേ എൻ്റെ ചോരയുമാണ്. എന്നെങ്കിലും ഒരുനാൾ എന്നോടതിനു മറുപടി പറയേണ്ടി വരുമെന്നത് ദൈവ നീതി.

ഇപ്പൊ ഞാനെല്ലാം ശീലിച്ചു. ഒറ്റയ്ക്കു ജീവിക്കാൻ പഠിച്ചു. നശിച്ചു പോകുമെന്ന് പ്രവചിച്ചവർക്കുമുമ്പിൽ ദേ ഞാൻ ജയിച്ചുനിൽക്കുന്നു. നല്ല മണ്ണിന്റെ മണം അറിഞ്ഞ യുവ കർഷകനായി. ഉള്ള vനിങ്ങളോടെനിക്ക് പരാതിയോ പരിഭവമോ ഒന്നുമില്ല. ജീവിതം ഒന്നേ ഉള്ളു. അതു സന്തോഷത്തോടെ ജീവിക്കണമെന്നാണ് ആഗ്രഹം. അതെന്നെ പഠിപ്പിച്ചുതന്നത് നിങ്ങളാണ്. കാണണം എന്നു പറഞ്ഞ് അയച്ച കത്തിനുള്ള മറുപടിയായിട്ടിതിനെ കാണരുത്. എനിക്കു കാണാൻ ആഗ്രഹമില്ല. എന്റേതെന്നു പറയാനായി ഇന്നോളമെനിക്ക് അച്ഛനോ അമ്മയോ ഉണ്ടായിരുന്നില്ല. ഇനിയങ്ങോട്ടും അങ്ങനെത്തന്നെ മതി. എനിക്ക് ആരും വേണ്ട, ഞാൻ മരിച്ചുവെന്ന് കരുതിയാൽമതി. നിങ്ങളെക്കുറിച്ച് കൂടുതലറിയണമെന്നില്ല.
 അത് എന്തുതന്നെയായാലും ഒരു ന്യായീകരണവും അറിയണമെന്നില്ല. ഇനിയുള്ള ജീവിതവും ഞാൻ ഒറ്റയ്ക്ക്തന്നെ ജീവിച്ചു തീർത്തോട്ടെ. മറുപടി അയയ്ക്കരുത്. ഒന്നൂടെ ഓർമ്മിപ്പിക്കുകയാണ് ഇത് അവസാന കത്താണ്. 

                    എന്ന്....

                  നിങ്ങളെന്നോ കാെന്ന മകൻ.
ഒപ്പ്...

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക